The Maarga
  • Home
  • About
  • Editorial board
  • Blog
    • Culture & Arts
    • Fiction & Poetry
    • Class Room
    • Studies
    • Podcast
July 13, 2021 by maarga editor
Culture & Arts

കുറുക്കൻ കൂവിയ ഇടങ്ങൾ :രാജേന്ദ്രൻ എടത്തുംകര

കുറുക്കൻ കൂവിയ ഇടങ്ങൾ :രാജേന്ദ്രൻ എടത്തുംകര
July 13, 2021 by maarga editor
Culture & Arts
Spread the love

ഇന്ത്യയിൽ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവികളിൽ കുറുക്കനുമുണ്ടെന്നു വായിച്ചപ്പോൾ മനസ്സിൽ ചില കൂവലുകളുണ്ടായി. അടുത്തുനിന്നുകണ്ട ആദ്യ വന്യമൃഗം എന്ന പദവിയിൽ അതിനെയാണ് പ്രതിഷ്ഠിച്ചിരുന്നത്. ആദ്യമായി കേട്ട വന്യമൃഗത്തിന്റെ നാദവും അതിന്റേതായിരുന്നു. അതൊരു വന്യമൃഗമല്ലെന്നു ആരു തർക്കിക്കാൻവന്നാലും വകവെച്ചുകൊടുക്കാനാവാത്തവിധം കുട്ടിക്കാലത്തെ ഭാവനകളും കിനാവുകളും മടങ്ങിവരവു തുടങ്ങിക്കഴിഞ്ഞതായി തോന്നി. കുറുക്കൻ ഒളിച്ചുപാർത്ത ഇടങ്ങളിലേക്കൊക്കെ മനസ്സും പായാൻ തുടങ്ങി. കൊമ്പിനുവേണ്ടിയുള്ള വേട്ടയിൽനിന്നും രക്ഷപ്പെടുത്താൻ ആനകളിലെ പുരുഷന്മാരെ പ്രകൃതി മോഴകളായി ജനിപ്പിച്ചുതുടങ്ങിയിരിക്കുന്നു എന്നു വായിച്ചപ്പോൾ വന്ന സങ്കടത്തോളം വരും കുറുക്കൻ ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്ന അറിവിന്റെ ആളലും. കൊമ്പനാനകളില്ലാത്ത ലോകം വരും, കുറുക്കന്മാർ ഇല്ലാത്ത ലോകം വരും എന്നൊന്നും കരുതാനേ ആവുന്നില്ല.

ഞങ്ങൾ നാട്ടിൻപുറത്തുകാർക്ക് ആനയെ ഞങ്ങളുടെ നാട്ടുകാരനായി തോന്നിയിട്ടില്ല. പുറത്തുനിന്നും വരുന്ന ഒരു അപരിചിതനോട് കാണിക്കേണ്ടുന്ന ഭയഭക്തിബഹുമാനങ്ങളോടെയാണ് ഞങ്ങൾ അതിനെ വരവേറ്റത്. കുറുക്കന്റെ കാര്യം അങ്ങനെയല്ല. പകലായാലും രാത്രിയായാലും കുറുക്കനെ കാണൂമ്പോഴേക്കും ഞങ്ങൾ സ്ഥലകാലങ്ങൾ മറന്ന് അതിനുനേരെ കൂവാൻതുടങ്ങിയിരിക്കും.കുറുക്കൻ പോകുന്ന വഴിയിലെല്ലാം കൂവലും കൂടെച്ചെന്നു. അവൻ ഞങ്ങളുടെ സ്വന്തം കോമാളിയായിരുന്നു. അവൻ കാണിച്ച പോക്കിരിത്തരങ്ങൾ ചില്ലറയല്ലെങ്കിലും. പ്രിയപ്പെട്ടവരുടെ ശവമടക്കി തിരിച്ചുപോരുമ്പോൾ അവനെ പേടിച്ചുമാത്രം കൊട്ടമുള്ളിന്റെ സന്നാഹം ഒരുക്കിവെച്ചിട്ടുണ്ട്.കന്നുകാലികളുടെ ഈറ്റാലയിൽ അവനെ പേടിച്ച് ഉറങ്ങാതെ കാവൽനിന്നിട്ടുണ്ട്. പുള്ളിപ്പിടയെയോ ചെമ്പൻപൂവനെയോ കാണാതാവുമ്പോൾ അവന്റെ അദൃശ്യസാന്നിധ്യം വീർപ്പുമുട്ടൽ ഉണ്ടാക്കിയിട്ടുണ്ട്. ഇടവഴിയിലൂടെ ഒറ്റയ്ക്കുനടക്കുമ്പോൽ പെട്ടെന്നു മുൻപിൽ ചാടി പേടിപ്പിച്ചിട്ടുണ്ട്. ഓരി ശവത്തെ വിളിക്കുന്നു എന്നു വൈലോപ്പിള്ളിക്കവിതയിൽ കേട്ട ശ്വാസംമുട്ടിക്കുന്ന ഭീഷണനാദംകൊണ്ട് ചിലപ്പോൾ അവൻ കുഞ്ഞുങ്ങളെ മാത്രമല്ല നടുക്കിക്കളഞ്ഞത്.

