ചിതറിപ്പോയത്
ഉള്ളിലെ നിശബ്ദതയെ
കൊത്തിവലിച്ചു
കൊണ്ടുപോകുന്നുണ്ട്
കഴുവിലേയ്ക്കുള്ള വഴികൾ
നീലയാകാശത്തെ
നെടുകെ മുറിച്ചു
കടന്നുപോകുന്നുണ്ട്
ജെറ്റിൻ്റെയിരമ്പൽ
മൂപ്പെത്താത്ത സ്വപ്നങ്ങളോട്
വെറുതെയെന്തിനോ
കലഹിക്കുന്നുണ്ട്
പേരില്ലാത്തയോർമകൾ
പൂക്കാലമുറങ്ങുന്ന കായ്കളേ
നിങ്ങളിനിയുമുണങ്ങി
പൊട്ടിത്തെറിക്കാത്തതെന്തെന്ന്
കലമ്പുന്നുണ്ട് വെയിൽക്കണ്ണ്
വാക്കുകളെ വാറ്റി
കവിതയെടുക്കുന്നവനേ
നിന്നുള്ളിലടിയുന്നുണ്ട്
പിൻവഴികളുടെ മട്ടും പിശിടും

ഒരു ദോശക്കല്ലിൽ
മൊരിഞ്ഞു കിടക്കുന്നു
ഗോതമ്പുപാടം
കളികഴിഞ്ഞ
മൈതാനത്തുനിന്ന്
ഏറ്റവുമൊടുവിൽ
പുറത്തുപോകുന്നവനാകും
പരാജിതൻ
പുല്ലുകൾക്കിടയിലെ
ഒരു തുള്ളി
അവൻ്റേതുതന്നെയാണ്
*
കണ്ണെത്താദൂരത്തെ
തൊട്ടാവാടിപ്പാടം
വയലറ്റ് പൂക്കളുടെ വസന്തം
കാറ്റുകൊണ്ടുപോകുന്നത്
തേനീച്ചകളുടെയിരമ്പം
ദോശയിലേയ്ക്ക്
ഡബിളോംലെറ്റ്
കോഴിക്കുഞ്ഞിൻ്റെ
കീയം കരച്ചിൽ
മറിയുന്ന
താളുകളിൽ നിന്നും
പറന്നുപോകുന്നു
വാക്കുകൾ
ഹൃദയം
ചില്ലയാക്കി വയ്ക്കൂ
കൂട്ടുകാരാ
Beautiful poem