കവിതാപഠനം സമഭാവനയുടെ ബുദ്ധ രൂപം ഡോ.കെ.പി.രവിചന്ദ്രൻ
അപകോളനീകരണത്തിന്റെ സാംസ്കാരിക പാഠമാണ് എം.ബി മനോജിന്റെ ബുദ്ധ രൂപം എന്ന കൃതി. ഭാഷ, ഭാവുകത്വം, ആഖ്യാനം പ്രമേയസ്വീകരണം എന്നിവയിലെല്ലാം ബുദ്ധരൂപം ബ്രാഹ്മണികമായ ആഭ്യന്തര കൊളോണിയലിസത്തെ ചെറുക്കുന്നു. അധീശ ചരിത്രത്തിന്റെ എതിർ പാഠവും പാരായണവുമായി ബുദ്ധ രൂപം ചരിത്രം സൃഷ്ടിക്കുന്നു. ദലിതവും ദമിതവുമായ ചരിത്രത്തെ തിരിച്ചു പിടിയ്ക്കലാണിത്. ഭാഷയുടെ പ്രബുദ്ധരൂപമാണ് കാവ്യം എന്നുറപ്പാക്കുക കൂടി ചെയ്യുന്നുണ്ട് ഈ കൃതി.

ബുദ്ധനെ ശ്വസിക്കുന്നതു കൊണ്ടാണ് വർത്തമാന കാല സമൂഹം നിലനിൽക്കുന്നതും നിവർന്നു നിൽക്കുന്നതും. തമസ്കരണങ്ങളെ അതിജീവിച്ച് ബുദ്ധന്റെ ഉടഞ്ഞ ഉടൽ രൂപങ്ങൾ ആഴങ്ങളിൽ നിന്ന് വീണ്ടെടുക്കപ്പെടുന്നു. എല്ലാ ലോകഭാഷകളിലും ബുദ്ധൻ സംസാരിയ്ക്കുന്നു. സാംസ്കാരിക പാഠങ്ങൾ ചരാചര മൈത്രിയുടെ ബുദ്ധഭാഷണങ്ങളാകാൻ മത്സരിയ്ക്കുന്നു.
നവ ബ്രാഹ്മണികതയുടെ കാലത്തിറങ്ങുന്ന ഈ കൃതി അതിനോടുള്ള കലഹത്തിലൂടെയാണ് രാഷ്ട്രീയമായി പ്രാധാന്യം നേടുന്നത്. കൃതിയിലെ കാലത്തെ പുരാതന വൈദിക കാലത്തു നിന്ന് സമകാലത്തേയ്ക്കു സഞ്ചരിപ്പിക്കുന്നതാണ് ഇതിലെ ആഖ്യാനകല .

ആഖ്യാനപരമായി കഥാകഥന രീതി യാണ് എഴുത്തുകാരൻസ്വീകരിയ്ക്കുന്നത്. പ്രമേയപരമായി കദനത്തിന്റെ കഥനം കൂടിയാകുന്നു ബുദ്ധ രൂപം . ചരിത്രത്തിന്റെ നിലവിളികൾ ഇതിൽ നിന്നുയരുന്നുണ്ട്. ചരിത്രത്തിന്റെ കദന കഥകളാണ് ആഖ്യാനം – കഥനം -ചെയ്യപ്പെടുന്നത് . ഇത് കൃതിയെ രുദിതാനുസാരിയാക്കുന്നു. രുദിതാനുസാരിത്വം ബുദ്ധ മാർഗ്ഗമാണ്. കദനവും രോദനവും പ്രതിരോധത്തിലേയ്ക്കു നയിയ്ക്കുന്നുണ്ട്. ചോദ്യങ്ങളിലേയ്ക്ക് ഉണർത്തുന്നുണ്ട്. വിമോചകമായ ചോദ്യങ്ങളാണവ.
മുടന്തിയായ കുഞ്ഞാട് ബുദ്ധഭിക്ഷുക്കൾക്ക് കഥ പറഞ്ഞു കൊടുക്കുന്നു. യാഗങ്ങളുടേയും യജ്ഞങ്ങളുടേയും കാലത്തേയ്ക്കാണു കാവ്യം നമ്മെകൊണ്ടുപോകുന്നത്. ത്രൈവർണികനിയമങ്ങൾ ദണ്ഢനീതിയിലൂടെ നടപ്പാക്കുന്ന കാലത്തേയ്ക്ക് .
