താരതമ്യ പഠനത്തിനായി ഇവിടെ തിരഞ്ഞെടുത്തിരിക്കുന്നത് രണ്ടു സിനിമകളാണ്. ഒന്ന് “ജയ് ഭീം ” മറ്റൊന്ന് ” കുറുപ്പ് “. ഒന്ന് തമിഴ് സിനിമയും അടുത്തത് മലയാളവും. നടന്ന സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഈ സിനിമകൾ ചെയ്തിരിക്കുന്നത് എന്നതിൻ്റെ സൂചനകൾ രണ്ടു സിനിമകളും നൽകുന്നു. അഡ്വക്കറ്റ് ചന്ദ്രു വിൻ്റെ നിയമ ജീവിതാനുഭവത്തെ അടിസ്ഥാനപ്പെടുത്തിയാണ് ജയ് ഭീം ചിട്ടപ്പെടുത്തിയിട്ടുള്ളത്. അതേ സമയം സാങ്കല്പിക കഥാപാത്രമായ ഒരു പോലീസ് ഉദ്യോഗസ്ഥൻ ശ്രീ.കൃഷ്ണ ദാസിൻ്റെ കേസ് ഡയറിക്കുറിപ്പാണ് ” കുറുപ്പ് ” എന്ന സിനിമയെ മുന്നോട്ടു കൊണ്ടു പോകുന്നത്. അഡ്വ ചന്ദ്രുവായി ജയസൂര്യയും പോലീസ് ഉദ്യോഗസ്ഥനായ കൃഷ്ണ കുമാറായി ഇന്ദ്രജിത്ത് സുകുമാരനും അഭിനയിക്കുന്നു. രണ്ടു സിനിമകളുടെയും കാലം വളരെ വിദൂരമുള്ളതല്ല. എൺപതുകളാണ് രണ്ടു സിനിമയും കൈകാര്യം ചെയ്യുന്ന കാലം. ” ജയ് ഭീം ” ഒരു ഉൾനാടൻ ഊരിൽ നടക്കുന്നതും വിദ്യാഭ്യാസമില്ലാത്തതും കുറ്റവാളി എന്ന് ആരോപിതനുമായ ഒരു [ഗോത്ര ] പൗരൻ്റെ കൊലപാതകത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. രണ്ടാമത്തേതാകട്ടെ വിദ്യാഭ്യാസമുള്ളതും സർക്കാർ ജോലിയുള്ളതും [ഇന്ത്യൻ ആർമി ] ആയ വ്യക്തിയെ കേന്ദ്രീകരിച്ച് രൂപപ്പെട്ടതാണ് . ഗോപികൃഷ്ണൻ എന്ന ഇയാളുടെ പേരിനൊപ്പം ഒരു ജാതി നാമം ഉപയോഗിക്കുന്നുണ്ട്. വലിയ വീട്ടുക്കുട്ടി എന്ന പ്രയോഗവും സിനിമയിൽ ഒരിടത്ത് കേൾക്കുന്നുണ്ട്. സർക്കാർ സർവ്വീസിൽ കയറിയ ചെറിയ കാലത്തിനുള്ളിൽത്തന്നെ തൻ്റെയുള്ളിലെ കള്ളനെയും കാമത്തെയും ഇയാൾ വെളിയിലെടുക്കുന്നു. മിലിട്ടറി മദ്യം മുന്നിരട്ടി വിലയ്ക്ക് വൈറ്റിൽ [ഇത്തരക്കാരുടെ മോഷണത്തെയും കച്ചവടത്തെയും വൈറ്റിൽ വിൽക്കുക, വൈറ്റ് മാർക്കറ്റ് എന്നിങ്ങനെ വളിക്കാമെന്നു കരുതുന്നു ] മറിച്ചുവില്ക്കുന്ന പണിയിലാണ് ഇയാൾ കൂടുതൽ സമയവും.ഇനി ജയ് ഭീം സിനിമയിലേക്കുവരാം .