കുറിപ്പ്,
ശരീര അളവുകൾ:
എം.ബി.മനോജ്
ശരീര അളവുകളെ സംബന്ധിച്ച ഔദ്യോഗിക ധാരണകൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഒരു സോൾജ്യറിന്റെ ശരീര അളവ്, രാജാവിന്റെ , കന്യകയുടെ , വധുവിന്റെ , ശരീര അളവ് ഇങ്ങനെ ഔദ്യോഗിക ശരീര അളവുകൾ രൂപപ്പെടുത്തുന്നതിലും പ്രചരിപ്പിക്കുന്നതിലും സാഹിത്യം പുലർത്തിയപങ്ക് വലുതാണ്. ഇതിന്റെ വെളിച്ചത്തിലാണ് അധികാരം ശരീര അളവിന്റെ ഔദ്യോഗിക രൂപം നിർമ്മിച്ചെടുത്തത്.
മനുസ്മൃതിയും പുരാതന ഗ്രീക്കുനിയമങ്ങളും ഭിന്നശേഷി സമൂഹത്തെ ശാപമായി വിലയിരുത്തിയിരുന്നു. അവർ വധിക്കപ്പെടേണ്ടവരായും കണ്ടുവന്നിരുന്നു. കൂന് , കണ്ണിന്റെ നിറവ്യത്യാസം, വിരലുകളുടെ തടിപ്പ് ഉൾപ്പെടെ പലതിനെയും കുറ്റവാളി ലക്ഷണമായാണ് വിലയിരുത്തിയിരുന്നത്. രാഷ്ട്രത്തിന്റെ ക്ഷേമവിരുദ്ധതയും സാമ്പത്തിക പ്രതിസന്ധിയും ദൈവ വിധിയും കൂടിക്കലർന്ന അന്ധവിശ്വാസങ്ങളാണ് ഇത്തരം മനുഷ്യവിരുദ്ധതയെ സൃഷ്ടിച്ചത്.
ഉത്തമനായ ആൺകുട്ടി . കരുത്തരായ യുവാക്കൾ .സുന്ദരിയായ യുവതി എന്നിങ്ങനെ സാഹിത്യം സൃഷ്ടിച്ച അളവുകൾ ഭരണകൂടം സർവ്വാത്മാനാ സ്വീകരിച്ചുവന്നു. അഥവാ സാഹിത്യ സൃഷ്ടികളുടെ മതപരതയാണ് അധികാരത്തെ നിർണയിച്ചത് എന്നർത്ഥം.
ആധുനികശരീരബോധത്തിന്റെ ഔദ്യോഗിക അളവുകോൽനിർമ്മാണത്തിൽ ഈ പ്രാചീന – മധ്യകാല സ്വാധീനം ഉണ്ടായിരുന്നു എന്നുകാണാം. രാജാവിനെ സഹായിക്കുന്ന കരുത്തരായ പടയാളികൾ എന്നതിൽ നിന്നും ഒട്ടും വിദൂരമായിരുന്നില്ല ആധുനിക ഭരണസങ്കല്പങ്ങളിലെ സോൾജിയറുകൾ എന്നു വിലയിരുത്താം. മാനുഷികതയും ക്ഷേമ രാഷ്ട്രബോധവും ഒരളവുവരെ ജനകേന്ദമായി നില്ക്കാൻ ശ്രമിച്ചെങ്കിലും പൂർണമായി വിജയിച്ചില്ല.
സംവരണീയ വിഭാഗങ്ങൾ നിരന്തരം അപമാനത്തിനിരയായത് സ്വാതന്ത്ര്യാനന്തരം നാം കണ്ടതാണ്. സംവരണീയ ശരീരരായ പോലീസ് / ആർമി ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്ന ശരീരിക ഇളവ് ഒരു കുറവായിട്ടാണ് നമ്മുടെ ഉത്തമ ശരീരസങ്കല്പം വിലയിരുത്തി വന്നിരുന്നത്. ഇതുമായി ബന്ധപ്പെട്ട് വിനിമയം ചെയ്തിട്ടുള്ള ബോഡിഷെയിമിംഗുകൾ നിരവധിയാണ്. അതേസമയം മനുഷ്യരുടെ ഒരു പ്രത്യേകതയായി അതിനെ വിലയിരുത്തുവാൻ ആര്യനൈസേഷനും യൂറോപ്യൻ കോളനിയും മടിച്ചു. ഇവർ നിർമ്മിച്ച സാഹിത്യം ഏതളവിലും തദ്ദേശിയരെ അകറ്റിനിർത്തി.
എന്നാൽ ആധുനികതയുടെ ഒരു നൂറ്റാണ്ടു കഴിയുമ്പോഴും ഇതേ ഔദ്യോഗിക അളവുകോലുകളാണൊ തുടരേണ്ടത് എന്ന ചോദ്യം ഉയർന്നു വരേണ്ടതുണ്ട്. വംശീയമായി മാത്രമല്ല , ശരീരം എന്ന വസ്തുവിനെ നോക്കിക്കാണുന്നതിലും പുനരാലോചന ആവശ്യമുണ്ടെന്ന് അത് വ്യക്തമാക്കുന്നു. ഒരാളുടെ ശരീരത്തിന്റെ ഏതൊരു ഘടകവും അയാളുടെ താല്പര്യപ്രകാരം രൂപപ്പെടുന്നതല്ല. ഇവയെ സംബന്ധിച്ച വിലയിരുത്തുകളും പഠനങ്ങളും മധ്യകാല , ആധുനിക കാലത്തേക്കാൾ വെളിച്ചം വിശുന്നവയാണിന്ന്. ആയതിനാൽ മുൻ കാല അളവുകൾകൊണ്ട് അതിനെ വിലയിരുത്തുന്നതിൽ അർത്ഥമില്ല.
