ടി.വി.ചന്ദ്രൻ രചനയും സംവിധാനവും നിർവ്വഹിച്ച സിനിമയാണ് പെങ്ങളില. അദ്ദേഹത്തിന്റെ മുൻ സിനിമളെപ്പോലെ രാഷ്ട്രീയമായ വീക്ഷണവും ആശയപരമായ സംവാദവും മുന്നോട്ടുവയ്ക്കുന്നു പെങ്ങളില എന്ന സിനിമയും. പൊന്തൻമാട , ഓർമ്മകൾ ഉണ്ടായിരിക്കണം എന്നീ രണ്ടു സിനിമകൾ മുന്നോട്ടുവച്ച സാമൂഹിക വിമർശനത്തിന്റെയും പുനരെഴുത്തിന്റെയും തുടർച്ച പെങ്ങളില എന്ന സിനിമയിലും കാണുവാൻ സാധിക്കുന്നു.
മിത്തുകളെ ചരിത്രം കൊണ്ട് പൊളിച്ചെഴുതുന്നു:
കേരളം എന്ന ഇടത്തെ നിർമ്മിച്ചവർ എന്ന് അവകാശപ്പെടുന്നവരുടെ വാദങ്ങളെ പൊളിച്ചെഴുതുന്നുണ്ട് ഈ സിനിമയിലെ പൊടിയൻ എന്ന കഥാപാത്രം. കേരളം മുഴുവനും കിളച്ചവർ ആരെങ്കിലുമുണ്ടൊ? ഈ പൊടിയൻ കേരളം മുഴുവൻ കിളച്ചിട്ടുണ്ട് എന്ന് അയാൾ പറയുമ്പോൾ ഈ കേരളം എങ്ങനെയാണ് ഈ കേരളമായത് എന്ന ചരിത്രത്തെ സ്ഥാപിക്കുകയും നിർമ്മിക്കുകയുമാണ് സിനിമ . കേരളത്തെ കണ്ടെടുക്കുകയും ഉണ്ടാക്കുകയും ഒക്കെ ചെയ്തു എന്ന് നാഴികയ്ക്ക് നാല്പതുവട്ടവും പറയുന്ന പലതരം മിത്തുകളെയുമാണ് പൊടിയൻ തന്റെ അനുഭവചരിത്രം കൊണ്ട് പുനർനിർമ്മിക്കുന്നത്. ഇത് മണ്ണിന്റെയും മനുഷ്യരുടെയും ചരിത്രമായി പരിണമിക്കുന്നു.

പുതു തലമുറയുമായുള്ള സംവേദനം:
യാഥാസ്ഥിതിക മലയാളി അവരുടെ പുതുതലമുറയോട് കാണരുത് എന്നു ഒരു പക്ഷെ വിലക്കുവാൻ സാധ്യതയുളള ഒരു നിനിമയായിരിക്കാം പെങ്ങളില എന്നു പറയേണ്ടിവരുന്നതിൽ ഖേദിക്കുന്നു. അത്രമാത്രം നവീനവും സംവേദന സാധ്യതയും തുറന്നിടുവാൻ ഈ സിനിമയ്ക്ക് കഴിഞ്ഞിരിക്കുന്നു . ഒരു ആനിമേഷന്റെയൊ കാർട്ടൂണിന്റെയൊ ആസ്വാദ്യതയെ കുട്ടികൾ പിൻതുടരുകയൊ ആകർഷിക്കുകയൊ ചെയ്യും പോലെ അവർക്ക് തുടർച്ചയായി കണ്ടിരിക്കാൻ കഴിയുംവിധം ആകർഷകമാണ് പെങ്ങളില എന്ന സിനിമയുടെ ചിട്ടപ്പെടുത്തൽ . രാധ എന്ന പെൺകുട്ടിയുടെ കഥാപാത്രത്തിലേക്കുള്ള ആകർഷിക്കൽ സിനിമയെ ഉടനീളം കുട്ടികൾക്ക് ആസ്വദിക്കാനും അവർക്കിടയിൽ നിരവധി ചോദ്യങ്ങൾ ഉയർത്തുവാനും കിഴിയുംവിധം ചിട്ടപ്പെടുത്തിയിരിക്കുന്നു.
