ജ്ഞാനം വെളിച്ചത്തിന്റെ പര്യായമായി നമ്മുടെ ബോധമനസ്സില്‍ പതിഞ്ഞുപോയിരിക്കുന്നു. ഒരു മുദ്രാവാക്യത്തിന്റെ ആവര്‍ത്തന സ്വഭാവത്തോടെ ജ്ഞാനത്തെ വെളിച്ചവുമായി ബന്ധപ്പെടുത്തുന്ന വാചകങ്ങള്‍ നമ്മുടെ അബോധമനസ്സില്‍ പോലും രേഖപ്പെടുത്തലുകളുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ ജ്ഞാനം മനുഷ്യന്റെ നിഷ്‌കളങ്കതക്ക് മേല്‍ അന്ധകാരത്തിന്റെ നിഴല്‍ പരത്തിക്കൊണ്ട് മനുഷ്യരെ നിസ്സഹായരാക്കുന്ന ചില സന്ദര്‍ഭങ്ങളുണ്ട്. ഒരു മനുഷ്യന്റെ ജീവിതം അര്‍ത്ഥത്തിനും നിരര്‍ത്ഥത്തിനുമിടയില്‍ പെട്ടുപോകുന്നതിന്റെ കഥയാണ് ഇ.സന്തോഷ്‌കുമാറിന്റെ ജ്ഞാനഭാരം എന്ന നോവല്‍

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആരംഭം വരെ വിജ്ഞാനകോശത്തിന്റെ താളുകള്‍ക്കിടയില്‍ ഒതുക്കിവെക്കാവുന്നതാണ് ഈ ലോകത്തിലെ സകല വിവരങ്ങളും എന്ന മിഥ്യാബോധം നമുക്കുണ്ടായിരുന്നു. വിജ്ഞാനകോശത്തിന്റെ പുതിയ പതിപ്പ് പ്രസിദ്ധീകരിക്കുന്നതുവരെയുള്ള ഇടവേളയില്‍ അറിവുകള്‍ നിശ്ചലമായി കാത്തുകിടക്കുന്നു എന്ന ഒരു തോന്നല്‍ നിലനിന്നിരുന്നു. ലോകം മാറിക്കൊണ്ടിരിക്കുകയാണ് എന്ന ബോധമനസ്സ് പറയുമ്പോഴും അതിന്റെ വേഗത വളരെ കുറവാണ് എന്ന് നാം കരുതിയിരുന്നു. എന്നാല്‍ ലോകം മാറുന്നതിന്റെ വേഗം നാം മനസ്സിലാക്കിത്തുടങ്ങിയത് വിവരസാങ്കേതികവിദ്യയുടെ വികാസത്തോടെയാണ്. മൊബൈല്‍ സ്‌ക്രീനില്‍ കഴിഞ്ഞ ഒരു മണിക്കൂര്‍ മുമ്പ് വന്ന വാര്‍ത്തപോലും ഇപ്പോള്‍ അപ്രസക്തമായിപ്പോകുന്നത് കണ്ട് അമ്പരക്കുന്ന നമുക്കിപ്പോള്‍ വിജ്ഞാനകോശങ്ങളിലെ അറിവുകള്‍ തുരുമ്പെടുത്തുപോയ കാലത്തിന്റെ അവശിഷ്ടങ്ങളാണ്.
ജ്ഞാനഭാരം എന്ന നോവലിലെ കഥ കുറേകൂടി പഴയ കാലത്ത് നിന്ന് തുടങ്ങുന്നു. കൈലാഷ് പാട്ടീല്‍ എന്ന വക്കീല്‍ ഗുമസ്ഥന്‍ തന്റെ അച്ഛന് സമ്മാനമായി കിട്ടിയ ഒരു വിജ്ഞാനകോശം ജീവിതകാലമാകെ വായിക്കുന്നതിലൂടെ ശീതീകരിക്കപ്പെട്ട അറിവിന്റെ നിസ്സാരതയിലേക്ക് ഈ നോവല്‍ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു.
എന്‍സൈക്ലോപീഡിയയില്‍ അഭിമാനം കൊണ്ടിരുന്ന ഒരു എഴുത്തുകാരനാണ് ഹോര്‍ഹെ ലൂയി ബോര്‍ഹസ്. അദ്ദേഹം തന്റെ യൗവനത്തില്‍ എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ പഴയ ഒരു പതിപ്പ് സെക്കന്റ് ഹാന്റ് പുസ്തകങ്ങള്‍ വില്‍ക്കുന്ന കടയില്‍ നിന്ന് വാങ്ങിച്ചിരുന്നു. വളരെക്കാലം അതിലെ പേജുകളിലൂടെ അദ്ദേഹം സഞ്ചരിച്ചിരുന്നു. ബോര്‍ഹസിന് മുന്നില്‍ ലോകം പിന്നെയും ചലിച്ചുകൊണ്ടിരുന്നു. അദ്ദേഹം അറിവിന്റെ ദര്‍ശനത്തിന്റെ നവീനതയിലേക്ക് സഞ്ചരിച്ചു. ജീവിതാന്ത്യത്തില്‍ അന്ധതയില്‍ കഴിയേണ്ടി വന്ന അദ്ദേഹം അപ്പോഴേക്കും ജ്ഞാനത്തിന്റെ മറ്റൊരു തലത്തിലെത്തിയിരുന്നു. അത് അന്ധതയുടെ ഇരുട്ടിനുള്ളിലെ വെളിച്ചത്തിന്റെ തലം തന്നെയായിരുന്നു. എന്നാല്‍ കൈലാസ് പാട്ടീല്‍ എന്ന സാധാരണക്കാരന്‍ വിജ്ഞാനകോശത്തിന്റെ പേജുകളിലൂടെ അന്ധകാരത്തിലേക്ക് സഞ്ചരിക്കുകയായിരുന്നു.
