അറസ്റ്റും മെരുക്കലും:എം.ബി.മനോജ്
അറസ്റ്റ് അത് ഒരാളുടെ തുറവിയിൽ നിന്നും അയാളെ മെരുക്കി നിർത്തുന്ന അവസ്ഥയാണ്. ചിറകുകൾ അരിഞ്ഞ അവസ്ഥ. പിന്നീട് അവർക്ക് പറക്കാനാവില്ല. ശരീരം കൊണ്ടും മനസ്സുകൊണ്ടും. ഇവിടെ ഭൗതികപരമല്ല ഒരാൾ അനുഭവിക്കുന്ന അറസ്റ്റ്, പകരം അത് മനസ്സിലാണ് അല്ലെങ്കിൽ ഹൃദയത്തിലാണ് സംഭവിക്കുന്നത്. മാനസികമായുള്ള കെട്ടിയിടലാണ് ഇവിടെയുള്ളത്.
ഈയർത്ഥത്തിലൊരു ചർച്ച മുന്നോട്ടുവച്ച രണ്ടു കവിതകൾ മുമ്പ് കണ്ടിട്ടുണ്ട്. ഒന്ന് കൂട്ടാന്തതയുടെ എഴുപതുവർഷങ്ങൾ എന്ന കവിതയും മറ്റൊന്ന് യൂണിവേഴ്സിറ്റി ഒരു പാഠം എന്ന കവിതയും. പ്രസ്തുത കവിതകൾ തുറന്നിട്ട മെരുക്കലിൻ്റെയും ഒഴിവാക്കലിൻ്റെയും ജ്ഞാനാധികാരത്തെ കൂടുതൽ ശക്തമായ ഭാഷയിൽ സംവാദപ്പെടുത്തുകയാണ് അറസ്റ്റ് എന്ന കവിതയിൽ ഡോ.ഏ.കെ.വാസു.
കോളനി എന്ന വാക്കിനു തന്നെയും പല മാനങ്ങളുണ്ട്. ബ്രിട്ടീഷ് കോളനി എന്ന വാക്ക് ഉദ്പാദിപ്പിക്കുന്ന മാനമല്ല ഡോക്ടേഴ്സ് കോളനി റോഡ് എന്ന വാക്കിനുള്ളത്. അതേ മാനമല്ല ഇന്ന് പാർശ്വവല്കൃത വിഭാഗങ്ങളുടെ കോളനി എന്ന വാക്കിനുള്ളത്.ഈ മൂന്നു വാക്കുകൾക്കുമുള്ളത് മൂന്നു മൂല്യങ്ങളാണ്.ഈ മൂല്യങ്ങൾ രൂപപ്പെടുന്നത് ചരിത്ര പരമായാണ്, അതുപോലെ ഭൗതികവും ആത്മിയവുമായാണ്.ഈ അവസ്ഥകളെ നോക്കിക്കാണുന്ന ഒരു കരുത്ത് ഡോ.ഏ.കെ.വാസുവിൻ്റെ അറസ്റ്റ് എന്ന കവിതയിൽ കേന്ദ്രീകരിച്ചിരിക്കുന്നു.
മറ്റൊരുകാര്യം തൊഴിലാളികളോടുള്ള മധ്യവർഗ- ഉപരിവർഗ ഇന്ത്യാക്കാരുടെ മനോഭാവത്തെക്കുറിച്ചാണ്. അധ്വാനിക്കണമെന്നും അധ്വാനം സമ്പത്താണ് എന്നൊക്കെ നാം പറയും.എന്നാൽ അധ്വാനിക്കുന്നവരെ കണ്ടാൽ നമ്മളിലെ പുച്ഛജന്മം ഉടലെടുക്കും. എന്തായിരിക്കാം ഇതിനു കാരണം.ഈ യവസ്ഥ യൂറോപ്യൻ തൊഴിലാളി അനുഭവിച്ചിട്ടുണ്ടൊ?അവിടെയാണ് ഇന്ത്യൻ തൊഴിലാളി അനുഭവിക്കുന്ന മറ്റൊരു പ്രശ്നം ചർച്ചയുടെ ഭാഗമാവുന്നത്.ഇവിടെ തൊഴിലാളി കേവല തൊഴിലാളിയല്ല. അയാൾ ബഹിഷ്കൃത ജാതിയുടെ കൂടി ഭാഗമാണ്. പ്രസ്തുത ജാത്യാവസ്ഥയാവട്ടെ ജന്മപരമായതിനാൽ തലമുറകളിലേയ്ക്ക് പകർന്നൊഴുകുന്ന അഴുക്കുചാലിനു തുല്യമായ മൂല്യ രഹിതമായ ഭാരമാണ്. അത് ഒരു മനുഷ്യനെയും നവീകരിക്കുന്നില്ല, പരിഷ്കരിക്കുന്നില്ല, ഉന്നതനാക്കുന്നുമില്ല.
