
പീപ്പിൾസ് ആർട്സ് ആന്റ് ലിറ്ററേച്ചർ ഇനിഷിയേറ്റീവ്സ് ( PAALI ) , മാർഗ themaarga.com എന്നീ കൂട്ടായ്മകൾ 23 ഏപ്രിൽ 2023 ൽ അതിന്റെ രണ്ടാമത്തെ വാർഷിക പരിപാടികൂടി പിന്നിടുകയാണ്. കഴിഞ്ഞവർഷം സാഹിത്യഅക്കാദമി ഹാളിലാണ് പരിപാടി നടത്തിയത്. ഇത്തവണ പരിപാടിക്ക് അക്കാദമിയിൽ ഹാൾ ബുക്കുചെയ്തെങ്കിലും അവിടെ ഈ ദിവസം മറ്റൊരു പരിപാടിയുണ്ട് എന്നു പറഞ്ഞതുകൊണ്ട് റീഫണ്ട് ചെയേണ്ടിവരികയായിരുന്നു . തൃശ്ശൂരിൽത്തന്നെ പരിപാടി മറ്റൊരു വെന്യുവിലേയ്ക്കു മാറ്റുവാൻ ശ്രമിക്കുകയും മറ്റ് പലഹാളുകളും ലഭ്യമല്ലാതെ വന്നതിനാൽ അയ്യന്തോൾ,കോസ്റ്റ് ഫോർഡ് ഹാൾ ബുക്കുചെയ്യുകയുമായിരുന്നു.
രോഗങ്ങളാലും അടിയന്തിര സാഹചര്യങ്ങളാലും പാലിയുടെയും മാർഗയുടെയും പല അംഗങ്ങൾക്കും പങ്കെടുക്കുവാൻ സാധിക്കാതെവന്നു. അതേസമയം ചെന്നയിൽനിന്നും ഏറെ കഷ്ടപ്പെട്ട് ഈ പരിപാടിയിൽ എത്തിച്ചേർന്ന ഡോ.സി. ലക്ഷ്മണൻ സാർ, അതുപോലെ മദ്രാസ് സർവകലാശാലയിൽ നിന്നും എത്തിച്ചേർന്ന ശിവലിംഗൻ പി , എന്നിവർ പരിപാടിയുടെ പ്രാധാന്യം വർദ്ധിപ്പിച്ചു. ഈ പരിപാടിയ്യ്ക്ക് ഒപ്പംനിന്ന ഷിജിൽ വൈലത്തൂർ, ധന്യ വേങ്ങച്ചേരി, ധന്യ. ആർ,എന്നിവരുടെ പിൻതുണ ഒരു ആത്മധൈര്യം ആയിരുന്നു. കഴിഞ്ഞ മൂന്നുദിവസമായി പനിയായി കിടക്കയിലായിരുന്നതിനാൽ തലേദിവസം തൃശ്ശൂരിൽ എത്തുവാൻ സാധിച്ചില്ല. തോരണങ്ങളൊ ചമയങ്ങളൊ ഒരുക്കുവാനായില്ല. ഒരു സാരഥിയുടെസഹായത്താൽ 23 ന് രാവിലെ കോസ്റ്റ് ഫോർഡ് ഹാളിലെത്തുമ്പോൾ അവിടെ ശിവലിംഗനും തിരുവനന്തപുരത്തു നിന്നും സുരേഷ്കുമാറും സുഹൃത്തുക്കളും എത്തിയിരുന്നു. ബിന്ദു കമലൻ മാഡവും ചേട്ടനും നേരത്തെ എത്തിയിരുന്നു. അത് നല്കിയ ഊർജം പറഞ്ഞറിയിക്കാനാകാത്തതായിരുന്നു.

