“സ്വാതന്ത്ര്യ സമരം “
” Freedom Fight “
മലയാളി കാത്തിരുന്ന ഒരു സിനിമ
എം.ബി.മനോജ്

ന്യൂജനറേഷൻ സിനിമകളിലെ അഥവാ പുതുകാല സിനിമകളിലെ പലവഴികൾ നമുക്കു പരിചിതമാണ്. മലയാള സിനിമയുടെ പുതിയ ഘട്ടത്തിൽ ആഖ്യാനം കൊണ്ട് പുതുമയുണ്ടാക്കുകയും പ്രമേയപരമായി സവിശേഷത നിർമ്മിക്കുകയും ചെയ്യുന്നു “FREEDOM FIGHT ” എന്ന സിനിമ . ചെറുസിനിമകളുടെ വിവിധ സെഗ്മെന്റുകളാൽ കൂട്ടിച്ചേർത്ത ഈ ആവിഷ്കാരം ഏറെ ശ്രദ്ധേയമായ ഒരു സംരംഭമായി മാറിത്തീരുന്നു . അഖിൽ അനിൽ കുമാറിന്റെ ” ഗീതു ” Unchained “, കുഞ്ചില മസ്സിലാമണിയുടെ ” അസംഘടിത ” The Un organised sector “, ഫ്രാൻസിസ് ലൂയിസ് ന്റെ ” റേഷൻ ക്ലിപ്തവിഹിതം “, ജിയൊ ബേബിയുടെ ” OLD AGE HOME ” , ജിതിൻ ഐസക് തോമസിന്റെ “പ്ര തു മു ” എന്നീ സിനിമകൾ ആവിഷ്കരണംകൊണ്ട് സവിശേഷ ശ്രദ്ധ ആകർഷിക്കുന്നു.ഗീതു എന്ന പെൺകുട്ടിയുടെ വിചാരലോകം ഏതൊരു പെൺകുട്ടിയും ആലോചിക്കുവാൻ ഇടവന്നിട്ടുള്ള പല സന്ദർഭങ്ങളിലൂടെയും കടന്നുപോകുന്നു. ഇത് ഒരു സിനിമയാണ് ഇതിനപുറത്താണ് ജീവിതം എന്ന് പറയുവാൻ തയ്യാറാവുന്ന സിനിമ , ഒടുവിൽ വ്യവസ്ഥാപിത ശുഭ മുഹൂർത്തങ്ങളെ ഉല്ലംഘിക്കുന്നു . ഗീതു പറയുന്നത് ക്യാമറ നിർത്തിയിട്ടു പോകു എന്നാണ്. സിനിമയും സിനിമയ്ക്ക് പുറത്തുള്ള ജീവിതവും എന്ന അസത്യത്തെയും അതുപോലെ സത്യത്തെയും കുറിച്ചുള്ള വിചാരങ്ങൾ ഇവിടെയുണ്ട്. പ്രിയപ്പെട്ട നോട്ടക്കാരെ നിങ്ങൾ നിങ്ങടെ ആ കണ്ണുകൊണ്ടുള്ള നോട്ടം നിർത്തിക്കൊ എന്ന ഒരു മുന്നറിയിപ്പു കൂടി അതിലുണ്ട്. നോട്ടക്കാർക്കുള്ള ഒരു ഷോക്ക് ട്രീറ്റ്മെന്റായിത്തീരുന്നു ഈ സിനിമയുടെ അശുഭ ഒടുക്കം.

ഇതുവരെയും പരിചയപ്പെട്ടിട്ടില്ലാത്ത ഒരു കാഴ്ചാഭാഷയിലൂടെ മുന്നോട്ടു പോകുന്ന സിനിമയാണ് കുഞ്ചില മസ്സിലാമണിയുടെ “അസംഘടിതർ “. ജീവിതവും സിനിമയും ഇഴപിരിക്കാനാവാത്ത ഒരു ഭാഷ ഈ സിനിമ സമ്മാനിക്കുന്നു . കേരളത്തിലെ അസംഘടിത വനിതാതൊഴിലാളികൾ നടത്തിവന്ന ശുചിമുറി സമരവും ഇരിപ്പു സമരവും ചർച്ച ചെയ്യപ്പെടുന്നു എന്നതാണ് ഈ സിനിമയുടെ കാലികപ്രസക്തിയും . നേർക്കുനേർ അനുഭവിച്ചിട്ടുള്ളതും എന്നാൽ സിനിമാചരിത്രം പറയാതെ പോവുകയും ചെയ്ത ജീവിതത്തിന്റെ സന്ദർഭങ്ങൾ ഓരോരോ ഷോട്ടുകളായി കാണിയിൽ സ്പർശിക്കുന്നു. പ്രശസ്ത അഭിനേതാക്കൾ അല്ല പലരും എന്നതും പ്രസ്തുത സിനിമയുടെ വിഷയവും ഡോക്യുമെന്ററിയിലേക്ക് എത്തിപ്പെടുവാനുള്ള സാധ്യത ഏറെയുള്ളതായിരുന്നു. എന്നാൽ അതിനെ മറികടക്കുവാൻ സിനിമയുടെ ദൃശ്യഭാഷയ്ക്ക് സാധിച്ചു. പരിചിത സിനിമയുടെ കാഴ്ചാഭാഷയിൽ നിന്നു മാറി സഞ്ചരിക്കുവാൻ സാധിച്ചിരിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനം.

