കേരളത്തിലെ മാധ്യമശക്തികളാണ് നവോത്ഥാനമൂല്യങ്ങള്‍ കൈവിടാന്‍ മലയാളികളെ പ്രേരിപ്പിച്ചത് എന്ന് സാഹിത്യകാരൻ സക്കറിയ അഭിപ്രായപ്പെടുന്നുണ്ട്. ദിനംപ്രതിയുള്ള മസ്തിഷ്ക പ്രക്ഷാളനത്തിലൂടെ ജാതിമതരാഷ്ട്രിയശക്തികളുടെ അജണ്ടകള്‍ സമൂഹത്തിന്റെ കേന്ദ്രസ്ഥാനത്ത് കൊണ്ടുവന്നത് മാധ്യമങ്ങളാണ് എന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. ഈ പിടിമുറുക്കല്‍ തെരഞ്ഞെടുക്കുന്ന വിഷയത്തിന്റെ ഉള്ളടക്കത്തിലൂടെ മാത്രമല്ല ഉപയോഗിക്കുന്ന ഭാഷയിലൂടെയാണ് എല്ലായ്പ്പോഴും മാധ്യമങ്ങളടക്കം സാധ്യമാക്കുന്നത്. ഒറ്റ പാഠങ്ങളോ ഒരു സവിശേഷ ഘടനയിലോ നിന്നുകൊണ്ടല്ല പദങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. സൂക്ഷ്മമായ തലങ്ങളില്‍ നിന്ന് അപഗ്രഥനം ചെയ്യുമ്പോള്‍ ഉപപാഠങ്ങളുടെ നിരവധിയായ മാതൃകകള്‍ കാണാനാവും. ഇത്തരത്തില്‍ വ്യവഹാരഭാഷയുടെ പ്രത്യയശാസ്ത്ര ധര്‍മ്മങ്ങളെ വെളിപ്പെടുത്തുന്ന ഭാഷാശാസ്ത്രഗ്രന്ഥമാണ് ‘പദപ്രശ്നങ്ങള്‍’. അധ്യാപകനും ഗവേഷകനുമായ ശിവപ്രസാദ് പി. ആണ് ഗ്രന്ഥകാരന്. കോഴിക്കോട് ഐ ബുക്സ് ആണ് പ്രസാധകര്. പത്രം, പരസ്യം തുടങ്ങിയ മാധ്യമങ്ങളിലെ ചിരപരിചിതമായ വാക്കുകളെ വ്യവഹാരമാത്യകളായി സ്വീകരിച്ചാണ് ഗ്രന്ഥകാരന് പഠനം നടത്തുന്നത്. അതുകൊണ്ടുതന്നെ അത് മലയാളികളുടെ നിത്യജീവിതവുമായി നേരിട്ട് ബന്ധപ്പെട്ടാണിരിക്കുന്നത്.
‘അധികാരം ജന്മസിദ്ധവും ഭാഷഉടലറിവുമാകുന്നു’ എന്ന പി.എം. ഗിരീഷിന്റെ അവതാരികയോടെയാണ് പദപ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. ശരീരനിഷ്ഠമായ പൊതുബോധ നിര്‍മ്മിതിയിലെ ഭാഷയുടെ ഇടപെടല്‍ അധീശത്വരാഷ്ടിയത്തിന്റേതാണെന്ന് ഭാഷാശാസ്ത്രത്തിന്റെ കണ്ണിലൂടെ അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. അധികാരം, പ്രത്യയശാസ്ത്രം, ജ്ഞാനമാതൃക എന്നീ ഘടകങ്ങള്‍ ഭാഷയില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് വിശദീകരിക്കാന്‍ ബലാത്സംഗം എങ്ങനെ മാനഭംഗമാകുന്നുവെന്നും അതെങ്ങനെ ഇരകളെ ഉണ്ടാക്കുന്നുവെന്നും ശിവപ്രസാദ് വിശകലനം ചെയ്യുന്നുണ്ട്. ഇവ വിനിമയംചെയ്യപ്പെടുന്നതിൽ മാധ്യമങ്ങളുടെ പങ്ക് ചെറുതല്ലെന്ന് ബോധ്യപ്പെടുത്തുന്നുമുണ്ട്. അര്‍ത്ഥ വ്യത്യാസങ്ങളെ സൂക്ഷ്മമായി അവലോകനം ചെയ്യുമ്പോള്‍ ഭാഷയിലെ വരേണ്യത നമ്മുടെ ധൈഷണിക ഘടനയിൽ അബോധപൂര്‍വ്വം പ്രവര്‍ത്തിക്കുന്നു എന്നു മനസ്സിലാക്കാനാവും. അബോധപൂര്വ്വമുള്ള ഈ പ്രവര്‍ത്തനം ഭാഷയിലൂടെ അധികാരത്തിന്റെ കയറ്റിറക്കങ്ങള്‍ നിലനിര്‍ത്തി സവര്‍ണ്ണതയുടെ ഫലം നിലനിര്‍ത്തുന്നതെങ്ങനെയെന്ന് പദപ്രശ്നങ്ങള്‍ വ്യക്തമാക്കുന്നു.