ഇടുക്കിയിൽ നിന്നും കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, ആലപ്പുഴ, എറണാകുളം, ഉൾപെടെ വിവിധ ജില്ലകളിൽ നിന്നും സാംസ്കാരിക മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി സുഹൃത്തുക്കൾഎത്തുകയുണ്ടായി. അവർക്കെല്ലാം നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു. പി.സുരേന്ദ്രൻ , കെ.കെ.ബാബുരാജ്, എസ്.ജോസഫ്, അനിരുദ്ധരാമൻ, ബിന്ദു തങ്കം കല്യാണി , നാരായണൻ എം.ശങ്കരൻ , സനിൽകുമാർ എ.വി , സജിൻ പി.ജെ, സുകുമാരൻ ചാലിഗദ്ദ, വി. യു. സുരേന്ദ്രൻ , ഡോ.പി.രമേശൻ , എ.കെ. സന്തോഷ്, മുഹ്സിൻ ബുക്കഫെ , ജയ്സൻ . എം.കെ , മനോജ് മുണ്ടാക്കൽ, ജയൻ എൻ.ടി …. (പേരുകൾ പലതും വിട്ടുപോയിട്ടുണ്ട്. ക്ഷമിക്കുക,) ഉൾപ്പെടെയുള്ളവർ എത്തിയതോടെ കഴിഞ്ഞ വർഷത്തെ പാലി, മാർഗസാംസ്കാരിക സമ്മേളനത്തിന്റെ സൗഹാർദപരമായ രണ്ടാംവർഷ തുടർച്ച സംഭവിക്കുന്നതായിതോന്നി. എല്ലാവർക്കും സ്നേഹാദരവ്.
സമ്മാനാർഹരായ പ്രമുഖഎഴുത്തുകാർ എല്ലാവരും തന്നെ എത്തിച്ചേർന്നു. ഡോ.സി. ലക്ഷ്മണന്റെ പ്രഭാഷണം ചിന്താപ്രാധാനമുള്ളതായിരുന്നു. പി.സുരേന്ദ്രനും തന്റെ പ്രഭാഷണത്തിൽ ഇതേആശയത്തിനു കൂടുതൽ പ്രാധാന്യം നല്കി. ഭരണഘടനയുടെ സംരക്ഷണമാണ് ഓരോ എഴുത്തുകാരുടെയും കർത്തവ്യം എന്ന് രണ്ടുപേരും വിലയിരുത്തി.
വൈവിധ്യ പൂർണമായ പാനൽ ചർച്ചയും കവിയരങ്ങും കൊണ്ട് സമ്പന്നമായി ഈ ആഘോഷം. പാനൽ ചർച്ചയിൽ ഗവേഷകൻ വിഷ്ണു, ഗ്രന്ഥകാരൻ ശശിക്കുട്ടൻ വാകത്താനം, ഗ്രന്ഥകാരിയും ഗവേഷകയുമായ ആതിര എം.കെ, എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ ബിന്ദു കമലൻ, ചിത്രകലാദ്ധ്യാപകൻ ഡോ.ഷാജു നെല്ലായി, കവി ശ്രീ.സുകുമാരൻ ചാലിഗദ്ദ, അദ്ധ്യാപകനും സഞ്ചാരസാഹിത്യ രചയിതാവും കവിയുമായ സജിൻ പി.ജെ തുടങ്ങിയവർ സംസാരിച്ചു. മുഹ്സിൻ ബുക്കഫെ മേഡറേറ്ററായി.

സാംസ്കാരിക സമ്മേളനത്തിൽ ഡോ. നാരായണൻ എം.ശങ്കരൻ അധ്യക്ഷനായി. കെ.കെ.ബാബുരാജ്, എസ്.ജോസഫ് , ജയ്സൻ എം.കെ. എന്നിവർ സംസാരിച്ചു. ഡോ.കെ.പി.രവിചന്ദ്രന്റെ പുസ്തകം അപരഹിംസയുടെ ആട്ടപ്രകാരം, സജിൻ പി.ജെ, സനിൽകുമാർ എ.വി ക്കു നല്കിക്കൊണ്ടും, ഡോ.എം.ബി.മനോജിന്റെ പുസ്തകം ദലിത് ബഹുജനം , ഡോ. നാരായണൻ എം.ശങ്കരൻ , ധന്യ ആർ ന് നല്കിക്കൊണ്ടും പ്രകാശനം നടന്നു.
പാലി – മാർഗ രചനാ മത്സരത്തിലേയ്ക്ക് 340 നു മുകളിൽ സൃഷ്ടികൾ ലഭിക്കുകയുണ്ടായി. ഇവ ഒരു ജഡ്ജിംഗ് പാനലിന് സമർപ്പിക്കുകയായിരുന്നു. ഡോ.ബിനു സചിവോത്തമപുരം, ഡോ.ടി.എം. സോമലാൽ , ഡോ.ജോബിൻ ചാമക്കാല, ഡോ.ഷൈമ പച്ച, എം.സുരേഷ് ബാബു, സനിൽകുമാർ എ.വി , ഡോ.വി. ഹിക്മത്തുല്ല, ഡോ.കെ.പി.രവി , ഡോ.എം.ബി.മനോജ്, ഡോ.ശശിധരൻ , ലിറ്റി ചാക്കൊ , ഡോ.കെ.പി.രവിചന്ദ്രൻ എന്നിവരുടെ പാനൽ അവനാസഘട്ടംവരെ സഹായത്തിനുണ്ടായിരുന്നു. അവർക്ക് ഓരോരുത്തർക്കും നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു. അതുപോലെ എടുത്തുപറയേണ്ട രണ്ടു പേരുകൾ സുരേഷ് കുമാർ കുഴിമറ്റവും രഞ്ജിത് പ്രകൃതി ഗ്രാഫിക്കും ആണ്. ഇവർ ഡിസൈൻ ചെയ്തുതന്ന പോസ്റ്ററുകൾ, ബ്രോഷറുകൾ, ഫ്ലക്സ് ഉൾപ്പെടെയുള്ളവ ഈ പരിപാടിയെ പറയാനാവാത്തവിധം ആകർഷകമാക്കി. ഇവർക്ക് രണ്ടുപേർക്കും നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു.