ഫ്രാൻസിസ് ലൂയിസിന്റെ “റേഷൻ ക്ലിപ്ത ജീവിതം ” എന്ന സിനിമ നിശബ്ദമായ ഒരു മുറിവു സമ്മാനിക്കുന്നു. ദാരിദ്രത്തെ മറികടക്കുന്ന റേഷൻ ജീവിതങ്ങൾ എത്രമാത്രം മുറിവുകളും അടക്കങ്ങളും കൊണ്ടാണ് ഓരോ ദിനവും ജീവിച്ചുതീർക്കുന്നത് എന്ന് വ്യക്തമാക്കുന്നുണ്ട് . ഒരു വശത്ത് അമിത വിഭവങ്ങളുടെയും ആർഭാടത്തിന്റെയും ലോകവും അതേസമയം മറ്റൊരു വശത്ത് ശോഷിപ്പിന്റെയും വിളർച്ചയുടെയും എന്നീ രണ്ടുലോകങ്ങൾ. ഇവ വിജയപൂർവ്വം സ്ഥാപിതമായ ഒരു സ്ഥലഭൂപടത്തിലാണ് നാമുള്ളത് . പല കുടുംബങ്ങൾക്കും രണ്ടു കഷണം മുന്തിയതരം മീൻ എന്നത് അല്ലെങ്കിൽ വിഭവകരമായ ഒരു നേരത്തെ ഭക്ഷണം എന്നത് അവരുടെ ആകെ സമ്പത്ത് ആയിത്തീരുന്നതിന്റെ യാഥാർത്ഥ്യം , ലോട്ടറിയടിച്ചാൽ മാത്രമേ ഇവയൊക്കെ സാധ്യമാകൂ എന്ന സത്യമായി മുന്നിൽ നിൽക്കുന്നു . സിനിമ ഇത് ചർച്ച ചെയ്യുന്നു.

