ശരറാന്തൽ തിരി താണു ….
ജീവിതത്തിന്റെ വെളിച്ചം കെടുത്തി വച്ചു നിത്യമായ ഉറക്കത്തിലേക്ക് പോയ പ്രിയപ്പെട്ട പാട്ടെഴുത്തുകാരൻ തന്ന, ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്നാണ്.
ഗാനരചന, പൂവച്ചൽ ഖാദർ എന്നത് റേഡിയോപ്പാട്ടിന്റെ കേൾവിക്കാരി ആയ കാലം തൊട്ടുള്ള ഓർമയാണ്. അദ്ദേഹത്തിന്റെതായി ആദ്യം മനസ്സിലേക്ക് വരുന്ന പാട്ടുകൾ എല്ലാവർക്കും ഒരുപക്ഷേ ഒരു പോലെ ആയിരിക്കും എന്നത് ആ പാട്ടുകളുടെ ആഴത്തിലുള്ള ജനപ്രീതി കാണിക്കുന്നു.

ഏതോ ജന്മ കല്പനയിൽ, (പാളങ്ങൾ ), അനുരാഗിണി ഇതാ എൻ (ഒരു കുടക്കീഴിൽ )നാഥാ നീ വരും (ചാമരം ), മൗനമേ… നിറയും മൗനമേ… (തകര ), രാഗിണീ രാഗരൂപിണീ (കഥ ഇതു വരെ ), ഭൂപാളം പാടാത്ത ഗായകൻ ഞാൻ (ആഗ്രഹം), രാജീവം വിടരും നിന്മിഴികൾ (ബെൽറ്റ് മത്തായി ), ഹൃദയം… ഒരു വീണയായ് (തമ്മിൽ തമ്മിൽ ), ഋതുമതിയായ് തെളിമാനം (മഴ നിലാവ്),എന്നിങ്ങനെ പ്രിയങ്ങൾ നീളുന്നു.
എന്നിരിക്കിലും പൂവച്ചൽ ഖാദർ രചിച്ച ചില പാട്ടുകളിലെ കായൽ, ഇരുട്ട്, നിലാവ്, കാമുകി ഇവയുടെ ഒരു അസാധ്യ കോമ്പിനേഷൻ മനോഹരങ്ങളായി തോന്നിയിട്ടുണ്ട്.

“ആദ്യസമാഗമ ലജ്ജയിലാതിരാ താരകം കണ്ണടക്കുമ്പോൾ” (ഉത്സവം )എന്നഗാനം. ഈ ഗാനത്തിന്റെ ജീവൻ മൊത്തത്തിൽ അതിന്റെ വരികളിൽ കുടിവച്ചിരിക്കും പോലെയാണ് തോന്നുന്നത്.
“ആദ്യസമാഗമ ലജ്ജയിലാതിരാ
താരകം കണ്ണടക്കുമ്പോൾ
കായലഴിച്ചിട്ട
വാർമുടിപ്പീലിയിൽ
സാഗരമുമ്മ വയ്ക്കുമ്പോൾ “..
നാന്ഗനാംഗിയായ ആമ്പൽ മലരിനെ നാണത്തിൽ പൊതിയുന്ന നിലാവും നിഴലും പ്രണയികളും എല്ലാം ചേർന്ന് ഈ ഗാനത്തിൽ പൂവച്ചൽ ഖാദർ സൃഷ്ടിക്കുന്ന രാത്രിയും കായൽത്തീരവും ഏതോ മായക്കാഴ്ച്ച തന്നെയാണ്. പ്രണയത്തിനു മാത്രം സാധ്യമാകുന്ന മാസ്മരിക സ്വപ്നദർശനങ്ങൾ.എന്നാൽ ഇത് തീർച്ചയായും ‘ചന്ദ്രകളഭം ചാർത്തിയുറങ്ങുന്ന, ഇന്ദ്ര ധനുസ്സിൻ തൂവൽ കൊഴിയുന്ന തീരത്തു നിന്നും അത്രമേൽ വ്യത്യസ്തവുമാണ്.
രാത്രിയും നിലാവും ഈ പാട്ടിനു മുൻപും പിമ്പുമെല്ലാം ചലച്ചിത്രഗാനലോകത്തെ സ്ഥിരം സാന്നിധ്യങ്ങൾ തന്നെയാണ്. വിശേഷിച്ചും പ്രണയത്തിൽ. പക്ഷേ ഈ പാട്ടിൽ എന്തൊക്കെയോ പുതുമകളോടെ വിടർന്നിരിക്കുന്നു… കായലഴിച്ചിട്ട വാർമുടിപ്പീലി പോലേ.. ആകാശ ദ്വീപിൽ എഴുത്തുകാരൻ കണ്ടെത്തിയ നിദ്രാമുറികൾ പോലേ..
ഇത് പോലുള്ള മറ്റൊരു ഗാനത്തിലാണ് ഈ കുറിപ്പ് തുടങ്ങിയത്. കായലും കയറും എന്ന ചിത്രത്തിലെ” ശരറാന്തൽ തിരി താണു, മുകിലിൻ കുടിലിൽ “.കാമുകിയും കാലവും ഒന്നാവുന്ന പ്രണയ കല്പനയാണത്.ആ പാട്ടിലെ ഓരോ വരികളും അത്രമേൽ ഹൃദ്യമായ പ്രണയാഭ്യർഥനകളാണ്. മൂവന്തിപ്പെണ്ണു ഉറങ്ങാൻ കിടക്കുമ്പോളും കാമുകനായ തന്റെ ഉള്ളിലെ മോഹങ്ങൾ ഉണർന്നിരിക്കുകയാണ്
“അലർ വിരിഞ്ഞ മടിയിൽ
അവളുടെ അഴിഞ്ഞ വാർമുടി ചുരുളിൽ
ഒളിക്കുവാനൊരു തോന്നൽ രാവിൽ
കിളിർത്തു നിൽക്കുന്നു… . “
ഉറങ്ങിക്കിടക്കുന്ന കാമുകിയെ തന്റെ മോഹങ്ങളിലേക്ക് കാമുകൻ ക്ഷണിക്കുകയാണ്, അലയുടെ കൈകൾ അവൾക്കായി കരുതിയിരിക്കുന്ന തരിവള അണിഞ്ഞു വരാൻ.
ഇത്തരത്തിൽ കായലും കാമുകിയും നിലാവും ഇരുട്ടുമെല്ലാം ചേർന്ന് വരയ്ക്കുന്ന സ്വപ്നസമാനങ്ങളായ വർണചിത്രങ്ങൾ പൂവച്ചൽ ഖാദർ രചനകളിൽ കാണാം. അവ മാത്രമായി തന്നെ ഒരു വിഭാഗമുണ്ടെന്ന് തോന്നാവുന്ന മട്ടിൽ.
'കായലും കയറും 'എന്ന ചിത്രത്തിലെ തന്നെ "ചിത്തിരത്തോണിയിലക്കരെ പോകാൻ "...ഇത്തരത്തിൽ മനോഹരമായ ഒരു പാട്ടാണ്.'കയം' എന്ന ചിത്രത്തിലെ "കായൽ കരയിൽ തനിച്ചു വന്നത് കാണാൻ... നിന്നെ കാണാൻ "എന്നത് മറ്റൊരു ഗാനം.ഇനിയുമെത്രയോ.
പ്രിയപ്പെട്ട എഴുത്തുകാരന് പ്രണാമം.