ചൂണ്ടക്കാരനും / മീൻ കാരനും കവിതയും വേറെയല്ലാതിരുന്ന കാലത്ത്, അവനും തത്വജ്ഞാനിയും വേറെയല്ലാതിരുന്ന കാലത്ത് അതിനെ പിളർന്നുകൊണ്ടുള്ള കല്പനകൾ വരുന്നു. തത്വം പറയാൻ നീയാരെന്ന ചോദ്യം മാത്രമല്ല നീ അനുസരിക്കേണ്ടവൻ മാത്രമാണെന്ന വിധിയും അവിടെ നിന്നു കേൾക്കുന്നു

അധികാരവും പ്രതിരോധവുമാണ് കൃതിയെ ആന്തരികമായി ചലിപ്പിക്കുന്നത്. വൈദികാധികാരം സർവവ്യാപിയായി നില്ക്കുന്ന സ്ഥലകാലങ്ങളാണ് കൃതിയിലുള്ളത്. ഹിംസാത്മകമായ അതിന്റെ വ്യാപനം നിലവിളികൾ ബാക്കിയാക്കുന്നു.
വൈദികവും ബൗദ്ധവുമായ രണ്ടു ലോകബോധങ്ങളുടെ ഏറ്റുമുട്ടലുണ്ട് ഈ കൃതിയിൽ. ബ്രാഹ്മണ്യ ലോക ബോധത്തിന്റെ ഹിംസയിൽ നിന്ന് ബൗദ്ധദർശനത്തിന്റെ ചരാചര മൈത്രിയിലേയക്കുള്ള ഉണർച്ചയുണ്ട്. അറിവും ശാന്തിയും ദാനവും – അമൃത് – നല്കി – അടിസ്ഥാന ജനതയെ ഉണർത്തിയെടുക്കുന്നത് ബുദ്ധ സംഘങ്ങളാണ്. അവർ ജാതിഗ്രാമങ്ങൾ തോറും കയറിയിറങ്ങി. വർണ വ്യവസ്ഥയെ ലംഘിച്ചു . ജാതികളിൽ കലർപ്പുണ്ടാക്കി. ചണ്ഢാളർക്കും സ്ത്രീകൾക്കും പൗരോഹിത്യം നലകി.
ചോദ്യങ്ങളിലൂടെ അധികാരികളെ നേരിടുന്ന ബഹുജനങ്ങളെയും ഇതിൽ കാണാം. രാജദൂതന്മാർക്ക് ഉത്തരംമുട്ടിപ്പോകുന്നുണ്ട്. ശാലാ വൈദ്യന്മാരുടെ നേർക്കും അവർ തിരിയുന്നുണ്ട് .

ത്ര്യൈവർണികാധികാരത്തിന്റെ വ്യാപനം ഹിംസാത്മകമാണ് എന്നു കാണാം. യാഗത്തിലൂടെ അതിന്റെ കാർമ്മികരിലൂടെ ആചാര്യന്മാരിലൂടെ, അക്കിത്തിരിമാരിലൂടെ, രാജദൂതന്മാരിലൂടെ രാഷ്ട്രീയവും സാംസ്കാരികവുമായി പടരുന്നു വൈദികാധികാരം . ഇതിനിരയാകുന്നത് ബഹുജനങ്ങളായ തൊഴിൽ സമൂഹങ്ങളാണ്. അവരിൽ മീൻപിടുത്തക്കാർ , ചെണ്ട പണിക്കാർ, പശുവളർത്തുന്നവർ, നെയ്ത്തുകാർ, പുടുകട്ട വേവിക്കുന്നവർ , കുശവന്മാർ, മരത്തച്ചന്മാർ, തെങ്ങുകയറ്റക്കാർ , കല്ലാശാരിമാർ, കിണറുകുത്തുകാർ എന്നിവരുണ്ട്.
അപ്പുറത്ത് യാഗാചാര്യന്മാർ ,രാജ ദൂതന്മാർ, അക്കിത്തിരിമാർ , വൈദികന്മാർ, ശാലാ വൈദ്യന്മാർ . കാർമ്മികർ എന്നിവരും.
അധികാരത്തിന്റെ പിരമിഡ് രൂപം കൃതിയിൽ കാണാം. അത് മുകളിൽ നിന്ന് താഴേക്കു പ്രവർത്തിയ്ക്കുന്നു. താഴെയുള്ളവരെ മ്ലേഛന്മാരാക്കുന്നു. താഴത്തട്ടിലെ കവിതയേയും തത്വചിന്തയേയും കരകൗശലങ്ങളേയും അധ്വാനത്തേയും അത് അപഹസിയ്ക്കുന്നു. താഴെത്തട്ടിലെ വിളവുകളേയും വിഭവങ്ങളേയും മുകൾത്തട്ട് കൊള്ളയടിക്കുന്നു.
