സർഗരചന എങ്ങനെ സാധ്യമാക്കാം എന്ന ഒരു ലേഖന രചനയിലാണ് ഞാനിപ്പോൾ. ഇങ്ങനെ ഒരു രചന നടത്തുവാൻ കുറച്ചു ദിവസങ്ങളിലായി ശ്രമം നടത്തി വരുന്നു. എന്നാൽ അവയൊന്നും തുടങ്ങിയിടത്തു നിന്നും മുന്നോട്ടു പോയില്ല. എഴുതുമ്പോൾ അറിയുന്നതും പറയുമ്പോൾ പറയാനാവാതെ പോകുന്നതുമായ ഒരു വസ്തുത, ഒരു അനുഭവം, ഒരു നിർവൃതി അതാവുന്നു എഴുത്ത്. സർഗരചനയ്ക്കായി, സർഗ രചനയെപ്പറ്റി പഠിക്കുവാൻ തയ്യാറായി, അവയെ പരിശോധിക്കുവാൻ ആഗ്രഹിക്കുന്നവരായി മുമ്പിൽ നിൽക്കുന്നവരോട് പറയട്ടെ, സാങ്കേതികമൊ, സാങ്കേതിക ബന്ധമൊ ആയിത്തീരുമൊ ഈ എഴുത്ത് എന്ന തോന്നൽ എനിക്കു മുന്നിലുണ്ട്. അതുകൊണ്ട് തന്നെ ഏറെ പരിമിതിയുള്ള ഒന്നായിരിക്കും ഈ എഴുത്ത്. ഏതൊരു നിർമിതിയെയും പോലെ സർഗ രചനയിലേർപ്പെടുക എന്നതും അനുഗ്രഹീതമായ ഒന്നായി വിലയിരുത്തുവാൻ ആഗ്രഹിക്കുന്നു. ഏതൊരാളിലും ബുദ്ധത്വം ഉണ്ട് എന്നു പറയും പോലെ ഏതൊരാളിലും സർഗ്ഗ സാന്നിധ്യം ഉണ്ട് എന്ന് മനസ്സിലാക്കുന്നു. ഈ സർഗ്ഗസാന്നിദ്ധ്യം ചിലരിൽ സാഹിത്യരചനയായി പ്രത്യക്ഷപ്പെടുന്നു എന്നു മാത്രം. എന്നെ സംബന്ധിച്ചിടത്തോളം സർഗരചനയിലേക്ക് എത്തിച്ചേർന്നത് വിദ്യാഭ്യാസം ചെയ്യുന്നതിനുള്ള അവസരം ലഭിച്ചതിനാലും തുടർന്ന് ആനുകാലികങ്ങളും പുസ്തകങ്ങളും വായിക്കുന്നതിന് അവസരം കിട്ടിയതിനാലുമാണെന്നു ഞാൻ കരുതുന്നു. നിർബന്ധിതവും സൗജന്യവുമായി വിദ്യാഭ്യാസം ചെയ്യുന്നതിന് അവസരം കിട്ടിയ ഒരു രാജ്യമായിരുന്നു ബാല്യകാലത്ത് ഞങ്ങളുടേത്. ആയതിനാൽ ആഹാരം കഴിക്കാനില്ലാത്ത സന്ദർഭങ്ങളിലും ഞങ്ങൾ വിദ്യാലയങ്ങളെ സ്‌നേഹിച്ചു, വിദ്യാലയങ്ങളിൽ അഭയം തേടി.

വായിക്കുന്നതിനും എഴുതുന്നതിനുമുള്ള അവസരം തുറന്നു കിട്ടുകയും ചെയ്തു. മംഗളം, മനോരമ, സഖി ഉൾപ്പെടെയുള്ള ‘മ’ പ്രസിദ്ധീകരണങ്ങളും കലാകൗമുദി, മാതൃഭൂമി ഉൾപ്പെടെയുള്ള ആനുകാലികങ്ങളും വായനശാലാ പുസ്തകങ്ങളും വായിക്കാൻ അവസരം ലഭിച്ച കൗമാരകാലവും എന്നിലെ സർഗരചയിതാവിനെ നിർമ്മിച്ചെടുക്കുന്നതിന് ഒരുക്കിത്തന്ന സന്ദർഭങ്ങളായിരുന്നു എന്നു പറയാമെന്നു തോന്നുന്നു. എന്റെ കൊച്ചുമാമനെ ഈ സന്ദർഭങ്ങളിൽ ഞാനോർക്കുന്നു. എഴുത്ത് പാരമ്പര്യമായിക്കിട്ടുന്നതാണെന്നു പറഞ്ഞു വരുന്നവരുണ്ടല്ലൊ. അത് ശരിയാണൊ എന്നറിയില്ല. എങ്കിലും ദ്രാവിഡ സംസ്‌കാരത്തിന്റെയും സംഘ സംസ്‌കാരത്തിന്റെയും ശ്രമണ സംസ്‌കാരത്തിന്റെയും പാരമ്പര്യം എന്നിൽ ഉള്ളതിനാൽ എന്നിലെ എഴുത്തും പാരമ്പര്യമായി വന്നതാവാം. ദീർഘമായ പത്തുനൂറ്റാണ്ടുകൾ എഴുതുവാൻ അവസരം നഷ്ടപ്പെട്ടുപോയ എഴുത്തിന്റെ പാരമ്പര്യത്തിന് മുറിവേറ്റ കാലം കൂടിയായിരുന്നു. ഈ സന്ദർഭത്തിൽ വാമൊഴിയിലൂടെ അതി ബൃഹത്തായ ഒരു സാഹിത്യസംസ്‌കാരിക ലോകം നിർമിച്ചെടുക്കുവാൻ ഞങ്ങളുടെ പാരമ്പര്യത്തിന് സാധിച്ചു. അതുകൊണ്ടുതന്നെ വാമൊഴിയെപോലെ തന്നെ സർഗരചനയും സാധ്യമാവുന്ന ഒന്നാണെന്ന് ഹൈസ്‌കൂൾ വിദ്യാഭ്യാസ കാലത്തു തന്നെ തിരിച്ചറിയുവാൻ കഴിഞ്ഞു.

സർഗരചനയിലേക്ക് എത്തിച്ചേരുന്ന സന്ദർഭമെന്ത് എന്ന ചോദ്യം പ്രധാനപ്പെട്ടതാണല്ലൊ. അതിന്റെ സന്ദർഭം യാദൃച്ഛികമാണ് എന്ന് പറയുന്നതാവും ശരി. ഞാനാദ്യമായി എഴുതിയത് ഹൈസ്‌കൂൾ പഠനകാലത്തായിരുന്നു. അതിന് നിധാനമായ ഒരു കാരണം ഉണ്ടായിരുന്നു. രണ്ടു സ്‌കൂളുകളിലായിട്ടാണ് എന്റെ ഹൈസ്‌കൂൾ പഠനം പൂർത്തിയാക്കിയത്. ഒന്നാമത്തേത് ഒരു മാനേജുമെന്റ് സ്‌കൂൾ ആയിരുന്നു. അവിടെ ഞങ്ങൾക്ക് വേണ്ട വിധത്തിൽ പരിഗണനയൊ അംഗീകാരമോ കിട്ടിയിരുന്നില്ല. ഇവിടെ ഞാൻ എന്നതിന്റെ സ്ഥാനത്ത് ഞങ്ങൾ എന്നു വന്ന കാര്യം വായനക്കാർ ശ്രദ്ധിച്ചിരിക്കുമല്ലൊ. ഒരു ദരിദ്രചേരിയിൽ നിന്നും സ്‌കൂളിൽ ചെല്ലുന്ന ‘ഒരുപറ്റം’ ആയിരുന്നു ഞങ്ങൾ. ആയതിനാൽ അവിടെ ഞാൻ ഇല്ല. ഞങ്ങൾ മാത്രം. ആ വിദ്യാലയത്തിൽ ഒരിക്കൽ കയ്യെഴുത്ത് മാസികയിലേക്ക് സൃഷ്ടികൾ ചോദിച്ചു കൊണ്ട് ഒരു പരസ്യം കാണുകയുണ്ടായി. അതിലേക്ക് എന്തെങ്കിലും സൃഷ്ടി എഴുതിക്കൊടുക്കേണ്ടതായിരുന്നു. കാരണം അക്കാലത്തു തന്നെ പുസ്തകങ്ങളും ആനുകാലികങ്ങളും വായിച്ചിരുന്നു. നാടക പ്രവർത്തനം നടത്തിയിരുന്നു. എന്നാൽ ഒരു സൃഷ്ടി എഴുതിക്കൊടുക്കുവാൻ കഴിയാതെപോയതിനു കാരണം അതിന്റെ സന്ദർഭമായിരുന്നു എന്നു മനസ്സിലാക്കുന്നു. ഞങ്ങളെ പോലുള്ളവരോട് ഏതെങ്കിലും വിധത്തിലുള്ള മമതയൊ അടുപ്പമൊ പുലർത്താത്ത ഒരു കൂറ്റൻ മാനേജ്‌മെന്റ് സ്ഥാപനം എന്നെപോലെ ഒരു അശുവിൽ നിന്നും അഥവാ പുറമ്പോക്കിൽ നിന്നും, തീട്ടപ്പാറയിൽ താമസിക്കുന്ന, ‘ഒരുപറ്റ’ത്തിൽ നിന്നും എഴുത്തുകൾ മാത്രമല്ല യാതൊന്നും പ്രതീക്ഷിക്കുന്നില്ല എന്ന് ബോധ്യപ്പെട്ട സന്ദർഭങ്ങൾ കൂടിയായിരുന്നു അത്. അതുകൊണ്ട് തന്നെയാവണം എഴുതാനുള്ള അവസരം ഉണ്ടായിരുന്നിട്ടും എഴുതുവാൻ കഴിയാതെ പോയത്. ഒരുപക്ഷെ അടഞ്ഞു പോയ ആ സന്ദർഭം തുറന്നു കിട്ടിയത് ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിന്റെ രണ്ടാം ഘട്ടത്തിലാണ്. മറ്റൊരു സ്‌കൂളിലേക്ക് ടി.സി വാങ്ങിമാറേണ്ടിവന്ന സാഹചര്യം രൂപപ്പെട്ടതിനാലാണ് അത് സാധ്യമായത്.