എങ്കിലും അവൻ ഞങ്ങളുടെ സ്വന്തം കോമാളിയായിരുന്നു. സ്വരപ്രസ്താരത്തിന്റെ സ്ഥായീഭേദങ്ങൾകൊണ്ട് അവൻ ഞങ്ങൾക്കു പകർന്നുതന്ന ഇമ്പമുറ്റ ഗാനങ്ങൾ നാട്ടുകാരനായ ഒരു വികടഗായകന്റേതായിരുന്നു. കോരിച്ചൊരിയുന്ന ഇരുണ്ടമഴയിൽനനഞ്ഞ് ശരംവിട്ടതുപോലെ പാഞ്ഞുപോകുന്ന അവനെനോക്കി ഞങ്ങൾ ആർത്തുചിരിച്ചതിന്റെ കഥകളൊന്നും എളുപ്പത്തിൽ പറഞ്ഞുതീർക്കാവുന്നതല്ല. അവന്റെ മിന്നിമറയുന്ന കൺവെളിച്ചത്തിന്റെ തിളക്കം ഞങ്ങൾക്കു മന:പാഠമായിരുന്നു.ഒന്നിൽനിന്നു തുടങ്ങി അനേകമായി, ആരോഹണംചെയ്ത്, വിപരീതസ്ഥിതിയിൽ അവസാനിക്കുന്ന കുറുക്ക് കേട്ടാണ് ഞങ്ങളുടെ രാത്രികൾ പലപ്പോഴും രോമാഞ്ചക്കുപ്പായം തുന്നിയത്.പോകുംവഴികൾക്കിടയിലെ കുറ്റിക്കാട്ടിലും മാളങ്ങളിലും ഒളിച്ചുപാർത്ത് പിടികൊടുക്കാതെജീവിക്കുന്നതിന്റെ യുദ്ധശാസ്ത്രം അവൻ ഞങ്ങളെ പഠിപ്പിച്ചുപോന്നു. (പട്ടാളക്കാർ ശത്രുവിൽനിന്നും രക്ഷപ്പെടാൻ ഒളിച്ചിരിക്കുന്ന മാളത്തിന് ഇംഗ്ലിഷിൽ കുറുക്കൻമാളമെന്നുതന്നെയാണ് പേര്). വല്ലപ്പോഴുമൊരിക്കൽ പകൽവെളിച്ചത്തിൽ പ്രത്യക്ഷപ്പെട്ടുപോയാൽ നാണിച്ചുനാണിച്ചു വാലടക്കംപൂണ്ട് ഓടിമറയുന്ന ആ ജീവിയോളം വരില്ല, തനിക്കുപറഞ്ഞിട്ടില്ലാത്തിടത്തേക്കു വരാനില്ലെന്നു തീർച്ചചെയ്യുന്ന ഒരു അഭിമാനിയും. കുന്നുകളും പൊന്തകളും തീർന്നപ്പോൾ, വയലുകളിൽ വിഷം ചേർന്നപ്പോൾ,പാറകളും മടകളും തൂർന്നപ്പോൾ കുറുക്കൻ അവസാനഗാനവുംപാടി അരങ്ങൊഴിയാൻ കാത്തുനിൽക്കുന്നു.

