1 ഞാൻ മുഖ്യമന്ത്രിയാകാത്തതിലെ കാരണങ്ങൾ

ഞാൻ ആദ്യകാലങ്ങളിൽ കരുതിയിരുന്നത് ഇതൊന്നും എന്നെക്കൊണ്ട് പറ്റുകില്ലെന്നായിരുന്നു.
പിന്നെ മനസ്സിലായി ഏതൊരാളും ചെയ്യുന്ന കാര്യങ്ങളെ മുഖ്യമന്ത്രിയും ചെയ്യുന്നുള്ളുവെന്ന്.
എന്നാലും മുഖ്യനാണല്ലൊ പ്രാധാന്യം.
കുറെക്കൂടി ആലോചിച്ചാൽ പല കാരണങ്ങളുണ്ട് ഞാനൊക്കെ മുഖ്യമന്ത്രിയാകാതെ വന്നതിനെന്നു കണ്ടു പിടിക്കാം
ഞാൻ മാത്രമല്ലല്ലൊ മുഖ്യമന്ത്രിയാകാതെ പോയവൻ.
എന്റെ ചില നിഗമനങ്ങൾ .
ഒന്നാമതായി കൂടെയുള്ളവർ വെറും ഊളകളാണെങ്കിൽ അതു നടക്കാം.
അല്ലെങ്കിൽ പറ്റില്ല.
പല തർക്ക സ്വഭാവങ്ങളും കാട്ടും
പൊതുവിൽ ഞാൻ പറയുന്നവ അത്തരക്കാർ ഗൗനിക്കില്ല.
അവർ പറയുന്നതിലൂടെ എന്നെ നടത്തിക്കും.
ഈ ബുദ്ധിമാൻമാരുടെ വഴി
എന്റെ പതനത്തിലേക്കു തന്നെ .
ഉദാഹരങ്ങൾ നോക്കു.
സവർണർക്കിടയിലായിരിക്കുന്ന നേരം
“ദേ ആ ഇരിക്കുന്നത് നമ്മുടെ ആളാട്ടോ “
എന്നു സ്നേഹത്തോടെ
സവർണരെ അറിയിക്കുന്നവരാണിവർ.
അവിടെ സവർണരായിട്ടല്ല
മാനവരായി മാന്യതയുടെ മെത്തഡോളജി നിയമമനുസരിച്ചിരിക്കുന്നവരെ
അതേ രീതിയിലിരിക്കുന്ന എന്റെ നില
പരിശോധിച്ച് കുറ്റങ്ങൾ കണ്ടെത്തുവാനും സംശയത്തിൽ വീഴ്ത്തുവാനും അതുമതി.
കാമ്പസിലായാലും ജോലി സ്ഥലത്തായാലും ഈ ഗുണോപദേശകരും സ്നേഹസമ്പന്നരും സ്വൈര്യം തരില്ല.
അതിനു വേണ്ടി ഏതറ്റവും പോകാനും
അവർക്കറിയാം.
എന്നെ കുറിച്ച് അവർ സവർണ സമുദായങ്ങളുടെ പത്രങ്ങളിൽ എഴുതും
എനിക്കു വേണ്ടി ജാഥകളും പ്രക്ഷോപങ്ങളും നടത്തും.
സവർണരുടെ സമ്പത്തുപയോഗിച്ച് ഒരു സിനിമ തന്നെ പിടിച്ചെന്നും വരാം.
ദളിത് വിമോചനം നടത്തുന്നവരാണവർ
അവർ ഉന്നയിച്ച കാര്യങ്ങളുടെ വിസ്തൃതി പരിഗണിച്ച്
പരമ്പര നോക്കി ജനം തെരഞ്ഞെടുപ്പിൽ ഓട്ടു ചെയ്യും
ഒടുക്കം ഇത്തവണ എന്റെ കാര്യം കൂടി പരിഗണിക്കാമെന്ന ഉറപ്പിനാൽ
പൊതു സമ്മതനായി അപരനൊരുവനായിരിക്കും ജയിച്ചു വരുന്ന
അടുത്ത മുഖ്യമന്ത്രി.