ഒരു സർക്കാർ വിദ്യാലയം ആയിരുന്നു പുതുതായി മാറിയ ഇടം. അവിടുത്തെ അധ്യാപകർ വെളുത്തവരും കറുത്തവരും ഉൾപ്പെട്ടതായിരുന്നു. അവിടുത്തെ വിദ്യാർത്ഥികൾ ഭൂരിപക്ഷവും ഒരുപക്ഷെ എന്നെപോലെ സാധാരണക്കാരായിരുന്നു. അത് ഒരു നാടക പ്രവർത്തകൻ എന്ന നിലയിൽ, കവിത വായിക്കുന്ന ഒരാൾ എന്ന നിലയിൽ കഥ വായിക്കുന്ന ഒരാൾ എന്ന നിലയിൽ, നല്ല കയ്യക്ഷരത്തിന്നുടമ എന്ന നിലയിൽ, എന്നെ നവീകരിച്ചു. അതിനിടയിൽ ഒരു ദിവസം ക്ലാസ്മുറിയിൽ ഒരറിയിപ്പുണ്ടായി. കയ്യെഴുത്തു മാസികയിലേക്ക് സൃഷ്ടികൾ തരുക എന്നതായിരുന്നു പ്രസ്തുത അറിയിപ്പ്. നവീകരിക്കപ്പെട്ട ഒരാളായിരുന്നു ഞാൻ എന്നു പറഞ്ഞുവല്ലൊ. അഥവാ നാടക പ്രവർത്തനങ്ങൾ ചെയ്യുന്ന വിദ്യാർത്ഥികളാൽ പരിഗണന കിട്ടുന്ന സഹപാഠികൾ ഭവന സന്ദർശനം നടത്തുന്ന തികച്ചും പുതുക്കിപ്പണിത ഒരാൾ. എന്നെ കേൾക്കാൻ ഈ കൂട്ടുകാർ ഉണ്ടെന്ന് തോന്നിയ ഒരാൾ. ഒരുപക്ഷെ എഴുതിയത് അത്ര മെച്ചമായതല്ലെങ്കിലും പരിഗണനയോടെ അത് സ്വീകരിക്കുന്ന ശ്രീ.കെ.ആർ. ഹരിലാൽ സാറിനെ പോലെ ഒരു മാഷ് ഉണ്ട് എന്നു തോന്നിയ സന്ദർഭം. ആ സന്ദർഭമാണ് എന്നെക്കൊണ്ട് എഴുതിച്ചത്. ഒരു കഥയും ഒരു കവിതയും ഞാനെഴുതുകയും മാഷിന്റെ കയ്യിൽ കൊടുക്കുകയും ചെയ്തു. കഥയുടെ പേര് ‘ക്രൂരതയുടെ ബലിയാട്’ എന്നായിരുന്നു. ‘പെരുമഴ’ എന്നായിരുന്നു കവിതയുടെ പേര്. ഒരു സാമൂഹിക വിമർശനത്തിന്റെ സ്വഭാവം ആ കഥയിൽ ഉള്ളടങ്ങിയിരുന്നു. തികച്ചും ആസ്വാദനത്തിന്റെ ഒരു അന്തരീക്ഷത്തിന്റേതായിരുന്നു പെരുമഴ എന്ന കവിത. കവിത എഴുതിത്തീർത്തപ്പോൾ വല്ലാത്ത ഒരു ആത്മവിശ്വാസം എന്നെ പിടികൂടി. പശ്ചിമഘട്ടമലനിരകളിലെ മഴക്കാലം തന്നെയായിരുന്നു ആ കവിത. കുട്ടിക്കവിതയുടെ ഒരു ഭാഷ അതിലുണ്ടായിരുന്നു. എന്നെ പിടികൂടിയ ആത്മവിശ്വാസം കൊണ്ടാവാം എഴുതിപ്പൂർത്തിയാക്കിയ കവിത അമ്മയെ വായിക്കുവാൻ ഏൽപിച്ചു. എഴുതുവാനും വായിക്കുവാനും ആഗ്രഹിച്ചു നിൽക്കുന്ന ഒരാളെന്നവണ്ണം അമ്മ ആ എഴുത്തിനെ സ്വീകരിച്ചു. അതിലേക്ക് ചിലവരികൾ കൂടി പകർന്നു തന്നു. അങ്ങനെ ഒന്നുകൂടി തിരുത്തി പരിഷ്‌കരിച്ച കവിതയാണ്, കഥയോടൊപ്പം മാഷിനെ ഏൽപ്പിച്ചത്. മുന്നിൽ കണ്ടിരുന്ന കാഴ്ചകളായിരുന്നു എഴുത്തിനു നിദാനമായത്. എഴുതുന്നതിനുള്ള മടിയില്ലായ്മ അക്കാലത്തു തന്നെ എനിക്കൊപ്പം സഞ്ചരിച്ചു തുടങ്ങി എന്നു തോന്നുന്നു. അതിലേക്കു കൂടി വരാമെന്നു കരുതുന്നു. ആറ്, ഏഴ് ക്ലാസുകളിൽ പഠിക്കുന്ന കാലത്തുതന്നെ മെച്ചപ്പെട്ട കയ്യക്ഷരം എനിക്കുണ്ടായിരുന്നു എന്ന് പലരും പറയുന്നു. അതൊടൊപ്പം മലയാള അക്ഷരങ്ങൾ തെറ്റുകൂടാതെ എഴുതുവാനും കഴിഞ്ഞിരുന്നു. ഈ രണ്ടുകാര്യങ്ങളും ഏറ്റവും കൂടുതൽ സാധ്യതയാക്കിയെടുത്തത് ഞങ്ങളുടെ ചേരിയിലെ നിരക്ഷരരായ തൊഴിലാളി കുടുംബങ്ങൾ ആയിരുന്നു. അവർക്ക് കത്തെഴുതിക്കൊടുക്കുന്ന ഒരു കുട്ടിയായിരുന്നു ഞാൻ. ഇൻല്ലന്റിൽ കത്തെഴുതി വിലാസം തെറ്റാതെ എഴുതി കൊടുത്തിരുന്ന എന്നിൽ എല്ലാവർക്കും വിശ്വാസമുണ്ടായിരുന്നു. കാരണം അവർ എഴുതുന്ന കത്തുകളിൽ അവരുടെ ജീവിതമുണ്ടായിരുന്നു. മറ്റൊരാളോടും പങ്കുവയ്ക്കുവാൻ പാടില്ലാത്ത ജീവിത ദുഃഖങ്ങൾ, നിരാശകൾ, പ്രതിസന്ധികൾ, അവ ഇല്ലന്റിൽ പകർത്തി ബന്ധുക്കൾക്ക് അയച്ചുകൊടുക്കുമ്പോൾ, അതെല്ലാം മനസ്സിലാക്കിയ ഒരാളായി ഞാൻ മാറിത്തീർന്നിരുന്നു. എന്നാൽ മറ്റാരോടും അവ പങ്കുവയ്ക്കുവാൻ കുട്ടിയായ ഞാൻ ശ്രമിക്കില്ല എന്ന വിശ്വാസം അവർക്കുണ്ടായിരുന്നു. ആ വിശ്വാസത്തിൽ ഒരിക്കലും ഞാൻ വെള്ളം ചേർത്തില്ല. അതുകൊണ്ടുതന്നെ അവരിലെ സ്‌നേഹം എനിക്കൊപ്പമുണ്ടായിരുന്നു.