സാംസ്കാരികമായ ഏകപക്ഷീയതയുടെ തുറന്ന പ്രവർത്തനങ്ങളാണ് ഇവിടെ ചർച്ച ചെയേണ്ട പ്രധാനഘടകം. പലപ്പോഴും സർക്കാർ തൊഴിൽമേഖലയിൽ പ്രവേശിക്കുന്നതിന് ഭരണഅധികാര ബന്ധങ്ങൾ പുലർത്തുന്ന ഏകപക്ഷീയ പ്രവർത്തനങ്ങൾ തുറന്നു ബോധ്യപ്പെട്ട കാലത്താണു നാം ജീവിക്കുന്നത്. ഒരു വശത്ത് അധികാരഘടകങ്ങൾ അവർക്കുള്ള ഏകപക്ഷീയത ഉറപ്പിയ്ക്കുന്നു. പ്രതികൾപോലും സർവീസിൽ സ്ഥിരപ്പെടുന്നു. അതേഘട്ടത്തിൽത്തന്നെ, അധികാരത്തിൽ നിന്നും വിദൂരതയിലുള്ള സമൂഹങ്ങളെ പുറത്തുനിർത്തുവാൻ പഴുതുകൾ കണ്ടെത്തുന്നു എന്നതും സംഭവിക്കുന്നു. അട്ടപ്പാടിയിലെ ആദിവാസി യുവാവിനെ സർവീസിൽ നിന്നും മാറ്റിനിർത്താൻ കണ്ടെത്തിയ കാരണം അതുകൊണ്ടുതന്നെ കാര്യഗൗരവമായ ഒന്നേ അല്ല.
രോഗം, ഉയരക്കുറവ്, നിറങ്ങൾ, മറുകുകൾ, മുഴകൾ, കോന്ദ്രമ്പല്ല്, വിക്ക് , കാഴ്ചാപ്രശ്നം, ഉൾപ്പെടെ പലതും സർവ്വീസുകളിൽ നിന്നും ഒഴിച്ചു നിർത്തുവാനുള്ള ഘടകങ്ങളായി ഇനിയും കാണേണ്ടതുണ്ടൊ?
സേനയുടെയും പോലീസിന്റെയും പ്രവർത്തനത്തിനുകൂടി സഹായകമാവുന്ന ഘടകങ്ങൾ നിർമ്മിക്കുവാൻ ഇവരുടെ സേവനത്തിന്റെ സാധ്യതകൾ ആരായുകയല്ലെ വേണ്ടത്. അതിന് ഉപയുക്തമായ പുതിയ പഠനങ്ങൾ രൂപപ്പെടുകയല്ലെ വേണ്ടത്.
അട്ടപ്പാടിയിലെ പ്രാക്തന ഗോത്രത്തിലെ യുവാവിന് സർക്കാർ സർവ്വീസിൽ പ്രവേശിക്കുവാൻ കുറച്ചുകൂടി മാനുഷികമായ പ്രവർത്തനമായിരുന്നു അധികാരികളിൽ നിന്നും ഉണ്ടാകേണ്ടിയിരുന്നത്. ആ യുവാവിന്റെ ഉന്തിയപല്ലുകൾ നേരേ യാക്കുവാൻ സമയം അനുവദിക്കാമായിരുന്നു. അല്ലെങ്കിൽ പ്രൊബഷൻ കാലയളവ് അതിനായി നല്കാമായിരുന്നു. ഉന്തിയപല്ല് പോലുള്ള കാര്യങ്ങൾ വനസംരക്ഷണത്തിന്റെ ശരീര അളവുകോലിൽ അനാവശ്യമായ ഒരു ഘടകമായി ചൂണ്ടിക്കാട്ടി പ്രസ്തുത ശരീരഅളവുകോലിനെ മാറ്റി പരിഷ്കരണം വരുത്താമായിരുന്നു.
രാജ്യം വളരെവേഗം സാംസ്കാരികമായി ആര്യവല്ക്കരിക്കുകയാണ്. മനുഷ്യർ യഥാർത്ഥത്തിൽ നേരിടുന്ന പ്രശ്നങ്ങളും അതിന്റെ പരിഹാരങ്ങളുമല്ല ഇവിടെ നടക്കുന്നത്. മറിച്ച് സങ്കല്പ കഥാപാത്രങ്ങളുടെ ഫ്രയിമുകൾക്കനുസരിച്ച് സമൂഹ ശരീരത്തെ ഛേദിച്ചുമാറ്റുന്ന മനുഷ്യവിരുദ്ധതയാണ് ഭരണസങ്കല്പങ്ങളായി നടക്കുന്നത്. അതിസൂക്ഷ്മമായ ജാഗ്രതയിലൂടെ മാത്രമേ ഇത്തരം അട്ടിമറികളെ തിരിച്ചറിയുവാനാവു.