(കവിയും കഥാകൃത്തും പത്രപ്രവർത്തകനുമായ വി.ജയദേവ് ഒരിടത്തും ഒളിച്ചിരിക്കാനാവാത്ത കാറ്റിനെക്കുറിച്ച് എഴുതുന്നു:
ഒരിടത്തു, മൊരിക്കലും
ഒളിച്ചിരിക്കാനാവാത്ത
തിളച്ച കാലങ്ങൾ
വി.ജയദേവ്.
…………………….

………………………………
ഡൽഹിയിൽ മനുഷ്യാവകാശമായിരുന്നു ഞാൻ നോക്കിയിരുന്ന ബീറ്റുകളിലൊന്ന്. റിപ്പോ൪ട്ട൪മാ൪ സാധാരണയിൽ കവിഞ്ഞ്, കൂടുതലായും പ്രത്യേക താൽപ്പര്യപ്രകാരവും വ്യാപരിക്കുന്ന വാ൪ത്താ മേഖലയാണ് ബീറ്റ്. എഴുത്തിലെ യോണ൪ പോലെ. അതുകൊണ്ടു തന്നെ മറ്റു റിപ്പോ൪ട്ട൪മാരിൽ നിന്നു വേറിട്ട വാ൪ത്താത്തുമ്പുകൾ എനിക്കു കിട്ടുമായിരുന്നു. പത്രപ്രവ൪ത്തകനായ ഒരാൾ പല പത്രസമ്മേളനങ്ങളിൽ എന്നെ സസൂക്ഷ്മം വീക്ഷിക്കുന്നതായി എനിക്ക് അനുഭവപ്പെടുമായിരുന്നു. ഒരു ദിവസം, അയാൾ നേരിൽ പ്രത്യക്ഷപ്പെട്ടു. ” ഒരു വാ൪ത്തയുണ്ട്. ധൈര്യമുണ്ടോ ? “
ധൈര്യമായിരുന്നില്ല ഏതൊരു പത്രപ്രവ൪ത്തകന്റേയും പ്രശ്നം. അയാൾ വാ൪ത്തകൾ എഴുതിക്കൊടുക്കുന്ന പത്രത്തിന് അതു സ്വീകാര്യമാണോ എന്നതാണ് ഏറ്റവും വലിയ ചോദ്യം. എ മില്യൺ ഡോളർ ക്വസ്‌ചൻ.. റിപ്പോ൪ട്ട൪മാ൪ വലുതായി കാണുന്ന പല വാ൪ത്തകളും പത്രത്തിന്റെ ഡെസ്കുകളിൽ വാ൪ത്തകൾ തന്നെയാകാറില്ല, ചിലപ്പോൾ. അതിനു പല കാരണങ്ങളുമുണ്ട്.
” ധൈര്യമുണ്ട്. അതല്ല ഇപ്പോഴത്തെ പ്രശ്നം, എന്താണു വാ൪ത്തയുടെ തുമ്പ് ? ” അയാളെ പറ്റുമെങ്കിൽ നിരാശപ്പെടുത്താം എന്നു കൂടിയുണ്ടായിരുന്നു ഉത്തരത്തിൽ. ” തെളിവുകളൊക്കെയുണ്ടല്ലോ, കൈയിൽ…? “
രേഖയുണ്ട്, ഇതാ, കൈയിൽ എന്നു ശങ്കരാടി കൈവെള്ള പരത്തിക്കാണിക്കുന്ന പടം അപ്പോഴേക്കും ഹിറ്റായിക്കഴിഞ്ഞിരുന്നു. അതും ഓ൪ത്തുകൊണ്ടാവും. ” ബിൽക്കുൽ, എന്നാൽ, അത് ഇവിടെ വച്ചൊന്നും കാണിക്കാൻ സാധിക്കില്ല.” അയാൾ പറഞ്ഞു.
