പി എസ് എം ഒ കോളേജിൽ ഡിഗ്രിക്ക് പഠിക്കുമ്പോൾ, പി. ബാലചന്ദ്രന്റെ ‘മകുടി’ എന്ന നാടകം സോണൽ ഫെസ്റ്റിവലിനു കളിച്ചാലോ എന്നു ഞങ്ങൾ ആഗ്രഹിച്ചു. ‘മകുടി’ അന്നത്തെ പല ക്യാമ്പസ്സിലും നിറഞ്ഞാടിയ ഒരു കാലം. അങ്ങനെയെങ്കിൽ നാടക കൃത്തിന്റെ സമ്മതം വാങ്ങേണ്ടേ എന്ന ആലോചനയായി. (നാടകം കളിക്കുന്നവർ സമ്മതം വാങ്ങിയിരിക്കേണ്ടതാണ് എന്നു നാടക കൃതിയുടെ അവസാന പുറത്ത് കൊടുത്തിട്ടുണ്ട് ) പി. ബാലചന്ദ്രന്റെ വിലാസം സംഘടിപ്പിച്ചു കത്തയച്ചു. ഒരു വിവരവും ഉണ്ടായില്ല. അങ്ങനെ ആ പരിപാടി ഞങ്ങൾ ഉപേക്ഷിച്ചു.

ലെറ്റെഴ്സിൽ അദ്ദേഹത്തിന്റെ സഹപ്രവർത്തകനും കൂട്ടുകാരനും ആയതിനു ശേഷം ഞാൻ ഈ കഥ മാഷോട് പറഞ്ഞു.സ്വതസിദ്ധമായ നർമത്തോടെ, അദ്ദേഹം പറഞ്ഞു.