യാഗത്തിനും യജ്ഞത്തിനും വേണ്ടി അടിമപ്പണി ചെയ്യുന്നവരാക്കി ഗ്രാമീണരെ മാറ്റുന്നു. നെയ്തു നെയ്തു മുതുകു കൂനിയവരായി അവർ മാറുന്നു. അവരുടെ കുഞ്ഞുങ്ങൾ പട്ടിണി കിടന്നു മരിയ്ക്കുന്നു.

യാഗത്തിനുള്ള പൂക്കളും താമരയും ശേഖരിയ്ക്കാൻ മീൻകാരനെ ഭീഷണിപ്പെടുത്തുന്ന യാഗാചാര്യൻ. പൊട്ടിയൊലിക്കുന്ന വ്രണങ്ങളുമായി കഷ്ടപ്പെടുന്ന ആനയെ നട്ടുച്ചയിലും എഴുന്നള്ളിയ്ക്കാൻ കല്പിക്കുന്ന യജമാനൻ . ദേവനെ തുയിലുണർത്താനുള്ള തുകലും ദേവകലയും ഹാജരാക്കാൻ ചെണ്ട പ്പണിക്കാരനോടാജ്ഞാപിയ്ക്കുന്ന അധികാരി. അധികാരം അതെത്ര ഭീതിദം എന്ന് ചെണ്ടപ്പണിക്കാരൻ വിറയ്ക്കുന്നുണ്ട്.
പുല്ലും വെള്ളവും കൈത്തീറ്റയും സ്നേഹവും നൽകി വളർത്തിയ പശുവിനെ വളർത്തുകാരിയിൽ നിന്ന് പിടിച്ചെടുത്ത് യാഗശാലയിലേക്കു കൊണ്ടുപോകുന്ന ശിങ്കിടികൾ, കശാപ്പുകാരന്റെ വീട്ടിൽ ഊറയ്ക്കിട്ട കാളത്തോലുകൾ കൈക്കലാക്കുന്ന കിങ്കരന്മാർ,
ഗ്രാമങ്ങളെ കരയിച്ചും പട്ടിണിയ്ക്കിട്ടും യാഗം നടത്തുന്ന ത്രൈവർണികർ. കറന്നെടുത്ത പാലും നെയ്യും യാഗശാലയിലെ അടുപ്പിലെരിയ്ക്കുന്നവർ. ഇല്ലാത്ത സ്വർഗ്ഗം കിട്ടാൻ ഭൂമിയിൽ ദാരിദ്യം സൃഷ്ടിക്കുന്നവർ.ഗ്രാമത്തിലെ കുഞ്ഞുങ്ങളുടെ , വൃദ്ധരുടെ , കന്നുകാലികളുടെ വിശപ്പും ദാഹവും കേൾക്കാത്തവർ.
ഭൂമി തന്നെയാണ് സ്വർഗ്ഗവും നരകവുമെന്ന് ഇഹവും പരവും ഇവിടത്തന്നെയാണെന്ന് ഇവിടത്തെ ചെയ്തികൾക്ക് ഇവിടത്തന്നെയാണ് ഫലം കിട്ടേണ്ടതെന്ന് സിദ്ധനാർ അഗത്തിയ ത്തിൽ പറയുന്നുണ്ട്. സിദ്ധ സംഘങ്ങളാണ് കരയുന്ന ഗ്രാമങ്ങൾക്ക് വെള്ളവും വറ്റും നല്കി രക്ഷിയ്ക്കുന്നത്.
യാഗക്കാർ നെയ്ത്തുകാരെ രാപ്പകൽ പണിയെടുപ്പിച്ചു. അവർ വയറൊട്ടി അസ്ഥിമാത്ര രായി. അവർ യാഗത്തിനായി തുണികൾ നെയതു കൂട്ടി. കരഞ്ഞുറങ്ങിയ മക്കളെപ്പോലും ശ്രദ്ധിയ്ക്കാനാവാതെ . നെയ്ത്തുകാരുടെ അസ്ഥികൾ ശയിക്കും ഗ്രാമത്തിലെത്തിയ സിദ്ധ സംഘത്തോട് യജമാനന്റേയും ഉടയോന്റേയും ആൾക്കാർ കയർക്കുന്നു.

