പനി മണമുള്ള മുറി
ചാഞ്ഞു വീഴുന്ന പകലിൻ്റെ തുള്ളി
കരിമ്പടത്തിൽ വിയർക്കുന്ന സന്ധ്യ
തിരഞ്ഞതൊന്നുമാത്രം
നെറ്റിയിലൊട്ടുന്ന തണുത്ത ചുണ്ട്
അലിഞ്ഞുതീരുമ്പോൾ
ഒരു കോൽ മാത്രം മിച്ചം
ഉള്ളിലിത്തിരിത്തണുപ്പും
ദുർഘടം പിടിച്ച വളവിലെ
പരസ്യബോർഡായിരുന്നു ഞാൻ
നീ വീശി വയ്ക്കുന്ന ഡ്രൈവറും
അതുകൊണ്ടു മാത്രമാണ്
അതുകൊണ്ടു മാത്രമാണ്
നീയെന്നെ കാണാതെ പോയത്
നിൻ്റെ കവിതകളെവിടെയെന്ന് മരം
നിൻ്റെ പൂക്കളെവിടെയെന്ന് ഞാൻ
നിൻ്റെ വിരലുകളെവിടെയെന്ന് മരം
നിൻ്റെ ചില്ലകളെവിടെയെന്ന് ഞാൻ
നിൻ്റെ ഹൃദയമെവിടെയെന്ന് മരം
നിൻ്റെ കാതലെവിടെയെന്ന് ഞാൻ
കാണാതെ പോയ പൂക്കാലങ്ങളേ …
ഒരിക്കലാകാശത്ത്
രണ്ട് ചന്ദ്രൻമാരുണ്ടായിരുന്നു
രണ്ട് ചന്ദ്രൻമാർ മാത്രം..
അതിലൊന്ന് പൊട്ടിത്തെറിച്ചാണ്
ആയിരം നക്ഷത്രങ്ങൾ പിറന്നത്

പ്രിൻസ് ഓവേലിൽ