രാജാക്കണ്ണും കുടുംബവും ഗോത്ര ജീവിതം നയിക്കുന്നവരാണ്. പാമ്പ്, ഉടുമ്പ്, എലി, ഉൾപ്പെടുന്ന ജീവികളെ പിടിച്ചും തിന്നും കർഷരെ സഹായിച്ചും ജീവിച്ചുപോരുന്നു. ഇതിനിടയിലാണ് ഒരു മോഷണക്കുറ്റം ആരോപിച്ച് അയാളും ഒപ്പം രണ്ടു ബന്ധുക്കളും പോലീസിൻ്റെ പിടിയിലാവുന്നത്. പ്രാദേശിക പോലീസ് ഉദ്യോഗസ്ഥർ, പഞ്ചായത്ത് പ്രസിഡൻ്റ് ജില്ലാ പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ എല്ലാവരും പറയുന്നത് ഇവർ കുറ്റം ചെയ്തിട്ടുണ്ട് എന്നാണ്. ഇതിനു കാരണം ഇവർ കുറ്റവാളി ഗോത്രക്കാരാണ് എന്നാണ്. ഇരുളർ എന്നാണ് ഇവരുടെ ഗോത്രനാമം. അതിനാൽ വ്യക്തിക്ക് സ്ഥാനമില്ല പകരം ഗോത്രത്തിലേക്ക് അത് നീളുന്നു.ഇനി ഗോപികൃഷ്ണപിള്ളയിലേക്കു വരാം. ജോലിയും അതിൻ്റെ ശമ്പളവും കൊണ്ടു തൃപ്തിവരാത്ത അയാൾ ,വൈറ്റിൽ [ കള്ളത്തരത്തിൽ ] മദ്യവില്പന നടത്തിക്കിട്ടുന്ന പണത്തിലും തൃപ്തനാക്കുന്നില്ല. ബോംബേയിലേയ്ക്ക് ജോലി മാറ്റം കിട്ടുന്ന അയാൾ ,ഇന്ത്യൻ ആർമിയുടെ ആയുധങ്ങൾ കടത്തിക്കൊണ്ടുപോയി വില്ക്കുന്നു, സമ്പന്നനാകുന്നു, ഒടുവിൽ പിടിക്കപ്പെടുന്നു, അതേസമയം ആത്മഹത്യ ചെയ്തതായി രേഖകൾ ഉണ്ടാക്കുന്നു രക്ഷപെടുന്നു. പ്രാദേശിക പോലീസിൻ്റെ സഹായം ഇക്കാര്യത്തിൽ ഉറപ്പാക്കുന്നു.ഇതേ പോലുള്ള പ്രാദേശിക പോലീസ് , മർദ്ദിച്ച് രാജാക്കണ്ണനെ വധിക്കുകയും മറ്റുരണ്ടു പേരെ കള്ളക്കുറ്റം ചാർത്തി ജയിലിൽ ഇടുകയും ചെയ്യുന്നു.ഇവിടെ ജി.കെ.[ ഗോപീകൃഷ്ണപിള്ള ]യുടേത് കൃത്രിമവും അയാഥാർത്ഥ്യ വുമായ മരണമാണ്. പ്രസ്തുത മരണത്തെ സംവിധാനം ഉൾക്കൊള്ളുന്നു. അംഗീകരിക്കുന്നു. സ്ഥാപിതമാകുന്നു. എന്നാൽ രാജാക്കണ്ണിെൻ്റെ തിരോധാനം ഒരു കളവായി ചിത്രീകരിക്കപ്പെടുന്നു.തിരുടന്മാരായതിനാൽ അവർ കൊല ചെയ്യപ്പെട്ടു എന്ന കാര്യം പോലും കള്ളത്തരമായി പ്രചരിക്കപ്പെടുന്നു. അഥവാ യഥാർത്ഥ മരണം കളവായി ചിത്രീകരിക്കപ്പെടുകയും കളവും ക്രിത്രിമവും ആയി തട്ടിക്കൂട്ടിയ മരണം ഔദ്യോഗിക രേഖകളിൽ അംഗീകരിക്കപ്പെടുകയും ചെയ്യുന്ന ഒരു വിചിത്രലോകം നമുക്കു കാണാൻ കഴിയും.