‘ഉമ്മറെ,സ്കൂൾ ഓഫ് ഡ്രാമയിൽനിന്നും കഴിഞ്ഞയുടനെ നടകക്കളിയുടെ കാലം. തിന്നാനും സ്വല്പം മിനുങ്ങാനും കാശ് വേണ്ടേ. മകുടി, ക്യാമ്പസുകളിൽ കത്തിക്കയറിയപ്പോ ഞങ്ങൾ ഒരു തീരുമാനമെടുത്തു.അത്രേയുള്ളൂ. എന്നുവെച്ചു ഒരുത്തനും ഒരു മണിയൊർഡറും അയച്ചു തന്നിട്ടില്ല.’
എം എ യ്ക്ക് പട്ടാമ്പിയിൽ പഠിക്കുന്ന കാലത്ത് കെ പി എ സി കായംകുളത്ത് നടത്തിയ ഒരു നാടക ക്യാമ്പിൽ അംഗമായിരിക്കെയാണ് പി ബാലചന്ദ്രനെ ആദ്യം അടുത്തറിയുന്നത്. അത്ഭുതപ്പെടുത്തി, ആ മനുഷ്യൻ.നാടകത്തിലെ ശരീരഭാഷ എന്താണെന്നു ഞാൻ ആദ്യം അനുഭവിച്ചറിയുന്നത് ആ ക്യാമ്പിൽ മാഷിലൂടെയാണ്. പിന്നെ പല സ്ഥലങ്ങളിലും ആ കുറുതായ താടിക്കാരനെ ഞാൻ കാണുന്നു.
2000-ഓഗസ്റ്റിൽ സ്കൂൾ ഓഫ് ലെറ്റെഴ്സിൽ അദ്ദേഹത്തിന്റെ സഹപ്രവർത്തകൻ കൂടിയായതോടെ അതിരുവിട്ട ആത്മബന്ധത്തിലേയ്ക്ക് അതു വഴുതിപ്പോയി. ലെറ്റെഴ്സിൽ, അദ്ദേഹവും വി സി ഹാരിസും ഡി. വിനയചന്ദ്രനും ഒപ്പം ഒന്നിച്ചൊഴുകിയ ആ കാലം എന്റെ ജീവിതം തന്നെ മാറ്റി.
ഹാരിസും ബാലേട്ടനും കുട്ടികളും ചേർന്നൊരുക്കുന്ന ഓരോ നാടക സംരംഭങ്ങളിലും അഗാധമായ പങ്കാളിത്തം എന്റെ കൂടെപ്പിറപ്പായി. അക്കാല നാടകങ്ങളെക്കുറിച്ച് പത്രപംക്തികളിൽ എഴുതിയിരുന്നത് ഞാനായിരുന്നു. അഫ്രോ അമേരിക്കൻ നാടകകൃതായ ബർണാർഡ് ജാക്സന്റെ ‘ ‘ഇയാഗോ -ഒരു പേരിലെന്തിരിക്കുന്നു’, ആഡ്രിയൻ കെന്നഡിയുടെ തിയേറ്റർ തെറാപ്പി , ബ്രഹ്ത്തിന്റെ നാടകം, ബാലേട്ടൻ തന്നെ എഴുതിയ ഒരു’ മധ്യവേനൽ പ്രാണയരാവ്… ‘തുടങ്ങിയവ ഓർമയിലെത്തുന്നു.
ഏതു നാടകമായാലും നവീനമായ ഒരു അരങ്ങ് ഉണ്ടാക്കിയെടുക്കുന്നതിലും പുതിയ ഡിവൈസ് കൊണ്ടും നാട്യശരീരം കൊണ്ടും ഏറെ വിശേഷപ്പെട്ടതാക്കും.സ്കൂൾ ഓഫ് ലെറ്റെഴ്സിൽ നരേന്ദ്രപ്രസാദ് തുടങ്ങിവച്ച നാടക സിനിമ ആഖ്യാനങ്ങൾ,വി സി ഹരിസും ബാലചന്ദ്രനും ചേർന്നു നടത്തിയ നാടക സംരംഭങ്ങൾ തുടങ്ങിയവ മലയാള നാടകത്തിലെ എഴുതപ്പെടാത്ത ഒരു ചരിത്രമാണ്, എന്ന് ഓർമിപ്പിക്കുന്നു.
നരേന്ദ്രപ്രസാദിന്റെ, ഉണ്ണി പോകുന്നു എന്ന നടകം ഹാരിസ് ഷോർട് ഫിലിമിലാക്കി. മുഖ്യ കാർമികൻ ബാലേട്ടൻ തന്നെ.
അത്ഭുതപ്പെടുത്തുന്ന മനുഷ്യൻ. കാപട്യം തൊട്ടു തീണ്ടാത്തയാൾ, ഒരു മാ ന്ത്രികനെപ്പോലെ ശരീര ഭാഷ കൊണ്ട് അമ്മാനമാടാൻ പറ്റുന്ന നടൻ, ഫലിതവും രസനീയതയും കൊണ്ട് വല്ലാതെ കൂട്ടിപ്പിടിക്കുന്നയാൾ അങ്ങനെയുള്ള വലിയ ആത്മബന്ധം സമ്മാനിച്ച മനുഷ്യൻ.

അദ്ദേഹത്തെക്കുറിച്ചു എഴുതാൻ ഒരു മഹാനോവൽ തന്നെ വേണ്ടിവരും. അത്രമാത്രം വൈചിത്ര്യങ്ങളും കഴിവും ഒത്തിണങ്ങിയ പി. ബാലചന്ദ്രൻ മാഷ്.
ഏതാണ്ട് ഒരു വർഷക്കാലമായി, കോമയിൽ അദ്ദേഹം കിടന്നു.കോവിഡ് കാരണം ഒന്ന് കാണാൻ പോകാൻ പോലും ഒത്തില്ല.
പലപ്രാവശ്യം മരണമഭിനയിച്ചു നമ്മെ വിഷമിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്ത ബാലേട്ടൻ. സർവത്ര സ്നേഹവും ആദരവും പരസ്പരം പങ്കിട്ട സുഹൃത്ത്, ബാലേട്ടന് അശ്രുപൂജ.
ഉമർ തറമേൽ
മലയാളവിഭാഗം
കോഴിക്കോട് സർവകലാശാല