ഒറ്റനടത്തം:
ഇന്നു കണ്ട
സൂര്യോദയത്തിനൊപ്പം എത്തില്ല
ഇന്നോളം കണ്ടവയൊന്നും.
ഉമ്മേദ് ഭവൻ പാലസിന്റെ
മിനാരങ്ങൾക്കു മുകളിൽ നിന്ന്
മീനപ്പകൽച്ചൂട് പിടിച്ചിട്ടില്ലാത്ത
ഇളംമഞ്ഞകൾ കൈത്തണ്ടയിൽ
തലോടിയപ്പോൾ
ഉദ്യാനത്തിനതിരിട്ടുള്ള നടപ്പാതയിലൂടെ എന്നോടൊത്തൊരാൾ
നടക്കുന്നുണ്ടായിരുന്നു.
മാലിയുടെ നനപാത്രം
പുൽത്തലപ്പുകളിലവശേഷിപ്പിച്ച
ജലകണികകളിൽ കുളിർന്ന്
പാദുകങ്ങളില്ലാത്ത നഗ്നതകൾ
മരവിച്ചത്
ഒത്തുനടക്കൽ നിർത്തി
മടങ്ങിയതിനൊക്കെ ശേഷം
മാത്രമാണു ഞാനറിഞ്ഞത്.
ഈ നാളുകളൊക്കെയും
ഒപ്പമുണ്ടായിരുന്നിട്ടും
നിശബ്ദനായിരുന്നതെങ്ങനെ,
അറിയാതിരുന്നതെങ്ങനെ
എന്നത് ഓർക്കുമ്പോൾ
ഞാൻ നന്നേ
വിസ്മയിച്ചുപോകുന്നു.
വെളുപ്പിനു പതിവായെന്നും
വാകക്കൊമ്പിലിരുന്ന് കൂവുന്ന
കുയിലിന്റെ രാഗം
ഇന്ന് പൊടുന്നനെ
ജന്മങ്ങൾക്കപ്പുറം തൊട്ടേ
പരിചിതമാണെന്ന് തോന്നി;
നിദ്ര മായപോലകന്നു.
വള്ളിപ്പടർപ്പ് കയറിയ
ഇരിപ്പിടങ്ങൾക്കു മീതെ
വീണുകിടക്കുന്ന അലരികളുടെ
പുരാതനമായ ഗന്ധം
തിരിച്ചറിയാൻ
ഇന്നെന്തോ കഴിഞ്ഞു.
രാത്രിവെളിച്ചം മാത്രം
തെളിയ്ക്കപ്പെട്ട വരാന്തയിൽ
നടന്നു പുസ്തകം വായിക്കുമ്പോൾ
എത്ര സൂക്ഷ്മമായിട്ടായിരുന്നു
എന്നിലുള്ള ആ നിരീക്ഷണം!
എനിക്ക് ഞാനേ അപരിചിതനായി
തോന്നിപ്പോയി അതിൽ.
പിന്നിട്ട ഓരോ കാൽവയ്പ്പും
ആവർത്തിച്ച് നടന്ന്,
പിന്നെ ഇന്നിലേയ്ക്ക്
ആന്ദോലനമേതുമില്ലാതെ
തിരിച്ചുവന്ന്
മനസിന്റെ നിശ്ചലജലരാശിയ്ക്കുമീതെ
എന്നെത്തന്നെ മാറിനിന്ന്
ഞാൻ കണ്ടു.
നടപ്പാതയെ കയ്യൊഴിഞ്ഞ്
എന്റേതായ ഋജു, വക്രരേഖകളിലൂടെ
മണിക്കൂറുകൾനീണ്ട നടത്തം
തളർത്തുകയല്ല,
ഉണർത്തുകയാണു
ചെയ്തത്.
ഇടവിട്ടിടവിട്ട് സന്ദേശധ്വനികൾ
അറിയിപ്പുതുടർന്നപ്പോൾ
അവബോധത്തിൽനിന്നു ഞാനുണർന്നു.
എങ്കിലും മന്ദമന്ദം ഓരോ
ചുവടും ശ്രദ്ധിച്ച്
ആൾക്കൂട്ടത്തിന്റെ ആരവങ്ങളുടെ
ഇടയിലെത്തി.
എന്റെ കണ്ണിലെ
ശാന്തസമുദ്രത്തിലേയ്ക്ക് നോക്കുന്നവരിൽ
അവിശ്വസനീയത.
ഇനിയങ്ങോട്ട്
ഒരൊറ്റനടത്തവും
മുഷിയുകയില്ല
എന്ന് ലോകത്തിനുനേരെ
എന്റെ നേർത്ത ചിരി.
~~~~~~~~~~~~~~~~
കണ്ണിലെ ശാന്തസമുദ്രത്തിൽ….
വായനയ്ക്ക് നന്ദി🙏🏻❤️