രാജാക്കണ്ണിൻ്റേത് പുറം ലോകം കാര്യമായി കടന്നു ചെല്ലാത്ത ആദിവാസി ഊരാണ്. എങ്കിലും അത് പൂർണമായി അടഞ്ഞഒന്നല്ല. പുറംപണിക്ക് വിളിക്കാൻ വരുന്നവരും ഏകാധ്യാപികയും തുടങ്ങി ബാഹ്യലോക സാമിപ്യം ഇവിടെയുണ്ട്.ഗോപീകൃഷ്ണൻ്റെ ദേശവും വീടും ആ അർത്ഥത്തിൽ കുറേക്കൂടി നിഗൂഢമാണ്. മരിച്ചുപോയ [ ആത്മഹത്യ ചെയ്ത അയാളുടെ ഭൗതിക ശരീരം ആരെങ്കിലുമൊക്കെ കണ്ടിരിക്കുകയും ആചാരചടങ്ങുകൾ സാധ്യമാകുകയും വേണമല്ലൊ ] ഗോപീകൃഷ്ണൻ ആ വീട്ടിൽ കഴിഞ്ഞു കൂടിയിട്ടും പുറം ലോകം അറിയുന്നില്ല. ഇവിടെ എത് ലോകമാണ് നിഗൂഢവും ആൾമറയാൽ സുരക്ഷിതവും എന്ന ചിന്ത ഉയർന്നുവരുന്നു.പലതവണ പോലീസ് ഉദ്യോഗസ്ഥർ ചോദ്യംചെയ്യാൻ വരുന്ന കുറച്ചുചാളകൾ മാത്രമായ അധികാരരഹിതമായ ദുർബല നാരിനാൽ ബന്ധിതമാണ് രാജാക്കണ്ണിൻ്റെ കുടിവാസം.അതേസമയം ഗോപീകൃഷ്ണനാകട്ടെ ഇന്ത്യൻ ആർമിയുടെ മുറിയാത്ത കണ്ണിയും ദേശത്തിൻ്റെ കാവൽമാടവുമാണ്. ആയതിനാൽ നാം ഗോപീകൃഷ്ണന്മാരിൽ വിശ്വസിക്കുന്നു,അധികാരം ഏല്പിച്ചുകൊടുക്കുന്നു, സ്വസ്ഥരായിരിക്കുന്നു.രാജാക്കണ്ണിൽ ആരോപിക്കുന്ന കള്ളത്തരം കെട്ടിച്ചമച്ചതാണെന്ന് കാണികൾക്ക് വ്യക്തമാക്കും വിധമാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത് .അയാൾക്കു മുന്നിൽ വീണുകിടക്കുന്ന ഒരു തരി സ്വർണത്തെയും അയാൾ വീട്ടുകാർക്ക് മടക്കിക്കൊടുക്കുന്നു. ആ വീട്ടിൽ നിന്നും അയാൾ പിടിച്ച പാമ്പിനെ കാട്ടിൽ തുറന്നു വിടുന്നു. ” വിഷപ്പാമ്പിനെയും നമ്പലാം ” എന്ന് അയാൾ പറയുന്ന പ്രയോഗം ഇവിടെ പ്രസക്തമാണ് .അതേസമയം ഗോപീകൃഷ്ണൻ നടത്തുന്ന കളവുകൾക്ക് തെളിവുണ്ട്.പ്രേക്ഷകരെ അത് കാണിക്കുന്നുണ്ട്.ഒരു രാജ്യത്തിൻ്റെ രക്ഷക്കായി സൂക്ഷിച്ചിട്ടുള്ള ആയുധങ്ങളെയാണ് വൈറ്റ് ഇടപാടുകളിലൂടെ [ ഉന്നതർ നടത്തുന്ന കള്ളത്തരങ്ങൾക്ക് ഇവിടെ വൈറ്റ് ഇടപാടുകൾ എന്ന് പേരിട്ടിരിക്കുന്നു ] ഇയാൾ പുറത്തു വിൽക്കുന്നത് .