2 വിപ്ലവകരമായ നീക്കങ്ങൾ

തറവാട്ടിലെത്തിയ ദലിതൻ
പണിത്തിരക്കിനിടയിൽ
അധികാരിക്കു മുമ്പിൽ
വിവിധ വിഷയങ്ങൾ അവതരിപ്പിക്കാൻ തുടങ്ങി.
പറഞ്ഞു കേട്ട രാഷ്ട്രീയത്തിനും സാഹിത്യത്തിനും അപ്പുറം ഉമ്മറത്തിരുന്ന് ചിരിച്ചു മലർന്ന് സഹഭാവങ്ങൾ കാട്ടി അധികാരി അവനെ പ്രോത്സാഹിപ്പിച്ചു കൊണ്ടേയിരുന്നു.
ഇതിനിടയിൽ ഇലക്ഷൻ വാർത്തകളുമായി കാര്യസ്ഥനുമെത്തി.
വോട്ടെടുപ്പ് ഉടനുണ്ടാകുമെന്ന കാര്യസ്ഥന്റെ വാക്കുകൾ കേട്ട് അധികാരി ചാടി എഴുന്നേറ്റ് ആളുകളെ കൂട്ടി.
അതേവരെ ദളിത് രാഷ്ട്രീയ സാഹിത്യ കലാപരിപാടികൾ അവതരിപ്പിച്ചു നിന്ന ശരിരത്തെ പിടിച്ചുകെട്ടി മർദ്ദിച്ചു.
തെരഞ്ഞെടുപ്പ് തീരും വരേ
ദളിതനെ ഇരുട്ടിൽ കെട്ടിയിട്ടു.
ഇലക്ഷൻ ദിനത്തിൽ അധികാരി കാട്ടിയ ചിഹ്നത്തിൽ ഓട്ട്
ചെയ്ത് ബൂത്തിൽ നിന്നിറങ്ങവേ
ഫേയ്ബുക്ക് വാട്ട് സാപ്പ് തുടങ്ങിയ സൗകര്യങ്ങൾ നൽകി
ദൈനംദിന തൊഴിലുറപ്പുകൾ കൊടുത്ത്
അധികാരി അവനെ ജാതിവിരുദ്ധനാക്കി.
തുടർന്ന് പഴയ പരിപാടികൾ
അവനാവർത്തിച്ചു കൊണ്ടേയിരുന്നു.
3 പഠിപ്പുമറ

തിരിഞ്ഞു നോക്കിയില്ല
പോകും വരെ പോയി
അതങ്ങ് ഉന്നത സ്ഥാനത്തിലേക്ക് ചെല്ലുംതോറും
ആശങ്കയായി പലർക്കും.
പലരും വന്നു
ചിരിച്ച മുഖമായി
ചൊറിയുന്ന പുഴു പോലെ
എരിയുന്ന മുളകായി മൊഴിഞ്ഞു
“പഠിച്ചാൽ പോര
സമരവും വേണം.”
ഉന്നത സ്ഥാനം നോക്കിയുള്ള പഠിപ്പിലായിരുന്നു ശ്രദ്ധ വച്ചത്.
ജോലിയിലാകത്തതെന്തായെന്നായി പരാതി
ജോലി ചെയ്തു പഠിച്ച മഹാന്മാരെ ചൂണ്ടിയായിരുന്നു വിമർശനം
“നിന്നെയൊക്കെ അധികാരത്തിനു വെളിയിൽ നിർത്തുന്നവരുടെ പണിയിടങ്ങൾ നിരങ്ങിയതിന്റെ കൂലി കയ്യിൽ വച്ചോ”
എന്നു പറഞ്ഞാട്ടിയത് കൊണ്ടു.
തൽക്കാലം പഠിക്കാനനുവദിച്ചു.
ഉന്നത വിദ്യാഭ്യാസ ജോലിയിലായി ശ്രദ്ധ.
