ക്വോർട്ടേഴ്സിന്റെ പിന്നാമ്പുറത്ത്
അന്ന് വിശാലമായ തകിടിയുണ്ടായിരുന്നു.
ബ്യൂട്ടീസ്പോട്ട് എന്ന് പണ്ടുള്ളവർ
അതിനെ വിളിച്ചു.
അവിടെ ആളുകൾ
കാറ്റുകൊള്ളാൻ വന്നു.
പ്രണയിനികൾ ചേർന്നിരുന്നു
ചീട്ടുകളിക്കാർ തകിടിയുടെ താഴെ
ഒളിയിടങ്ങളിലിരുന്നു
ചിലർ കള്ളുകുടിച്ചു
ഇടയ്ക്കവിടെ പോലീസ് വന്നു.
നടത്തക്കാർ
കമിതാക്കൾ
ചീട്ടുകളിക്കാർ
പോലീസ്
ഇജ്ജാതി പ്രവൃത്തികൾക്കു
നടുവിൽ
എനിക്ക് പരിചിതരായി
എട്ടു നായ്ക്കളെക്കിട്ടി.
ആ നായ്ക്കൾ വെറുപ്പോടെ
അവരെ നോക്കി.
അവറ്റകൾ കാര്യം സാധിച്ച് പോകുന്നതുംകാത്ത്
മാറിമാറിക്കിടന്നു.
ഓരോ പകലിന്നൊടുവിലും
ഒരുവിധത്തിൽ രാത്രിയെ
അവർ വിളിച്ചുകൊണ്ടുവന്നു.
ഓരോ രാത്രിയും
അവിടത്തിലങ്കൽ അറ്മാതിച്ചു.
പകലത്ത് ചിതറിക്കിടന്നു.
അതിനിടയിൽ നിന്ന്
എനിക്ക് എട്ടു നായ്ക്കളെ കൂട്ടുകിട്ടി.
ഒരു ആഘോഷദിവസം മിച്ചംവന്ന
കുറച്ചു പൊറോട്ടകളാണ്
അതിനുസഹായിച്ചത്.
മിച്ചംവന്ന
പൊറോട്ടകളെന്തുചെയ്യണം എന്നാലോചിച്ചപ്പോൾ
ബ്യൂട്ടീസ്പോട്ടിലെ നായക്കളെ ഓർത്തു.
ആ പൊറോട്ടയും തൂക്കി അവർക്കിടയിലേക്കു നടന്നു
അവർ സംശയത്തോടെ
എന്നെ നോക്കി.
എങ്കിലും എല്ലാദിനവും അതുവഴിയൊക്കെ
ഈവനിംഗ് വാക്കിംഗ് നടത്തുന്ന
എന്റെ ദുർഗന്ധം
അവർ തിരിച്ചറിഞ്ഞു.
എന്നെ വെറുതേ വിടാൻ അവർ തീരുമാനിച്ചു
ഞാനിട്ടുകൊടുത്ത പൊറോട്ടയെ വിശ്വസിച്ചു.
പൊറോട്ട
റെട്ടിക്കഷണം
ബിരിയാണിവേസ്റ്റ്
മന്തിപ്പീസ്
അങ്ങിനെ അവർക്കായി ഞാനെറിഞ്ഞെറിഞ്ഞ്
വിശ്വസ്തനായി.
കാലം കടന്നുപോയി
എനിക്കൊരു മകൾ പിറന്നു.
അവൾ ഞങ്ങളുടെ ക്വോർട്ടേഴ്സിനുള്ളിൽ
കരഞ്ഞു.
കരച്ചിൽ കേട്ടുമടുത്ത്
ഞാനൊന്നു വഴക്കുപറഞ്ഞു
അതേസമയം പുറത്തുഞാൻ
നായ്ക്കളുടെ കുരകേട്ടു.
എന്താവാം നായ്ക്കൾ,
വാതിൽ തുറന്ന ഞാൻ
കണ്ടു
വിശേഷം തിരക്കിനിൽക്കും
എട്ടു നായ്ക്കുട്ടികൾ
എട്ടും കറുത്തവർ
ചുണക്കുട്ടർ.
അവരെന്നെ നോക്കുന്നേയില്ല
എന്നാൽ
മുറിക്കുള്ളിലെ മകളുടെ കരച്ചിലിലേക്കവർ തലതിരിക്കുന്നു.
എന്നെ അവിശ്വസിക്കുന്നു
എനിക്കുനേരെ ചാടിവീഴുമോ എന്നു ഭയക്കുന്നു.
എന്റെ കുടുംബിനി ഇത് മണത്തറിയുന്നു
അവൾ മകളെയുമെടുത്ത് നായ്ക്കൾക്കുമുന്നിൽ വന്നു
അപ്പോൾ മകൾ ഉറങ്ങിത്തുടങ്ങിയിരുന്നു.
മകൾ സുരക്ഷിതയെന്ന്
നായ്ക്കൾ ഉറപ്പുവരുത്തി
എനിക്ക് വാണിംഗ് തന്ന്
രൂക്ഷമായൊന്നുനോക്കി
അവർ തകിടിയിലേക്കുമടങ്ങി .
(തുടരും )

മനോഹരം