പക്ഷം പിടിക്കാത്ത വാക്കുകളുണ്ടോ ഭാഷയില്‍? സാധ്യതയില്ല. ചരിത്രപരമായിത്തന്നെ ഭാഷ നിഷ്പക്ഷമായ ഒന്നല്ലെന്ന് കാണാനാവും. ചിന്തയിലെ രാഷ്ട്രീമായ ജാഗ്രത ഭാഷയില്‍ അവതരിപ്പിക്കുമ്പോഴേക്കും അവ രാഷ്ട്രീയ-അരാഷ്ട്രീയതയ്ക്കിടയില് ചാഞ്ചാടുകയായിരിക്കും. ഈ ബോധം വായനക്കാരനില്‍ ജനിപ്പിക്കാന്‍ ശിവപ്രസാദിന് കഴിയുന്നുണ്ട്. അതിനായി വിമര്‍ശനാത്മക ഭാഷാശാസ്ത്രത്തിന്റെ രീതികളിലൊന്നായ വ്യവഹാരാപഗ്രഥനമാണ് സ്വീകരിച്ചിട്ടുള്ളത്. മൂന്ന് അധ്യായങ്ങളിലൂടെ അധികാരപ്രത്യയശാസ്ത്രത്തെ തുറന്നുകാണിക്കാന്‍ എഴുത്തുകാരന് ശ്രമിക്കുന്നു. സമൂഹത്തിലെ ശ്രേണീബന്ധങ്ങളെ സാമൂഹിക ഭാഷാശാസ്ത്ര കാഴ്ച്ചപ്പാടിലൂടെ വിലയിരുത്തുന്ന മുന്‍കാല ഭാഷാശാസ്ത്രപഠനങ്ങളെ സാമാന്യമായി പരിചയപ്പെടുത്തുന്നതാണ് ഒന്നാം അധ്യായം. ബലാത്സംഗം, മാനഭംഗം, ഇര എന്നീവാക്കുകളുടെ പ്രത്യയശാസ്ത്ര പഠനങ്ങളും പരസ്യവും പത്രവാര്‍ത്തകളുടെ വിശകലനവുമാണ് തുടര്‍ന്നുള്ള അധ്യായങ്ങളില്‍ വരുന്നത്.
ബലാത്സംഗം എന്ന വാക്ക് ഉള്‍ക്കൊള്ളുന്ന അര്‍ത്ഥങ്ങളെ മുഴുവന്‍ റദ്ദുചെയ്താണ് സ്വാഭാവികമെന്നവണ്ണം അവിടേക്ക് മാനഭംഗം, പീഡനം എന്നീവാക്കുകൾ കടന്നുവരുന്നത്. അതിലൂടെ മറച്ചുവയ്ക്കപ്പെടുന്നത് മാനസികവും ശാരീരികവും സാമൂഹികവുമായി വിധേയപ്പെടുന്ന വ്യക്തിയുടെ അനുഭവതലങ്ങളെയാണ്. മാനഭംഗം എന്ന വാക്ക് ലിംഗാധീശത്വം ഉറപ്പിച്ചെടുക്കുന്നു. അത് പുരുഷന്റെ പങ്ക് നിഗീരണം ചെയ്തുകൊണ്ട് സ്ത്രീയ്ക്ക് മാത്രം ബാധകമായതും വിശേഷപ്പെട്ടതുമായ അഭിമാനക്ഷതമായി പരിണമിക്കുന്നു. ഇങ്ങനെ പിതൃകേന്ദ്രിതവ്യവസ്ഥയില് പുരുഷനനുഗുണമായ ദിശയിലേക്ക് ഭാഷ വ്യതിചലിക്കുന്നു. ‘ഇരയ്ക്കൊപ്പം’ എന്ന വാക്ക് സാമൂഹികമാധ്യമങ്ങളടക്കം പ്രതിരോധത്തിന്റെ ഭാഗമായി ഉയര്‍ത്തിക്കൊണ്ടു വരുമ്പോള്‍ ആശയതലത്തിൽ അത് ഉള്‍ക്കൊള്ളുന്ന പ്രതിലോമത പുസ്തകം ചര്‍ച്ചക്കെടുക്കുന്നുണ്ട്.