ചെറിയ കാലുകൾ, നിറയെ രോമം മൂടിയ ശരീരം, ത്രികോണാകൃതിയിൽ ഉയർന്നുനിൽക്കുന്ന ചെവികൾ, ഇടുങ്ങിയതെങ്കിലും ദീർഘമായ മാംസപേശികൾ,നീണ്ടിടതൂർന്ന വാല്, ഉടലും വാലും ചേർന്നാലും എൺപതു സെന്റിമീറ്റർ തികച്ചില്ലാത്ത ദൈർഘ്യം, നിൽക്കുമ്പോൾ മുപ്പതുസെന്റിമീറ്റർ പോലും വരാത്ത ഉയരം, മൂന്നോ നാലോ കിലോഗ്രാം മാത്രം വരുന്ന ശരീരഭാരം, ചുവപ്പുകലർന്ന തവിട്ടുനിറം, വാലറ്റത്ത് ഒരൽപം കറുപ്പ്: കുറുക്കന്റെ തൂലികാചിത്രം പൂർത്തിയായി. (ശരീരത്തിലെചൂട് പുറന്തള്ളാനാണത്രേ ചെവികൾക്ക് ഒരൽപം വലിപ്പക്കൂടുതൽ). എലി, അണ്ണാൻ, മുയൽ, പക്ഷികൾ, ചില വലിയതരം പ്രാണികൾ, ഞണ്ട്, പഴങ്ങൾ, അഴുകിയ ശവങ്ങൾ ഇവയെല്ലാം പഥ്യം. ഇത്തിരികൊണ്ട് വയറുനിറയുന്ന പ്രകൃതമായതിനാൽ പലപ്പോഴും ഒറ്റയ്ക്കാണ് ഇരതേടൽ. ഇരയെ കൂട്ടമായി ആക്രമിച്ചുപിടിക്കുന്ന ശീലം ഇല്ലെന്നുതന്നെ പറയാം. മണിക്കൂറിൽ നാൽപത്തിയെട്ടു കിലോമീറ്റർ വരെ ഓടാൻ കഴിയുന്ന ദ്രുതസഞ്ചാരി. കാഴ്ചശക്തിയിലും കേൾവിശക്തിയിലും മണംപിടിക്കുന്നതിലും അഗ്രഗണ്യൻ.നേരം മങ്ങിയാലാണ് സാധാരണഗതിയിൽ ഇരപിടുത്തം.ഭക്ഷണം കടിച്ചുകീറിക്കഴിക്കുന്ന ശീലം. (പ്രസഹ എന്നു അഷ്ടാംഗഹൃദയം). അറിഞ്ഞിടത്തോളം ഏകപത്‌നീ/പതീവ്രതം. നാൽപത്തിയൊമ്പതു മുതൽ അമ്പത്തിയൊമ്പതുവരെ ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ഗർഭകാലം. ഒരു പ്രസവത്തിൽ രണ്ടുമുതൽ ആറുവരെ കുഞ്ഞുങ്ങൾ. കുഞ്ഞുങ്ങളുണ്ടായിക്കഴിഞ്ഞാൽ അവയെ താലോലിച്ച് നാലഞ്ചാഴ്ചക്കാലം മാളത്തിൽ കാവലിരിക്കുന്നതിന് അച്ഛനെന്നോ അമ്മയെന്നോ ഭേദമില്ല. പത്തോ പന്ത്രണ്ടോ കൊല്ലം നീണ്ടുനിൽക്കുന്ന ആയുഷ്‌കാലം. വരണ്ടതും സസ്യനിബിഡമല്ലാത്തതുമായ ഇടങ്ങളാണ് കുറുക്കൻ ആവാസത്തിനു തെരഞ്ഞെടുക്കുന്നത്. നിബിഡവനങ്ങളോട് ഒട്ടും പ്രിയമില്ല. ഉയർച്ചതാഴ്ചകളുള്ള ഭൂമിയിലാണ് മാളം കണ്ടെത്തുന്നത്. ഒട്ടേറെ ഊടുവഴികളിലേക്കു സ്വയം പിണഞ്ഞുകിടക്കുന്നതായിരിക്കും കുറുക്കന്റെ മാളം.