പബ്ലീഷ് വർക്കുകൾ
സ്വന്തമായി കാശു മുടക്കി അടിച്ചവർ
അധികാരത്തിന്റെ ഭാഗമായി മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചെടുത്തവർ
ദളിത ജീവിതം
പഠനമാക്കിയവർ
അദളിത ഗുരുവിനെ തൃപ്തിപ്പെടുത്തി ഡോക്ടറായവർ
ദളിതർക്കു മുമ്പിൽ അംബേദ്കറായവർ
അയ്യങ്കാളി അപ്പച്ചനുമായി നിന്നു കിതച്ചവർ
ഉന്നതരായില്ല;അധ്യാപകരും
വരു ഉന്നതനായ അധ്യാപകനാകാം
എന്നായി വാഗ്ദാനം
ജോലി വാങ്ങിയെടുക്കാനായി
കേസു നടത്തിയാൽ മതി
കേസു നടത്താൻ പിരിവും.
ചിലർ അങ്ങനെ ഉന്നതരായി
ഉയർന്നു പറന്നു കൊണ്ട് താഴെ ആരെങ്കിലും ഏകാഗ്രമായി ചിന്തിക്കുന്നുണ്ടോ, പഠിക്കുന്നുണ്ടോ ആളുകളെ കൂട്ടുന്നുണ്ടോ എന്നു പരതിക്കൊണ്ടിരുന്നു.
ദൃഷ്ടിയിൽ പെട്ടാലും ദോഷമുള്ളവർ
സവർണതയെന്ന പഠിപ്പ് നിർത്തി
അഹങ്കാരപ്പാച്ചിൽ മതിയാക്കി
ആവിഷ്കാരങ്ങളിൽ അടങ്ങാത്തവരായി
നേതൃത്വങ്ങളിൽ നിറയാത്തവരായി
സംഘടനകളിൽ സംസാരിക്കാത്തവരായി
ജനസംഖ്യയിൽ ഒളിച്ചു.
കഴുകൻമാർ പറന്നു
കണ്ടെത്താതെ തളർന്നു കുഴങ്ങുന്നു
ഒരനക്കവും കേൾപ്പിക്കാതെ സഞ്ചരിക്കുന്നവരുണ്ടെന്ന ഭയത്താൽ
വിയർത്തു നാറുന്നു.
4 ഓർക്കുന്നു, പുറത്തായത്

അയ്യോ അങ്ങനെയല്ലല്ലോ
തുടങ്ങിയപ്പോൾ തെറിയിലൂടെയാണല്ലൊ രോക്ഷം ഒളിപ്പിച്ചത്
അതിനാലാണല്ലൊ കാര്യങ്ങൾ അറിയാതിരുന്നത്
അഥവാ അറിഞ്ഞാൽ തന്നെ
കണ്ട ഭാവത്തിൽ കാണാതിരുന്നത്
വിചാരിച്ചതെന്തെന്ന് ആർക്കാണറിയാത്തത്.
എങ്ങനെയൊക്കെ പറഞ്ഞാലും
അതൊക്കെ തെറിയോ പഴംപാട്ടോ അല്ലാതെ ശുദ്ധഭാഷ നേരെ ഉപയോഗിക്കില്ലെന്ന്
വസ്തുതയിൽ നിന്ന് കേൾവിക്കാരനെ അകറ്റി കാര്യങ്ങൾ അനുകൂലമാക്കി അല്ലാതെ എതിരാകില്ലെന്ന്
ആളെക്കൂട്ടി തടയില്ലെന്ന്
ഉറപ്പിലായിരുന്ന കാര്യങ്ങൾ വിഘനപ്പെട്ടോ.
അയ്യോ അങ്ങനെയായോ
തന്നന്ന തന്നന്ന തന്നനാന പാടി തീർത്തത് ആരും കേട്ടില്ലെ
വന്നില്ലല്ലോ അവാർഡുകൾ
ഇന്നലേ വരെ തന്ന സൗജന്യങ്ങൾ
സ്ഥിരം ജോലി ഉയർന്ന ശമ്പളം
നിത്യദിനാന്ത്യ കുറിവരകൾ നിറച്ച
മുഖ്യധാരാ പ്രക്ഷേപണ ശബ്ദ സമുച്ചയം.
അനുകൂലിച്ചു നിന്ന സ്വന്തക്കാർ വേറെയുമുണ്ടോ?