വർണ സമൂഹത്തിനകത്തുതന്നെ ഹീനരാക്കപ്പെട്ട ശൂദ്രവിഭാഗമാണ് കൃതിയിലുള്ള ബഹുജനങ്ങൾ. അവർ കൃഷിയും കൈത്തൊഴിലുകളും സേവനത്തൊഴിലുകളും ചെയ്യുന്നവരാണ്. ആര്യാധിനിവേശം ശക്തിപ്പെട്ട ഇന്ത്യൻ ചരിത്ര സന്ദർഭമാണിത്. വർണജാതിവ്യവസ്ഥയെന്ന തരം തിരിച്ച അസമത്ത വ്യവസ്ഥ രൂപപ്പെടുന്നു. വർണ ഘടനയ്ക്കു പുറത്തുള്ളവർ മ്ലേഛരും നിഷാദരും ചണ്ഡാലരുമായി മുദ്രകുത്തപ്പെടുന്നു. ശൂദ്രന്മാരിൽ കൈവേലക്കാർ, കൃഷിക്കാർ എന്നിവരുണ്ട്. കുംഭാരന്മാർ, നെയത്തുകാർ , ആശാരിമാർ ,മുക്കുവർ എന്നീ തൊഴിൽ സമൂഹങ്ങളാണിവർ.
ദൈവ പ്രീതിയ്ക്കായുള്ള ആര്യൻ ആരാധനയുടെ കേന്ദ്രം യാഗശാലകളാണ്. അളവറ്റ സമ്പത്തു ചെലവഴിച്ചും മൃഗങ്ങളെ കശാപ്പുചെയതും നടത്തിവന്ന ഹിംസയാണ് യാഗങ്ങൾ. ഗ്രാമങ്ങളിലെ അടിസ്ഥാന തൊഴിൽ സമൂഹത്തെ പീഡിപ്പിച്ചും ഭീഷണിപ്പെട്ടത്തിയും സമാഹരിച്ച സമ്പത്തായിരുന്നു ഇതിനു പയോഗിച്ചു കൊണ്ടിരുന്നത്. അവരെ അടിമപ്പണി ചെയ്യിച്ചാണ് യാഗങ്ങളുടെ സംഘാടനം നടന്നത്. യാഗങ്ങളിലൂടെ സമ്പത്തു ധൂർത്തടിയ്ക്കപെടുമ്പോൾ ഗ്രാമങ്ങൾ ദാരിദ്ര്യത്തിലേക്കും ദുരിതത്തിലേക്കും കൂപ്പുകുത്തിയിരുന്നു.
പ്രപഞ്ചോൽപ്പത്തി തന്നെ യാഗത്തിലൂടെയാണെന്ന സിദ്ധാന്തങ്ങൾ പുരോഹിതന്മാരുണ്ടാക്കി. പ്രപഞ്ച ക്രമം നിലനിർത്താൻ യാഗങ്ങൾ തുടരേണ്ടതുണ്ടെന്നു പ്രചരിപ്പിച്ചു. യാഗം നടത്തിപ്പുകാരായ പുരോഹിതന്മാർക്ക് ലഭിച്ച ദിവ്യത്യത്തിലൂടെ അവർ അമിതാധികാരം സമ്പാദിച്ചു. യാഗസംസ്കാരത്തിന്റെ പ്രാബല്യം ഉത്തരേന്ത്യൻ ആര്യസമൂഹങ്ങളിൽ Bc900 മുതൽ ഉണ്ടായിരുന്നതായി എൽ.എ ബാഷാം അഭിപ്രായപ്പെടുന്നുണ്ട്.
ബ്രാഹ്മണിക തത്വചിന്തയക്കും ആചാരങ്ങൾക്കുമെതിരെ ഭൗതികവാദ വീക്ഷണം ഉയർന്നുവന്നിരുന്നു. ലോകായത ദർശനങ്ങളും ജൈന ബുദ്ധ ദർശനങ്ങളും ബ്രാഹ്മണ്യത്തിനെതിരായിരുന്നു. അനുഷ്ഠാനപരമായിത്തീർന്ന വൈദിക മതം യാഗയജ്ഞസംസ്കാരത്തെ പ്രോജ്വലിപ്പിച്ചു. ദേവ പ്രീതിക്കായിരുന്നു ബലി എന്ന പേരിൽ ഹിംസ നടത്തിപ്പോന്നത്. കർമ്മ സിദ്ധാന്തവും പുനർജ്ജന്മ സിദ്ധാന്തവും യാഗയജ്ഞസംസ്കാരത്തോടു ചേർന്നു നിന്നു. ദണ്ഢനീതിയിലൂടെ വർണ വ്യവസ്ഥ ദൃഡീകരിയ്ക്കപ്പെട്ടു.
മനുഷ്യ നിർമ്മിതികളിൽ ഏറ്റവും ഭാവനാപരവും ഭ്രമാത്മകവും നിഗൂഢവുമായ ഒന്ന് ചരിത്രമാണ്. അതി ഭാവനകളും അതീത ഭാവനകളും ചരിത്ര പദവിയിൽ അവരോധിയ്ക്കപ്പെട്ടു.സർറിയലിസവും മാജിക്കൽ റിയലിസവും അതിനായി മത്സരിച്ചു.ഇതിഹാസങ്ങളും പുരാണങ്ങളു മൊക്കെ ഒരു കാലത്ത് ചരിത്ര പദവിയിൽ അലങ്കരിപ്പെട്ടിരുന്നത് അങ്ങനെയാണല്ലോ.