ഒരു വാ൪ത്തയ്ക്കു വേണ്ടി പത്രറിപ്പോ൪ട്ട൪മാ൪ ഏതു പാതാളത്തിലേക്കാണ് ഇറങ്ങിച്ചെല്ലാത്തത് ? ചെന്നു. അയാളുടെ വീട്ടിലായിരുന്നു. ഒപ്പം, ധൈര്യം ഒരു ബൂസ്റ്റ൪ ഡോസിന്, ഫൊട്ടോഗ്രഫ൪ സിബി മാമ്പുഴക്കരിയും. വലിയ എക്സ്ക്ലുസീവ് തന്നെയായിരുന്നു അയാൾക്കു പങ്കുവയ്ക്കാനുണ്ടായിരൂന്നത്. ” എന്നാൽ, തെളിവുകൾ ?”
” അതുണ്ടല്ലോ, തരാമല്ലോ” എന്നായി അയാൾ. അതു കാണട്ടെ, എന്നിട്ടു തീരുമാനിക്കാം വാ൪ത്ത എഴുതണോ എന്ന്. ഏടാകൂടത്തിൽ കൊണ്ടുചെന്നു ചാടിക്കുന്നതായിരുന്നു അയാളുടെ വാ൪ത്താത്തുമ്പ്. അതിനു ചെറിയ തെളിവുകളൊന്നും പോരതാനും.
എന്നാൽ, വാ൪ത്ത കൊടുക്കുന്നത് എങ്ങനെ, വലിയ വാ൪ത്താ സമ്മേളനം വിളിക്കണോ, അതോ ഇംഗ്ലിഷിലെയും ഹിന്ദിയിലെയും റിപ്പോ൪ട്ട൪മാ൪ക്കു മാത്രം തിരഞ്ഞെടുത്തു നൽകിയാൽ മതിയോ തുടങ്ങിയ കാര്യങ്ങളിലായിരുന്നു അയാൾക്കു കൂടുതൽ ഔത്സുക്യം. എവിടെയോ ഉണ്ടായിരിക്കാവുന്ന തെളിവുകൾ പിന്നെയും എവിടെയോ ഒളിച്ചിരിക്കുക തന്നെയായിരൂന്നു. ഡൽഹിയിൽ ചെയ്യാതെ പോയ ഒരു വാ൪ത്തയായിരുന്നു അത്. ഒരു സ്‌കൂപ്.
പറഞ്ഞുവന്നത്, മറ്റൊന്നുമല്ല. ഒരു പത്ര റിപ്പോ൪ട്ട൪ക്ക് ഇങ്ങനെ എത്രയോ അനുഭവങ്ങളുണ്ടാവും. പിന്നെയത് ഓ൪മകളായി മാറിത്തുടങ്ങും. പിന്നെയും പിന്നെയും അതു നരച്ചുകൊണ്ടിരിക്കും. അതു വാ൪ത്തയായോ ഓ൪മയായോ എഴുതിയില്ലെങ്കിൽ, ഓ൪മയിൽ അതു കുറേശ്ശക്കുറേശ്ശയായി തുരുമ്പെടുത്തുതുടങ്ങും. പിന്നെ, എപ്പോഴോ അതു വെറും തോന്നലുകളായി മാത്രം തോന്നും. അല്ലെങ്കിൽ, കൽപ്പിതമായ ഒന്നായി…വാ൪ത്തയിലേക്കു രൂപം മാറാത്ത അന്നത്തെ എക്സ്ക്ലുസീവ് ഇപ്പോൾ വെറും തോന്നലായിക്കഴിഞ്ഞിരിക്കുന്നു. ഡൽഹിയിലെ ഏതോ ഗലിയിലുള്ള അയാളുടെ വീടും അയാൾ ഒഴിച്ചുതന്നെ ഒരു പെഗ്ഗ് വിസ്കിയും വരെ എന്റെ വെറും തോന്നലുകളായാണ് ഇപ്പോൾ തോന്നുന്നത്.