ജിയോ ബേബി സംവിധാനം ചെയ്യുന്ന OLD AGE HOME എന്ന സിനിമ വാർദ്ധക്യം എന്ന യാഥാർത്ഥ്യത്തെയും ഇതിലൂടെ നിരാശ്രിതരാക്കുന്ന മനുഷ്യരെയും ആവിഷ്കരിക്കുന്നു . ഒറ്റപ്പെട്ടുപോയ തൊഴിലാളി സ്ത്രീയും അവർ വീട്ടുവേലക്കാരിയായി ഒരു വീട്ടിൽ എത്തുന്നതും ആ വീട് അവർക്ക് ഒരഭയമാകുന്നതും സിനിമ പറയുന്നു. ഒരു വീട്ടുവേലക്കാരിക്കപ്പുറം ആ സ്ത്രീ ആ വീട്ടിലെ വൃദ്ധദമ്പതികൾക്ക് ആശ്രയമാകുന്നു എന്നതാണ് മറ്റൊരു പ്രത്യേകത . ഇത് പരസ്പര പൂരകമായ ഒരു അവസ്ഥയാണെന്ന് സിനിമ പറയുന്നു . പണമില്ലാത്തവർക്കും താമസിക്കാവുന്ന ഒരു വൃദ്ധ സദനമായി ആ വീട് മാറിത്തീരുന്നു എന്ന സൂചന സിനിമ തരുന്നു. അതിലൂടെ ആ വീട്ടിലെ വൃദ്ധ ദമ്പതിമാർ ആശ്രയവും ആനന്ദവും നേടുമെന്നു തോന്നിപ്പിച്ചുകൊണ്ടാണ് സിനിമ അവസാനിക്കുന്നത് . ജിതിൻ ഐസക് തോമസ് സംവിധാനം ചെയ്ത ” പ്ര തു മു ” സ്കാവഞ്ചർ തൊഴിലാളികളുടെ അവസ്ഥ പങ്കുവയ്ക്കുന്നു . പ്രജാപതിക്ക് തുറാൻ മുട്ടുമ്പോൾ അയാൾതന്നെ പടച്ചുവച്ച നിയമങ്ങളും സാമാന്യ മര്യാദയും അയാളാൽ കാറ്റിൽ പറന്നു പോകുന്നതിനെ ആവിഷ്കരിക്കുകയാണ് സിനിമ . മലയാള സിനിമയിൽ “മാൻഹോൾ ” പോലുള്ള അപൂർവ്വം സിനിമകൾ സ്കാവഞ്ചർ സമൂഹത്തിന്റെ ജീവിതം സിനിമയുടെ ഭാഗമാക്കിയിട്ടുണ്ട് . ദത്തശേഖരണം, ഉള്ളടക്കം എന്നിങ്ങനെ രണ്ടു ഉപഭാഗങ്ങളായി സിനിമയിലെ ഉപ സംഭവങ്ങളെയും അതിന് ഇടയായ സന്ദർഭത്തെയും വിവരിക്കുന്നു . വൃത്തിയുടെയും നിവൃത്തികേടിന്റെയും രണ്ടവസ്ഥകൾ സിനിമ ആവിഷ്കരിക്കുന്നു. നിവർത്തികേടിൽ നിന്നാണ് ശുചീകരണത്തൊഴിലുകളിലേയ്ക്ക് സമൂഹങ്ങൾ ഇറങ്ങിത്തിരിക്കുന്നത്. എന്നാൽ അത്തരം സമൂഹങ്ങളെ ഇതര വഴികളിലേയ്ക്ക് വിടാതെ തളച്ചിടുന്ന ധർമ്മശാസനകളും അതിന്റെ നടത്തിപ്പും വൃത്തിയുടെ ജാതി മൂല്യം എന്ന കാണാചരടാൽ നിർബാധം വരിഞ്ഞു മുറുക്കിയിട്ടുള്ളതിനെ സിനിമ ചർച്ച ചെയ്യുന്നു . ഈ വ്യവസ്ഥിതികൾ തുടരണം എന്ന് പ്രജാപതി ആഗ്രഹിക്കുന്നു. മൂഢനും ദുർമേദസ്സിയും ഹിംസാമാർഗ്ഗിയുമായ പ്രജാപതിക്കാവശ്യം സാമ്പ്രദായികത മാത്രമാണ് . അയാളിലെ മനുഷ്യവിരുദ്ധത യാതൊരുവിധ എഡിങ്ങിനും [ പരിഷ്കരണത്തിന് ] വഴങ്ങാത്ത വിധം അയാളിൽ ദുർഗന്ധമായി കുമിഞ്ഞുകൂടുന്നു. അതിൽ അയാൾ ആനന്ദിക്കുകയും ചെയ്യുന്നു . ആധുനിക ലോകത്തും നടമാടുന്ന ഈ പ്രാചീന ജീർണമനസ്സിനെ ” പ്ര തു മു ” എന്ന സെഗ്മെന്റ് വരച്ചുകാട്ടുന്നു . തോട്ടിപ്പണിയിൽ നിന്നും പിൻതിരിയുവാൻ തയ്യാറാവുന്ന ഒരു സമൂഹത്തെക്കുറിച്ച് സിനിമ സംസാരിക്കുന്നു .

അപരിചിത കഥാപാത്രങ്ങൾ, അപരിചിത അഭിനേതാക്കൾ, ഹാന്റ് ക്യാമറയാലും വേറിട്ട മൂവി ചലനങ്ങളാലും സൃഷ്ടിക്കുന്ന പുതുമ, നിശ്ബ്‌ദതയുടെയും ഹിംസയുടെയും ഭാഷകൾ ആവിഷ്കരിക്കുന്ന സെഗ്മെന്റുകൾ . ദരിദ്രരും അസംഘടിത സ്ത്രീ തൊഴിലാളികളും വൃദ്ധരും മുൻ അയിത്തജാതി സമൂഹങ്ങളും അനുഭവിക്കുന്ന പ്രശ്നങ്ങൾ എന്നിവയെ നേരിട്ടു തന്നെ പറയുകയും അതേ സമയം സിനിമയുടേതായ വേറിട്ട ഭാഷ പങ്കു വയ്ക്കുകയും ചെയ്യുന്ന സിനിമ എന്ന നിലയിൽ FREEDOM FlGHT (സ്വാതന്ത്ര്യ സമരം ) എന്ന സിനിമ ഏറെ പ്രസക്തമാവുന്നു.
