“കണ്ണാട് “ എന്ന മൂന്നക്ഷരത്തിൽ ഒരാൾ എഴുതിയ ഒരു പുസ്തകമുണ്ട്. ഉള്ളടക്കം കുറച്ചു കടുപ്പമുള്ളതാണ്.”മല അരയരും അയ്യപ്പനും ” എന്നാണ് പുസ്തകത്തിൻ്റെ പേര്.ശബരിമലയുടെ അവകാശികൾ ആര് എന്നന്വേഷിക്കുന്ന കൃതിയാണ് അത്. ഗ്രന്ഥകാരനാവട്ടെ ചരിത്രപരമായി പ്രസ്തുക വിഷയത്തോട് നാഭീനാള ബന്ധമുള്ള വ്യക്തിത്വം. പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നതാകട്ടെ “ആരണ്യദീപം പ്രസിദ്ധീകരണവും”.ആരണ്യദീപത്തെക്കുറിച്ച് മുമ്പുതന്നെ ശ്രീ.പ്രസാദ്, ശ്രീ.പി.കെ.സജീവൻ എന്നിവരിലൂടെ കേട്ടിരുന്നു. മല അരയ സമൂഹത്തിനുള്ളി മറ്റു ആദിവാസി വിഭാഗങ്ങൾക്കിടയിലും പ്രചരിച്ചിരുന്ന പത്രമായിരുന്നു അത്. ഏതാണ്ട് പതിനഞ്ചു വർഷത്തോളം അതിൻ്റെ പ്രവർത്തനം നടന്നു എന്നാണ് മനസ്സിലാക്കുന്നത്. ഒരാൾ കാണാൻ വരുന്നുണ്ട് എന്ന് ശ്രീ ,കൃഷ്ണകുമാർ കോട്ടയം ,പറഞ്ഞു. കോട്ടയം തിരുനക്കര യിൽ .പറഞ്ഞ സമയത്തുതന്നെ അവർ വന്നു . ഏറെ പറഞ്ഞു കേട്ടിരുന്ന ആ മഹാ മനുഷ്യൻ മുന്നിൽ നിൽക്കുന്നു. എനിക്ക് വിശ്വസിക്കാനായില്ല. കൂടെയുള്ളതാകട്ടെ ശ്രീ.കൃഷ്ണകുമാർ എന്ന സുഹൃത്ത്.അദ്ദേഹമാണ് കണ്ണാട് സാറിന് ഒപ്പമുള്ളത്. സാറ് എഴുതുന്ന പുതിയ പുസ്തകം “ ശ്രീ.അയ്യപ്പൻ സമ്പൂർണ ചരിത്രം “ അതിന് ഒരു അവതാരിക എഴുതണം, അതിലും പ്രധാനമായത് അത് ഒന്നു വായിക്കുക എന്നതാണ്. ആ രചനയ്ക്ക് നിരവധി പ്രത്യേകതകളുണ്ടായിരുന്നു. മല അരയവിഭാഗത്തിൻ്റെ വാമൊഴിപ്പാട്ടുകളിൽ നിന്നും വികസിപ്പിച്ചെടുത്തതായിരുന്നു പ്രസ്തുത രചന. ബൃഹത്തായ ഒരു വാമൊഴി ചരിത്രം മല അരയർക്കുണ്ടെന്ന് മുമ്പുതന്നെ ശ്രീ.നാരായണൻ പൂച്ച പ്രയിൽ നിന്നും മനസ്സിലാക്കിയിരുന്നു.അതുകൊണ്ടുതന്നെ കണ്ണാട് രചിച്ച കൃതി ചരിത്രത്തിൻ്റെ അനിവാര്യതയും ആവശ്യവുമാണെന്ന് ഞാൻ മനസ്സിലാക്കി. എൻ്റെ വീക്ഷണം ഉൾപ്പെട്ട അവതാരികയോടെ പ്രസ്തുത പുസ്തകം ഇറങ്ങുകയും ചെയ്തു. പിൽക്കാലത്ത് ശബരിമലയുമായി ബന്ധപ്പെട്ട ചർച്ചകളിൽ മല അരയ ഗോത്ര സമൂഹത്തിന്, അതിലുള്ള പ്രാധാന്യത്തെക്കുറിച്ച് രൂപപ്പെട്ട വീക്ഷണങ്ങൾ വികസിപ്പിച്ചെടുത്ത രണ്ടു കൃതികളായിരുന്നു ശ്രീ.പ്രഭാകരൻ കണ്ണാട് രചിച്ച “മല അരയരും അയ്യപ്പനും ” ” ശ്രീ.അയ്യപ്പൻ സമ്പൂർണ ചരിത്രം ” എന്നീ കൃതികൾ. രണ്ടായിരത്തി പതിനൊന്നിൽ ആയിരുന്നു ഈ കൂടികാണൽ. പിൽക്കാലത്തു ശബരിമലയെക്കുറിച്ചുള്ള ഒരു പ്രഭാഷണ പരിപാടി കാലിക്കറ്റ് സർവകലാശാലയിലെ വിമൻസ്റ്റഡീസ് ഡിപ്പാർട്ടുമെൻ്റ് നടത്തുകയുണ്ടായി.പ്രസ്തുത മീറ്റിംഗിൽ വച്ച് ഈ പുസ്തകങ്ങളെയും എഴുത്തുകാരനെയും കുറിച്ച് പറയുവാൻ അവസരം ലഭിച്ചു.