ചരിത്രം ഒരു മൂലധനമാണെന്നു ആദ്യം തിരിച്ചറിഞ്ഞത് അധീശ ശക്തികൾ തന്നെയായിരിയ്ക്കണം. ചരിത്രത്തെ അവർ ഹാക് ചെയ്തതും ഹൈജാക് ചെയ്തതും ആതിരിച്ചറിവിൽ നിന്നുകൊണ്ടാണ്. മറ്റൊരു ജനതയുടെ ചരിത്രത്തിലേക്ക് നുഴഞ്ഞുകയറുകയും അതു തങ്ങളുടേ താ ക്കുകയു ചെയ്ത ചരിത്രമാണ് അധീശത്വത്തിന്റെ ചരിത്രം. കൊളംബസ അമേരിക്ക കണ്ടുപിടിച്ച ചരിത്രമാണത്. ആഫ്രിക്കയെ ഇരുണ്ട ഭൂഖണ്ഡമാക്കിയ ചരിത്രം.. ഇന്ത്യയെവേദങ്ങളുടെ നാടാക്കിയതും പരശുരാമൻ മഴുവെറിഞ്ഞ് കേരളമുണ്ടാക്കിയതും അങ്ങനെ തന്നെ.
ഒരു നാടിന്റെ ആദ്യ ചരിത്രമെഴുതിയിട്ടുണ്ടാവുക അവിടത്തെ അധിനിവേശകരായിരിയ്ക്കും. അധിനിവേശത്തിന്റെ സാധൂകരണത്തിനുള്ള ആഖ്യാനങ്ങളായിരിയ്ക്കും ആദ്യ കാല ചരിത്രാഖ്യാനങ്ങൾ.
ചരിത്രത്തിന്റെ ഖനികളിൽ നിന്ന് ബുദ്ധന്റെ ഉടഞ്ഞ ഉടൽ രൂപങ്ങൾ പുറത്തു വന്നു കൊണ്ടിരിക്കുന്നു. ബുദ്ധന്റെ ഉടഞ്ഞ ഉടൽ രൂപങ്ങൾ പറയുന്ന ചരിത്രത്തിനാണ് വർത്തമാന കാലം കാതോർക്കുന്നത്. ആഴങ്ങളിലവ അടക്കപ്പെട്ട കാലമായിരിയ്ക്കണം ഇന്ത്യയുടെ പതനത്തിന്റെ കാലമെന്നു തീർച്ച .എന്നാൽ ചിലരെങ്കിലും അക്കാലത്തെ സുവർണ കാലമെന്നു വിളിച്ചാനന്ദിക്കുന്നുണ്ട്.
അഹിംസയെപ്പറ്റി പറഞ്ഞ മതമാണ് ഇന്ത്യയിലേറ്റവും ഹിംസിയ്ക്കപ്പെട്ടതെന്നതിന് തെളിവുകളുണ്ട്. ജന്മനാട്ടിൽ തന്നെ കഴുവേറ്റപ്പെട്ട തത്വചിന്തയാണ് ബുദ്ധന്റേത്. മൈത്രിയെപ്പറ്റിയും കരുണയെപ്പറ്റിയും പറയുന്നവരെ നാട്ടുകടത്തുമെന്ന പാഠവും നമുക്കു മുമ്പിലുണ്ട്.
ജ്ഞാനോൽപാദനത്തിനും വിതരണത്തിനും കല്പിക്കപ്പെട്ട അതിരുകൾദേദിച്ചത് ബുദ്ധനാണ്. മനുഷ്യനെ വിഭജിയ്ക്കുന്ന നീതി ശാസ്ത്രത്തെ ചോദ്യം ചെയ്തത്. വിദ്യയും വിത്തവും ശാന്തിയും ലോകത്തിനു വാഗ്ദ്ധാനം ചെയ്തത് ബുദ്ധനായിരുന്നു. ബോധിസത്വന്മാർ ഗ്രാമങ്ങളിലേക്കിറങ്ങിചെന്ന് ഇവ പകർന്നു കൊടുത്തു. മനുഷ്യ സേവനത്തിനായി ഉഴിഞ്ഞു വയ്ക്കപ്പെട്ട ഭിക്ഷുക്കളായിരുന്നു ബോധിസത്വന്മാർ .
