പൊര
ഓലമേഞ്ഞ ഒറ്റമുറിയായിരുന്നു
കാറ്റും മഴയും വെയിലും
അനുവാദമില്ലാതെ
വിരുന്നു വന്നിരുന്ന ഓലച്ചുമരുകൾ .
ഒറ്റയോലയിൽ അമ്മ കൊത്തിയ
ശില്പങ്ങളെ
വെയിൽ മിനുക്കിയിരുന്ന സുന്ദരകവാടം
ആരെയും സ്വാഗതം ചെയ്തിരുന്നു.
പച്ചമീനും വെച്ചമീനും
കണ്ണടച്ചു കട്ടുപോകുന്ന
മാർജാര ചോരന്മാർ
കളവ് പിടിക്കപ്പെട്ടാൽ
മുറുമുറുപ്പും
തെറിക്കൊരയുമായി
ഭീഷണിപ്പെടുത്തുന്ന
ചില കള്ളനായ്ക്കൾ
വീട്ടിലെത്തുന്ന
മൂഷിക മോഷ്ടാക്കളെ
പിന്തുടർന്നെത്തി
വധശിക്ഷയ്ക്ക് വിധിക്കുമായിരുന്നു
ഇഴഞ്ഞെത്തുന്ന
മഞ്ഞപ്പോലീസുകാർ
ഞാനുറങ്ങുമ്പോൾ
മൺതറയിലൂടൊളിഞ്ഞു വന്ന്
എന്റെ പുസ്തകത്താളിലെ
അക്ഷരങ്ങളെ
അനുവാദമില്ലാതെ
മണൽത്തരികളിലേക്ക്
പരിഭാഷപ്പെടുത്തുമായിരുന്ന
ചിതലുകൾ, കവർച്ചക്കാർ
തങ്ങളാൽ താങ്ങുന്ന
അരിയുമന്നവും
തോളിലേറ്റി നിരയായ്
പോകുന്ന ഉറുമ്പുകൾ,
തസ്കരവൃന്ദങ്ങൾ …
മോഷണം ആഘോഷമാക്കിയ
പല ജാതികൾ കൂടുന്ന
ഞങ്ങളുടെ പൊര
ഒരു തിരുട്ടുഗ്രാമം
ഒരിക്കൽ
ഒരർദ്ധരാത്രിയിൽ
ചെറു വെളിച്ചം കണ്ടു
ഞാനുണർന്നപ്പോൾ
പൊര പരതി
പോകാനൊരുങ്ങുന്നു
വെറും കൈയോടെ
ഒരു കള്ളൻ
എന്റെ മുഖത്തേക്ക് തെളിച്ച
ടോർച്ചിന്റെ വെളിച്ചത്തിൽ
ഒരു കറുത്ത രൂപം
വീട്ടിലുള്ളവരെ വിളിച്ചുണർത്താൻ
ഭയന്ന നാവു പൊങ്ങിയില്ല
കൈകൾ കുലുങ്ങിയില്ല
ഒന്നുറപ്പാണ്
പാതിരാത്രിയിലാകള്ളൻ
പുര വിട്ടുപോയത്
ഞങ്ങളെ
പ്‌രാകിയാട്ടായിരിക്കും…
✒️ മഞ്ജുനാഥ് നാരായൺ