വിദ്യാർത്ഥിയായിരിക്കെ കഥയും കവിതയും എഴുതുവാൻ എനിക്കു പ്രേരണയായത് ജീവിതങ്ങളുടെ ഈ കേട്ടെഴുത്തുകളും പകർത്തിയെഴുത്തുകളുമായിരുന്നു എന്ന് ഇന്നു കരുതുന്നു. വാക്കുകളെ ഉറപ്പിച്ചെടുത്തത് സാധാരണക്കാരുടെ ഉച്ഛാസങ്ങളിൽ നിന്നായിരുന്നു എന്നോർക്കുന്നു. ഓരോ കത്തുകൾക്കും വരുന്ന മറുപടികളും വായിച്ചുകൊടുത്തിരുന്നതും ഈയുളളവനായിരുന്നു. അവയോരോന്നും ജീവിതത്തിന്റെ അടിത്തട്ടുകളെ എനിക്ക് കാട്ടിത്തരുകയായിരുന്നു. അതുകൊണ്ടാവാം ആദ്യമായി എഴുതിയ കഥ ഒരു സാമൂഹിക വിഷയത്തിൽ ഊന്നിയതായിത്തീർന്നത്. എങ്കിലും കഥയേക്കാൾ കൂടുതൽ എഴുതിയത് കവിതകൾ ആയിരുന്നു. ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷമുള്ള കാലവും എഴുത്തിനെയും വായനയെയും കൈവിടാത്ത ഒരു കാലമായിരുന്നു എന്നു പറഞ്ഞുകൊള്ളട്ടെ. കാർഷിക ജീവിതവും, ദാരിദ്ര്യവും സാമൂഹിക പ്രവർത്തനവും ഇടകലർന്ന ഒരു കാലത്തിന്റേതായിരുന്നു സംഘർഷഭരിതമായ അക്കാലം. സാമൂഹികമായ സംഘർഷത്തിനൊപ്പം ആന്തരികമായ സംഘർഷവും വേട്ടയാടിയിരുന്ന കാലമായിരുന്നു അത്. ഇക്കാലത്ത് പരിചയപ്പെട്ട സുഹൃത്തുക്കൾ എഴുത്തിനെയും വായനയെയും പ്രാധാന്യത്തോടെ കാണുന്നവരായിരുന്നു. പുസ്തക വിൽപന തൊഴിലായി സ്വീകരിച്ച ഒരു കാലം കൂടിയായിരുന്നു പ്രീഡിഗ്രി വിദ്യാഭ്യാസ കാലം. വിൽക്കാൻ കിട്ടിയിരുന്ന പുസ്തകങ്ങൾ വായിക്കുക എന്നതായിരുന്നു ഇക്കാലത്തെ മറ്റൊരു തൊഴിൽ. പൗലൊഫ്രയറുടെ മർദ്ദിതരുടെ ബോധനശാസ്ത്രം എന്ന കൃതി വായിക്കുകയും നോട്ടെടുത്തു വയ്ക്കുകയും ചെയ്തത് ഓർക്കുന്നു. ഒറ്റവൈക്കോൽ വിപ്ലവം. ഖലീൽ ജീബ്രാന്റെ ഒടിഞ്ഞ ചിറകുകൾ എം. കൃഷ്ണൻ നായരുടെ കൃതികൾ, എ.അയ്യപ്പന്റെ കവിതകൾ തുടങ്ങിയവ ആന്തരസംഘർഷത്തെ കുറക്കുന്നതിനു സഹായിക്കുകയും എഴുത്തിനെ പോഷിപ്പിക്കുകയും ചെയ്ത ചില കൃതികളായിരുന്നു എന്ന് ഓർക്കുന്നു.

എ. അയ്യപ്പന്റെ കവിതകളുടെ ഘടനയും രീതിയും ഞാനറിയാതെ എന്നെ പിന്തുടരുന്ന ഒരു കാലമായിരുന്നു ഇതെന്ന് വ്യക്തമാവുന്നു. പ്രത്യേകിച്ചും സാമൂഹ്യസംഘർഷങ്ങളും അവയിൽ നിന്നു ലഭിക്കുന്ന തിരിച്ചടികളും ഉണ്ടാക്കിയ മുറിവുകൾ അതിൽ നിന്നും മോചിതമല്ലാത്ത ഒരു ജീവിതം പകർന്നു തന്നു. ഈ അവസ്ഥയെ മറിക്കടക്കുവാൻ ആശ്രയമായിത്തീർന്ന സർഗകൃതികളിൽ പ്രധാനമായത് ആലാപനം കൊണ്ട് സച്ചിദാനന്ദനും ചുള്ളിക്കാടും പാരായണം കൊണ്ട് എ.അയ്യപ്പനും ആയിരുന്നു. അയ്യപ്പന്റെ കൃതികളുടെ നേർപ്പകർപ്പ് എന്ന് പറയാവുന്ന വിധത്തിൽ ഇരുപത്തഞ്ചു കവിതകളുടെ ഒരു കയ്യെഴുത്ത് പ്രതി അക്കാലത്ത് എഴുതി. കൗമാര പ്രണയവും പ്രണയനഷ്ടവും പ്രണയഭാവനകളും ചേർത്തിണക്കിയ കവിതകളായിരുന്നു അത്. അതിൽ ഒരു കവിതപോലും പ്രസിദ്ധീകരണങ്ങൾക്കയച്ചില്ല. സംഘർഷങ്ങളിൽ നിന്നും രക്ഷനേടുവാൻ എഴുത്ത് ഒരൗഷധമായിമാറുന്നു എന്ന് തിരിച്ചറിഞ്ഞ ആദ്യ സന്ദർഭങ്ങളായിരുന്നു അത്. ആരും അറിയാതെ, വളരെ അടുപ്പമുള്ള ചില സുഹൃത്തുക്കൾ മാത്രം വായിച്ച പുറം ചട്ടയും ഉള്ളടക്കവും ഉൾപ്പെടെയുള്ള ഇരുപത്തഞ്ചു കവിതകൾ. എന്നാൽ വീണ്ടും വീണ്ടും വായിക്കുമ്പോൾ ആ കവിതകളിൽ ഞാനില്ല എന്ന് എനിക്ക് തോന്നിത്തുടങ്ങി. എന്റെ വൈകാരിതകളിൽ കവിതയില്ല എന്നും തോന്നിത്തുടങ്ങി. ഈ രണ്ടു തിരിച്ചറിവുകളും സാധിച്ചു എന്നിടത്താണ് ആ കവിതകളെ ഉപേക്ഷിക്കുവാൻ എനിക്കു സാധിച്ചത്. ഇക്കാലത്തെഴുതിയ മറ്റു രണ്ടു കവിതകൾ മാത്രമാണ് പ്രസിദ്ധീകരണത്തിനയച്ചു കൊടുത്തത്. സാമൂഹിക പ്രവർത്തനങ്ങൾ നേരിട്ട വെല്ലുവിളികളും വ്യക്തി ജീവിതത്തിലനുഭവിക്കേണ്ടി വന്ന മുറിവുകളും മറികടക്കാൻ വഴികൾ കുറവായിരുന്നു. അനാഥശവങ്ങളെ അടക്കിയിരുന്ന ഒരു പ്രദേശം നാട്ടിലുണ്ടായിരുന്നു സർക്കാർ ആസ്പത്രിയുടെ ഒരു മോർച്ചറിയും അവിടെ പ്രവർത്തിച്ചുവന്നിരുന്നു. സംഘർഷഭരിതമാകുന്ന സന്ദർഭങ്ങളിൽ ഈ സ്ഥലത്ത് ചെന്ന് രാത്രിയിൽ ഒറ്റക്കിരിക്കുക പതിവായിരുന്നു. അതിൽ നിന്നും കിട്ടുന്ന വൈകാരികവായ്പുകളെ എഴുത്തിലേയ്ക്ക് കൊണ്ടുവരിക എന്നതായിരുന്നു ലക്ഷ്യം. വൈകാരികത കെട്ടടങ്ങുന്നതിന് ആ സന്ദർശനം പലപ്പോഴും സഹായിച്ചുവെങ്കിലും ഏതെങ്കിലും തരത്തിൽ എഴുത്തിനെ സഹായിച്ചു എന്നുപറയുവാൻ കഴിയുന്നില്ല. മരിച്ചവരുടെ അടുത്തിരിക്കുന്നതിനും മരിച്ചവരെ അടക്കിയതിനു സമീപം സഞ്ചരിക്കുന്നതിനും മരിച്ചവരാൽ ആക്രമിക്കപ്പെടും എന്നും കരുതിവന്നിരുന്ന ചിന്തകൾക്ക് ശമനം കിട്ടി എന്നതും അത്തരം സന്ദർശനങ്ങളുടെ ഒരു ഗുണഫലമായിട്ട് ഇന്ന് കരുതുന്നു. അതിനപ്പുറം എഴുത്തിനെ വൈകാരികമായി സഹായിച്ചില്ല. അതുകൊണ്ടു തന്നെ സർഗരചന വൈകാരികമായ ഒരു കുത്തൊഴുക്കാണെന്ന തോന്നൽ എനിക്ക് അനുഭവവേദ്യമായതായി തോന്നിയിരുന്നില്ല.