രാജ്യത്തെത്തന്നെയും ഒറ്റുകൊടുക്കുന്ന ഒരാൾ ഇവിടെ കൂളായി സേവ് ചെയ്യപ്പെടുന്നു.അതേസമയം മുൻ അയിത്തജാതികളായ ദരിദ്ര വിഭാഗത്തെ ഇല്ലാത്ത കുറ്റം ചുമത്തി ജയിലിലിടുന്നത് ഒരു ശീലമാക്കി സംവിധാനം കൊണ്ടു നടക്കുന്നു. പളിയർ, ചക്കിളിയർ, കുറവർ ഇങ്ങനെ പല ജാതി സമൂഹത്തെയും ഇതിനായി ദൈവം സൃഷ്ടിച്ചതാണെന്ന് അധികാരികൾ വിശ്വസിക്കുന്നു.[ അഥവാ സ്ഥാപിച്ചു പരിപാലിച്ചുവരുന്നു ] . ദേശത്ത് ഒരാളിൽ ഒരു കുറ്റം ആരോപിതമാകുന്നതിന് എളുപ്പം സാധ്യമാവും വിധമാണ് അതിൻ്റെ സ്ഥാപിതപദ്ധതി .അവരുടെ ജാതി തന്നെയാകുന്നു അതിനുള്ള സാധ്യതാഘടകം. ഇനി ഒരാൾക്ക് പഴുതുകൾ അവശേഷിപ്പിക്കാതെ രക്ഷപ്പെടാനും അവരുടെ ജാതി അവർക്ക് സഹായകമാകുന്നു. നിയമ സഹായത്തിന് ശ്രമിക്കുന്ന രാജാക്കണ്ണിൻ്റെ ഭാര്യയുടെ ശേഷിച്ച ജീവിതമാണ് ജയ് ഭീം സിനിമയെ നയിക്കുന്നത്.കുറുപ്പ് സിനിമയിലെ കുറുപ്പ് പുതിയ പേരും ജാതിയും സ്വീകരിച്ചുകൊണ്ട് രാജ്യം വിടുന്നു. സമ്പന്നതയുടെയും സാമ്രാജ്യത്തിൻ്റെയും സാധ്യതകൾ തിരയുന്ന സുധാകരക്കുറുപ്പ് വീണ്ടും തൻ്റെ ശരീരത്തെ നഷ്ടപ്പെടുത്തിയതായി രേഖയുണ്ടാക്കുന്നു. ഒരു സാധാരണക്കാരനെ കൊന്നു കൊണ്ടാണ് ഇത്തവണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നത്.വീണ്ടും മറ്റൊരു ജാതിനാമ സ്വീകരണം നടത്തിയ സുധാകരൻ എന്ന പൗരൻ കേവലം വ്യക്തിയായി കുറ്റവാളിയായി രാജ്യത്തുടനീളം ഒളിവിൽ കഴിയുന്നു. ഇവിടെ അയാളിൽ സ്ഥാപിതമായിട്ടുള്ള ജാതി നാമം കേവലവ്യക്തിക്കപ്പുറത്ത് പകർച്ച നേടുന്നില്ല. അതേ ജാതിക്കാരായ മറ്റാരെയും നിയമം ശല്യം ചെയ്യുന്നില്ല.എന്നാൽ ജയ് ഭീം സിനിമയിലെ രാജാക്കണ്ണിൽ ആരോപിതമായ കള്ളക്കുറ്റം അയാളുടെ വ്യക്തിയെ മാത്രമല്ല, പകരം അയാളുടെ ഗോത്രത്തിലെ സ്ത്രീകളെ ഉൾപ്പെടെ പലരെയും വേട്ടയാടുകയാണ്.അന്വേഷണകമ്മീഷനു മുന്നിൽ ഒരു ജനതഒന്നടങ്കം അവരുടെ മർദ്ദിതാവസ്ഥ വ്യക്തമാക്കുന്നുണ്ട്.