ഓരോ മരം കാണുമ്പോഴും കുരിശുമരമോർമ വരും
ഓരോ കുന്നു കാണുമ്പോഴും
ഗാഗുൽത്തായും
നാളത്തെ വസന്തത്തിലേക്ക്
ഒരു കാറ്റിനെ ഞാൻ
ഊതിയയയ്ക്കുന്നു
ഒരു വശത്തു നിന്നൊരു
മരംകൊത്തി കൊത്തുന്നു
മറുവശത്തു നിന്ന് മറ്റൊരു
മരംകൊത്തി കൊത്തുന്നു
ഒരു കൂടിന് രണ്ട് വാതിലുകൾ
പുഴയെ വേരുകൾ കൊണ്ടുതൊട്ട്
നരച്ച ഇലകളുമായ് നിൽക്കുന്ന
ഒരു മരത്തെക്കാണുമ്പോൾ
ഓർമകളിലേക്ക് മിഴിനട്ടിരിക്കുന്ന
വൃദ്ധനെപ്പോലെ തോന്നുന്നത്
എനിക്കു മാത്രമാകുമോ?
*
എത്രയാവാഹിച്ചേതു
മരത്തിൽതറച്ചാലും
എങ്ങനെയൂരി പോരുന്നു
നിങ്ങളോർമകളേയെന്നെ
വേട്ടയാടുവാൻ …
*
കടലിറങ്ങിപ്പോയ വഴികളിലൂടെ
ശ്രദ്ധിച്ചു നടക്കണം
ഉണങ്ങിയ മീൻതലകളിൽ
തിളങ്ങുന്നത് മീൻകണ്ണുകൾ
തന്നെയാകണമെന്നില്ല
കടലൊളിപ്പിച്ച മുത്തുകളുമാവാം
ഒരു വിത്തുണ്ടായിരുന്നു
മൗനത്തെ പുതച്ചങ്ങനെ…..
എത്ര നാളുകൾ കിടന്നെന്നറിയില്ല
ഇപ്പോൾ
ഇലകൾ തമ്മിൽ പുണരുന്ന
ശബ്ദത്തെ സൗഹൃദമെന്നും
ശലഭങ്ങളുടെ നേർത്ത
ചിറകടികളെ പ്രണയമെന്നും
നാം വിളിക്കുന്നു