മദ്യം കഴിക്കുകയും മയക്കുമരുന്നും മറ്റും ഉപയോഗിക്കുകയും ചെയ്താൽ എഴുത്ത് തടസ്സമില്ലാതെ നടക്കും എന്ന ഒരഭിപ്രായം എവിടെനിന്നോ കേട്ടിരുന്നു. ഇതുപ്രകാരം കഞ്ചാവ് ഉപയോഗിക്കുവാൻ തീരുമാനിക്കുകയുണ്ടായി. സുഹൃത്തുക്കളിൽ നിന്നും കഞ്ചാവ് സമ്പാദിച്ചു. അവർക്കൊപ്പമിരുന്നും ഒറ്റക്കിരുന്നും കഞ്ചാവ് ഭംഗിയായി ഉപയോഗിച്ചു. ഓരോ സന്ദർഭത്തിലും ഭ്രാന്തമായ ചില പുലമ്പലുകളും അവ്യക്തമായ ചില കാഴ്ചകൾക്കുമപ്പുറം എഴുത്തിനെ സഹായിക്കുന്നയാതൊന്നും അതിൽ നിന്നും കിട്ടിയില്ല. മദ്യപാനം ചെയ്ത ഓരോ സന്ദർഭത്തിലും ശരീരം തളർന്നതല്ലാതെ ഒരുവാക്കുപോലും എഴുതാൻ സാധിച്ചില്ല. അതുകൊണ്ടുതന്നെ ലഹരി പദാർത്ഥങ്ങളല്ല എഴുത്തിനെ സഹായിക്കുന്ന ഘടകങ്ങൾ എന്ന് ബോധ്യപ്പെട്ടു. അതിവൈകാരിക മുഹൂർത്തങ്ങൾ സിമിത്തേരി സന്ദർശനം, പൂർണമായ ഒറ്റപ്പെടൽ എന്നിവയ്ക്കും എഴുത്തിനെ സഹായിക്കുവാൻ കഴിയില്ല എന്നു തോന്നിത്തുടങ്ങി. പ്രതീക്ഷയുടെ നേരിയ നാര് എവിടെയോ ഉള്ളപ്പോൾ മാത്രമാണ് എഴുത്ത് നിലകൊള്ളുക എന്ന് ഈ ഘട്ടത്തിൽ തിരിച്ചറിഞ്ഞു. ഏതോ ഒരാൾക്കുവേണ്ടിയാണ് എഴുതുന്നത് എന്ന ബോധം. ഏതോ ഒരു ലക്ഷ്യത്തിനുവേണ്ടിയാണ് എഴുതുന്നത് എന്ന ബോധം, ഏതോ ഒന്നിനോടുള്ള വിയോജിപ്പിൽ നിന്നുള്ള മറികടക്കലാകുന്നു എഴുത്ത് എന്ന തിരിച്ചറിവ്, ഏതോ ഒന്നിന്റെ തുടർച്ചയാകുന്നു എഴുത്ത് എന്ന ആലോചന, മറ്റു ചിലകാര്യങ്ങൾ പരാജയപ്പെടുന്നിടത്ത് പൂർണമായ പരാജയമാവാതെ ഒരാളെ സംരക്ഷിക്കുന്ന, സംതുലനം നടത്തുന്ന ഒരു പ്രവർത്തിയാകുന്നു എഴുത്ത് എന്നിങ്ങനെ എഴുത്ത് ഒരാശ്രയമായും ഔഷധമായും ആശ്വാസമായും വഴിയായും എന്നിൽ പ്രവർത്തിച്ചു. ഞാനറിയാതെ എന്നെ പിടികൂടുകയും എന്നെ നടത്തിക്കുകയും ചെയ്യുന്ന ഒരു കമ്മം, കുശൽകമ്മം ആയി എടുത്തുമാറിത്തീർന്നു. വലിയ ഒഴുക്കില്ലാത്ത ഒരു ഓലയിൽ നിറയുന്ന നീരുറവപോലെ എന്നിലെ എഴുത്ത് എനിക്ക് തോന്നിയിട്ടുണ്ട്. ചിരട്ട കൊണ്ടൊ, കപ്പുകൊണ്ടോ, കോരിയെടുത്തു നിറയ്ക്കാവുന്നതുപോലെ. കുറച്ചു കഴിഞ്ഞ് ഊറിവന്നു നിറയുന്ന ഒരനുഭവം പോലെ ഞാൻ എന്നിലെ എഴുത്തിനെക്കാണുന്നു. പശ്ചിമഘട്ടത്തിലെ ജീവിതത്തിൽ ഓരോ മലമുടിയിലും ബാല്യകാലത്ത് കണ്ടിട്ടുള്ള ചെറിയ ഓലികളും ഉറവകളുമാവാം ഇങ്ങനെയൊരു തോന്നലിനു പ്രേരണയായിട്ടുള്ളത്. അതുകൊണ്ടു തന്നെ ഉറവകൾ വറ്റിയപ്പോയേക്കാം എന്നും ഞാൻ കരുതുന്നു.
കവിതയോട് കൂടുതൽ ആഭിമുഖ്യമുള്ള ഒരു കാലം ഉണ്ടായിരുന്നതായി ഓർക്കുന്നു. സച്ചിദാനന്ദന്റെയും ചുള്ളിക്കാടിന്റെയും ഡി.വിനയചന്ദ്രന്റെയും കവിതകൾ ആലാപനം നടത്തിവന്ന ഒരു കാലമായിരുന്നു അത്. ചെറുതോണിയിലും തൊടുപുഴയിലും അടിമാലിയിലും കട്ടപ്പനയിലും നെടുങ്കണ്ടത്തും മറ്റും ടൗണുകളിൽ കവിതകൾ ആലാപനം നടത്തിയിരുന്ന അക്കാലം. തടിയമ്പാട് ബാർബർ ഷോപ്പിൽ കവിത ആലാപനം നടത്തിയിരുന്ന അക്കാലം അതാവാം കവിതാരചനയിലേക്ക് എന്നെ കൂടുതൽ അടുപ്പിച്ചത് എന്നുതോന്നുന്നു. അക്കാലത്തെ സൗഹൃദങ്ങൾ പലരും കവിതാലാപനം നടത്തുന്നവരായിരുന്നു എന്നതും പ്രധാനപ്പെട്ടതായിരുന്നു. പറഞ്ഞുവന്നതെന്തെന്നാൽ സർഗരചന നമുക്കൊപ്പം സഞ്ചരിക്കുന്നു. അത് നമ്മെ പാകപ്പെടുത്തുന്നു. രാഷ്ട്രീയാഭിമുഖ്യത്തിന്റെയും രാഷ്ട്രീയ പ്രവർത്തനത്തിന്റെയും നിരന്തരമായ പരാജയമാണ് എഴുത്തിനെ വിടാതെ പിന്തുടരുവാൻ എന്നെ പ്രേരിപ്പിച്ച മറ്റൊരു ഘടകം എന്നു പറയുവാൻ ആഗ്രഹിക്കുന്നു. ഇതാവട്ടെ എന്നെത്തേടി വന്ന സർഗലോകത്തിന് കൂടുതൽ ആശ്വാസമായിട്ടുണ്ടാവും. അപ്പോഴും സർഗവാസനയെ പൂർണമായും ഉൾകൊള്ളാതെ പലപ്പോഴും വഴിയിൽത്തള്ളിയ ഒരു പ്രണയിനിയായിരുന്നു എനിക്ക് സർഗ പ്രവർത്തനം എന്നു കൂടി സ്വയം തിരിച്ചറിയുന്നു. എന്നിലെ നാടക പ്രവർത്തകനെ നിഷ്‌കരുണം ഞാൻ ഒഴിവാക്കി വിടുകയായിരുന്നു. സിനിമാസ്വാദനത്തെയും അതുപോലെ ഒഴിവാക്കുകയുണ്ടായി. ഇവയുടെ സ്ഥാനത്ത് കവിതയെയും ചെറുകഥയെയും ചില സന്ദർഭത്തിൽ നോവലിനെയും ജീവിതത്തിന്റെ ഭാഗമാക്കി. നാടകങ്ങളെഴുതുകയും സംവിധാനം ചെയ്യുകയും ചെയ്തു. എങ്കിലും അവ തുടർന്നുപോയില്ല. കഥയെഴുതിക്കൊണ്ടിരുന്നുവെങ്കിലും പല സന്ദർഭത്തിലും വഴുതിപ്പോവുന്ന ഒരു സർഗരൂപമായി കഥാ സാഹിത്യം നിലകൊണ്ടു. ആയതിനാൽ കഥാസാഹിത്യത്തോടും സ്വതന്ത്രമായിക്കൊള്ളുവാനും ആവശ്യം തോന്നിയാൽ മാത്രം എന്റെ ഭാഗമാകുവാനും ഞാൻ പറഞ്ഞു.

