സ്കൂർ ഓഫ് ലെറ്റേഴ്സിൽ പി.ജി ഇൻ്റർവ്യൂ ദിവസം മുറുക്കാൻ ചെല്ലവും അടുത്തുവച്ച് എല്ലാവർക്കും ഇഷ്ടമാകും വിധം സംസാരിക്കുന്ന ഒരു ആൾ എന്ന നിലയിലാണ് പ്രൊഫ.നരേന്ദ്രപ്രസാദ് സാറിനെ ആദ്യം നേരിൽ കണ്ടത്. കുറേ വർഷങ്ങൾക്കു മുമ്പുകണ്ട ” സരോവരം ” സിനിമയിലെ ആ കഥാപാത്രം മറക്കാതെ അപ്പോഴും തെളിഞ്ഞുവന്നു.പുതിയ കെട്ടിടത്തിലേയ്ക്ക് ലെറ്റേഴ്സ് മാറ്റിയ ഒരു ദിവസം ഒപ്പിടുവാൻ ഹെഡ്ൻ്റെ ചേയ്മ്പറിൽ ചെല്ലുമ്പോൾ മാഷ് ഇരിക്കാൻ പറഞ്ഞു. എന്നിട്ടു പറഞ്ഞു “ഞാൻ ഈ കവിത വായിക്കുകയായിരുന്നു, ഇപ്പോൾ. നല്ല കവിത. തന്നെക്കുറിച്ച് ഓർക്കുകയും ചെയ്തു. അപ്പോഴാണ് ,കവി മുന്നിലേയ്ക്ക് വരുന്നത്. “ഉപദേശിപ്പേരപ്പൻ ” ഒരു നല്ല കവിതയാണ്.മറ്റു മാസികകളുമായി അത്ര അടുപ്പം പറയാനാവില്ല.എന്നാൽ കുങ്കുമത്തിൽ കൊടുക്കാൻ എനിക്കു കഴിയും “ഇത്രയും മാഷ് പറഞ്ഞു. വളരെ സന്തോഷം തോന്നിയ ഒരു സന്ദർഭമായിരുന്നു അത്.മറ്റൊരു സമയം കോട്ടയം സമീവോത്തമപുരം സമര ഘട്ടമായിരുന്നു. ഞാൻ മാഷിനോട് സമരത്തിന് പിരിവു ചോദിക്കുകയും 101-രൂപ തന്ന് സമര വിജയത്തിന് ആശംസിക്കുകയും ചെയ്തു.ഡി.വിനയചന്ദ്രൻ മാഷിൻ്റെ പുസ്തകം “സമസ്ത കേരളം പി.ഒ ” യുടെ ചർച്ച കുടമാളൂർ അമ്പലത്തിൻ്റെ ഹാളിൽ ആയിരുന്നു. ഒരു ചെറിയ കടയിൽ നിന്ന് എല്ലാവരും ചായ കുടിച്ചു. അല്പസമയം കൊണ്ട് ആരാധകർ അവിടെ നിറഞ്ഞത് ഓർക്കുന്നു. ഇംഗ്ലീഷ് അധ്യാപകനായിരുന്ന മാഷ്, ഞങ്ങൾ മലയാളം വിദ്യാർത്ഥികളെ പഠിപ്പിച്ചിരുന്നു. ഒരു ദിവസം “സൂസന്ന ” എന്ന സിനിമ കാണുവാൻ ഒരു കൂട്ടുകാരനുമായിക്കയറി .അതിൽ പ്രൊഫസറായി പ്രസാദ് സാറ് അഭിനയിക്കുന്നു.coin box ഫോൺ ബൂത്തിൽ കയറി സൂസന്നയെ വിളിച്ച് ഇംഗ്ലീഷിൽ ലെക്ചറിങ്ങ് നടത്തുന്ന പ്രൊഫസർ.സിനിമയിലെ ഏറ്റവും ഊർജസ്വലമായ രംഗം.സിനിമ കഴിഞ്ഞിറങ്ങിയപ്പോൾ സുഹൃത്തുപറഞ്ഞു ” നരേന്ദ്രപ്രസാദിൻ്റെ ആ വേഷം കൊള്ളാം. പുള്ളിക്കാരനെന്താ ജോലി ? സിനിമയേക്കാളും നല്ലത് അദ്ദേഹം വല്ല കോളേജ് അധ്യാപകനും ആകുന്നതായിരുന്നു.”…സുഹൃത്തിൻ്റെ വാക്കുകളും കേട്ട് ഞാൻ നടന്നു.
ഓർമ്മ :നരേന്ദ്രപ്രസാദ് മാഷ്