അസിം താന്നിമൂടിന്റെ കവിതകൾക്ക് കവിതാക്കുറിപ്പ് ചാരുകസാലയിലെ ഭൂതകാലം:ബാലചന്ദ്രന്‍ വടക്കേടത്ത്
ബാലചന്ദ്രന്‍ വടക്കേടത്ത്
ഒരു കലാകാരന്‍ അവന്റെ ഭൂതകാലവുമായി സംവദിച്ചുകൊണ്ടാണ് നിലനില്‍ക്കുന്നത്.ആ കാലത്തിന് അകത്തോ പുറത്തോ ഒരാളില്ല. ഭൂതകാലത്തിന്റെ ഒരു തുടര്‍ച്ചയെന്നോണം ആ കാലവുമായി തര്‍ക്കത്തിലോ വിവാദത്തിലോ ആകാം. തീര്‍ച്ചയായും കവിതയും ഭാഷയും ഒരു വ്യക്തിയെപ്പോലെ പൂര്‍വ്വകാലവുമായി സമ്പര്‍ക്കത്തിലോ തര്‍ക്കത്തിലോ ആകാം എന്നതാണ് ശരി. വിനോകുറോവ് ഒരു കാര്യം കൂടി പറയുന്നുണ്ട്; പാരമ്പര്യബന്ധം നിലനിര്‍ത്താന്‍ കവിതയ്ക്ക് ഒരു സംഭാഷണവാക്യം മതി. ആ ഒരു വഴിയേ കവിയുടെ മുന്‍പിലുള്ളൂ
”ഉപ്പാപ്പ,
ഈ ചാരുകസേര ഞാന്‍
പൊടിതട്ടിയെടുക്കുന്നു
ആ ബീഡിക്കറയുടേയും
വിയര്‍പ്പിന്റേയും ഗന്ധം
ഞാന്‍ കഴുകിക്കളയുന്നു
സമരായുധങ്ങളില്‍നിന്നും
തഴമ്പേറ്റുവാങ്ങാത്ത
എന്റെ ശരീരവും വേര്‍പ്പും
അതിനോട് പൊരുത്തപ്പെടില്ലല്ലോ.”
ഈ കവിതയിലെ ഭൂതകാല രതിയെക്കുറിച്ചൊന്നും പറയാന്‍ ഞാന്‍ ഒരുമ്പെടുന്നില്ല. അസീം താന്നിമൂട് തന്റെ ‘ചാരുകസേര’ എന്ന കവിത തുടങ്ങുന്നതാണ് നാം വായിച്ചത്. അത് ഒരു ഓര്‍മ്മയുണര്‍ത്തലാണ്. പോയ കാലത്തിന്റെ ‘കിതപ്പ്’ കവിതയിലുടനീളം നീറി നിറയുന്നു. വ്യക്തിജീവിതവും കവിതയില്‍ നിറഞ്ഞുനില്‍ക്കുന്നു. വിയര്‍പ്പും ഗന്ധവും വൃത്തിയാക്കി പാരമ്പര്യത്തെ പൊരുത്തപ്പെടുത്താമോ എന്ന പരിശോധനയാണ്. അത് പൊരുത്തപ്പെടില്ല എന്ന് മനസ്സിലാക്കിയിട്ടും താന്‍ ഭൂതകാലത്തിനു പുറത്തല്ല എന്ന് വരുത്തുന്നതിലാണ് കവി ശ്രദ്ധ. കവിതയില്‍ ഒരു ഗൃഹാതുരത നിലീനമായിരിക്കുന്നു. ഇളംതലമുറക്കാരന്‍ ഉപ്പൂപ്പയെ ഓര്‍മ്മിച്ചെടുക്കുന്ന വ്യവഹാരത്തിലൂടെ ഒരു കാവ്യഘടന രൂപപ്പെടുത്തുന്നു. ഓര്‍മ്മയുടെ ഘടനയാണ് കവിതയ്ക്ക് എന്ന് പറയാം. ആരാണ് ഈ കവിതയിലെ ‘ഞാന്‍’? കഥ കേട്ടുറങ്ങിയ കാലത്തിലേക്ക് സ്വത്വം തിരിച്ചുവെച്ചതിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഈ ഞാന്‍. വ്യക്തിനിഷ്ഠമാണ് രചന എന്നര്‍ത്ഥം. ‘ഞാന്‍’ ഇല്ലാത്ത ഒരു കവിതയും ഈ വ്യവഹാര കാലത്ത് എഴുതപ്പെടുന്നില്ല എന്നു പറഞ്ഞാല്‍ അത് തെറ്റാവില്ല. അതേസമയം, ജീവിതത്തെ സ്വയം വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നതിന്റെ അടയാളപ്പെടുത്തലാണ് അനുഭവമാവുന്നത് എന്ന് തുറന്നുപറയുന്നു ഈ രൂപകം. കവിത തുടങ്ങുന്നതും ഒടുങ്ങുന്നതും വര്‍ത്തമാനത്തില്‍നിന്നാണെങ്കിലും ഭൂതകാലത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഉള്ളില്‍ ഗൃഹാതുരത നിറയ്ക്കുന്ന കവി പാരമ്പര്യത്തിലാണ് എന്ന് ധ്വനിപ്പിക്കുന്നു കവിത. കവിത വ്യവഹാരികമാവുന്നു എന്നതിനര്‍ത്ഥം കവിത നൊസ്റ്റാള്‍ജിക്കാവുന്നു എന്നാണോ?