
ഉത്തരേന്ത്യൻ കുറ്റവാളി ഗ്രാമത്തിലേക്കുള്ള യാത്രയാണ് സംഭവകഥ എന്ന നിലയിൽ കുറ്റവും ശിക്ഷയും എന്ന സിനിമ ആവിഷ്കരിക്കുന്നത്. യാഥാർത്ഥ്യങ്ങളുമായി ഏറെ പൊരുത്തപ്പെടുന്ന സിനിമയാണ് ഇത് . പോലീസ് ഉദ്യോഗസ്ഥൻ കൂടിയായ സിബി തോമസ് , തന്റെ സർവീസ് അനുഭവത്തെ മുൻനിർത്തി , ശ്രീജിത് ദിവാകരനുമായി ചേർന്നാണ് തിരക്കഥ തയ്യാറാക്കിയതാണ് കുറ്റവും ശിക്ഷയും എന്ന സിനിമ . രാജീവ് രവിയുടെ സംവിധാനത്തിൽ തയ്യാറാക്കിയ സിനിമ എന്ന നിലയിൽ പ്രാധാന്യമർഹിക്കുന്നു ഈ സിനിമ .കാസർഗോഡു നടന്ന ഒരു ജുവലറി കവർച്ചയും അതിന്റെ അന്വേഷണത്തിൽ പങ്കെടുത്ത പോലീസ് ഉദ്യോഗസ്ഥർ ഉത്തരേന്ത്യൻ ഗ്രാമത്തിലൂടെ നടത്തിയ യാത്രയുമാണ് സിനിമയുടെ കേന്ദ്ര പ്രമേയം.

ഒടുവിൽ മോഷ്ടാക്കളെ അറസ്റ്റു ചെയ്യുവാൻ ഇവർക്കു സാധിക്കുകയും ചെയ്യുന്നു. യഥാർത്ഥ സംഭവത്തോട് ചേർന്നു നില്ക്കുന്നതാണൊ എന്നു വ്യക്തമാകാത്ത ചിലതുണ്ട് സിനിമയിൽ . ആസിഫ് അലിയുടെ പ്രധാന കഥാപാത്രം മുമ്പ് ഒരാളെ വധിച്ചിട്ടുള്ളതുമായി ബന്ധപ്പെട്ടതാണ് അതിലൊന്ന് . മുത്തങ്ങാ സമരത്തിനു സമാനമായ ഒരു ഭൂസമരത്തെ പരാജയപ്പെടുത്തുന്നുണ്ട് പ്രസ്തുത കഥാപാത്രം . ഒരു സമരക്കാരനെ വധിച്ചുകൊണ്ടാണ് ഇത് ചെയ്യുന്നത് . എന്നാൽ ഭരണസംവിധാനം കുറ്റവാളിയായ പോലീസുകാരനെ സംരക്ഷിക്കുകയായിരുന്നു.

അതുകൊണ്ടു തന്നെ ആത്മ സംക്ഷണാർത്ഥം നിറയൊഴിക്കുവാൻ മടിക്കാത്തവരാണ് ഉദ്യോഗസ്ഥർ എന്ന് സിനിമ വ്യക്തമാക്കുന്നു. ഇത്തരമൊരു മുന്നനുഭവത്തിന്റെ വെളിച്ചത്തിലാണ് ആകാംഷ നഷ്ടപ്പെടുത്താതെ സിനിമ മുന്നോട്ടു പോകുന്നത്.ദൃശ്യ വിസ്മയവും സാങ്കേതിക വിസ്മയും : തുടക്കം മുതൽ സൃഷ്ടിച്ചിട്ടുള്ള സാങ്കേതികവും ദൃശ്യപരവുമായ മേന്മ സിനിമയ്ക്ക് സജീവമായ ഒഴുക്ക് സമ്മാനിക്കുന്നുണ്ട്. ചടുമല്ലാത്ത ഒരു ആവിഷ്കരണ രീതിയാണ് സിനിമ കൈക്കൊണ്ടിട്ടുള്ളത്. അതേസമയം ആകാംഷ നിലനിർത്തുംവിധം സാങ്കേതികഘടകങ്ങളും ഫ്രയിമുകളുടെ ട്രീറ്റുമെന്റും സിനിമയ്ക്ക് പിൻതുണ നല്കുന്നു. വിദ്യൂര ദൃശ്യങ്ങൾ കൊണ്ടു സമ്പന്നമാക്കുന്ന അതിന്റെ ട്രീറ്റുമെന്റ് വിവിധതരം ഫ്രയിമുകളാൽ മികവുള്ളതാവുകയും അടുത്ത കാഴ്ചയിലേക്കു പോകുവാൻ സഹായകമാവുകയും ചെയ്യുന്നു.