അത്തരം തോന്നലുകളായി മാറിയേക്കാവുന്ന കടുത്ത അനുഭവങ്ങളെ ഓ൪മകളും സത്യസന്ധമായി സംഭവിച്ച കാര്യങ്ങളുമായി മനോജ് മേനോൻ മാറ്റിയെഴുതിയിരിക്കുന്നതു വായിക്കുമ്പോൾ വീണ്ടും തോന്നിപ്പോയതാണ് അന്നത്തെ ലോകമറിയാത്ത ആ എക്സ്ക്ലുസീവിനെപ്പറ്റി. മറവിക്കും തോന്നലുകൾക്കും എതിരെയുള്ള എഴുത്താണു മനോജ് തന്റെ ‘ ഒരിടത്തും ഒളിച്ചിരിക്കാനാവാത്ത കാറ്റ് ’ എന്ന പുസ്തകത്തിൽ പങ്കുവയ്ക്കുന്നത്.
ഠ കാലമെഴുത്ത് എന്ന യോണ൪
വാ൪ത്തയെഴുത്തിൽ പല ഫോമാറ്റുകളുമുണ്ട്. ഹാ൪ഡ് സ്റ്റോറി, സോഫ്റ്റ് സ്റ്റോറി, ഫീച്ച൪ എന്നിങ്ങനെ പത്രപ്രവ൪ത്തന ക്ലാസുകളിൽ പഠിക്കുന്നത്. എന്നാൽ, ഒരു മുഴുവൻ സമയ പത്രപ്രവ൪ത്തകനായിക്കഴിഞ്ഞാൽ, പല അനുഭവങ്ങളിലൂടെ നീന്തിക്കയറേണ്ടിവരുമ്പോൾ, അടുത്ത നിമിഷം ഏതു ദിക്കിൽ നിന്നുള്ള വെടിയുണ്ടയാവും തല ചിതറിക്കുന്നത് എന്ന അനിശ്ചിതത്വത്തിനു നേ൪ക്കു നേ൪ നിൽക്കുമ്പോൾ, അല്ലെങ്കിൽ, ഒരു വാ൪ത്തയെഴുതിക്കഴിയുമ്പോൾ ഏതു രാഷ്ട്രീയപ്രതിഷ്ഠയാണു നിന്ന നിൽപ്പിൽ വീണുടയുന്നത് എന്ന് വിചാരിക്കുമ്പോൾ, ഒരു റിപ്പോ൪ട്ട൪ കാണുന്ന എല്ലാം അയാൾക്കു വാ൪ത്തയായിത്തീരുന്നില്ല. സ്വന്തം അനുഭവം ഒരിക്കലും ഒരു അച്ചടിഭാഷാ നേ൪വാ൪ത്ത അല്ലെങ്കിൽ ഹാ൪ഡ് സ്റ്റോറി ആവുന്നില്ല.
ചിലപ്പോൾ കാണുന്നതും കേൾക്കുന്നതും വാ൪ത്തയേ ആയില്ലെന്നും വരും. അങ്ങനെ അച്ചടിക്കപ്പെടാത്ത, തിരസ്കരിക്കപ്പെട്ട, തമസ്ക്കരിക്കപ്പെട്ട എത്രയോ വാ൪ത്തകളുടെ മോ൪ച്ചറിയായിരിക്കും ഒരു റിപ്പോ൪ട്ടറുടെ മനസ്. അതു പിന്നീടു സുഹൃദ് സദസിലെ കഥകളായും ഐസിട്ട വീരസ്യങ്ങളായും ഓ൪മകളായും പിന്നെപ്പിന്നെ തോന്നലുകളായും മാറിപ്പോവുന്നു. ഒരു തരം വി൪ച്വൽ വാ൪ത്തകൾ എന്നു വിളിക്കാവുന്ന തലത്തിലേക്ക്. പത്ര റിപ്പോ൪ട്ടറായി ജോലി തുടങ്ങിയ ദിവസം മുതലുള്ള കുറിപ്പുപുസ്തകങ്ങൾ സൂക്ഷിക്കുന്ന എത്രയോ പേരുണ്ട്. കാലം കഴിയുമ്പോൾ അതിലെ ഓരോ പേജും ഒരു കാലത്തിന്റെ നേ൪പ്പക൪പ്പുകളായി മാറിക്കൊണ്ടിരിക്കുന്നുണ്ട്. പിന്നെപ്പിന്നെ അതെല്ലാം താൻതന്നെ കുറിച്ചിട്ടതാണോ എന്ന തോന്നലിലേക്കു നരച്ചുവരും.
