കവിത
വിടവ്:നിബുലാൽ വെട്ടൂർ
വിടവ്
ഏറെ നേരമായി ഫോണിലെക്കിളി ചാരത്തിരുന്നു ചിലയ്ക്കുന്നു.
വിരൽകൊണ്ട് വായടപ്പിക്കാൻ തുടരവേ
നീയിതൊന്നെടുക്കെന്നു ഫോണും….
വീട്ടിലേക്കുള്ള വഴിയൊന്നു
പെട്ടെന്നു പറയണമെന്നവൻ;
നന്നായി പറഞ്ഞു തരുവെന്നായി
പിന്നെയും പിന്നെയും ചോദിപ്പൂ….
ഓർത്തെടുത്തു പറഞ്ഞു
നേർവഴി പോയാവളവിൽ വലത്തോട്ട്
തിരിയവേ മാങ്ങാച്ചുന മണക്കുന്ന,
നരച്ചു, നിശബ്ദമായി കിടക്കുന്ന
ഇഴജന്തുവേപ്പോലെ വളഞ്ഞുപുളഞ്ഞ
ആഴത്തിൽ നനഞ്ഞോരിടവഴി കാണാം….
നിന്റെ പെരുത്ത കാലുകൾ മെല്ലെപ്പതിക്കൂ
നനവിന്റെ മറവിൽ മുളക്കുന്നുണ്ട്
പച്ചയുടെ വിത്തുകൾ,
അതിനുമാഴത്തിൽ നിറയുന്നുണ്ട്
വറ്റാത്തുറവകൾ…
കുന്നിൻ മുകളിൽ ഇല്ലിക്കൂടിനടുത്ത്
മണ്ണിലാഴ്ന്നു നിൽക്കുന്നൊരു മൺവീടുണ്ട്;
അപ്പൂപ്പൻ താടിയുണ്ട് അണ്ണാറക്കണ്ണനും
കണ്ണിൽ പടർന്നു കിടക്കുന്ന പച്ചയുമുണ്ട്…
തെറ്റിനിനക്കെന്നു തർക്കിക്കുന്നവൻ,
ഇല്ലെനിക്ക് തെറ്റില്ലെന്നുഞാനും.
വഴിയിലൊന്നു ചോദിക്കട്ടെയെന്നവൻ..
“ഇന്നലെ വൈകും വരെ കുന്നും കുടിലും വഴിയും
രണ്ടുമൂന്നുജീവനുമുണ്ടായിരുന്നു.
രാത്രിവന്ന വണ്ടികളിൽ മൊത്തം കയറ്റി വിട്ടെന്നവർ”…
പിഴുതെടുത്തൊരു മുഴുത്ത മുലപ്പാടിന്റെ
വിടവുമാത്രമെന്നവൻ പറയവേ
ഇടനെഞ്ഞിൽ വീണൊരു വലിയ വിടവ്.