ഏതൊരു പ്രവർത്തനവുംപോലെ ഒരാൾക്ക് ആവശ്യമെങ്കിൽ മാത്രം രൂപപ്പെടുത്തേണ്ട ഒന്നാകുന്നു സർഗരചനയെന്ന് ഞാൻ കരുതുന്നു. ഒരു എഴുത്താളർക്ക് ആവശ്യമായിത്തോന്നുന്ന ഘട്ടത്തിലാണ് രചനയുണ്ടാവുക എന്നും മറിച്ച് മറ്റൊരാളുടെ പ്രേരണയാൽ ഒരാളിൽ രചനയുണ്ടാവില്ല എന്നും കരുതുന്നു. ഒരു സർഗ രചനയുണ്ടാകുവാൻ ഇടയാകുന്ന സന്ദർഭങ്ങളെക്കുറിച്ച് സൂചിപ്പിച്ചുവല്ലൊ. യാദൃച്ഛികമായി ഉണ്ടാകുന്ന സ്പാർക്ക്, ഇങ്ങനെ ഒരു രചനയുടെ ആവശ്യകത, തനിക്കുമുമ്പിൽ വന്ന ഒന്നിനെ ആവിഷ്‌കരിക്കേണ്ടതുണ്ട് എന്ന തോന്നൽ, താനറിയാതെ സംഭവിക്കുന്ന ചില സന്ദർഭങ്ങൾ, വൈകാരിക സന്ദർഭങ്ങൾ, നിരന്തരമായ വേദന അങ്ങനെ പലതും സർഗരചനയ്ക്കു കാരണമാകുന്നു എന്ന് സ്വയം ബോധ്യപ്പെട്ടിട്ടുണ്ട്. ചില സ്ഥലങ്ങൾ, ചില സമയങ്ങൾ, ചില വേളകൾ, ചില വാക്കുകളും, പ്രയോഗങ്ങളും, ചിലരുടെ മുഖങ്ങൾ, ദേശങ്ങൾ, പ്രകൃതിയുടെ സവിശേഷ നിമിഷങ്ങൾ, ഭൂതകാലത്തിലെ ഒരു പ്ലോട്ട്, മുമ്പ് ഇടപെട്ട ചില കാര്യങ്ങൾ, ഭാവിയെക്കുറിച്ചുള്ള ആശങ്ക, ദാർശനികവ്യഥ, ഒരു ദേശവാസത്തിൽ നിന്നും ഒപ്പിയെടുത്തവ, നന്ദി സൂചകത്വം, അങ്ങിനെ എത്രയെത്ര സന്ദർഭങ്ങൾ എഴുത്തിനു കാരണമാകുന്നുണ്ട്. ഇതുവരെ പറഞ്ഞിട്ടില്ലാത്ത കാര്യങ്ങൾ പറയുവാൻ നടത്തുന്ന ഒരു ശ്രമം എഴുത്തിനുപിന്നിലുണ്ട്. ചിലപ്പോൾ അത് ബോധപൂർവ്വം നാം എഴുതുകയാവാം. മറ്റു ചിലപ്പോൾ മുഴുമിപ്പിക്കാനാവാതെ മാറ്റിവയ്ക്കുകയാവാം. ഇനിയും ചിലപ്പോൾ ഒന്നുകൂടിമാറ്റിയെഴുതണം എന്നു നിരന്തരം തോന്നിപ്പിക്കുന്നവയുമാവാം. എന്തായാലും ഒരു കാര്യം വ്യക്തമാണ് അവസാനമില്ലാത്ത ഒരു നിരന്തര പ്രക്രിയയാകുന്നു എഴുത്ത്. എഴുത്ത് അവസാനിപ്പിക്കുവാനും എഴുത്ത് നിർത്തുവാനും കഴിയുക എന്നത് ശ്രമകരമായ ഒന്നാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ആവർത്തനങ്ങളിൽ നിന്നുള്ള വിടുതിയുടെ ഭാഗമായി എഴുതാതിരിക്കുക എന്ന ഒരു ശ്രമം ചില സന്ദർഭത്തിൽ നടത്തിയിട്ടുണ്ട്. ഉദാഹരണത്തിന് മുൻകാലുകൾ കൂട്ടിക്കെട്ടിയ നടത്തക്കാർ എന്ന കവിതാസമാഹാരത്തിനു ശേഷം ഘടനാപരമായ ആവർത്തനം ഉണ്ടാകാത്ത കവിതയുടെ സാധ്യതയെകുറിച്ച് ആലോചിക്കുകയുണ്ടായി. അതിനു ശേഷം എഴുതിയവയിൽ ബോധപൂർവ്വം തന്നെയും പരിഷ്‌കരിക്കുവാൻ ചില ശ്രമങ്ങൾ നടത്തി. ദീർഘകവിതകളിലേക്ക് എത്തിച്ചേരുന്ന ചില കവിതകളാണ് ഈ ഘട്ടത്തിൽ രൂപപ്പെട്ടത്. ഉദാഹരണത്തിന് ‘മറയൂര്’ ‘ചിഹ്നങ്ങൾക്കുള്ള അർത്ഥം’ ‘യാത്രയെന്നും കവിതയെന്നും മുടിയിളക്കിടും നാമധാരി’ ‘തീപ്പെട്ടിപ്പടം’ ഉൾപെടെയുള്ള കവിതകൾ ഈയർത്ഥത്തൽ രൂപം കൊണ്ടവയാണ്. ചരിത്രവും ദേശവും ദർശനവും ഉൾപ്പെടുത്തുന്ന ഈ കവിതകൾ ദീർഘരചനകളിലേയ്ക്ക് രൂപാന്തരണം സംഭവിച്ചത് ഞാനെഴുതിവന്നിരുന്ന കവിതയിൽ നിന്നും ഘടനാപരമായ ഒരു മാറ്റത്തിനുവേണ്ടി ശ്രമിച്ചതുകൊണ്ടാണെന്ന് സ്വയം വിലയിരുത്തുന്നു. ദീർഘ കവിതയുടെ സ്വഭാവം മുമ്പുതന്നെ ഞാൻ സ്വീകരിച്ചുവന്നിരുന്നു എന്നും പറയാവുന്നതാണ്. ഉദാഹരണം ‘കൂട്ടാന്തയുടെ എഴുപതുവർഷങ്ങൾ’ എന്ന കവിത ‘പന്നിപ്പാട്ട്’ ഉൾപ്പെടെയുള്ള ആദ്യകാല കവിതകളിലും ദീർഘകവിതാസാന്നിദ്ധ്യം കാണാം.