സംസ്‌കാരം കുറുക്കനെ കാത്ത വഴികളുടെ വൈചിത്ര്യം രസാവഹമാണ്. നാടോടിക്കഥകളുടെയും പുരാവൃത്തങ്ങളുടെയും പഠിതാക്കൾക്ക് കുറുക്കൻ ആഗോളബന്ധുവാണ്. ഒരിക്കലും വശത്താക്കാനാകാത്ത സൂത്രശാലിയായും പൈശാചികതയുടെ പ്രതിരൂപമായും ലൈംഗികതയുടെ ചിഹ്നമായും മറ്റും വിവിധസംസ്‌കാരങ്ങൾ കുറുക്കനെ കഥകൾക്കുള്ളിലൊളിപ്പിക്കുന്നതു കാണാം. ഗ്രീക് മിഥോളജിയിലെ ട്യൂമിഷ്യൻ കുറുക്കൻ ഒരിക്കലും പിടികൂടാനാവാത്ത ഭീമാകാരനാണ്.ദൈവങ്ങളാൽ ശിക്ഷിക്കപ്പെട്ട കുറുക്കനെ പിടികൂടാൻ നടത്തുന്ന ശ്രമങ്ങൾ കഥകളെ ഉദ്വേഗഭരിതമാക്കുന്നു.ജാപ്പാനീസ് മിഥോളജിയിലെ കിറ്റ്‌സ്‌നെ മനുഷ്യനായി മാറാൻ കഴിവുള്ള പ്രേതാത്മാവാണ്.ധാന്യത്തിന്റെ ദേവതയായ ഇനരിയുടെ സന്ദേശവാഹകനായും കുറുക്കനെ സങ്കൽപ്പിക്കുന്നുണ്ട് ജാപ്പാനീസ് പുരാകഥകൾ. പൗരാണിക റോമാക്കാരുടെ ഭാവനയിൽ തീപ്പൂതങ്ങളുടെ ബന്ധുക്കളാണ് കുറുക്കൻമാർ.ഏഷ്യയുടെ പലഭാഗങ്ങളിലും കുറുക്കനെ ലൈംഗികതയുമായി ബന്ധപ്പെട്ട രൂപകമായി ചിത്രീകരിച്ചുകാണുന്നുണ്ട്.കൊറിയൻ നാടോടിക്കഥയിലെ കുമിഹോ പുരുഷന്മാരെ വശീകരിക്കാൻ സ്ത്രീയായി രൂപം മാറി വരാറുണ്ട്. ഒമ്പത് വാലുകളുള്ള അസാമാന്യ പ്രതിഭാശാലിയായാണ് ചൈനീസ് നാടോടിക്കഥകളിൽ കുറുക്കൻ പ്രത്യക്ഷപ്പെടുന്നത്.

മനുഷ്യനുമായി അടുക്കാൻ അത്രമേൽ വിസമ്മതിക്കുന്ന മറ്റൊരുജീവിയില്ലെന്ന മട്ടിലാണ് അതിന്റെ പെരുമാറ്റം.’ഒരു മുഖസ്തുതിക്കാരനും കള്ളനും കുറുക്കനും ഒരേ മുട്ടയിൽ നിന്നാണ് ജനിക്കുന്നത്’ എന്നോ, ‘കുറുക്കൻ ഈ ലോകം കണ്ടതിൽ വെച്ച് ഏറ്റവുംവലിയ അവസരവാദിയാണ്.’ (റുഡ്യാർഡ് കിപ്ലിങ്ങ്:ഒരു പ്രതികാരത്തിന്റെ കഥ.) എന്നോ കഥകൾ കുറുക്കനെ സാമാന്യമായി നിർധാരണം ചെയ്യുന്നു.ഏതു വഴിയരികിലും കണ്ടുമുട്ടിയേക്കാം എന്നു ഒരുകാലത്ത് മലയാളി കരുതിയിരുന്ന ഈ ജീവി നമ്മുടെ സാംസ്‌കാരികജീവിതത്തിൽ അത്ര ശ്രദ്ധാപൂർവമായ നിരീക്ഷണങ്ങൾക്ക് വിഷയീഭവിച്ചിട്ടുണ്ടെന്നു പക്ഷേ, പറയുവാൻ വയ്യ.