തോന്നലുകൾക്കെതിരെയുള്ള ഒരു വാശി തന്നെയാണ് ഇത്തരം അനുഭവങ്ങളെക്കുറിച്ചുള്ള എഴുത്തുകൾ. ഒരു പക്ഷെ, പത്രപ്രവ൪ത്തകനു മാത്രമാവും, തന്നെപ്പറ്റിയുള്ള സ്വയം ഓ൪മകളല്ലാതെ, താനും തന്റെ നാടും നാട്ടുകാരും ജീവിച്ച ഒരു കാലത്തിന്റെ രാഷ്ട്രീയത്തെ പക൪ത്തിയെഴുതാൻ സാധിക്കുന്നത്. മനോജിന്റെ ‘ ഒരിടത്തും ഒളിച്ചിരിക്കാനാവാത്ത കാറ്റ് ’ എന്ന എഴുത്തിനെ അയാളുടെ വ്യക്തിപരമായ ഓ൪മകളുടെ കുത്തിക്കെട്ടുപുസ്തകം മാത്രമായി കാണാൻ എനിക്കു സാധിക്കാത്തത് അതുകൊണ്ടുതന്നെയാണ്.
വെറും ഉപരിപ്ലവമായ സ്വയം ഓ൪മയെഴുത്തിനെ ഒരു വലിയ കാലത്തിന്റെ ജനിതകസംജ്ഞകളായി പരിവ൪ത്തിപ്പിക്കുകയാണു യഥാ൪ത്ഥത്തിൽ, ഈ ‘ ഒരിടത്തും ഒളിച്ചിരിക്കാനാവാത്ത കാറ്റ് ’. അതുകൊണ്ടു തന്നെ അത് ഒരിടത്തും ഒരിക്കലും ഒളിച്ചിരിക്കാനാവാത്ത ചരിത്രമായിത്തന്നെ മാറുന്നുണ്ട്. അതിൽ, എഴുത്തുകാരന്റെ സ്വന്തത്തം ഇല്ലെന്നല്ല. എന്നാൽ, സാധാരണ ഓ൪മക്കുറിപ്പുകൾ പോലെ അത് അയാളുടെത് മാത്രമല്ല. അത് അയാൾ പൊതിഞ്ഞുപിടിച്ച കാലത്തിന്റേതാണ്, രാഷ്ട്രീയത്തിന്റേതാണ്, സാമൂഹിക അവസ്ഥകളുടേതാണ്.
ഒരു കാലത്തിന്റെ സാമൂഹിക അവസ്ഥകൾ പരിഷ്കരിക്കപ്പെട്ടിട്ടുണ്ടാവാം. അതിനുള്ള ജനായത്ത പ്രക്രിയകൾ നടന്നുകഴിഞ്ഞിട്ടുണ്ടാവാം. എന്നാലും വിചാരവിവേകങ്ങളുടെ ഇല്ലായ്മ കൊണ്ട്, അന്നത്തെ രാഷ്ട്രീയ കാഴ്ചപ്പാടിന്റെ വികലത കൊണ്ട് കലുഷിതമായ സാമൂഹിക അവസ്ഥയെ വളരെക്കാലം കഴിഞ്ഞ്. വെറും തോന്നലുകളായി തോന്നാതിരിക്കാൻ ഒരു പത്രറിപ്പോ൪ട്ട൪ നടത്തുന്ന അക്ഷീണ പരിശ്രമങ്ങളാണ് ‘ ഒരിടത്തും ഒളിച്ചിരിക്കാനാവാത്ത കാറ്റ് ’.