അതുപോലെ രാത്രിയുടെയും ഇരുട്ടിന്റെയും ദൃശ്യങ്ങളും ആകാംഷയെ പിൻതുണയ്ക്കുന്നു. ഉത്തരവാദിത്വ ബോധമുള്ള പോലീസ് ഉദ്യോഗസ്ഥർ എന്ന മുദ്ര പേറുന്ന അഞ്ചു ഉദ്യോഗസ്ഥർ അതാണ് സിനിമയുട ശ്രദ്ധാകേന്ദ്രം. അതുകൊണ്ടു തന്നെ അവർക്കു മുന്നിൽ ഏതു നിമിഷവും സംഭവിച്ചേക്കാവുന്ന കടന്നാക്രമണത്തെയാണ് ആകാംഷാഭരിതമായ നിമിഷങ്ങൾ പ്രേരണയാക്കുന്നത്.സംഭവകഥയും സംവിധായകന്റെ ഇടപെലും :സംഭവ കഥയ്ക്കപ്പുറം സംവിധായകന്റെ പൂർണ ഇടപെടൽ നിഴലിക്കുന്ന സിനിമയാണ് കുറ്റവും ശിക്ഷയും. സംവിധായകന്റെ മുൻ നിനിമകൾ അന്നയും റസൂലും , കമ്മട്ടിപ്പാടം, ഞാൻ സ്റ്റീവ് ലോപ്പസ്, ഉൾപ്പെടെയുള്ളവ പകർന്ന ഹിംസയുടെ മുൻവിധികളിൽ നിന്നും കുറ്റവും ശിക്ഷയും എന്ന സിനിമ മാറി സഞ്ചരിക്കുന്നു. കുറഞ്ഞത് അമ്പതോളം കൊലപാതകങ്ങൾ സാധ്യമാക്കാമായിരുന്ന ഒരു തിരക്കഥയാണ് മറ്റൊരു ചിന്തയ്ക്ക് പ്രേരകമാംവിധം ട്രീറ്റുമെന്റു ചെയ്യപ്പെടുന്നത്.അമിതാധികാര സമ്പന്ന നഗര – ഗ്രാമങ്ങളും ഓരങ്ങളായ തിരുട്ടുഗ്രാമങ്ങളും :തിരിട്ടു ഗ്രാമത്തിൽ നിന്നെത്തിയ കുറ്റവാളികൾ വാടകയ്ക്കു താമസിച്ച ഇടങ്ങൾ പ്രത്യക്ഷപ്പെടുന്നതു മുതൽ സിനിമ സഞ്ചരിക്കുന്നത് യഥാർത്ഥത്തിൽ മോഷ്ടാക്കൾക്കു പിന്നാലെയല്ല. മറിച്ച് ദേശം ബോധപൂർവ്വം അഭിമുഖീകരിക്കുന്ന ദാരിദ്രത്തിലേക്കും അവികസിതാവസ്ഥയിലേക്കുമാണ് . യഥാർത്ഥ സംഭവങ്ങൾക്ക് വെളിപ്പെടുത്താനാവാത്ത നിരവധി കാര്യങ്ങൾ സിനിമയിൽ ഉണ്ടായിരിക്കാം , ഒഴിവാക്കിയിട്ടുമുണ്ടാകാം. എന്നാൽ വെളിപ്പെട്ടവയാകട്ടെ യാഥാർത്ഥ്യങ്ങളുടെ ദുരന്തക്കാഴ്ചകളാണ്. ധനാഗഞ്ച് ഗ്രാമത്തിൽ എത്തിച്ചേരുന്ന പോലീസ് ഉദ്യോഗസ്ഥർക്കു മുന്നിൽ പ്രതിരോധമൊന്നുമില്ലാതെ വന്നു വീഴുകയാണ് അവർ അന്വേഷിച്ചെത്തിയ മോഷ്ടാക്കൾ. ഊഷരവും പതിതവുമാണ് ഗ്രാമക്കാഴ്ചകൾ . കൃഷിയൊ, വ്യവസായമൊ , പോകട്ടെ നല്ല വഴികൾ പോലുമില്ല. വിദ്യാലയമൊ ? ആസ്പത്രിയൊ ദൃശ്യമല്ല. കച്ചവട സ്ഥാപനങ്ങൾ ഒന്നുമില്ല. പൂർണമായും കൊട്ടിയടയ്ക്കപ്പെട്ട പുറംതള്ളപ്പെട്ട ദേശ ഗ്രാമത്തിലേക്കാണ് നാം എത്തുന്നത്. അവിടെ ഒരു ഔട്ട് പോസ്റ്റ് സ്ഥപിച്ചിട്ടുണ്ട്. ഒരു നാല്ക്കാലിക്ക് തള്ളിയിടാവുന്നയത്രയും ദുർബലമാണത്. ആ ഗ്രാമത്തിലെ യാളുകളുടെ ദാരിദ്ര്യത്തിന്റെ പ്രതീകമാണ് ആ ഔട്ട് പോസ്റ്റ് . അമിതാധികാര സമ്പന്ന നഗര-ഗ്രാമങ്ങൾ പുറത്തു നിർത്തിയ മനുഷ്യരാണ് അവിടുത്തെ തിരുട്ടുമനുഷ്യർ. ഗതികേടു കൊണ്ടാ സാറേ എന്ന് അവരുടെ നോട്ടം വ്യക്തമാക്കുന്നു.അബലകളായ സ്ത്രീകൾ , നിശബ്ദരായ യുവാക്കൾ :അബലകളും നിരാശ്രയരുമാണ് അവിടുത്തെ സ്ത്രീകൾ. കൂണുകൾക്കു സമാനമായ വീടുകൾ, പലതും കുടിലുകളാണ്. മണ്ണുകൊണ്ട് മെഴുകിയവ. മൺചുമരുകൾ . ആധുനിക പുരോഗമനത്തിന്റെ വൈദ്യുതിക്കാലുകൾ നമുക്കവിടെ കാണുവാൻ കഴിയും. ഒരു പകൽ മുഴുവനും ഒരുപറ്റം പോലീസുകാർ ആ ഗാവിനുള്ളിൽ സഞ്ചരിക്കുന്നുണ്ട്. എന്നാൽ അംഗനവാടിയൊ, ടീവി സെന്ററൊ , പൊതു ഇരിപ്പിടങ്ങളൊ , വൃത്തിയുള്ള, ഉണക്കാനിട്ട വസ്ത്രങ്ങളൊ കാണുന്നില്ല. വിറകു ചുമക്കുന്ന സ്ത്രീകളെ പലയിടത്തും കാണാനാവുന്നു. അവർ നിരാലംബരാണ്. പ്രതിസന്ധികളിൽ നിന്നും രൂപപ്പെട്ട ആത്മവിശ്വാസം മാത്രമാണ് സ്ത്രീകളുടെ കൈ മുതൽ. അതേസമയം നിരാശയും ഭാവിയടഞ്ഞവരുമാണ് യുവാക്കൾ. ഒരർത്ഥത്തിൽ കീഴടങ്ങിയ മനുഷ്യരാണവർ.