പകൽവെളിച്ചത്തിൽ മനുഷ്യനുമുൻപിൽ പ്രത്യക്ഷപ്പെട്ടുപോയാൽ തിരിഞ്ഞുനോക്കിക്കൊണ്ടാണ് എപ്പോഴും കുറുക്കൻ ഓടിമറയുക എന്ന കുറുക്കൻ അനുഭവത്തിനു ലഭിച്ച നാടൻഇതിഹാസകൽപന ഇങ്ങനെയാണ്: പണ്ട് ദൈവം മനുഷ്യനെ സൃഷ്ടിയ്ക്കുന്ന സമയത്ത് കുറുക്കൻ അരികിലുണ്ടായിരുന്നുവത്രെ. എല്ലും എല്ലിൻകൂടും മാംസവും തീർത്തുകഴിഞ്ഞ് ദൈവം മനുഷ്യനെ തോൽകൊണ്ട് പൊതിയേണ്ടും പണിയിലേർപ്പെടാൻതുടങ്ങിയപ്പോൾ കുറുക്കനെ മാറ്റിനിർത്താൻ ഒരു അടവെടുത്തു.പച്ച ഓലകൊണ്ടു മെടഞ്ഞ ഒരു കൊട്ട നൽകി കുറുക്കനെ വെള്ളം കൊണ്ടുവരാൻ പറഞ്ഞേൽപിച്ചു.പച്ചോലക്കൊട്ടയിൽ വെള്ളം കൊണ്ടുവരാൻ പോയ ആ പാവത്തിനു ചോർന്നുതീരുന്ന വെള്ളം നോക്കി അമ്പരന്നുനിൽക്കാനേ കഴിഞ്ഞുള്ളു.ആ സമയത്ത് ദൈവം മനുഷ്യനു തോലിട്ടു.ഇപ്പോഴും കുറുക്കൻ മനുഷ്യനെ തിരിഞ്ഞുനോക്കുന്നത് തോലുണ്ടോ എന്നു തീർച്ചവരുത്താനാണത്രെ. നാട്ടിൻപുറത്തു ഞങ്ങൾ പറഞ്ഞുനടന്ന ഈ കഥയുടെ വരവ് ഏതുവഴിയിലൂടെയാണ് എന്നറിഞ്ഞുകൂടാ.കുറുക്കൻ തിരിഞ്ഞുനോക്കിക്കൊണ്ട്, മടിച്ചുമടിച്ച് എന്നപോലെ, നാണംകൊണ്ട് വശംകെട്ട്, ഓടിമറയുന്നത് ഒരുപാടുതവണ കണ്ടിരിക്കുന്നതിനാൽ കഥയ്ക്ക് കഥയേക്കാൾ രസംതോന്നുന്നു.