ഠ എഴുത്തിന്റെ പലകാലപ്രവേശം
ഇത്തരം എഴുത്തുകൾക്കുള്ള അനുഭവങ്ങൾ ഈസിച്ചെയ൪ ജേണലിസ്റ്റുകൾക്കു കൈവെള്ളയിൽ എത്തിച്ചുകിട്ടുന്ന ഒന്നല്ല. അതിനായി, അവ൪ നരകങ്ങൾക്കു കാവിലിരിക്കേണ്ടതുണ്ട്. സ്വന്തം പ്രതിജ്ഞാബദ്ധതയെ മറ്റൊന്നുമായും ഒത്തുതീ൪പ്പുകൾക്കു പണയം വയ്ക്കപ്പെടാതിരിക്കേണ്ടതുണ്ട്, പല ദുരിതക്കയങ്ങളും നീന്തിക്കടക്കേണ്ടതായിട്ടുണ്ട്. ഒരു അ൪ത്ഥത്തിൽ ‘ ഒരിടത്തും ഒളിച്ചിരിക്കാനാവാത്ത കാറ്റ് ’ ഈ ദുരിതകാലങ്ങളുടെ നേ൪പടം കൂടിയാവുന്നു.
ബിഹാറിലെ അരികുവൽക്കപ്പെട്ടവരുടെ തലേവര മാറ്റിയെഴുതിയ സൈക്കിൾ ദീദിയെന്ന സിസ്റ്റ൪ സുധാ വ൪ഗീസിനെ കാണാൻ മുട്ടറ്റം ചെളിനിറഞ്ഞ വഴിയിലൂടെ ‘ നീന്തിക്കയറിയ’ മൂന്നു കിലോമീറ്ററോളം ദൂരം. അതും കണ്ണിൽ കുത്തിയാൽ കാണാത്ത കൂരാക്കൂറ്റിരുട്ടിൽ ഓരോ നിമിഷവും എവിടെനിന്നെങ്കിലും ദേഹത്തേക്കു പെയ്യാനിരിക്കുന്ന ആക്രമണത്തെക്കുറിച്ചുള്ള ഭീതി ഉള്ളിൽ ചുരുട്ടിപ്പിടിച്ച്. അതി൪ത്തിയെന്ന വേ൪തിരിക്കലിന്റെ ചിട്ടവട്ടങ്ങളറിയാതെ പാക്കിസ്ഥാനിൽ എത്തപ്പെട്ട് മുപ്പത്താറു വ൪ഷം പീഢനങ്ങളുടെ തടവുകാരനായി ഓ൪മയുടെ ചുവരുകളിൽ ഒന്നുമില്ലാതെ നഷ്ടപ്പെട്ട് സ്വന്തം നിഴൽ മാത്രമായിത്തീ൪ന്ന ജയ്പുരിലെ ഗജാനന്ദ് മിശ്രയെ കാണാനും വിവരങ്ങൾ ശേഖരിക്കാനും പാടുപെട്ട എത്രയോ ദിനങ്ങളുടെ പങ്കപ്പാടും മിശ്രയുടെ അവസ്ഥയിലേക്കു കരച്ചിലോളമെത്തുന്ന അന്വേഷണങ്ങളും…
പല കാലത്തിലേക്കാണു മനോജ് തന്റെ എഴുത്തിലൂടെ പരകായപ്രവേശം നടത്തുന്നത്. ഈ അനുഭവങ്ങൾ മിക്കവയും മാതൃഭൂമി പത്രത്തിലും മറ്റും ഫീച്ചറുകളായി വന്നിട്ടുണ്ടെങ്കിലും പുസ്തകത്തിലെ അനുഭവങ്ങൾ സാധാരണ ഫീച്ചറുകളുടെ തടവും ചാടിക്കയറുന്നുണ്ട്. സാധാരണ പത്രഫീച്ചറുകളുടെ കപടമായ ഭാഷാശീലങ്ങളും കൃത്രിമത്വങ്ങളും ഒഴിവാക്കപ്പെട്ടിട്ടുണ്ട്. എന്നതിനാൽ, ഇതു കാലമെത്ര കഴിഞ്ഞാലും അനുഭവങ്ങളുടെ ചൂടും ചൂരും അന്യം വരുന്നില്ല എന്നു പറയാനാണ് ഞാനിഷ്ടപ്പെടുന്നത്.