ചിലകവിതകളെങ്കിലും യാദൃച്ഛികമായി സംഭവിക്കുന്നതാണ് എന്ന് മുമ്പു സൂചിപ്പിച്ചു കഴിഞ്ഞു. പാറകൾ എന്ന കവിത യാദൃച്ഛികമായി സംഭവിച്ച ഒരു കവിതയാണ്. യാതൊരു മുന്നൊരുക്കവും ഇല്ലാതെ സംഭവിച്ചത്. കാര്യമായ തിരുത്തലുപോലും വേണ്ടിവന്നില്ല. എന്നാൽ പല കവിതകളും ഇങ്ങനെയായിരുന്നു എന്നു പറയാനാവില്ല. ‘പാവേ പാവേ പോകവേണ്ട’ എന്ന സമാഹാരത്തിലെ ‘ചിഹ്നങ്ങൾക്കുള്ള അർത്ഥം’ എന്ന കവിത ഞാൻ അനുഭവിച്ച വേദനയിൽ നിന്നും രൂപപ്പെട്ടതാണ്. പെരുമ്പാവൂരിലെ ജിഷ എന്ന പെൺകുട്ടിയുടെ ദാരുണമായ കൊലപാതകത്തിന്റെ സന്ദർഭമായിരുന്നു അതിനുപിന്നിൽ. ഒരു ചെറിയ കൂരയാണെങ്കിൽ പോലും ആ കൂരയിലും നാം സുരക്ഷിതരല്ലല്ലൊ എന്ന തോന്നൽ ഇളവാക്കിയ നടുക്കവും ആ കുട്ടിയുടെ ഭാവിപ്രതീക്ഷയും സ്വപ്‌നവും അതിനുസംഭവിച്ച ദാരുണമായ തകർച്ചയുമായിരുന്നു വേട്ടയാടിയിരുന്നത്. ഒരു ജനസമൂഹം എന്ന നിലയിൽ വേട്ടയാടപ്പെടേണ്ടിവരുന്ന അവസ്ഥ. അയിത്തവും വർണവ്യവസ്ഥയും ആചരിക്കേണ്ടതാണെന്ന ശൂദ്രരുടെയും തദ്ദേശ കീഴാളരുടെയും വാദങ്ങൾ, ഇന്ത്യയിലെ ന്യൂനപക്ഷ മതങ്ങളിൽ ശക്തിപ്രാപിക്കുന്ന വരേണ്യത, ഇവയൊക്കെയും എന്നെ വേട്ടയാടിയ സന്ദർഭമാണ് ‘ചിഹ്നങ്ങൾക്കുള്ള അർത്ഥം’ എന്ന കവിതയ്ക്കു നിധാനമായത്. വ്യക്തിയെന്ന നിലയിൽ എഴുത്ത് എനിക്ക് ഔഷധമാകുന്നതു നേരിട്ട് ബോധ്യം വന്ന സന്ദർഭമായിരുന്നു അത്. ‘ഒരു മന്ത്രവാദിനിയെപ്പോലെ ഞാൻ എന്നിൽ പിളരുന്നു’ എന്ന വാക്കുകൾ ആ കവിതയിലുണ്ട്. അത് അക്കാലത്ത് നേരിട്ട മനോവേദനയുടെ പ്രതിഫലനമായിരുന്നു. സർഗരചന ചില സന്ദർഭത്തിൽ നമ്മെ വേട്ടയാടിയേക്കാം എന്നാണ് ഇവിടെ പറഞ്ഞതിനർത്ഥം. നാമറിയാതെ നമ്മെ അത് പിന്തുടരുക മാത്രമല്ല നമ്മെക്കൊണ്ട് യോദ്ധാവിനെപ്പോലെ യുദ്ധം ചെയ്യിച്ചേക്കാം. മറ്റേതോ ഒരു മാർഗത്തിൽ നമുക്ക് വിജയിക്കാനാവാതെ പോകുന്നതിന്റെ പ്രശ്‌ന സങ്കീർണതകൾ, നമ്മോടേറ്റുമുട്ടുന്ന ഒരു അപകടം പിടിച്ച യുദ്ധക്കളമായി ചിലപ്പോൾ സർഗ പ്രവർത്തനം മാറിത്തീർന്നേക്കാം. ആ സന്ദർഭത്തിൽ പരാജയപ്പെട്ട ഒരു എഴുത്താളരായി നാം പിൻമടങ്ങുന്നു. എഴുത്തിൽ പരാജയമെന്നത് ഒരു നിത്യയാഥാർത്ഥ്യമാകുന്നു. നമ്മൾ വിജയിച്ച ഒരെഴുത്ത് വായനക്കാരാൽ പരാജയപ്പെട്ടേക്കാം. നമ്മൾ പരാജയപ്പെട്ട ഒരെഴുത്ത് വായനക്കാരിൽ

കൂട്ടാന്തതയുടെ എഴുപതുവർഷങ്ങൾ’ എന്ന കവിത എഴുതുന്നത് രണ്ടായിരത്തിനു ശേഷമാണ്. എന്നാൽ അതിനു പത്തു വർഷം മുമ്പ് എഴുതുകയും ചിലകവിതകൾ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ‘പാണൻ പ്രേമഭാജനത്തോടു പറയുന്നു’ എന്ന കവിതയാണ് അച്ചടിമഷി പുരണ്ട എന്റെ ആദ്യ കവിത. കേരളീയ വിദ്യാർത്ഥി മുന്നണി ബുള്ളറ്റിനിൽ ആണ് ഈ കവിത പ്രസിദ്ധീകരിച്ചു വന്നത്. ഇതിനിടയിൽ എഴുതിയ ഇരുപത്തഞ്ചു കവിതകളെ ഒഴിവാക്കിയ കാര്യം മുമ്പ് സൂചിപ്പിച്ചുവല്ലൊ. പാറകൾ, നവാഗതരോട്, പന്നിപ്പാട്ട്, ബൂട്‌സ് ഇടുന്നവർക്ക് ഒരു കൈ പൂസ്തകം, അവർ സ്വന്തം പേര് എഴുതിയിടുന്നു, ഭാര്യ, തുടങ്ങിയ കവിതകൾക്കു ശേഷമാണ് കൂട്ടാന്തതയുടെ എഴുപതുവർഷങ്ങൾ എന്ന കവിത എഴുതിയത്. കൂട്ടാന്തത എന്ന വാക്ക് ഞാൻ രൂപപ്പെടുത്തിയെടുത്തതാണ്. വാക്കുകളും ശൈലികളും രൂപപ്പെടുത്തുവാൻ എഴുത്തുകാർക്ക് കഴിയണം എന്ന കാഴ്ചപ്പാട് സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിലെ വിദ്യാഭ്യാസത്തിൽ നിന്നും കിട്ടിയതാണ്. അങ്ങനെയൊരു ധൈര്യമാണ് ചരിത്രത്തെ നോക്കി കാണുവാൻ പ്രേരിപ്പിച്ചതും കേരളത്തിലെ മാർക്‌സിയൻ ആശയ ലോകത്തിന്റെയും പ്രസ്ഥാനങ്ങളുടെയും ചരിത്രവും കവിയുടെ ആത്മകഥാംശവും തമ്മിൽ ചേർത്തെടുക്കുന്ന ഒരു ഘടനയിലാണ് ആ കവിത എഴുതുവാൻ സാധിച്ചത്. ഇവിടെ മുൻപരാമർശങ്ങളിൽ പലതിലും ഉള്ളതുപോലെ എൺപതുകളുടെ പകുതിയിൽ ആരംഭിച്ച് രണ്ടായിരവും കടന്ന് പതിനെട്ടോളം വർഷം അനുഭവിക്കേണ്ടി വന്ന സോഷ്യൽ ഫാഷിസത്തിന്റെ കടന്നാക്രമണവും ഒറ്റപ്പെടുത്തലും അതു സമ്മാനിച്ച വേദനയും സംഘർഷവും ഒരു കവി എന്ന നിലയിൽ എന്നിൽ സംക്രമിച്ച ഒരു കവിതയായി അത് മാറിത്തീരുകയായിരുന്നു. നവോത്ഥാനന്തര കേരള ചരിത്രത്തെയും ഒരു ജനതയെന്ന നിലയിൽ ഒരു സമൂഹം അനുഭവിക്കുന്ന ഒറ്റപ്പെടലിനെയും വ്യക്തിയെന്ന നിലയിൽ പതിനെട്ടുവർഷത്തോളമായി കവി അനുഭവിച്ച സംഘർഷങ്ങളെയും