ആ മീറ്റിംഗിൽ പങ്കെടുത്തിരുന്ന ജേർണലിസം & മാസ് കമ്യൂണിക്കേഷൻ വിഭാഗം അദ്ദേഹത്തെ ഒരു പ്രഭാഷണത്തിന് ക്ഷണിക്കുകയുണ്ടായി.ഗോത്രമേഖലയിലെ ആദ്യ പത്രപ്രവർത്തകൻ എന്നാണ് പ്രസ്തുത പരിപാടിയിൽ വച്ച് ജേർണലിസം ഡിപ്പാർട്ടുമെൻ്റിൻ്റെ തലവൻ ആയ ഡോ. മുഹമ്മദലി എൻ അദ്ദേഹത്തെ വിളിച്ചത് .തുടർന്ന് അദ്ദേഹം മറ്റു ചില പ്രഭാഷണങ്ങൾക്കു കൂടി കോഴിക്കോട് സർവകലാശാലയിൽ എത്തുകയുണ്ടായി. കേരള ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു സമൂഹമായ “ആയ് ” വംശത്തെക്കുറിച്ച് ഒരു പഠനം നടത്തി വരികയായിരുന്നു അദ്ദേഹം. അതിൻ്റെ ഒരു ഡി.ടി.പി കോപ്പി എനിക്കു തരികയും അഭിപ്രായം പറയണമെന്ന് വ്യക്തമാക്കുകയും ചെയ്തു.ഏറെ പ്രാധാന്യമർഹിക്കുന്ന നിരവധി നിരീക്ഷണം ഉൾക്കൊള്ളുന്ന പഠനമാണെങ്കിലും അതിൽ എൻ്റെ നിർദ്ദേശങ്ങളും വിലയിരുത്തലും ചേർത്ത് അദ്ദേഹത്തിന് അയച്ചുകൊടുക്കുകയുണ്ടായി. അതിനു ശേഷം ഒരു വട്ടം കൂടി തിരുത്തുകയും അത് അയച്ചു തരികയും ചെയ്തു എങ്കിലും കൂടിയിരിക്കാനൊ , തിരുത്താനൊ ഞങ്ങൾക്കു സാധിച്ചില്ല. ശബരിമലയുമായി ബന്ധപ്പെട്ട് സാമൂഹിക പ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നും ഇടയ്ക്ക് ഫോൺ സന്ദേശങ്ങളിൽ പറഞ്ഞിട്ടുണ്ട്. എങ്കിലും റെയിഞ്ച് ഇല്ലാത്ത അവസ്ഥയും ഉണ്ടായിട്ടുണ്ട്. ഇതിനിടയിൽ കോവിഡിൻ്റെ വരവ് അദ്ദേഹവുമായുള്ള വിനിമയത്തെ അകലത്തിലാക്കുകയുണ്ടായി.
ഗോത്രമേഖലയിൽ ഒരു പത്രം രൂപപ്പെടുത്തിയതും അത് പ്രചരിപ്പി ച്ചതും ആദിവാസി വിഭാഗങ്ങളുടെ ഒരു ജീഹ്വയായി ആരണ്യദീപം പത്രം മാറിത്തീർന്നതും ഒരു ചരിത്രമാണ്. എൺപതുകളിൽ അത്തരമൊരു ശ്രമം നടത്തിക്കൊണ്ട് ഒരു വലിയ ഇടപെടൽ നടത്തുവാൻ ആരണ്യദീപത്തിനു കഴിഞ്ഞിരുന്നു. കേരളം മുഴുവൻ അദ്ദേഹം സഞ്ചരിച്ചു. ഗോത്ര സമൂഹത്തിൻ്റെ പ്രശ്നങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ട് നിരവധി ഫീച്ചറുകളും ലേഖനങ്ങളും അദ്ദേഹമെഴുതി. അവയെ സമാഹരിച്ചു പുസ്തകമാക്കുകയും ചെയ്തു . അതിൻ്റെ രണ്ടാം ഘട്ടത്തിലാണ് മുമ്പു സൂചിപ്പിച്ച പുസ്തക പ്രവർത്തനങ്ങളിലേയ്ക്ക് തിരിഞ്ഞത്.ഒരർത്ഥത്തിൽ തൻ്റെ പ്രവർത്തനം ഒരു ഒറ്റയാൾ പ്രവർത്തനം ആയിരുന്നു.അത് കാലത്തിൻ്റെ ആവശ്യമായിരുന്നു. സമുദായത്തിൻ്റെ ഉയർച്ചയിലേയ്ക്കുള്ള പ്രയാണങ്ങളായിരുന്നു അവ ഓരോന്നും. ശ്രീ.കണ്ണാട് പ്രഭാകരൻ സാർ നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നു. അദ്ദേഹത്തിൻ്റെ സദ്കർമ്മങ്ങൾക്കു മുന്നിൽ ശിരസ് നമിക്കുന്നു. പ്രണാമം.
എം .ബി .മനോജ്
