ഉലയുന്ന ആളില്ലാ പായ്‌വഞ്ചിയുമായി
കാറ്റ് വീശുന്ന മേഘശ്യാമരജനികളിൽ
അലകളിലേയ്ക്ക് അയാളിറങ്ങും.
നെറുകിൽ പതിക്കുന്ന ഘനമുള്ള തുള്ളികൾ
കണ്ണീർച്ചാലിൽ ചേർന്നൊഴുകാൻ ഒലിച്ചിറങ്ങവേ
ആശയക്കുഴപ്പമുണ്ടാക്കുന്ന നിസ്സഹായതകളിലേക്ക്
അയാൾ കണ്ണുതുറക്കും.
കാൽക്കീഴിലെ പ്രളയത്തിലേക്ക്
അയാളെ തള്ളിയിടാൻ പാകത്തിൽ
ഭാരിച്ച പേമാരിയുടെ കണികകൾ;
തിരിച്ചുവിളിക്കുന്ന ചിരികൾ കരയിൽ;
ഉള്ളിലെ തിരിവെട്ടം;
ഇടയ്ക്ക് വായുവേഗങ്ങളിൽ കെട്ട്
പിന്നെ കിനിഞ്ഞുകത്തുന്ന തിരി;
അരുതെന്ന നേരിയ തോന്നലിന്റെ കൈകൾ
കാക്കുന്ന വീണ്ടുതെളിച്ചിൽ;
മുൻപേ പോയവരുടെ അയാൾക്ക്
കാക്കാനാവാത്ത ജഡകരങ്ങൾ;
പണ്ടു കുടിച്ച പ്രണയഭാംഗിന്റെ ഓർമ്മകൾ;
വിവസ്ത്രനായി തിരികെ പോയാലത്തെ ജാള്യത
മടുത്ത് മയങ്ങൽ.
മഴക്കോളിന്റെ തൽകാലശമനത്തിൽ
ഓളങ്ങളിൽ തനിയെ കരക്കടുക്കുന്ന വഞ്ചി.
കാറും മിന്നലും അറിയാതുറങ്ങിത്തീർന്ന്
തീരത്തിറങ്ങി അയാൾ പുതിയ
നഷ്ടബോധത്തിന്റെ കാൽവയ്പ്പു നടത്തുന്നു.
ചവിട്ടലിൽ താഴുന്ന മണലിന്റെ
മിനുസൻ ചരലുകൾ
വീടണയുമ്പോൾ വിരലുകൾക്കിടയിലിരുന്ന്
പരിഹസിക്കുന്നു.
ആ നിമിഷം തന്നെ പിന്നെയും മണൽത്തീരം
മുൻപത്തേതിലും ഏറെ
അയാളെ മോഹിപ്പിക്കാൻ തുടങ്ങുന്നു.
ആളില്ലാത്തൊരു പായ്‌വഞ്ചി ഇളംകാറ്റിൽ ആടിയാടി
വീണ്ടും അലകളിലേയ്ക്ക് വിളിക്കുന്നു.
പ്രതിഭ പണിക്കർ
Good poem