മോക്ഷത്തിന് ബ്രാഹ്മണി കമല്ലാത്തൊരു മാർഗ്ഗ മവതരിപ്പിച്ചു ബുദ്ധൻ . ബുദ്ധ ധർമ്മവും വിജ്ഞാനവും ലോകശസ്ത സർവകലാശാലകളെ സൃഷ്ടിച്ചു. നളന്ദയെന്നും തക്ഷശിലയെന്നും പേരിൽ . ഉണ്മയുടെ മതമല്ല ഉണ്ടായിത്തീരലിന്റെ മതമായിരുന്നു ബുദ്ധമതം. സ്ഥിരത എന്നൊന്നില്ലെന്നും ശാശ്വതമായ ആത്മാവ് ഇല്ലെന്നും ബുദ്ധൻ പറഞ്ഞു. ആത്മാവിലും ദൈവത്തിലു മൂന്നാത്ത നാസ്തിക മതമായിരുന്നു ബുദ്ധമതം.
ഇന്ത്യയുടെ ചരിത്രം ബ്രാഹ്മണിസവുംബുദ്ധിസവും തമ്മിലുള്ള കൊടിയ യുദ്ധത്തിന്റെ ചരിത്രമാണെന്ന് അംബേദ്കർ പറയുന്നുണ്ട്.
അഹം ബ്രഹ്മാസ്മിയും തത്വമസിയും ഉയർത്തിപ്പിടിച്ചാണ് നവബ്രാഹ്മണ്യം അതിന്റെ വിമോചകത്വവും സനാതനത്വവും ഈ പുതിയ കാലത്ത് ഉദ്ഘോഷിക്കുന്നത്. ലോകത്തിലുണ്ടായിട്ടുള മറ്റേതൊരു പ്രത്യയശാസത്രത്തിനും മീതെ തങ്ങളുടെ കൊടി നാട്ടുന്നുണ്ടവർ. ചാതുർവർണ്യത്തിലുൾപ്പെടുന്ന ശൂദ്രർക്കുപോലും ബ്രഹ്മത്തെ അപ്രാപ്യമാക്കിയിരിക്കുന്ന ബ്രാഹ്മണ്യതന്ത്രം വിദദ്ധമായി മറച്ചുവെയ്ക്കപ്പെടുന്നു. ത്രൈവർണിക അഹത്തിനു മാത്രമേ ബ്രഹ്മസാക്ഷാത്കാരത്തിനോ മോക്ഷത്തിനോ അർഹതയുള്ളുവെന്ന് ഉറപ്പിച്ചിട്ടുണ്ട് ശ്രുതികളും സ്മൃതികളും. എങ്കിലും അവയുടെ അഭിനവ വ്യാഖ്യാതാക്കളായ പുരോഗമനവാദികൾ പോലും അഹം ബ്രഹ്മാസ്മിയും തത്വമസിയും ഏറ്റുപാടി പുളകം കൊള്ളുന്നതാണ് ഇന്നു കാണുക..
ഇന്ത്യൻ സമൂഹത്തെ നിശ്ചലവും യാഥാസ്ഥിതികവുമായി നിലനിർത്തുന്നതിൽ ബ്രാഹ്മണി കാശയവാദം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ബ്രഹ്മമോക്ഷ കർമ്മ പുനർജന്മസിദ്ധാന്തങ്ങളിലൂടെ അത് സംതൃപ്തരും വിധിവിശ്വാസികളുമായ ശ്രേണീകൃത അസമ സമൂഹത്തെ സൃഷ്ടിച്ചു പരിപാലിച്ചു പോരുന്നു. അസമത്തഘടനയെ മാറ്റാനുള്ള കുതറലോ പിടച്ചിലോ അതിനകത്തു സാധ്യമല്ലാത്ത രീതിയിൽ. തത്വജ്ഞാനപരമായും ആത്മീയമായും ഇന്ത്യൻ ജനത കുരുങ്ങിക്കിടക്കുന്ന കെണിയാണ് ബ്രഹ്മമോക്ഷ കർമ്മ പുനർജന്മസിദ്ധാന്തങ്ങൾ.
