ഒരൊറ്റ കുറുകലിൽ നിവരുന്ന ഇലത്തൂവലുകൾ
ജീവിതം നൽകാൻ മടിക്കുന്നതൊക്കെയും ജീവിതത്തോട് ചോദിച്ച് വാങ്ങുന്ന കവിമനസ്സുണ്ട് ഓരോ പ്രണയത്തിലും.( ചങ്ങമ്പുഴ നിനവിലുണ്ട്)
കലഹവും ഉന്മാദവും മാത്രമല്ല, വിഷാദവും നിർവ്വേദവും പ്രണയത്തിൽ സംലയിക്കുന്നു .കവി, കാമുകൻ, ഭ്രാന്തൻ എന്ന ചേർച്ചയിൽ ഏതാണ് തൻ്റെ സ്വത്വമെന്ന് തിരിച്ചറിയാനാകാത്ത പകപ്പുണ്ട് ഓരോ പ്രണയിയിലും. മനുഷ്യാത്മാക്കളുടെ ഇംഗിതങ്ങളേക്കാൾ എത്രയോ അഗാധവും തീവ്രവുമാണ് പ്രകൃതിയിലൊന്നാകെ പൂക്കുന്ന പ്രണയഭാവ സുഗന്ധമെന്ന് ബോധ്യപ്പെടുത്തുന്ന എത്രയെത്ര നോട്ടങ്ങൾ..! അസ്ഥിയിൽ തൊട്ട് ഉള്ള് കോച്ചി ഉലയ്ക്കുന്നവ. പലപ്പോഴും മനുഷ്യാഹന്തയിലും ആൺ-പെൺ കല്പിത വൃത്തത്തിലും ഞെരുങ്ങാൻ വിധിക്കപ്പെട്ട അഗാധ ഭാവഹൃദങ്ങൾ വിസ്തൃതമാക്കാനുള്ള ഉപാധിയാണ് കല.അകറ്റി നട്ടാലും മണ്ണിന്നടിയിൽ വേരുകൾ കൊണ്ട് കെട്ടിപ്പിടിക്കുന്ന പ്രണയത്തിൻ്റെ ഉൾക്കാതൽ നാം വായിച്ചത് വീരാൻകുട്ടിയുടെ കവിതയിലാണല്ലോ.

ഈ പ്രണയ ദിനത്തിൽ പ്രകാശനം ചെയ്യപ്പെട്ട ഒരു കവിതാ പുസ്തകം വായിച്ചപ്പോൾ ആവിഷ്ക്കരിച്ചാലും ഇനിയുമെത്രയോ നീട്ടിയെഴുത്തുകൾക്കും വരകൾക്കും ചൊല്ലിനും വേണ്ടി തുടിക്കുന്ന അത്യുദാരമായ ഭാവപ്രപഞ്ചം പോലെ പ്രണയം ഒരിയ്ക്കൽ കൂടി വിസ്മയിപ്പിച്ചു. അതെ, ഡോ.കെ.എസ്.കൃഷ്ണകുമാറിൻ്റെ ‘മനസ്സിനോട് മിണ്ടുന്ന ഒരു യന്ത്രം എന്നായിരിക്കും വരുന്നത്?’ എന്ന കവിതാ സമാഹാരമണത്.അതിൽ ഒരു കവിത -‘കിളി മരം പ്രണയം’. മനുഷ്യ സ്പർശം കൊണ്ട് ചിലപ്പോഴൊക്കെ കളങ്കമേറ്റ് നാട്യമാവുന്നതിൽ നിന്ന് വിമോചിപ്പിക്കപ്പെട്ട പ്രണയത്തിൻ്റെ അപര പാഠമാണ് മനസ്സ് തൊടുന്നത്. കിളി പ്രണയിച്ച ഒരു മരമുണ്ട് കവിതയിൽ .ആൾപ്പെരുമാറ്റങ്ങളുടെ മധ്യത്തിൽ മരത്തിൻ്റെ ശവദാഹമാണിന്ന്. അക്കരെ ആരും കാണാതെ ഒരു കൊമ്പത്ത് ഇരിപ്പുണ്ട് കിളി .കിളിയുടെ പ്രണയാതുരമായ ഹൃദയാർപ്പണം ഏറ്റുവാങ്ങിയ മരമാണ്. കടപുഴകി വീണ് വെട്ടി നുറുക്കപ്പെട്ട മരത്തിൻ്റെ കീറലിൽ ഉൾപ്പിടച്ചിലോടെ നീറുന്നുണ്ട് കിളി.ഇപ്പോൾ കാണുന്നു പുകപ്പരപ്പിനപ്പുറം പണ്ട് തനിക്ക് കുടയായി നിന്ന മരത്തെ.മരിച്ചവൻ അനങ്ങിയതു പോലെ പാതി വെന്ത മരം ഒന്നു പിടഞ്ഞുവോ? കവിയുടെ വിചാരം; കിളിയുടെയും. ആദി കവിയുടെ ശോകത്തിനും ശ്ലോകത്തിനും നിദാനമായ വിരഹത്തിൻ്റെ ഉൾവേവുകൾ ഈ വരികൾക്കിടയിൽ നാം വായിക്കുന്നു. കിളിയും മരവും ഒരേ തരക്കാരല്ല, എന്നിട്ടും …? എന്നൊരു വിചാരണയുമുണ്ട് കവിതയിൽ .നാം പടുത്തുയർത്തിയ കല്പനാ നാട്യങ്ങൾക്ക് എതിരെയാണത്. പാതിവെന്തുരുകിയിട്ടും നിർത്താത്ത പ്രാന്തൻ പ്രണയങ്ങൾ ജീവിതത്തെ മറ്റൊരു തരത്തിൽ ആവിഷ്ക്കരിക്കുന്നു.
”കിളി പറന്നു പോയി
മരം ചാരമായി
ഇപ്പോൾ
പ്രണയം മാത്രം ബാക്കി”
ഡോ.കെ.എസ് കൃഷ്ണ കുമാറിൻ്റെ കവിത തീരുകയല്ല, പ്രണയത്തിലേക്ക് നിവരുകയാണ്.
പ്രസാദ് കാക്കശ്ശേരി