മാധ്യമങ്ങള്‍ മതേതരത്വത്തിന്റെ മുഖമണിയുമ്പോഴും സമാന്തരമായി ഹിന്ദുത്വവാദത്തെ വളര്‍ത്തിക്കൊണ്ടുവരുകയും ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നുണ്ട്. മിത്തുകളെയും പുരാവ്യത്തങ്ങളെയും അതിനായി കൂട്ടൂപിടിക്കുന്നു. ഇത് അബോധപൂര്‍വ്വം നമ്മില്‍ പിടിമുറുക്കുകയാണ് ചെയ്യുന്നത്. സമൂഹത്തിലെ അധികാരത്തിന്റെ കരങ്ങളാണ് ഭാഷയും കയ്യാളുന്നതെന്ന് കാണാനാവും. പുതിയകാലത്ത് ദത്തങ്ങളുടെ വക്താക്കളില്‍ അധികാരം കേന്ദ്രികരിക്കുന്നതില്‍ ഭാഷയുടെ പങ്ക് ഇതിലൂടെബോധ്യമാകും. സാര്‍വ്വലൗകിക പരിപ്രേക്ഷ്യത്തിന് കണ്ടെടുക്കാനാവാത്തവിധം സൂക്ഷ്മമായാണ് ഭാഷയിൽ മേല്ക്കോയ്മാരാഷ്ട്രീയത്തിന്റെ പൊതുസമ്മതി നിര്‍മ്മിക്കപ്പെടുന്നത് എന്ന് വ്യക്തമാണ്. ഈ നിര്‍മ്മിതി പിന്നീട് പ്രത്യക്ഷരൂപത്തിൽ കൈകാര്യം ചെയ്യപ്പെടുമ്പോഴും പ്രശ്നവല്‍ക്കരിക്കാതെ കടന്നുപോകുന്നു. ശിവപ്രസാദിന്റെ നോട്ടം എത്തിനില്‍ക്കുന്നത് ഭാഷയുടെ ഒഴുക്കിലെ താളാത്മകതയില്‍ നിന്നും വൈരുദ്ധ്യാത്മക സ്വരചേര്‍ച്ചയെ അടര്‍ത്തി എടുത്ത് വിശകലനം ചെയ്യാം എന്നതാണ്. ധൈഷണികവ്യവഹാരാപഗ്രഥനരീതിശാസ്ത്രം വാക്കുകളുടെ പ്രത്യയശാസ്ത്ര സ്വഭാവത്തെ വെളിപ്പെടുത്തുന്നതെങ്ങനെ എന്ന് ഇതിലൂടെ വെളിപ്പെടുന്നു.

അക്കാദമിക പഠനമാണെങ്കിലും പദപ്രശ്നങ്ങള്‍ തിരഞ്ഞെടുത്ത ജ്ഞാനമാത്യകകള് നമുക്ക് സുപരിചിതംതന്നെയാണ്. പത്രം വായിക്കുന്നവര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം. ഭൂരിപക്ഷത്തെ പിന്‍പറ്റുമ്പോഴും ഉണര്‍ന്നൊന്നു ചിന്തിക്കാന്‍ പ്രേരണയാകും പദപ്രശ്നങ്ങള്‍ എന്നതിൽ സംശയമില്ല. നിരന്തരമായ ഇടപെടല്‍ കൊണ്ട് പ്രയോഗങ്ങള്‍ നമുക്ക് ശീലമായിക്കഴിഞ്ഞു. എന്നാലും ചില ഉള്‍ക്കാഴ്ച്ചകള്‍ ഈ പുസ്തകം പങ്കുവെക്കുന്നുണ്ട്. ആശയങ്ങളുടെ വിനിമയം എന്ന ഏകശിലാത്മക ദൗത്യത്തിന്റെ വാഹകം മാത്രമല്ല ഭാഷ എന്ന വസ്തുത തിരിച്ചറിയപ്പെടേണ്ടതുണ്ട്.

പുസ്തകം: പദപ്രശ്നങ്ങള്‍
ശിവപ്രസാദ് പി
ഐ ബുക്സ്, കോഴിക്കോട്
P ശിവ പ്രസാദിന്റെ പദപ്രശ്നങ്ങൾ ‘പുസ്തക പരിചയം വായിച്ചു.മാധ്യമങ്ങൾ എന്നും എപ്പോഴും അരികു വത്കൃതരുടെ താത്പര്യം സംരക്ഷിക്കാൻ മനോഭാവം സിദ്ധിച്ചവരായിരിക്കില്ല. അപ്പോൾ സ്വാഭാവികമായും അനരി കു വത്കൃതരുടെ താത്പര്യ സംരക്ഷണാർത്ഥമുള്ള വാക്കുകൾ തേടിപ്പിടിച്ചു പ്രയോഗിക്കും.ഇതു സാമാന്യ ജനം ചിന്തിച്ചു ഗവേഷണം ചെയ്യാറുമില്ല. അതു കൊണ്ടാണു ബലാൽസംഗം പീഡനമായി മാറുന്നത്.എന്തായാലും ഇപ്പുസ്തകം ഇന്നിന്റെ അനിവാര്യതയാണ്. അഭിനന്ദനങ്ങൾ.