രാമനും സീതയും നടന്നുപോയ കാടുകളിലൊന്നും ഒരു കുറുക്കൻപോലുമുണ്ടായിരുന്നില്ല എന്നാണ് അധ്യാത്മരാമായണം നൽകുന്ന വായനാനുഭവം. ആരണ്യകാണ്ഡത്തിൽ ഇല്ലാതെപോയ ഒന്ന് ആരണ്യം മാത്രമായതുകൊണ്ടാവാം അത്. യുദ്ധരംഗത്ത് ചോരനുണയാനെത്തുന്ന ക്ലാസിക്കൽകൂറുക്കനെയേ എഴുത്തച്ഛനു പരിചയമുള്ളൂ. ‘നരൻ ചത്തു നരിയായ് പിറക്കുന്നു, നാരി ചത്തൊരു ഓരിയായ്ത്തീരുന്നു’ എന്നുപൂന്താനം , ജ്ഞാനപ്പാനയിൽ, കുറുക്കനെ ജന്മപരമ്പരകളുടെ അടയാളങ്ങളിലൊന്നാക്കിമാറ്റി. പഴയ അംഗനമാർ പുതിയ കുറുക്കൻമാരായിത്തീരുന്നു എന്നാണതിനർഥം. നരി എന്ന വാക്കിനു മലയാളത്തിൽ കുറുക്കൻ എന്നും അർഥമുള്ളതിനാൽ പുരുഷൻമാർക്കും കുറുക്കൻമാരാവാൻ അവസരമുണ്ട്.
ദേവസ്ത്രീകൾ അർജുനനെ പ്രലോഭിപ്പിക്കാൻ പോകുന്നിടത്ത് ‘പുലികരടികളും കുറുനരികളും’ നിൽക്കുന്നത് കുഞ്ചൻ നമ്പ്യാർ ശ്രദ്ധിക്കുന്നുണ്ട്. (കിരാതം തുള്ളൽ.) ദമയന്തിയെ ഓർമിക്കുന്ന ബാഹുകന് കാടിന്റെ ഭയാനകത കുറുക്കന്റെ ഓരിയാണ്:’കീരവാണി ഭൈരവാണി സാരവ ഫേരവാണി ഘോരകാനനാനി ച’. (നളചരിതം ആട്ടക്കഥ മൂന്നാംദിവസം). മടിയിൽ വന്നുപെട്ട കുറുക്കനെ ഉപേക്ഷിച്ച് സിംഹം ആനയെ കൊല്ലുന്നു എന്ന് ഭർതൃഹരിയുടെ നീതിശതകവാക്യത്തിൽ തരംതാഴ്ച സംഭവിച്ച കുറുക്കനെ ‘കേസരിവരനുണ്ടോ മാനിനെ ഹനിക്കുന്നു കേവലം ഗജത്തെയല്ലോ’ എന്നു ഖരവധം ആട്ടക്കഥയിൽ കൊട്ടാരക്കരത്തമ്പുരാൻ രക്ഷപ്പെടുത്തിക്കൊടുത്തു.

നടുവട്ടം പൂങ്കാവിൽ അമ്പുച്ചെട്ടി ഒരു സ്ത്രീലമ്പടനാണെന്നു കാണിക്കാൻ പ്രതിരൂപം തിരയുന്നിടത്ത് വടക്കൻപാട്ടുകവി കൂട്ടുപിടിക്കുന്നത് കുറുക്കനെയാണ്.
‘ഒന്നുണ്ട് കേൾക്കണം നേർചങ്ങാതി
നാടായ നാടൊക്കെയറിയും നമ്മൾ
കാട്ടിൽ കുറുനരി കിടപ്പൂ ചാപ്പാ
അപ്പോഴേ നോക്കീതു ചാപ്പൻ താനും.’ (നടുവട്ടം പൂങ്കാവിൽ അമ്പുച്ചെട്ടിയുടെ പാട്ടുകഥ.)

മൃഗശാലയുടെ ജയിലുചാടി നാളെ മുഖ്യമന്ത്രിയായിത്തീരാവുന്ന കുതന്ത്രത്തിനെയാണ് വൈലോപ്പിള്ളി കുറുക്കൻ എന്നു വിളിക്കുന്നത്.(മൃഗശാല.) സൂക്ഷിച്ചുനോക്കിയാൽ എല്ലാവരിലും ഒരു കുറുക്കച്ഛായയുണ്ടെന്നു ‘കുറുക്കനിൽ’ അദ്ദേഹം കടുപ്പിച്ചെഴുതുന്നു. ബന്ധങ്ങൾക്കിടയിൽ ഒളിഞ്ഞിരുന്നു ചതിക്കുന്നവനാണു കുറുക്കനെന്നു ജി.കുമാരപിള്ള (അത്താഴാനന്തര സല്ലാപം). ഒരു സാരോപലക്ഷണ എന്ന നിലയിൽ കുറുക്കൻ കൂവിത്തിമർക്കുന്ന പുതിയകാലത്തെയാണ് ടി.പി.രാജീവന്റെ ‘ദി കുറുക്കൻ’ ആവിഷ്‌കരിക്കുന്നത്. കുറുക്കനും പാരമ്പര്യവും തമ്മിലുള്ള രസികത്തം നിറഞ്ഞ സംബന്ധവും അസംബന്ധവും കെ.ആർ.ടോണിയ്ക്കു ചിരിയ്ക്കാനുള്ള വകനൽകുന്നു (കുറുക്കൻകുന്ന്). വേറെയും ചില കവിതകൾ സൂചിപ്പിക്കാനാവുമെങ്കിലും കുറുക്കനും കവിതയും ഒരുമിച്ചുപാർക്കുന്ന ഇടങ്ങൾ ഒരുപാടുണ്ടെന്നു തോന്നുന്നില്ല. മലയാളത്തിൽ നിറഞ്ഞുനിൽക്കുന്ന കുറുക്കൻ മറ്റൊരാളാണ്. താമ്രപത്രംകൊണ്ട് ബഷീറിന്റെ ഏറുവാങ്ങിമറഞ്ഞവനാണ് ആ അനശ്വരഗായകൻ. ഭൂമിയുടെ അവകാശം സ്ഥാപിക്കാൻ അവനോളം അവസരം ലഭിച്ച മറ്റൊരു കുറുക്കനുമുണ്ടാവില്ലതന്നെ. പി.കെ.നാരായണപിള്ളയ്ക്ക് സാഹിത്യപഞ്ചാനനത്വമല്ല സാഹിത്യ ജംബുകത്വമാണുള്ളത് എന്നെഴുതി കേസരി നാണംകെടുത്തിക്കളഞ്ഞ കുറുക്കനു താമ്രപത്രം നൽകുകയാണ് ബഷീർചെയ്തത്.