ഓരോ അനുഭവത്തിന്റെ റേഞ്ചിനുമുണ്ട് വിശാലത. എളുപ്പത്തിൽ സാധിക്കുന്ന വ്യക്തികളെപ്പറ്റിയുള്ള, അല്ലെങ്കിൽ വായനക്കാ൪ ഇഷ്ടപ്പെടുന്ന സെലിബ്രിറ്റികളെക്കുറിച്ചും മറ്റുമുള്ളതല്ല ഈ അനുഭവങ്ങൾ. നാളിന്നും ലോകത്തിന്റെ മറുലോകമെന്ന് അറിയപ്പെടുന്ന ആൻഡമാൻ സെന്റനലീസ് ആദിവാസികൾ, പരദേശികളെ അടുത്തേക്കു പോലും അടുപ്പിക്കില്ല. അവരുമായി സമ്പ൪ക്കം പുല൪ത്തിയ നരശാസ്ത്ര ഗവേഷക മധുമാല ചാറ്റ൪ജി, ഓട്ടോയുടെ അംബാസഡ൪ എന്നു ലോകമറിഞ്ഞ മെക്സിക്കൻ നയതന്ത്ര പ്രതിനിധി മെൽബ പ്രിഅ, മലയാളിപ്പട്ടാളജീവിതങ്ങളെ ഇംഗ്ലീഷിലേക്കു മൊഴിമാറ്റിയ സുബേദാ൪ മേജ൪ കുഞ്ചു, ഇഎംഎസിനെ തൻ്റെ gm ചോരയിൽ പച്ചകുത്തിയ സഖാവ് പാച്ചി, കഥ പറഞ്ഞുപറഞ്ഞ് മലയാളിയുടെ രാത്രികൾ വെളുപ്പിച്ചു വി. സാംബശിവൻ, മലയാളത്തിൻ്റെ പ്രിയ അധ്യാപകൻ വി സി ഹാരിസ് തുടങ്ങി ഒട്ടേറെ പേരോടൊന്നിച്ചുള്ള മനോജിന്റെ അനുഭവങ്ങളുടെ തിളക്കാലങ്ങൾ പങ്കുവയ്ക്കുന്നുണ്ട്. എന്നാൽ, അതൊരു യാന്ത്രിക അഭിമുഖകാരന്റെ അമച്വറിസത്തിനും അപ്പുറത്തേക്കു വായനക്കാരെ വഴിനടത്തിക്കുന്നുമുണ്ട്.
അതുകൊണ്ടുതന്നെ, ഇന്ത്യയുടെ രാഷ്ട്രീയം വായിക്കുന്ന ഏതൊരാളും വായിക്കേണ്ടത് തന്നെ ഈ അനുഭവ കാലങ്ങളെ… പത്രപ്രവർത്തകർ തീർച്ചയായും…ജേണലിസം അക്കാദമികളിൽ ആവശ്യം വേണ്ട റഫറൻസ് പുസ്തകവും…
(ഒരിടത്തും ഒളിച്ചിരിക്കാനാവാത്ത കാറ്റ്.
പ്രസാധനം: സാഹിത്യ പ്രവർത്തക സഹകരണ സംഘം.
വിതരണം: നാഷണൽ ബുക് സ്റ്റാൾ.
വില: 170 രൂപ)