അതുകൊണ്ടാണ്
ചെരുപ്പു മാറ്റിയിട്ടിട്ടും
വാക്കുകൾ പുതുക്കിയിട്ടും യൂണിവേഴ്സിറ്റി ഒരു പാഠത്തിലെ വിദ്യാർത്ഥിയ്ക്ക് തകർന്നു പോകേണ്ടി വന്നത്. പിൽക്കാലത്ത് രജനി എസ്.ആനന്ദുമാരും രോഹിത് വെമുലമാരും രൂപപ്പെടുന്നത്. ഡോ. ഏ.കെ. വാസുവിൻ്റെ കവിത നോക്കു പാൻ്റിട്ടിട്ടും പൗഡറിട്ടിട്ടും പിടിക്കപ്പെടുന്ന ഒരു കുട്ടിയെ നമുക്കിവിടെ കാണാം. സ്വയം തീകൊളുത്തി ആത്മാഹൂതി ചെയ്ത തൃശൂരൂകാരി നീതു എന്ന ഹൈസ്കൂൾ വിദ്യാർത്ഥിയെ നമുക്ക് ഓർമവരുന്നു.ശരീരം വെളുത്തതായിരുന്നു എന്നതാണത്രെ ആ കുട്ടി ചെയ്ത തെറ്റ്. ഒരു ബഹിഷ്കൃത കോളനിയിൽ എങ്ങിനെ വെളുത്ത നിറമുള്ള ഒരു കുട്ടി ജനിക്കും എന്നായിരുന്നത്രെ അധ്യാപകരുടെയും അധ്യാപികമാരുടെയും നിരന്തര സംശയം. ക്ലാസ് മുറിയിൽ ഓരോ സന്ദർഭത്തിലും വെളുത്ത നിറമുള്ള ആ കുട്ടി ഒറ്റപ്പെട്ടു. അവിശ്വസനീയമായ നീചമായ നിറമായിരുന്നു ആ കുട്ടിയുടെ ശരീരത്തിന് വെളുപ്പ് എന്ന നിറം. ഇനിയും ഭാവിയിലും പ്രസ്തുത സംശയം ആവർത്തിക്കാതിരിക്കാനാവണം ആ കുട്ടി തീകൊളുത്തി മരിച്ചത്.ആ കുട്ടിയുടെ ശരീരം പൊള്ളിക്കരിഞ്ഞ് കറുത്ത് കരിവാളിച്ചിരിക്കാം. അതു കണ്ട് അധ്യാപകർ സന്തോഷിക്കുകയും സമാധാനിക്കുകയും ചെയ്തിരിക്കാം. എന്താല്ലെ.അതാണ് സുഹൃത്തേ ഇന്ത്യാ എന്ന യാഥാർത്ഥ്യം.
ഡോ.വി .സി .ഹാരീസ് എന്ന ചിന്തകൻ ഒരിക്കൽ സാഹിത്യവിദ്യാർത്ഥികളോടു പറഞ്ഞു. ഒരു കാര്യം നിങ്ങളോടു പറയാനുണ്ട്.ശുദ്ധസാഹിത്യം എന്നൊന്നില്ല. സാഹിത്യരചനയ്ക്ക് നിങ്ങൾ തെരഞ്ഞെടുക്കുന്ന ഓരോ വാക്കിലും വരിയിലും അർത്ഥത്തിലും ധ്വനിയിലും അതിൻ്റേതായ രാഷ്ട്രീയം ഉള്ളടങ്ങിയിരിക്കുന്നു. ആ രാഷട്രീയം പ്രകടമാവാം ചിലപ്പോൾ ഗുപ്തവുമാവാം. ഡോ. ഏ.കെ.വാസുവിൻ്റെ കവിതകൾ ഇതിൽ പലതും പ്രകടിപ്പിക്കുന്നു. അതിലുമെത്രയോ കാര്യങ്ങൾ അടക്കിപ്പിടിച്ചിരിക്കുന്നു. മറ്റൊരിക്കൽ പൊട്ടിത്തെറിച്ചേക്കാവുന്ന കരുത്തു സൂക്ഷിക്കുന്നു ഈ ഒരോ വാക്യങ്ങളും.