വിക്കിപീഡിയയുടെ കാലത്ത് എന്‍സൈക്ലോപീഡിയയുടെ പ്രിന്റ് വായിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ എന്താണ് ചെയ്യുന്നത് എന്ന് മനസ്സിലാകണമെങ്കില്‍ കൈലാസ് പാട്ടീലിന്റെ ജീവിതം ഒരിക്കല്‍ വായിച്ചാല്‍ മതി. ഈ കഥയിലെ കൈലാസ് പാട്ടീല്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യത്തില്‍ പ്രസിദ്ധീകരിച്ച ഒരു വിജ്ഞാനകോശത്തിന്റെ അറിവിനുള്ളില്‍ പെട്ടുപോയ ഒരാളാണ്. അയാള്‍ക്ക് പാഴ്‌സികളുടെ ചരിത്രവും കാപ്പിയുടെ ചരിത്രവും മറ്റ് പലതും അറിയാം. എല്ലാം ഒരു നൂറ്റാണ്ടിന്റെ തുടക്കത്തില്‍ നിലച്ചുപോയിരിക്കുന്നു. രണ്ട് ലോകയുദ്ധങ്ങള്‍ അദ്ദേഹത്തിന്റെ അറിവില്‍ പെട്ടിട്ടില്ല. കഴിഞ്ഞ നൂറ്റാണ്ടിലെ പ്രധാന കണ്ടുപിടുത്തങ്ങള്‍ പലതും അയാള്‍ക്ക് അന്യമാണ്. എങ്കിലും വായിച്ച് കിട്ടിയ അറിവില്‍ അയാള്‍ അഭിമാനിച്ചിരുന്നു. ഒരു നിയോഗം പോലെ അദ്ദേഹം ആ പുസ്തകങ്ങളെ കെട്ടിപ്പുണര്‍ന്നു. സീറോ എന്ന വാക്കിന്റൈ വിജ്ഞാനവ്യാപ്തിയില്‍ കൈലാസ്പാട്ടിലീന്റെ അറിവ് ചുഴിയില്‍ പെട്ടതുപോലെയാകുന്നു. നിഷ്‌കളങ്കനായ ഒരു മനുഷ്യന്‍ അയാളുടെ ജീവിതമാകെ ഒരു വഞ്ചനയില്‍ പെട്ടതറിയാതെ ജീവിതം തുഴയുന്നതിന്റെ കഥകൂടിയാണ് ജ്ഞാനഭാരം.
നമുക്ക് ചുറ്റും അറിവുകള്‍ നിരന്തരം മാറിക്കൊണ്ടിരിക്കുന്നു. ഒരാഴ്ചകൊണ്ട് ഒരു അറിവ് അന്യമാകുന്നു. പകരം പതിയ ചിലത് വരുന്നു. സത്യത്തില്‍ കൈലാസ് പാട്ടീലിന്റെ അതേ അനുഭവം പങ്കിടുന്നവരാണ് നാമെല്ലാം. ഒന്നും കരുതിവെക്കാനാകാതെ ഒഴുകിക്കൊണ്ടിരിക്കുന്നവര്‍. എന്തെങ്കിലും കരുതിവച്ചിട്ടുണ്ടെങ്കില്‍ അത് ഇപ്പോഴേക്കും പഴയതായിപ്പോയിട്ടുണ്ടാകും. വേഗതയേറിയ ലോകത്ത് ജീവിക്കുന്ന നമ്മുടെ സങ്കീര്‍ണ്ണതയുടെ തലങ്ങള്‍ പഴയ ഒരു മനുഷ്യനിലൂടെ അവതരിപ്പിക്കുയാണ് എഴുത്തുകാരന്‍. ജ്ഞാനഭാരം എന്നേന്നേക്കുമായുള്ള ഒരു നീക്കിയിരിപ്പാണ്. ശാശ്വതമായ എല്ലാം നമുക്ക് നഷ്ടപ്പെട്ടുപോയി എന്ന ഓര്‍മ്മപ്പെടുത്തല്‍.
ജ്ഞാനത്തിന്റെ പ്രയോഗിക പ്രതിസന്ധികളെപ്പറ്റിയുള്ള ഒരു ദാര്‍ശനിക പുസ്തകം കൂടിയാണ് ഈ നോവല്‍. കനപ്പെട്ട പുസ്തകങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ വായിക്കേണ്ട നോവല്‍.
പ്രസാധനം: മാതൃഭൂമി ബുക്ക്‌സ്.