രാത്രികൾ
മണമുള്ള മുല്ലയല്ല
ആർത്തലയ്ക്കുന്ന മുല്ല
പനിനീരും കൊണ്ടൊന്നാരാണ്
നുണ പറഞ്ഞത്
നനഞ്ഞൊട്ടുന്ന രാത്രികൾ
വാരിവലിച്ചെടുക്കുന്ന ജീവിതങ്ങൾ
ഉറക്കംപോയ കുഞ്ഞിൻ്റെ
ചുണ്ടുകൂടാത്ത നിലവിളികൾ
എൻ്റെ പരമാധികാരത്തിൻ്റെ
പുല്ലിനെത്തിന്നു തീർക്കുന്ന
നിൻ്റെ കൊഴുത്ത കാളകൾ
കാവലില്ലാത്ത ഏറുമാടങ്ങളിൽ
ഇഴഞ്ഞെത്തുന്ന പാമ്പുകൾ
തിരുത്തിയെഴുതിയ രേഖകൾ
നിനക്ക് കാവലെന്നാരാണ്
നുണ പറഞ്ഞത്
നിൻ്റെ ജീവനും കിനാവിനും
വിലയുണ്ടെന്നാരാണ്
നുണ പറഞ്ഞത്
രാത്രിയിൽ മാത്രം തുറക്കുന്ന
വാതിലുകൾ സ്വർഗത്തിലേയ്ക്കുള്ള
ഇരുൾ മൂടിയ വഴികൾ
രാത്രികൾ
നമുക്കുറക്കാനുള്ളതല്ലല്ലോ
ജീവിച്ചിരിക്കുന്നുണ്ടെന്ന്
പരസ്പരമാശ്വസിപ്പിക്കാൻ
അത്രമാത്രം
മരണമൊഴുകിപ്പോകുന്ന
വഴിയിലെന്നിട്ടും മുങ്ങാതെ
നിൽക്കുന്നു നോക്കുകുത്തികൾ