കൂട്ടിയിണക്കാൻ സാധിച്ച ഒരു പദമായി ‘കൂട്ടാന്തത’ എന്ന വാക്ക് രൂപപ്പെട്ടുവരികയായിരുന്നു. ഇവിടെ എഴുത്ത് തനിക്കുപോലും പിടിതരാത്ത വിധം കവിതയിൽ അദ്ഭുതമായി മാറിത്തീരുകയായിരുന്നു. ഓരോ തവണവായിക്കുമ്പോഴും അതിശയം ജനിപ്പിക്കുന്ന കവിത എന്ന നിലയിൽ എനിക്ക് പറയാനുള്ളതിനെ കാവ്യാത്മകമായി പറയുവാൻ സാധിച്ച ഒരു രചന എന്ന നിലയിൽ കൂട്ടാന്തതയുടെ എഴുപതുവർഷങ്ങൾ എന്ന കവിത അതിന്റെ ചരിത്രദൗത്യം പൂർത്തീകരിച്ചു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. വാക്കുകൾ തെരഞ്ഞെടുക്കുന്നതിനും വാക്കുകളെ ചേർത്തുവയ്ക്കുന്നതിനും ഈ കവിതയിൽ ഏറെ വിഷമം ഉണ്ടായില്ല. കവിയെന്ന നിലയിൽ ഈ കവിതയിൽ ഏറെ ആത്മകഥാംശം ഉണ്ടായിരുന്നു എന്നു പറഞ്ഞുവല്ലൊ. ഓരോ വരികളിലെയും ഭാഗങ്ങൾ ചിത്രങ്ങൾ എന്ന പോലെ തെളിഞ്ഞുനിന്നിരുന്നു. അവയെ വിവിധ സന്ദർഭങ്ങളായി ഓരോ ഭാഗങ്ങളിലായി ചേർക്കുകയായിരുന്നു. ദരിദ്രചേരികൾ, അവിടുത്തെ വീട്ടുമറകളിലെ ചിത്രങ്ങൾ അവിടുത്തെ ഞായറാഴ്ചകൾ രാഷ്ട്രീയാഭിമുഖ്യങ്ങൾ അങ്ങനെ ഒന്നൊന്നായി തെളിഞ്ഞു വരികയായിരുന്നു. ഒരു നോവലിന് വിഷയമാക്കാവുന്നയത്രയും വിശദമായ പല ചരിത്ര മുഹൂർത്തങ്ങളെയാണ് ഇവിടെ കവിതയിൽ കൊണ്ടുവന്നത്. ഭാഷകൊണ്ടും വാക്കുകൾ കൊണ്ടും കവിതയുടെ വിഷയത്തോട് ചേർന്നുനിൽക്കുവാൻ പരമാവധി ശ്രമിക്കുകയുണ്ടായി. ആ കവിതയിലെ പാർശ്വവൽകരിക്കപ്പെട്ട ജനതയെ ആവിഷ്‌കരിക്കുവാൻ കാവ്യാത്മകമായ ഒരു ഭാഷയും പദാവലിയും ശൈലിയും രൂപപ്പെടുത്തുവാനാവുമൊ എന്നു കൂടി ശ്രദ്ധിക്കുകയുണ്ടായി. ബിരുദാനന്തര ബിരുദ പഠനത്തിനു ശേഷം എഴുതിയ ഒരു കവിതയെന്ന നിലയിൽ വാക്കുകൾ തടസ്സങ്ങളില്ലാതെ ഒഴുകിവന്നു എന്നൊ വൈകാരികവും അബോധവുമായ സന്ദർഭവും പ്രവർത്തിയും ആയിരുന്നു എന്നോ പറയാനാവുന്നില്ല. കൂട്ടാന്തത എന്ന അപരലോകത്തെ ആവിഷ്‌കരിക്കേണ്ടത് എങ്ങനെയെന്ന ഒരു ചിത്രം അല്ലെങ്കിൽ നിരവധി ചിത്രങ്ങൾ രൂപം കൊള്ളുകയും ബോധപൂർവ്വവും അതേ സമയം അബോധപരവുമായ ഒരു പ്രക്രിയയിലൂടെയുമായിരുന്നു പ്രസ്തുത കവിത രൂപം കൊണ്ടത് എന്നും പറയാവുന്നതാണ്.

ഒരു കവിതയുടെ രചനയെക്കുറിച്ചു കൂടി പറഞ്ഞകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാമെന്നു കരുതുന്നു. ‘കൂട്ടാന്തതയുടെ എഴുപതു വർഷങ്ങൾ’ എന്ന കവിത രണ്ടായിരത്തിനു ശേഷമെഴുതിയതാണ് എന്നു പറഞ്ഞുവല്ലൊ. അതുപോലെ, രണ്ടായിരത്തിപത്തിനു ശേഷം എഴുതിയ മറ്റൊരു കവിതയാണ് ‘തീപ്പെട്ടിപ്പടം’. കൂട്ടാന്തതയുടേതു പോലുള്ള സാധാരണ മനുഷ്യരുടെ ലോകം ഈ കവിതയിലും പറയുവാൻ ശ്രമിച്ചിട്ടുണ്ട്. സാധാരണ ഇടത്തട്ട് കർഷകരാണ് ഈ കവിതയിലെ പ്രധാന പ്രതിപാദ്യം. തൊഴിലാളികളും കർഷകരും കർഷകത്തൊഴിലാളികളും ഉൾപെടുന്ന ഒരു കാലഘട്ടത്തെയാണ് ഈ കവിത അടയാളപ്പെടുത്തുവാൻ ശ്രമിച്ചിട്ടുള്ളത്. ‘തീപ്പെട്ടിപ്പടം’ എന്ന വസ്തുവിനെ കേന്ദ്രത്തിൽ പ്രതിഷ്ഠിക്കുകയും പാലുവിൽക്കാൻ നടക്കുന്ന ഒരു കുട്ടിയുടെ ഓർമകളിലൂടെയുമാണ് ഈ കവിത വികസിക്കുന്നത് എന്നും പറയാവുന്നതാണ്. ഈ കുട്ടി ഒരു കൂലി വേലക്കാരനല്ല. മറിച്ച് ഒരു ഇടത്തരം ചെറുകിട കർഷകനാണ്. ഈ കവിതയുടെ ടോപ്പോഗ്രഫി എന്നത് സഹ്യപർവ്വതവും പശ്ചിമഘട്ട പ്രദേശങ്ങളുമാണ്. എന്റെ എഴുത്തുകളിൽ ബോധപൂർവ്വവും അബോധപൂർവ്വവും പശ്ചിമഘട്ടത്തെ കൊണ്ടുവരുവാൻ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. പശ്ചിമഘട്ടത്തെക്കുറിച്ചും അതിന്റെ ഭൂപ്രകൃതി, അവിടുത്തെ മനുഷ്യർ, ഗോത്രങ്ങൾ, കുടിയേറ്റക്കാർ, തൊഴിലാളികൾ, സ്ത്രീകൾ, തുടങ്ങിയവരെയും പക്ഷിമൃഗാദികളെയും പ്രകൃതിയെയും കാലാവസ്ഥയെയും കവിതയിൽ കൊണ്ടുവരുവാൻ തൊണ്ണൂറുകൾ മുതൽ ഞാൻ ശ്രമിച്ചിട്ടുണ്ട്. എനിക്ക് വളരെ മുമ്പുതന്നെ സ്വായത്തമായിക്കിട്ടിയ സാമൂഹിക ബോധമായിരുന്നു അതിനു സഹായകമായിത്തീർന്നത്. ഇവിടെ പ്രതിപാദിക്കുന്ന ‘തീപ്പെട്ടിപ്പടം’ എന്ന കവിതയെ ദലിത് കവിതകളുടെ വ്യാഖ്യാന സവിശേഷതകൾ വിട്ട്, കുറിഞ്ചി, മുല്ലൈ തിണകളുടെയോ, സാധാരണക്കാരായ മനുഷ്യരുടെയോ ഇടത്തട്ട് കർഷകരുടെയോ ജീവിതത്തിലൂടെ വീക്ഷിച്ചാൽ മാത്രമെ ഈ കവിതയ്ക്ക് പുതിയൊരു പാരായണം സാധ്യമാവൂ. തിണകളെ സമകാലമായി ആവിഷ്‌കരിക്കുന്നതിന്റെ ഒരു സാധ്യതയും ഈ കവിതയിൽ കൊണ്ടുവരുവാൻ ശ്രമിക്കുകയുണ്ടായി.

