നിറയെയിലകളുള്ള മരം
മഞ്ഞുതുള്ളികളുടെ പ്രഭാതം
നീ നിറയെയിലകളുള്ള മരം
ഒഴുകിയെത്തുന്ന തെന്നൽ
നിറചിരിയിൽ കുളിരുന്ന ഞാൻ
നെടുവീർപ്പുകളുടെ നട്ടുച്ച
നീ നിറയെയിലകളുള്ള മരം
ചില്ലയിലൊരു കിളിക്കൂട്
പ്രാണനിലേയ്ക്കൊരു പാട്ട്
ചില്ലകളിൽ ചായുന്ന സന്ധ്യ
നീ നിറയെയിലകളുള്ള മരം
ശലഭങ്ങളുടെ ചുംബനം
ഇതളുകളിലെ ചിരാതുകൾ
മിന്നാമിനുങ്ങുകളുടെ രാത്രി
നീ നിറയെയിലകളുള്ള മരം
നിലാവിലലിയുന്ന പരിമളം
നക്ഷത്രങ്ങളുടെയാകാശം
ആകയാൽ പ്രിയപ്പെട്ടവരെ
ഉറുമ്പുകൾക്കൊരിക്കലും
പൊട്ടിക്കാനാവുന്നില്ലല്ലോ
കരിമ്പിൻ്റെ കരിന്തൊലി
ആരുമെടുക്കാതെപോയ
മധുരതന്മാത്രകൾ
പൂത്തു പൊങ്ങായ് ഉണങ്ങി
മണ്ണിലടിഞ്ഞു ചേർന്നേക്കാം
ആകയാൽ പ്രിയപ്പെട്ടവരെ
നമുക്ക് മാർദ്ദവമുള്ള
പുറംതോടുകൾ മാത്രം മതി
ഞെട്ടിൽ നിന്നടരുന്നതിനു മുൻപ്
ഉറുമ്പരിച്ചതിൻ്റെ ബാക്കി
കിളികൊത്തിയതിൻ്റെ ബാക്കി
അതുമാത്രം മതിയാകും