ഇന്നവരൊക്കെ പൊക്കിക്കെട്ടി
ഒന്നിച്ചൊരൊറ്റ സെൽഫിയിൽ
കാട്ടി നേടിയ പട്ടയം പണി
വരും കാലപുഞ്ചിരി.
അയ്യോ ലോകത്തിൻ അച്ചുതണ്ടിൽ നിന്നെപ്പോ തെറിച്ചു, എങ്ങനെ?
5 നിഴൽവാദങ്ങൾ

ഞാനാണ് വിവേകിയെന്നും
അതിനാൽ ശരിയായതെന്നും അവൻ
അങ്ങനെയല്ലിപ്പോളിതൊക്കെ പറയാൻ ചുവരുകളിൽ എഴുതി കാണിക്കുവാൻ പറ്റുന്നുണ്ടല്ലൊ അവ താൻ വൻ കാര്യങ്ങൾ വിവേകികൾ നിനക്കു ശേഷവും വരും ശരികളുമെന്നു ഞാൻ
നമുക്ക് ഒന്നിച്ചാലൊരു സംഘടനയുണ്ടാക്കാമെന്നവൻ
എതിരാളികളെ മുന്നിൽ കണ്ട് പോരാട്ടം നടത്തുന്നതിനു തയ്യാറാകണമെ-
ന്നുമാഹ്വാനം .
ഒന്നിച്ചു നിന്നാൽ ഫാസിസത്തെ എതിർക്കാമെന്നും
സ്വതന്ത്രരായധികാരം
അനുഭവിക്കാമെന്നും വാഗ്ദാനങ്ങൾ.
ഒന്നിനുമില്ല ഇങ്ങനെ പറഞ്ഞവർ എതിർപക്ഷത്തിലെപ്പോഴേയായി
വഴിയേ പോകുന്നവനെ ഇരയാക്കി ചൂണ്ടിക്കാട്ടി.
വഴി പറഞ്ഞു വഴിയൊക്കെ തെറ്റിച്ചു.
അവന്റെ വസ്തുവകകളില്ലാതാക്കി.
കാലം കൊണ്ടു നേടിയ വിദ്യ വിചാരം പ്രയോഗനീതിയതും
ഉപയോഗരഹിതമാക്കി.
തർക്കിച്ചു, തരം തിരിച്ചു, താഴ്ത്തിക്കെട്ടി.
പൊതുവിൽ നന്നാക്കിയെടുക്കാൻ ശ്രദ്ധിച്ചു ഒപ്പം നടന്നു നശിപ്പിച്ചില്ലാതാക്കി.
പക്ഷെ എന്റെയടുക്കൽ വേണ്ട കെട്ടോ
അതിന് വേറെയാളെ പിടിയെന്നു ഞാൻ
ഒന്നാകാത്തവൻ ഒന്നിലുമാകാത്തവൻ
എന്നു കൊഞ്ഞനം കുത്തിയവൻ
ഒന്നല്ല പലതായി പെരുകി
വളരേണ്ടവൻ
ബഹുജനഹിതമായി കാര്യങ്ങൾ
വരുത്തേണ്ട കാർക്കശ്യക്കാരനെന്നു തിരുത്തിക്കുന്നു ഞാൻ.
അലമ്പുണ്ടാക്കിയാലൊക്കെത്തീരും
നിങ്ങൾ തൻ ഇച്ഛാശക്തി
എതിർ പക്ഷത്തുനിന്നു വാങ്ങിപ്പോകാം
അന്നന്നത്തെക്കൂലിയും പട്ടങ്ങളും
ദ്രോഹിച്ചു കലഹിച്ചു മോഹിച്ചവർ
നേരെയാക്കില്ല മനോനില, വാങ്ങി
കൂട്ടുന്നതൊക്കെയും ഔദാര്യങ്ങൾ
പാലിക്കേണ്ട നിർദ്ദേശങ്ങൾ
ബാധ്യതയേറെക്കടന്നു തളർന്നുള്ള
നിദ്രയും നാശത്തിലേക്കു കൺ തുറക്കും വ്യക്തമാക്കുന്നെന്നു ഞാൻ