ചോദ്യങ്ങൾ ചോദിക്കുക,
സംശയങ്ങൾ ഉയർത്തുക :
ടി.വി.ചന്ദ്രന്റെ സിനിമ പൊതുവേ കണ്ടുവരുന്ന ഒരു പ്രത്യേകത, കാഴ്ചയുടെ തുടർച്ചയെ വിലക്കുന്ന, ആസ്വാദനത്തെ ലംഘിക്കുന്ന ഒരു സ്വഭാവം അദ്ദേഹത്തിന്റെ സിനിമകൾ വച്ചുപുലർത്താറുണ്ട് എന്ന കാര്യമാണ്. അത്തരത്തിൽ ആസ്വാദനത്തിന്റെ തുടർച്ചയിലെ ലംഘിക്കൽ പെങ്ങളില എന്ന സിനിമയിലും കാണാൻ കഴിയും. അവിധിക്കാലത്ത് കൂട്ടുകാരില്ലാതെ പുതിയ നാട്ടിൽ താമസിക്കാനെത്തുന്ന ഒരു ഉദ്യോഗസ്ഥ കുടുംബത്തിലെ കൊച്ചുകുട്ടിയിൽ അയൽപക്കത്തു താമസിക്കുന്ന അഴകൻ എന്ന വൃദ്ധൻ ഇഷ്ടമുള്ള ഒരു അങ്കിൾ ആകുന്നത് അയാളുടെ പാട്ടുകളിലൂടെയാണ്. ഒപ്പം പൊടിയന്റെ ഭാര്യയുടെ ആട്ടവും . ഈ രംഗങ്ങൾ വളരെ ഭംഗിയായി ആവിഷ്കരിച്ചു കൊണ്ട് സിനിമയിലേക്കു കാണികളെ പ്രവേശിപ്പിക്കുന്ന സർഗ്ഗസാന്നിധ്യത്തിന്റെ അടിത്തറയിലാണ് രാധ എന്ന കുട്ടി അവളുടെ സംശയങ്ങളും ചോദ്യങ്ങളും അഴകനങ്കിളിനു മുന്നിൽ തുറന്നിടുന്നത്.

ചരിത്രത്തിലെ ആവർത്തനങ്ങൾ:
സംവിധായകന്റെ ലക്ഷ്യം ഇവിടെ വ്യക്തമാണ്. പുതു തലമുറയുമായുള്ള സംവാദമാണ് അത് ലക്ഷ്യമിടുന്നത്. പുതു തലമുറ ചിലത് അറിയേണ്ടതുണ്ട് എന്ന കാർക്കശ്യം സിനിമ സൂക്ഷിക്കുന്നു. ഈ കാർക്കശ്യം സിനിമയ്ക്ക് ചരിത്രപരമായ ഒരു ഇടം നിർമ്മിക്കുന്നു. ഓർമ്മകൾ ഉണ്ടായിരിക്കണം എന്ന സിനിമയിലെ ചരിത്ര സന്ദർഭങ്ങളും പൊന്തൻമാടയിലെ മാടയും ഇവിടെ മറ്റൊരു രൂപത്തിൽ ആവർത്തിക്കുന്നു. ആലീസിന്റെ അന്വേഷണത്തിലെ അലീസിനെയും സൂക്ഷിച്ചു നോക്കിയാൽ നമുക്കു കാണാം. എന്നാൽ ഇത് അലോസരമാക്കുന്ന ഒരു ആവർത്തനമേയല്ല. ഈ കുറിപ്പെഴുതുന്നയാൾ താനെഴുതിയ ഒരു കവിതയിലെ വരികൾ ഓർക്കുന്നു. “ചിഹ്നങ്ങൾക്കുള്ള അർത്ഥം ” എന്ന കവിത (സമാഹാരം – പാവേ പാവേ പോകവേണ്ട).
വാക്കല്ല അർത്ഥമല്ല തനിക്കുമുന്നിലുളളത്
ആവർത്തനങ്ങൾ മാത്രം. എന്ന് ഈ ആവർത്തനങ്ങൾമാത്രം കാണുന്നതിനെക്കുറിച്ച് ആ കവിതയിൽ എഴുതിയിട്ടുണ്ട്. അതേ ആവർത്തനങ്ങൾ നമുക്കുമുന്നിൽ നമ്മുടെ രാഷ്ട്രീയ ജീവിതത്തിൽ, നിരന്തരമുണ്ടാകുന്നു. പുതിയ തലമുറയും ഒരു മാടയെ കണ്ടുമുട്ടുന്നു. പേര് അഴകൻ . എന്നാൽ മാടയിൽ നിന്നും അഴയനിലേയ്ക്ക് ചരിത്രപരമായ ദൂരമുണ്ട്. ഒരാൾ ബ്രിട്ടീഷ്കോളനികാല കേരളത്തിന്റെ സാന്നിധ്യമാണെങ്കിൽ അടുത്തയാൾ ആധുനികതയിൽ നിന്നും ആധുനികാനന്തര കാലത്തിലേക്കുള്ള ചരിത്രത്തിൽ സാന്നിധ്യപ്പെടുന്നു.