അവരുടെ കൈവശമുള്ള ഒരേയൊരു വാഹനം ഒരു ബൈക്കുമാത്രമാണെന്ന് ഒരു സന്ദർഭത്തിൽ അലൻസിയറുടെ കഥാപാത്രം വ്യക്തമാക്കുന്നുണ്ട്. അവരുടെ പുരുഷന്മാരെ പോലീസ് പിടിച്ചതിന് ആ സ്ത്രീകൾ പോലീസിനോടുതന്നെയാണ് പരാതി പറയുന്നത്. അഥവാ തിരുട്ടുഗ്രാമം എന്ന പേരിന് അപ്പുറത്ത് അവിടെ സാധാരണ മനുഷ്യരും ഉണ്ടെന്നർത്ഥം. അവിടെ ഒരു കല്യാണം നടക്കുന്നുണ്ട് എന്നു പറയുന്നുണ്ട് ഒരു പോലീസുകാരൻ. അയാളാകട്ടെ ഒറ്റയ്ക്കാണ് ആ ഗ്രാമത്തെ ലോ ആന്റ് ഓഡറിന്റെ പരിധിയിൽ നിർത്തിയിരിക്കുന്നത്. ദേശവാഴ്ചക്കാരാൽ പൊറുതിമുട്ടിയ ഒരു പറ്റം മനുഷ്യർ അതാകുന്നു ആ തിരുട്ടുഗ്രാമം .പ്രതി ബുള്ളറ്റ് പോയിന്റിൽ നിന്നിട്ടും നിറയൊഴിക്കാത്ത പോലീസ് ഉദ്യോഗസ്ഥൻ :കള്ളന്മാരിൽ ഒരാളെ ബുള്ളറ്റ് പോയിന്റിൽ കിട്ടിയിട്ടും നിറയൊഴിക്കാത്ത പോലീസുകാരനാണ് ആസിഫിന്റെ കഥാപാത്രം. അയാളിലെ കുറ്റബോധമാണ് അതിനു സമ്മതിക്കാത്തത് . മുമ്പ് മുത്തങ്ങയിൽവച്ച് ഭൂരഹിതരുടെ സമര ഭടന്മാരിൽ ഒരാളെ അയാൾ നിറയൊഴിച്ചു വധിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ കള്ളനായ ആ യുവാവിനെയും ആ ഉദ്യോഗസ്ഥൻ , അല്ലെങ്കിൽ മറ്റൊരുദ്യോഗസ്ഥൻ വധിച്ചിരിക്കാം. സിനിമയിൽ അങ്ങനെയല്ലെങ്കിലും. ചോരയുടെയും വിലാപത്തിന്റെയും ദുരന്ത ഭൂമിയിൽ നിന്നായിരിക്കാം അവിടുത്തെ പുരുഷന്മാരെ അറസ്റ്റ് ചെയ്തിട്ടുണ്ടാവുക.

സിനിമയിൽ നമുക്കതു കാണാനാവില്ല. കേരളം പോലൊരു സ്ഥലത്ത് മോഷണം ആരോപിച്ച് അടിച്ചുകൊല്ലുന്ന, അതിന് പിൻബലം നല്കുന്ന സിമ്പോളിക് അധികാര -സമ്പന്ന രൂപങ്ങൾ പ്രവർത്തിക്കുന്ന വർത്തമാന കാല സന്ദർഭത്തിൽ, ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ നരവേട്ടകൾ എത്ര മനുഷ്യവിരുദ്ധമാണെന്ന് നമുക്ക് കാണുവാൻ കഴിയും. സിനിമയിൽ ഇല്ലെങ്കിലും.