കവിത
കളിക്കളം:പ്രിൻസ് ഓവേലിൽ
കളിക്കളം
ചതുരംഗപ്പലകയിൽ
കൂർത്ത നോട്ടങ്ങളെങ്കിലും
നിശബ്ദമാണ് നീക്കങ്ങൾ
മുപ്പത്തിരണ്ട് കരുക്കളും
അടുത്ത നീക്കത്തിനായ് കാത്ത്
വിരലുകളിലേക്കു നോക്കും
നാടകീയമായ നിശബ്ദതയോടെ
വഴിയടച്ചൊരു കരു നീക്കിയിട്ട്
കളിക്കാരനനങ്ങിയിരിക്കും
ഒരു കരു വെട്ടിപ്പെട്ടിയിലിട്ടിട്ട്
എതിരാളിയുടെ കണ്ണിലേക്ക്
നോക്കിയൊരു ചിരിയമ്പെയ്യും
എല്ലാ നീക്കങ്ങളും നിലയ്ക്കുമ്പോൾ
കരുക്കൾ പെട്ടിയിലേയ്ക്ക് കയറും
പെട്ടിയ്ക്കുള്ളിൽ വിരലുകളുടെ
നിയന്ത്രണമില്ലാത്തതിനാൽ
ഓരോ കരുക്കളും കലഹിക്കും
വെളുത്ത രാജാവും രാജ്ഞിയും
കറുത്ത രാജാവിനോടും റാണിയോടും
പോരടിക്കുവാൻ വംശീയതയുടെ
വാളുകൾ പുറത്തെടുക്കും
ആനകൾ ചിന്നം വിളിക്കും
കുതിരകളുടെ ചാട്ടത്തിൽ
പെട്ടിയുടെയടപ്പു തെറിക്കും
കുതിരകൾക്കുമാനകൾക്കും
തേരോട്ടങ്ങൾക്കുമിടയിൽ
കാലാളുകൾ നെടുവീർപ്പിടും
അടിച്ചമർത്തലിനിടയിലും
കാലാളുകളാത്മഗതം ചെയ്യും
കളിക്കളത്തിലിറങ്ങുമ്പോളാകട്ടെ ….