തുല്യതയെക്കുറിച്ചു പറയുന്ന വിപ്ലവകരമായ മഹാ സങ്കല്പമായാണ് ബ്രഹ്മ സങ്കല്പം അവതരിപ്പിക്കപ്പെടുന്നത്. എല്ലാ സൃഷ്ടികളിലും ഒരേ ചൈതന്യമാണെന്നു പറയുന്നതിലൂടെ നാടകീയമായി ആ തത്യം മഹത്വവൽക്കരിക്കപ്പെടുന്നുണ്ട്. എന്നാൽ അതോടൊപ്പം കർമ്മ സിദ്ധാന്തം കൂടി ചേർത്തു വയ്ക്കുന്നതോടെ ബ്രാഹ്മണ്യ കൗശലം ലക്ഷ്യം നേടുകയാണ്. ഓരോ ജീവിയും അതിന്റെ കർമ്മഫലമാണ് അനുഭവിക്കുന്നത് എന്നതാണ് ആ സിദ്ധാന്തം. ഭൗതിക ജീവിതത്തിലെ ഭേദചിന്തകളെ ഉച്ചനീചത്വങ്ങളെ അസമത്തത്തെ സ്വാഭാവികമായ കർമ്മഫലമാണെന്നു വരുത്തിത്തീർക്കാൻ ഈ തത്വചിന്തയ്ക്ക് എളുപ്പം കഴിയുന്നു. ഇതിൽ നിന്ന് മോചനം നേടാൻ ഈ ജന്മത്തിൽ കഴിയില്ലെന്നും ജാതിവർണ നിയമങ്ങൾക്കനുസരിച്ചുള്ള കർമ്മങ്ങളനുഷ്ഠിച്ചാൽ അടുത്ത ജന്മത്തിൽ സാധ്യമായേയ്ക്കാം എന്നുമാണ് പുനർജന്മസിദ്ധാന്തം പറയുന്നത്.
വൈദിക കാലം മുതൽ സത്യാനന്തരകാലം വരെയും ഈ തത്വജ്ഞാനം സങ്കീർണമായ സംഘടിതാധികാര സ്ഥാപനങ്ങളിലൂടെ സാഹിത്യത്തിലൂടെ മറ്റു വ്യവഹാരങ്ങളിലൂടെ മനുഷ്യ മസ്തിഷ്കങ്ങളിൽ പ്രക്ഷാളനം ചെയ്തുവരുകയായിരുന്നു.
അമ്പേറ്റ കിളിയോടു തോന്നിയ അനുതാപവും കാരുണ്യവും തലയറുക്കപ്പെട്ട ശംബൂകനോടില്ലാത്ത വിധം വർണ ബോധം പേറുന്ന എഴുത്തു പാരമ്പര്യത്തിന് ഇന്നും തുടർച്ചകളുണ്ട്. ഇതിഹാസപുരാണ പാരമ്പര്യം ചരാചര മൈതിയെ ഉയർത്തിപ്പിടിയ്ക്കുന്നതല്ല.ബുദ്ധ മൂല്യങ്ങൾസംഘർഷഹേതുവായി ഇടപെടുന്നതിനപ്പുറം ഈ പാരമ്പര്യം ബ്രാഹ്മണികതയെയാണ് പൊലിപ്പിച്ചെടുത്തതും വിജയിപ്പിച്ചെടുത്തതും. ആധുനിക കാലത്തേയ്ക്കു വരെ നീളുന്നതും അതിനെ നിയന്ത്രിക്കുന്നതുമാണ് സാംസ്കാരികവും രാഷ്ടീയവുമായ ഈ നീരാളിക്കൈകൾ.
തദ്ദേശീയമായ പാരമ്പര്യത്തെ സാംസ്കാരികവും രാഷ്ടീയവുമായ വിമോചനത്തിന്റെ ഊർജ്ജ സ്രോതസാക്കുകയാണ് എം.ബി മനോജ് ഈ കൃതിയിലൂടെ ചെയ്യുന്നത്. പാരമ്പര്യത്തിലെ ആധുനികതയായിരുന്നു ബുദ്ധദർശനങ്ങൾ.അകത്തുനിന്നു പുറത്തേയ്ക്കൊഴുകിയ പ്രബുദ്ധത.വിദ്യയും വിത്തവും മൈത്രിയും പകർന്ന ആ പാരമ്പര്യത്തിലാണ് ഇന്ത്യയിലെ ബഹുജനങ്ങൾക്ക് പ്രതീക്ഷയുള്ളത്. അടിയാളന്റെ മോചന സ്വപ്നമെന്ന നിലയിൽ ബുദ്ധ ദർശനത്തെ കാഞ്ച ഇളയ്യയെ പോലുള്ള ചിന്തകർ ഉയർത്തിപ്പിടിയ്ക്കുന്നുണ്ട്,കരുണയും മൈത്രിയും പുലർത്തുന്ന സമഭാവനയുടേയും സഹവർത്തിത്വത്തിന്റേയും ജീവിതമാണ് ലോകം സ്വപ്നം കാണുന്നത്. അസമവ്യവസ്ഥകൾ നിർമ്മിക്കുന്ന അധീശ ജ്ഞാനത്തേയും പ്രയോഗത്തേയും പ്രതിരോധിക്കാൻ പുതിയ ബുദ്ധ പാഠങ്ങൾ സൃഷ്ടിക്കപ്പെട്ടു കൊണ്ടേയിരിയ്ക്കണം’.