മലയാളത്തിലെ നാടൻപാട്ടുകളിലെ കുറുക്കൻ മിക്കവാറും ഒരു പാവത്താനാണ്. സദാ ദീനക്കാരനായി നടക്കുന്ന ഒരു കുറുക്കനെ ആവിഷ്‌കരിക്കുന്ന പാട്ട് ഇങ്ങനെയാണ്.
കുറുക്കാ കുറുക്കാ നിനക്കെന്തു വരുത്തം
തലക്കുത്തും പനിയും അതിനെന്തു വൈദ്യം
വെള്ളരീക്കേറണം കറമുറത്തിന്നണം
പാറമേക്കേറണം പറപറത്തൂറണം
കുന്നിന്മേൽകേറണം കൂക്കിവിളിക്കണം
വയലിൽനിന്നും വിളവെടുത്തുകൊണ്ടുവരുന്ന വെള്ളരിയിൽ അസാധാരണമായി കയ്ക്കുന്ന ചിലത് കുറുക്കൻ നക്കിയ വെള്ളരിയാണെന്നു വിധിയെഴുതുന്ന കൃഷീവലപ്രതിഭകളായിരിക്കണം ഈ പാട്ടിന്റെ അണിയറയിൽ.ഒന്നാംതരം അസംബന്ധനാടകത്തിലെ നടനെപ്പോലെയാണ് ഈ കുറുക്കൻ.കുറുക്കന്റെ കല്യാണം എന്ന പ്രയോഗത്തിലുള്ളത്രയും അസംബന്ധം ജന്തുകഥകളിൽ മറ്റെങ്ങുംകാണാനുമാവില്ലല്ലോ. കുറസോവയുടെ ഫ്രെയിമിലാണ് അത് നിത്യകല്യാണമായിത്തീർന്നത്.മഴയും വെയിലും ഒരുമിച്ചുവരുന്ന വിമോഹനമായ സമയഖണ്ഡത്തെ കുറുക്കന്റെ മേൽവിലാസത്തിലാണ് എഴുതിച്ചേർത്തത് എന്നോർക്കുമ്പോൾ അദ്ഭുതം തോന്നുന്നു.

