ഒരു ചലച്ചിത്ര നടന്റെ നിര്യാണത്തിൽ പ്രത്യേകിച്ചെന്തെങ്കിലും കുറിക്കേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നില്ല. എന്നാൽ നെടുമുടി വേണുവിന്റെ തിരോധാനം ഒട്ടേറെ സാംസ്ക്കാരിക അവശേഷിപ്പുകളുടെ ഒരു തല മാണ് ഉന്നയിക്കുന്നതെന്ന് പറയേണ്ടതുണ്ട്. അഭിനയത്തിൽ അദ്ദേഹത്തിന്റെ ഭാവപകർച്ച കഥകളിയിലെ പകർന്നാട്ടം നമ്മെ ഓർമപ്പെടുത്തുന്നു. സിനിമയിലെ വേഷങ്ങൾ പലപ്പോഴും ജീവിതത്തിന്റെ പാരഡി കളാണ്. പക്ഷേ അവിടെ നെടുമുടി വേണുവിനെ വ്യത്യസ്തനാക്കുന്നതു് നടന്റെ സ്വത്വത്തിലേക്ക് പാത്രത്തെ നിറയ്ക്കുന്നതിൽ മാത്രമല്ല, മറിച്ച് ഈ പകർന്നെടുക്കലിൽ നിന്ന് പാത്രത്തിന്റെ സ്വത്വത്തിലേക്ക് ഒരു തരം പരകായ പ്രവേശം തന്നെ സാധ്യമാക്കുന്നു എന്നതാണ്. ഭാവങ്ങളുടെ ഒരു തരം സാത്മ്യം തന്നെയാണത്.
നല്ല താളബോധമുള്ള നെടുമുടിയുടെ അഭിനയ പ്രകരണങ്ങൾ ഏറ്റവും ഉദാത്തമായിരുന്നത് കാവാലം തീയറ്ററിലായിരുന്നു. തനത് നാടകമെന്ന് വിളിക്കപ്പെട്ടിരുന്ന അത് സത്യത്തിൽ കേരളത്തിന്റെ തീയറ്റർ സങ്കല്പങ്ങളെ നമ്മുടെ തന്നെ സാംസ്ക്കാരിക രൂപ കങ്ങളിൽ സ്ഫുടം ചെയ്തു രൂപപ്പെടുത്തിയിരുന്ന താണ്. കാവാലം തീയറ്ററിൽ ഏറ്റവും ശോഭിച്ച നടൻ നെടുമുടിയാകുന്നത് യാദൃച്ഛികമല്ല. കാരണം നെടുമുടി ഈ രൂപകങ്ങളെ തന്റെ സ്വത്വത്തിൽ ആ വാ ഹിച്ച ഒരു കലാകാരനായിരുന്നു. 80 കളിലെ പോയട്രി തീയറ്റർ രൂപപ്പെട്ടതിൽ കാവാലം, അയ്യപ്പപ്പണിക്കർ ഇവരോടൊപ്പം നെടുമുടി വഹിച്ച പങ്കും ചരിത്രമാകുന്നതു് അതു കൊണ്ടാണ്. കവിതയെന്ന ഭാഷാരൂപത്തെ(signifiers) രംഗഭാഷയുടെ ചിഹ്നിത (signifieds) ങ്ങളിലേക്ക് പകർത്തു കയാണ് സത്യത്തിൽ നെടുമുടി ചെയ്തതു്. അവിടെ താളങ്ങളും വായ്ത്താരികളുമെല്ലാം ആംഗികമാകുന്നുണ്ട്. നമ്മുടെ സാംസ്ക്കാരികത്തനിമ കളും ലാവണ്യ സങ്കല്പങ്ങളും ആത്മാവിൽ ആ വാ ഹിച്ച അയ്യപ്പപ്പണിക്കരെപ്പോലൊരു മഹാ മനീഷി ഇത്തരം ആ വിഷ്ക്കാരങ്ങളിൽ ശ്രദ്ധ വെച്ചത് വെറുതേ ആയിരുന്നില്ല. ഒരു പക്ഷേ, സിനിമയിൽ വ്യാപരിച്ചിരുന്നില്ലെങ്കിൽ നടനും നടനവും ചേർന്ന ഭാവബദ്ധതയുടെ ഒരു തീയറ്റർ തലം ( stanslovsky) കേരളത്തിൽ വികസിക്കുന്നതിൽ പ്രധാന കേന്ദ്രമായി നെടുമുടി വേണു മാറുമായിരുന്നു.
എന്നാൽ നെടുമുടി വേണുവിന്റെ അഭിനയ ജീവിതം മൊത്തത്തിൽ വിലയിരുത്തിയാൽ അദ്ദേഹം ഒരു Total Actor ആയിരുന്നെന്ന് കാണാം.
നെടുമുടി വേണുവുമായി ഞാൻ ഒരിക്കൽ മാത്രമേ സംസാരിച്ചിട്ടുള്ളൂ : അയ്യപ്പപ്പണിക്കരുടെ വാമൊഴി നർമങ്ങൾ ഭാഷാപോഷിണി ക്കു വേണ്ടി സമാഹരിച്ചതു് ഞങ്ങൾ രണ്ടു പേരും ചേർന്നാണ്. അതു് പ്രസിദ്ധീകരിച്ച ശേഷം ഒരിക്കൽ തിരുവനന്തപുരത്തു യാദൃച്ഛികമായി കണ്ടു മുട്ടിയപ്പോൾ പണിക്കര് സാറിന്റെ വാമൊഴി – വരമൊഴി നർമങ്ങൾ സമാഹരിച്ച് ഒരു പുസ്തകമാക്കണമെന്ന് അദ്ദേഹം നിർദ്ദേശിക്കുകയുണ്ടായി. ഞാൻ സമാഹരിച്ച പുസ്തകം ” അയ്യപ്പപ്പണിക്കരുടെ നർമ സംഭാഷണങ്ങളും നർമ കവിതകളും ” പിന്നീട് ഡി സി ബുക്സ് പ്രസിദ്ധീകരിച്ചു. അതു് നെടുമുടി വേണു കണ്ടിരുന്നോ എന്നറിയില്ല ..
ആദരാഞ്ജലികൾ
കുറിപ്പ്,നെടുമുടി വേണുവിൻ്റെ ഭാവപകർച്ചകൾ:ഡോ.രാജുവള്ളിക്കുന്നം