ഓർമ്മകളിൽ നിന്നും രേഖകളിലേയ്ക്ക് :
ഓർമ്മകളിൽ നിന്നിരുന്ന പുറമ്പോക്കുകൾക്ക് രേഖപ്പെടുത്തലുകളുണ്ടായിരിക്കുന്നു. അതാണ് പുതിയ കാലത്തിന്റെ പ്രത്യേകത. ഭൂതകാലത്തെ ആഘോഷിക്കുന്ന ഈ സമകാലത്തു തന്നെയാണ് അതേ ഭൂതകാലത്തെ പാഠങ്ങളാക്കിക്കൊണ്ട് വിമർശനങ്ങളും രേഖകളും രൂപപ്പെടുന്നത്. അയ്യൻകാളി ഒരു ഓർമ മാത്രമാണ് പൊടിയന് . എന്നാൽ ഗ്രാമീണവായനശാലയിലും അയ്യൻകാളിയെക്കുറിച്ച് എഴുതിയ പുസ്തകങ്ങൾ കിട്ടുന്ന ഒരു സമകാല ലോകം സംജാതമായിരിക്കുന്നു. ഇത് ചലനവും മാറ്റവുമാണ്. അതിനാൽ വിദ്യാസമ്പന്നർ ജനാധിപത്യത്തിന്റെ ഭാഗത്തു നില്ക്കും എന്ന വിലയിരുത്തൽ സിനിമ പങ്കു വയ്ക്കുന്നു.
നിലപാടുതറയുള്ള പെണ്ണുങ്ങൾ :
നിലപാടുതറയുള്ള പെണ്ണുങ്ങളെ ആവിഷ്കരിക്കുന്ന സിനിമ കൂടിയാണ് പെങ്ങളില. തൊഴിലാളിയും മധ്യവർഗ്ഗവും കുട്ടികളും ഒക്കെയായ പെണ്ണുങ്ങൾ അവരുടെ നിലപാടുകളെയും ആത്മബോധത്തെയും ഉയർത്തിപ്പിടിക്കുന്നു എന്ന് ടി.വി.ചന്ദ്രൻ സിനിമകൾ എക്കാലവും പറയുന്നു.
പെങ്ങളില :
അഴകന്റെ ഉള്ളിൽ തനിക്ക് നഷ്ടപ്പെട്ട ഒരു പെങ്ങളുണ്ട്. ഒരു കാമുകിയുണ്ട്. ഒരു മകനുണ്ട്. ഒരു പ്രത്യയ ശാസ്ത്രമുണ്ട്. ചരിത്രമുണ്ട്. ആവർത്തനങ്ങളിലൂടെ സഞ്ചരിക്കുന്ന അഴകന്മാരുടെ ജീവിതം. അത് രാഷ്ട്രീയ ബോധ്യങ്ങളുടേതു കൂടിയാണ്. പരാജപ്പെടുമ്പോഴും സ്വയം സംസാരിക്കുന്ന ഒരു ലോകം അടയാളപ്പെടുന്നുണ്ട്. ജനാധിപത്യ ബോധമുള്ളവർ അതിന്റെ പ്രാധാന്യത്തെ തിരിച്ചറിയുന്നുണ്ട്. ആയതിനാൽ പല അർത്ഥത്തിലും ഈ സിനിമ രേഖപ്പെടുത്തലും നിർമ്മിതിയുമായിത്തീരുന്നു. സംവിധായകൻ ടി.വി.ചന്ദ്രനും അഭിനേതാക്കൾ ലാൽ ,അക്ഷര , ഇനിയ, നരേൻ ,ഉൾപ്പെടെയുള്ള കഥാപാത്രങ്ങൾ, പിന്നിൽ പ്രവർത്തിച്ചവർ എല്ലാവരും അഭിനന്ദനം അർഹിക്കുന്നു.
