ചിലതങ്ങനെയാണ്
എത്ര നിബിഡവനമെങ്കിലും
ഒരു കിളിയെങ്കിലുമുണ്ടാകും
ചിറകിനാലിലകളെ വകഞ്ഞു മാറ്റി
സൂര്യകിരണങ്ങളെയാനയിക്കാൻ,
ആകാശമൊരു സ്വപ്നമല്ലെന്ന്
ചെറുചെടികളോടും പറയുവാൻ
എത്ര വലിയ മഴ പെയ്താലും
ഒരു തുള്ളിയെങ്കിലുമുണ്ടാകും
ചേമ്പിലക്കൈകളിൽ –
നിന്നൂർന്നു പോകാതെയങ്ങനെ,
മഴതോർന്നരുണനണയുമ്പോൾ
വൈഡൂര്യമായിത്തിളങ്ങുവാൻ
എത്ര കൊടുംവേനലെങ്കിലും
ഒരിലയെങ്കിലുമുണ്ടാകും
കരിഞ്ഞുണങ്ങി വീഴാതെയും
കാറ്റിൽക്കൊഴിഞ്ഞു പോകാതെയും
‘വിയർത്തൊലിച്ചു വരുവല്ലേ
ഒന്നു കയറി നിന്നേച്ചും പോ’
എന്ന് നിറഞ്ഞ സ്നേഹത്തോടെ
തലയാട്ടി വിളിക്കുവാൻ
ഏതു മറവികൾക്കിടയിലും
ചിലയോർമകളങ്ങനെ
കുടമറന്നു മഴനനഞ്ഞു നടക്കും,
ഈറനണിഞ്ഞൊരു വരാന്തയിൽ
കയറി നിന്നിട്ട് മിഴികളിൽ നോക്കി
അത്രമേലാർദ്രമായ് ചോദിക്കും
‘കുറച്ചു കഴിഞ്ഞു പോയാപ്പോരേ?’
എത്ര തിരക്കുകൾക്കിടയിലും
ചില വാക്കുകളങ്ങനെയുണ്ടാകും,
സ്നേഹനൂലിൽ കൊരുത്തെന്നെ
ഒരു കവിതയായ്ത്തീർക്കുമോയെന്നു
പിന്നെയും കെഞ്ചിയങ്ങനെ ….
ഒന്ന്
കാറ്റുള്ളയത്രയും ദൂരം,
മഴപെയ്യാത്തയത്രയും സമയം,
എന്ന് ഒരപ്പൂപ്പൻതാടി.
ഒഴുക്കുള്ളയത്രയും ദൂരം,
ചുഴിയിലാഴാത്തയത്രയും സമയം,
എന്ന് ഒഴുക്കിലെയൊരില.
രണ്ട്
പൊട്ടിത്തെറിച്ച് പനമ്പിലേക്കു
വീണ് ആകാശം കണ്ടു കിടന്നു;
തൂത്തുകൂട്ടി പാത്രത്തിലടച്ചുവച്ചു.
പാത്രം തുറന്നപ്പോളത്തെ പ്രതീക്ഷ –
തിളച്ചയെണ്ണയിലസ്തമിച്ചു.
അവസാനമൊന്നു പൊട്ടിത്തെറിച്ചു –
പുറത്തേയ്ക്കുള്ള വഴിതിരയുന്നു ;
വെറുതെയൊരു കടുകുമണി
മൂന്ന്
നീ മീൻമുള്ളു തിന്നില്ലെന്ന
പ്രതീക്ഷയാണ് പാതിരായ്ക്കും
നിൻ്റെ തീൻമേശയ്ക്കരികിലെന്നെ
ഉറങ്ങാതിരുത്തുന്നതെന്ന് ചക്കിപ്പൂച്ച
നാല്
വീടേയെന്നെത്തുറന്നു വിടണേ
കാറ്റും കിളികളും വിളിക്കുന്നുണ്ട്
പുഴയും മഴയും തിരയുന്നുണ്ട്
വെയിലും പൂവും നോക്കുന്നുണ്ട്
വീടേയെന്നത്തുറന്നു വിടണേ
അഞ്ച്
മുറിവിൽ നിന്നൊഴുകുന്നതെപ്പോഴും
രക്തവും ചലവും ആകണമെന്നില്ല
കവിതകളുമൊഴുകാറുണ്ട്?
മുറിവുകളെപ്പോഴും ഉടലിൽ മാത്രകണമെന്നുമില്ല…..
ആറ്
വേരിലൂടെ ഇലയിലെത്തിയ
തുള്ളി ഇലയോടു പറഞ്ഞു
“ഇപ്പോൾ ഞാൻ നിന്നിലാണ് “
ഇല മെല്ലെ ചോദിച്ചു
“നേരത്തെയെന്നെയറിയാമോ?”
“ഒന്നുമ്മ വെച്ചിരുന്നു, മഴയായ് “
ഏഴ്
കോവിഡ് കാലമാണ്
പറഞ്ഞുതന്നത്
ലക്ഷങ്ങൾ കൊടുത്ത്
ബുക്ക് ചെയ്ത
കുടുംബക്കല്ലറകളുടെ
വ്യർത്ഥത
എട്ട്
മൗനത്തിൻ്റെ വള്ളിയിൽ
നീ കൊരുക്കുന്ന
ആത്മഹത്യയുടെ ചൂണ്ട
ഒൻപത്
ഉള്ളിലേയ്ക്കാഴ്ന്നിറങ്ങി
നീളൻകൊക്കുകൊണ്ടു
നിൻ്റെയാത്മാവിനെത്തൊടുന്ന
ചെറുതേൻകിളിയാകുന്നു കവിത
പത്ത്
“ഊതീട്ടു വീട്ടിക്കേറിയാ മതി”
“തുള്ളി പോലും കുടിച്ചിട്ടില്ല”
“മണക്കുന്നുണ്ടല്ലോ കവിത
ഇന്നും പുറത്തു കിടന്നാ മതി”
ആത്മഗതം
‘പ്രണയമേ നിനക്കായ്
കൊരുത്ത കവിത’
പ്രിൻസ് ഓവേലിൽ