പ്രത്യയ ശാസ്ത്രങ്ങൾക്കകത്താണ് സൗന്ദര്യാനുഭവങ്ങളുണ്ടാകുന്നത്. സ്ഥിര ലക്ഷണങ്ങളോടെ സാഹിത്യം നിലനിൽക്കാത്തതിന്റെ കാരണമതാണ്. മലയാള സാഹിത്യത്തിന്റെ ബൗദ്ധമായ പാരമ്പര്യത്തിലും സൗന്ദര്യ ദർശനത്തിലുമാണ് ബുദ്ധ രൂപം എന്ന കൃതി സ്ഥാനപ്പെടുന്നത്. കേരളത്തിലെ അടിമ അയിത്ത സമൂഹത്തെയെന്ന പോലെ സവർണ ജാതി ബോധത്തേയും മനുഷ്യ കർതൃത്വത്തിലേയ്ക്കുയർത്തിയതിൽ ബുദ്ധ ദർശനങ്ങൾക്കു വലിയ പങ്കുണ്ട്. കേരള നവോത്ഥാനത്തെ ചലിപ്പിച്ചതിലെ ജാതി വിരുദ്ധതയുടേയും സമഭാവനയുടേയും ഊർജ്ജം ബൗദ്ധമായിരുന്നു. നാരായണ ഗുരുവിലൂടെയും സഹോദരനയ്യപ്പനിലൂടെയും കുമാരനാശാനിലൂടെയുമാണ് അത് ശക്തമായി പ്രസരിച്ചത് . എഴുത്ത് ജൈവമായ അർത്ഥത്തിൽ സമൂഹാഭിമുഖമായി നിന്നപ്പോഴൊക്കെ സാഹിത്യത്തിൽ ബുദ്ധനുണ്ടായിരുന്നു. പുരോഗമന സാഹിത്യത്തിന്റേയും ആധുനിക സാഹിത്യത്തിന്റേയും കാലത്താണ് ബുദ്ധൻ തിരസ്കരിയ്ക്കപ്പെട്ടത്. ബിംബിസാരന്റെ ഇടയനിലൂടെ ബുദ്ധ തത്വത്തിലേയ്ക്കു മലയാളിയെ ഇടശ്ശേരി ക്ഷണിച്ചു . ഹിംസയക്കും അഹിംസയക്കുമിടയിലെ സംഘർഷങ്ങളിലൂടെ താത്വികമായി സഞ്ചരിപ്പിച്ചു.
കാരുണ്യ രഹിതമായ ജീവിതത്തെക്കുറിച്ചുള്ള എ.അയ്യപ്പന്റെ എഴുത്തുകളിൽ ബുദ്ധൻ നിറഞ്ഞു.
കെ.ജി എസിലും സച്ചിദാനന്ദനിലും ബുദ്ധന്റെ പുനർജ്ജന്മമുണ്ടായി.
അക്കാലത്തെ ക്ഷോഭങ്ങളുടേയും കലഹങ്ങളുടേയും ആവേശങ്ങളുടേയും ഭാഷയും ഭാവുകത്വവും വെടിഞ്ഞാണ് എം.ബി മനോജിന്റെ ബുദ്ധ രൂപം ഉയിരെടുക്കുന്നത്. ഭാഷയും ഭാവുകത്വവും പുതുക്കപ്പെടുന്ന അനുഭവമാണിവിടെയുള്ളത്.

ബുദ്ധ രൂപം എന്ന കൃതിയുടെ സാംസ്കാരികരാഷ്ട്രീയവും ബഹുസ്വരതയും വിശകലനം ചെയ്യുന്നുണ്ട് അവതാരികയിൽ ഡോ. അജയ് ശേഖർ . മിണ്ടാപ്രാണികളെന്ന് മനുഷ്യർ വിളിക്കുന്ന സഹജീവികൾക്ക് ശബ്ദവും നിർവാഹകത്വവും കൊടുത്ത് അവരെ ആഖ്യാന കർതൃത്യങ്ങളും കേന്ദ്രങ്ങളുമാക്കുന്നു എന്നത് കൃതിയുടെ സാംസ്കാരികരാഷ്ടീയത്തെ വെളിപ്പെടുത്തുന്നു. ഇന്ത്യാ ചരിത്രത്തിലെ ആന്തരാധിനിവേശത്തേയും വർത്തമാന രാഷ്ട്രീയ സമഗ്രാധിപത്യ തന്ത്രങ്ങളേയും അന്യാപദേശ രൂപേണ വിമർശിക്കുന്ന ഗൗരവമേറിയ കഥന കാവ്യമായി അദ്ദേഹം ബുദ്ധ രൂപത്തെ അടയാളപ്പെടുത്തുന്നു.