തീപ്പെട്ടിപ്പടം എന്ന കവിത രൂപപ്പെട്ടത് കൗമാരകാലത്തെ ഓർമകളിൽ നിന്നാണെന്ന് പറയാവുന്നതാണ്. എന്നാൽ ഇവിടുത്തെ കൗമാരകാലം വീടില്ലാത്ത, ചേരിയിൽ താമസിക്കുന്ന ഒന്നല്ല. വീടുള്ള, സ്വന്തമായി ഒന്നുരണ്ടുമാടും കറവയും ഉള്ള ഒരു കുട്ടിയുടെ കൗമാരമാണ്. അവൻ നടക്കുന്ന സഞ്ചാരപഥമാണ് ‘തീപ്പെട്ടിപ്പടം’ എന്ന വികാരത്തെ ഒരു കാലഘട്ടത്തിലെ കുട്ടികൾ എങ്ങനെ കൊണ്ടുനടന്നു എന്ന് ആവിഷ്‌കരിക്കുന്ന ഈ കവിതയെഴുതുവാൻ ദീർഘമായ ഒരു ഗൃഹപാഠം എനിക്ക് വേണ്ടിവന്നു. ബാല്യകൗമാരകാലത്തിലേക്കുള്ള ഒരു തിരിച്ചു നടക്കൽ, എത്രയോകാലമായി ഓർമ്മയിൽ മാത്രമുള്ള പശ്ചിമഘട്ട പ്രദേശങ്ങൾ അവയെ ഓർത്തെടുക്കുകയും നോട്ടു ചെയ്തുവയ്ക്കുകയുമായിരുന്നു. ഇരട്ടയാർ,ഇരട്ടയാർ നോർത്ത്, എഴുകും വയൽ, ഈട്ടിത്തോപ്പ്, പള്ളിക്കാനം ഉൾപ്പെടെയുള്ള പ്രദേശങ്ങളെ ഓർത്തെടുക്കുകയും ആ പ്രദേശത്തു കൂടി ബാല്യ-കൗമാര കാലത്ത് നടന്ന ഓരോ നടപ്പുകളെയും ഓർത്തെടുക്കുകയായിരുന്നു. പാലുവിൽക്കാൻ നടന്ന കാലം എന്ന നിലയിൽ അതിന്റെ സമയ ക്രമം അനുസരിച്ചുള്ള ഓർമ്മകളെ ചിട്ടപ്പെടുത്തിയെടുക്കുകയുണ്ടായി. പ്രഭാതത്തിലെ നടപ്പായിരുന്നു പ്രധാനമായും ഉണ്ടായിരുന്നത്. പരപരെ വെളുക്കുന്ന നേരങ്ങൾ, പാലുവിൽക്കാൻ നടന്ന കാലങ്ങൾ എന്ന് കവിതയിൽ പറയുന്നു. ഈ സമയത്തെ നടപ്പിൽകണ്ട കാഴ്ചകളെ ഓർത്തെടുക്കുകയും അവയെ ചേർത്തുവയ്ക്കുകയുമായിരുന്നു. പൂഴിനിറഞ്ഞവഴി,ഷോളിങ്ങു മൂടിയ വഴി, നായ്ക്കൾ നടക്കുന്ന സമയം, കുട്ടികളുടെ കളിപ്പാട്ടങ്ങൾ അഴിഞ്ഞു കിടക്കുന്ന മുറ്റം, കൂപ്പുതടികൾ കൂട്ടിയിട്ട വഴിയരികുകൾ, കുരുമുളകിന്റെ തിരികൾ വിതറിയ വഴി, രാവിലെ കുർബാനയ്ക്ക് ആളുകൾ പോകുന്ന വഴി, പ്രഭാത വാർത്ത കേൾക്കുന്ന സമയം, എന്നിങ്ങനെ സമയത്തെയും ബാല്യ-കൗമാരകാലത്ത് ഉള്ളിൽതറഞ്ഞ വഴി കാഴ്ചകളെയും ചേർത്തെടുക്കുകയായിരുന്നു. ചായക്കടയിലെ പാലുവിൽക്കുന്ന ഹോട്ടലുകളിലെ ചലനങ്ങളെ ഓർത്തെടുക്കുകയുണ്ടായി. ഇരട്ടയാറിലെയും എഴുകുംവയലിലെയും ഗർഭിണിക്കവലയിലെയും പള്ളിക്കാനത്തെയും ഈട്ടിത്തോപ്പിലെയും പല ചായക്കടകളെയും അക്കാലത്ത് മനസ്സിൽത്തെളിഞ്ഞ സന്ദർഭങ്ങളെയും ഓരോ കുട്ടികളെയും സ്വാധീനിച്ചിരുന്ന ഒരു ഹോബിയായിരുന്നു തീപ്പെട്ടിച്ചിത്ര ശേഖരം അതിനെക്കുറിച്ചുള്ള വിവരണങ്ങൾ എഴുത്തിലേക്കു കടന്നുവന്നു. അന്നു പരിചയപ്പെട്ട പലതരം തീപ്പെട്ടിപ്പടങ്ങളും തെളിഞ്ഞുവന്നു. അവയുടെ പേരുകൾ എഴുതിവെച്ചു. കവിതയുടെ വരികൾക്ക് അനുയോജ്യമായി അവയെ ചിട്ടപ്പെടുത്തി. ചിലപേരുകൾ വരികൾക്ക് ഇണങ്ങും വിധം ഉള്ളിൽ നിന്നും വരികയും ചെയ്തു. ഈ തീപ്പെട്ടികളുടെ പേരുകളുടെ ഒരു ആധിക്യത്തിന്റെ ആവശ്യമുണ്ടൊ എന്ന ചോദ്യം എനിക്കുമുന്നിൽ ഉണ്ടായി. ഒരു ചരിത്രത്തെ അഥവാ സാംസ്‌കാരിക ചരിത്രത്തെ എഴുതുന്നതിനാൽ കഴിയുന്നതും അവയുടെ പേരുകൾ ഉൾപ്പെടുന്നതാണ് ഉചിതം എന്നുതോന്നി. ഇതിലൂടെ ഒതുക്കിപ്പിടിക്കുന്ന ഒരു കവിതയ്ക്കു പകരം വിസ്തൃതമായ ഒരു കവിതയിലേക്ക് തീപ്പെട്ടിപ്പടം എന്നകവിത മാറുകയായിരുന്നു.

കർഷകരുടെയും തൊഴിലാളികളുടെയും ചരിത്രം കുട്ടികളുടെ പ്രവർത്തന ലോകവും അവരുടെ മുമ്പിൽ തീപ്പെട്ടിപ്പടങ്ങൾ തുറന്നിട്ട വൈചിത്യങ്ങളും, ആവിഷ്‌കരിക്കുകയും അതിലൂടെ ഒരു സാംസ്‌കാരിക ചരിത്രത്തെ പങ്കുവയ്ക്കുകയും ചെയ്യുക, മുല്ലൈ, കുറിഞ്ചി തിണൈകൾക്ക് ഒരു സമകാല കാവ്യ സാധ്യത നിർമ്മിക്കുക എന്നിങ്ങനെയുള്ള പര്യാലോചനകൾ തീപ്പെട്ടിപ്പടം എന്ന കവിതയ്ക്കു പിന്നിലുണ്ട്. യാദൃച്ഛികമായിരുന്നില്ല, പകരം ആവശ്യകതയായിരുന്നു ഈ കവിതയ്ക്ക് നിദാനം. മറ്റൊരുകാര്യം കൂടി സൂചിപ്പിച്ചുകൊണ്ടു അവസാനിപ്പിക്കാം. സർഗരചനകൾ ആവിഷ്‌കരിക്കുന്നതോടൊപ്പം അതിനെക്കുറിച്ചുള്ള പഠനങ്ങളും നിരൂപണങ്ങളും ആവിഷ്‌കരിക്കുവാൻ ഉതകുന്ന അക്കാദമിക് ജ്ഞാനരചനകൾക്കും ഓരോ സർഗരചയിതാവിനും സാധിക്കണം. അല്ലാത്തപക്ഷം രചനകളെ അടിസ്ഥാനപ്പെടുത്തിയ ആരോഗ്യകരമായ ചർച്ചകൾ അസാധ്യമായേക്കാം. ഓരോ രചനയുടെയും പ്രത്യേകതകൾ, ശൈലികൾ, അതിന്റെ ഭാഷ, രാഷ്ട്രീയം, താരതമ്യം ഉൾപെടെയുള്ള കാര്യങ്ങളും സമഗ്രമാക്കുവാൻ ഇവ അത്യന്താപേക്ഷിതമാണ്. ഇത്തരം പ്രവർത്തനങ്ങൾ കൂടി ആർജിച്ചെടുക്കുമ്പോൾ മാത്രമാണ് സർഗരചന സമ്പൂർണമാവുക.