ഒരു പക്ഷെ ഈ ദിവസം കടപ്പെട്ടിരിക്കുന്നത് മറ്റൊരു സുഹൃത്തിനോടാണ്. ഡോ.കെ.പി.രവിചന്ദ്രൻ എന്ന അദ്ധ്യാപകനോട്. കഴിഞ്ഞ രണ്ടുമാസമായി അദ്ദേഹം നടത്തിവരുന്ന ചിട്ടയായ പ്രവർത്തനവും കഠിനാധ്വാനവുമാണ് ഇന്ന് വിജയിച്ച ഈ ആഘോഷത്തിന്റെ അടിസ്ഥാനശില . മാഷിനും മാഷിന് എല്ലാ പിൻതുണയും നല്ക്കുന്ന കുടുംബത്തിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുവാൻ ഈ അവസരം വിനിയോഗിക്കുന്നു. പരിപാടിയുടെ വിജയത്തിനായി സാമ്പത്തികമായി സംഭാവനതന്നു സഹായിച്ചവർ നിരവധിയാണ്. എല്ലാ സുഹൃത്തുക്കൾക്കും നന്ദി രേഖപ്പെടുത്തുന്നു.

എഴുത്ത്, കല, സാംസ്കാരിക പ്രവർത്തനങ്ങൾ അത് നിശബ്ദതയോടെയും കാലത്തെ അടയാളപ്പെടുത്തും. പാലിയുടെയും മാർഗയുടെയും ഏറ്റവും വലിയ വിജയം പരിമിതിയോടെ അത് പ്രവർത്തിക്കുന്നു എന്നതാണ്. അതിന്റെ പരിമിതിയിലും അത് മുന്നോട്ടുവയ്ക്കുന്ന ലക്ഷ്യത്തെ മനസ്സിലാക്കുന്നവർക്ക് പാലിയെയും മാർഗയെയും ഉടച്ചുകളയുവാൻ തോന്നുകയില്ല. എങ്കിലും എവിടെയൊ ആർക്കൊ പാലിയും മാർഗയും ഉടഞ്ഞു പോകണം എന്ന ആഗ്രഹമുണ്ട് . ബുദ്ധൻ സല്ലസൂത്തയിൽ പറയുംപോലെ ഉടഞ്ഞു പോകുന്ന ഒരു മൺകുടത്തിനുസമം ഓരോ ജീവജാലവും . ഈ സത്യം പാലിക്കും മാർഗയ്ക്കും ബാധകമാണ്. ഉടയേണ്ട സന്ദർഭത്തിൽ അത് ഉടത്തു പോകട്ടെ. അതുവരെ അത് നിലനില്ക്കട്ടെ . അതിന്റെ വെളിച്ചം പകരട്ടെ .
മാർഗയുടെ പ്രവർത്തകൻ ജയ്സൻ എം.കെ. പറയുന്നത് ഒരു മാസം ഇരുപതിനായിരം സന്ദർശകർവരെ മാർഗയ്ക്ക് ലഭിക്കാറുണ്ട് എന്നാണ്. മാർഗയിൽ എല്ലാവരും എഴുതുക. പിൻതുണതരുക. എഴുതുന്നവർക്ക് ഹൈ റീച്ച് തരുവാൻ മാർഗയ്ക്ക് കഴിയുന്നു എന്ന് ഈ അവസരത്തിൽ പറഞ്ഞുകൊള്ളട്ടെ . മാർഗയുടെ പ്രവർത്തനത്തിന് ചില്ലിക്കാശുകൾ സംഭാവന ചെയ്ത maarga supporting team അംഗങ്ങളുണ്ട് , വായനക്കാരുടെ വാട്ട്സ് ആപ് കൂട്ടായ്മയുണ്ട്. സുഹൃത്തുക്കളുണ്ട് എല്ലാവർക്കും നന്ദിയും സ്നേഹവും രേഖപ്പെടുത്തുന്നു.
ഡോ.ബി.ആർ.അംബേദ്കർ ജയന്തിയാഘോഷം 2023 , പാലി – മാർഗ സാംസ്കാരികോത്സവം എന്നിവ വിജയിപ്പിച്ച എല്ലാസുഹൃത്തുക്കൾക്കും
മൈത്രീപൂർണമായ ജയ് ഭീം, സ്നേഹ വന്ദനം .





NB: കഴിഞ്ഞവർഷം ഏപ്രിലിൽ തൃശ്ശൂർ സാഹിത്യഅക്കാദമിയിൽ വച്ചുനടന്ന പരിപാടിയുടെ ഫോട്ടോകളും താഴെ കൊടുത്തിട്ടുണ്ട്.