സുധാകരനുമുന്നിൽ തുറന്നു കിടക്കുന്ന ലോകം ആഗോളമായി മാറിത്തീരുന്നു. കള്ളത്തരത്തിൻ്റെയും കൊള്ളയുടെയും കൊലപാതകത്തിൻ്റെയും ആഗോള രൂപമായി അത് വളരുന്നു.ഇത് ഒരു ജനതക്കു മേലുള്ള വേട്ടയാടൽ ആകുന്നില്ല. ഓരോ സന്ദർഭത്തിലും നിയമവും പ്രമുഖരും കുറ്റവാളിയായ സുധാകരക്കുറുപ്പിനെ സംരക്ഷിക്കുന്നത് മറ്റൊരു നാട്ടുനടപ്പായി കൈമാറി വരികയും ചെയ്യുന്നു. ചിലവ്യക്തികളുടെ പരിഗണനയ്ക്കും പരിരക്ഷയ്ക്കും ഇവിടെ ജാതി സുരക്ഷിത ഷീൽഡ് എന്നവണ്ണം പ്രവർത്തിക്കുന്നു. കുറുപ്പിൻ്റെ കൊലപാതകങ്ങളെയും കൊള്ളയെയും വാഴ്ത്തിക്കൊണ്ട് കവികളും സാംസ്കാരിക ലോകവും കൂടിയും അദ്ദേഹത്തിന് പിൻതുണയായി ഉണ്ട് എന്നതിൻ്റെ സൂചനയായിക്കൊണ്ട് അയാളുടെ വൈറ്റ് വേൾഡിനെ [ ഗൂഢലോകം] ഘോഷിക്കുന്ന ഗാനങ്ങളും സിനിമയിലുണ്ട്.[ കേവല സിനിമയായതിനാൽ ഒരുഗാനം എന്നും നിരൂപകർക്ക് വാദിക്കാം ]. ആർക്കും പിടികൊടുക്കാതെ അതേ സമയം എവിടെയും കറങ്ങി നടക്കുന്ന മുങ്ങിക്കപ്പലുകൾക്ക് സമാനമാണ് കുറുപ്പിൻ്റെ വിജയചെയ്തികൾ എന്ന് വാഴ്ത്തുന്നു സിനിമ. അയാൾ നടത്തിയ കൊലപാതകം ഒരു ദേശത്ത് 1984-ൽ നടന്ന ഒരു യാഥാർത്ഥ്യമാണെന്ന കാര്യം യഥോചിതം മറക്കപ്പെടുകയും മറയ്ക്കപ്പെടുകയും ചെയ്യുന്നു. പകരം കൊലയാളികൾക്കുള്ള വാഴ്ത്ത് സാധ്യമാക്കിക്കൊടുക്കുകയാണ് കുറുപ്പ് എന്ന സിനിമ. ജയ് ഭീം സിനിമയിലും കൊലയാളികൾ സുരക്ഷിതരും സംരക്ഷകരുമായി ചിത്രീകരിക്കപ്പെട്ടിരുന്നല്ലൊ. കൊലപാതകിയും രാജ്യരക്ഷാവഞ്ചകനും കള്ളപ്പണത്തിൻ്റെ അധിപനുമായ ഒരാൾ ആഘോഷകരമായി മടങ്ങി വരുന്നതയി കുറുപ്പ് സിനിമ എഴുന്നള്ളത്ത് നടത്തുന്നു. അപ്പോഴും ഇന്ത്യാക്കാരുടെ ജീവിതത്തിൽ ഭയത്തിൻ്റെ അടയാളങ്ങൾ പകർന്ന് രാജാക്കണ്ണിൻ്റേതുപോലെയുള്ള സമൂഹങ്ങൾ ഇന്നും വിഹരിക്കുന്നു എന്നു പറഞ്ഞുപരത്തിക്കൊണ്ട് [ കുറുവർ എന്ന മോഷണസംഘത്തെക്കുറിച്ചുള്ള നവമാധ്യമ വാർത്തകൾ ഇവിടെ ഓർക്കുക ] ജാതി അതിൻ്റെ ഇരട്ട മുഖം പുറത്തെടുക്കുന്നു.NB. ഇത് കേവലം സിനിമ ആസ്വാദനം മാത്രം. നന്ദി. ശുഭം
