മലയാള സാഹിത്യ ലോകത്ത് തന്റേതായ വഴികളിലൂടെ സഞ്ചരിച്ച എഴുത്തുകാരനാണ് നാരായൻ . എഴുത്തുകാരനാകാനുള്ള ജീവിത പശ്ചാത്തലമോ പാരമ്പര്യമോ അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഇടുക്കി ജില്ലയിലെ ആദിവാസികളിലെ വികസിത വിഭാഗമായ മല അരയരിൽ പെട്ട അദ്ദേഹത്തെ നീറ്റിക്കൊണ്ടിരുന്ന വികാരം താനുൾക്കൊള്ളുന്ന സാമൂഹ്യ വിഭാഗത്തിന്റെ വിചാര വികാരങ്ങൾ എഴുത്തിൽ സത്യസന്ധമായി ആവിഷ്ക്കരിക്കുന്നില്ലെന്നായിരുന്നു. ഈ വാദം ശരിയാണ്. ആദിവാസികളെ അക്ഷരങ്ങളിലാവിഷ്ക്കരിച്ച മലയാറ്റൂർ രാമകൃഷ്ണൻ , പി.വത്സല എന്നീ എഴുത്തുകാർ വർത്തമാനകാൽപ്പനികതയുടെ ഭാഗമായാണ് ആദിവാസികളെ നോക്കി കണ്ടത്. തന്മൂലം ആദിവാസി ജീവിതം സമൂഹത്തിന്റെ നന്മ തിന്മകളിൽ നിന്നു മുക്തമായ നിഷ്ക്കളങ്കതയുടെയും വന്യമായ ചലനരാഹിത്യത്തിന്റേതുമായാണ് നോക്കി കണ്ടതു്. ഈ ദൂരക്കാഴ്ചയിലൂടെ ആദിവാസി യെ പരിഷ്ക്കരിച്ചു പൊതു സമൂഹത്തിന്റെ ഭാഗമാക്കുകയായിരുന്നു. അതുകൊണ്ടു തന്നെ ആദിവാസികളുടെ സാമൂഹ്യ ജീവിതത്തിൽ നിന്നന്യമായ ഭാവനകളും വൈകാരികാനുഭവങ്ങളും രൂപം കൊണ്ടു . ഈ എഴുത്തിന്റെ മറ്റൊരു മാതൃക ബേബിയുടെ മാവേലിമന്ററമാണ്. ആദിവാസി ജീവിതത്തെ മിത്തുകളിൽ തളച്ചിട്ട് ചരിത്രാനുഭവങ്ങളെ മറച്ചുവച്ച് കുടിയേറ്റക്കാരെ രക്ഷിക്കുന്ന ദൗത്യമാണദ്ദേഹത്തിന്റേത്. ചുരുക്കത്തിൽ ആദിവാസികളെ പരിഷ്കൃത സമുദായത്തിന്റെ കൗതുകമാക്കി മാറ്റുകയായിരുന്നു ഒട്ടെല്ലാ രചനകളുടെയും ധർമ്മം. ഇത്തരമൊരു ഭാഷണലോകത്തെ അഭിമുഖീകരിച്ചപ്പോൾ കാണുന്നീലൊരക്ഷര വും എന്ന് പൊയ്കയിൽ അപ്പച്ചനെ പോലെ ചിന്തിച്ചപ്പോൾ സ്വന്തം ജനത അപമാനിക്കപ്പടുകയാണെന്നും യഥാർത്ഥ ജീവിതം ലോകത്തിന് മുമ്പിൽ വെളിപ്പെടുത്താനുമാണ് നാരായൻ എഴുതാനാരംഭിച്ചത്. സ്വന്തം കർമ്മത്തിൽ അചഞ്ചലമായ വിശ്വാസമുള്ളതിനാ ലണദ്ദേഹം ആദ്യ നോവലായ കൊച്ചരേത്തി ഡി.സി.ബുക്സിന് നൽകിയത്. പിന്നീടുള്ള രചനകൾ സ്വന്തം സമുദായത്തിന്റെ അതിരുകൾ ഭേദിച്ച് ഇതര വിഭാഗങ്ങളുടെ ജീവിതത്തിന്റെ ആവിഷ്ക്കാരങ്ങളാകുന്നുണ്ട്. ഈ കൃതികളിലൂടെ അദ്ദേഹം ആവിഷ്ക്കരിച്ചത് സ്വത്വബോധവും ആധുനികാവബോധമുൾക്കൊള്ളുന്ന ജനതയെയാണ്. അതുകൊണ്ട് തന്നെ ആണ് ആദിവാസി എഴുത്തുകാരനെന്ന് വിലയിരുത്തപ്പെടുമ്പോൾ തന്നെ മലയാള സാഹിത്യകാരനായി അംഗീകരിക്കപ്പെടുന്നത്. നാരായൻ തെളിച്ച പാതയിലൂടെ നടക്കുന്നതു കൊണ്ടാണ് അശോകൻ മറയൂരും സുകുമാരൻ ചാലിഗദ്ദയുൾപ്പെടുന്ന പുതിയ തലമുറക്ക് അക്ഷരലോകത്തിന്റെ അംഗീകാരം ലഭിക്കുന്നത്. മറ്റൊരു കാര്യം ദലിത്സാഹിത്യം ഈ രചനകളോട് പുലർത്തുന്ന ആത്മബന്ധമാണ്. ചുരുങ്ങിയ വാക്കുകളിൽ എം ബി. മനോജ്, ഓ.കെ. സന്തോഷ് എന്നിങ്ങനെയുള്ള നിരവധി പേരുടെ അനുസ്മരണങ്ങളിൽ നിന്നും ഇക്കാര്യം വായിച്ചെടുക്കാൻ കഴിയും എന്റെയൊരു അനുഭവം ഈ യവസരത്തിൽ പ്രസക്തമാണെന്നുള്ളത് കൊണ്ടാണെഴുതുന്നത്. എന്റെ കൂടുംബം വയനാട്ടിലായിരുന്നപ്പോൾ നായാട്ട് എന്നൊരു കഥ ഞാൻ കുങ്കുമം വാരികയിൽ പ്രസിദ്ധീകരിച്ചു. ആ കഥയിലെ ആദിവാസി ജീവിതം ആദിവാസി ജീവിതത്തിന്റെ നേർക്കാഴ്ചയല്ലെന്ന് തിരിച്ചറിഞ്ഞതോടെ കഥയെഴുത്തു ഞാൻ നിറുത്തി. ചുരുക്കത്തിൽ ആദിവാസി ജീവിതത്തെ തനിമയിലും അഭിലാഷങ്ങളിലും എഴുതിയ നാരായന് ആദരാഞ്ജലികൾ .
പ്രണാമം എഴുത്തുകാരാ