മനുഷ്യബന്ധങ്ങൾ കുറുക്കനെ മുൻനിർത്തി പുനർനിർവചിക്കുന്ന പഴഞ്ചൊല്ലുകളിൽ ‘കിട്ടാത്ത മുന്തിരി പുളിക്കും’ എന്നതാണല്ലോ ഒരു വലിയ കുറുക്കൻ പ്രമാണം.’കുറുക്കനും മുന്തിരിയും തമ്മിലുള്ള ബന്ധം ഒരു വലിയ തത്വജ്ഞാനമാണ്.ഈ ലോകത്തെ എങ്ങനെ സ്വീകരിക്കാം അല്ലെങ്കിൽ എങ്ങനെ നിരാകരിക്കാം എന്നതിനെക്കുറിച്ചുള്ള ഒരു തത്വശാസ്ത്രവുംകൂടിയാണത്. ലോകത്തെ നേരിടുവാനുള്ള പലമാർഗങ്ങളിലൊന്ന് അതിനെ പുച്ഛിച്ചു തള്ളുക എന്നതാണ്’ എന്നു കുറുക്കൻപ്രമാണത്തിനു താർക്കികവിശദീകരണം മലയാളത്തിലുണ്ട്. (എം.എൻ.വിജയൻ: സമൂഹവും സൗന്ദര്യശാസ്ത്രവും.) അതിലുമപ്പുറംപോവുന്ന ഭാവച്ഛായ ആ പഴഞ്ചൊല്ലിനുള്ളത് അതിൽ കുറുക്കൻ ആണും മുന്തിരി പെണ്ണുമാണെന്നതാണ്. കുറുക്കനെ +പുരുഷൻ, +നാടോടി, -ധനികൻ, -കുലീനൻ, -ഉന്നതൻ എന്നെല്ലാം വിശദീകരിക്കാൻ കഴിയും.മുന്തിരിയുടെ സ്ഥിതി -പുരുഷൻ, -നാടോടി, +ധനിക, +കുലീന, +ഉന്നത എന്നാണ്. പലപാട് ചാടിനോക്കിയിട്ടും കിട്ടാതെവന്നപ്പോൾ ആത്മഹത്യയ്‌ക്കോ തകർച്ചയ്‌ക്കോ നിന്നുകൊടുക്കാതെ തന്റെകാര്യം നോക്കി പോയ പ്രായോഗികമതിയും ധീരനുമായ കാമുകനാണ് ആ കുറുക്കൻ. ഏതുനാട്ടിൻപുറത്തും കാണാവുന്ന ഒരു പ്രണയാഭ്യർഥനയുടെയും നിരാസത്തിന്റെയും പശ്ചാത്തലമൂണ്ട് ആ പഴഞ്ചൊല്ലിന്. ‘കുറുക്കൻ ചത്താലും കണ്ണു കോഴിക്കൂട്ടിൽ തന്നെ’ എന്ന മൊഴിയിൽ നിരന്തരപഴി ഏറ്റുവാങ്ങുന്ന നികൃഷ്ടനായ നിത്യകാമിയായി കുറുക്കൻ. അവളൊരു സുന്ദരിയാണ് എന്നതിനുപകരം അവളൊരു കുറുക്കനാണ് (കുറുക്കത്തിയാണ്?) എന്നു ആരാധനയോടെ പറയുന്ന ഒരു ജനതയേയുണ്ടാവൂ: വടക്കെ അമേരിക്കയിലെ നാട്ടിൻപുറത്തുകാർ.

കുറുക്കനെ സൂചിപ്പിക്കാൻ മലയാളത്തിൽ നാലോ അഞ്ചോ വാക്കുകളേയുള്ളൂ. കുറുക്ക് എന്ന പ്രകൃതിയോട് പുരുഷലിംഗപ്രത്യയമായ ‘അൻ’ ചേർത്താണ് മലയാളം കുറുക്കനെ നിർമിച്ചിരിക്കുന്നത് (ചില ഭാഷകളിൽ കുറുക്കനെ സൂചിപ്പിക്കാൻ സ്ത്രീലിംഗവാചിയായ പദങ്ങളാണുള്ളത്.റഷ്യൻ ഭാഷ ഉദാഹരണം).കുറുക്ക് എന്നാൽ കൂവൽ. വല്ലാതെ ഒച്ചയുണ്ടാക്കുന്നവനാണു കുറുക്കൻ. (ശുനകവംശത്തിലെ ഏറ്റവും ചെറിയ ജീവിയായതിനാൽ കുറുക്ക് എന്നത് ശരീരപ്രകൃതിയുമാകാം). കുറുനരി എന്ന വാക്കിലും സ്ഫുരിക്കുന്നത് കുറുക്കന്റെ കൂവൽതന്നെ. നരി എന്നാൽ നരിക്കുന്നത്;നരങ്ങുന്നത്.ശബ്ദംകൊണ്ട് തീർത്ത ജന്തുപ്രതിച്ഛായയാണത്. ഊളൻ എന്ന വാക്കിനുപിന്നിലും കുറുക്കന്റെ ശബ്ദംതന്നെ: ഊളിയിടുന്നത് ഊളൻ. ഓരിയിടുന്നത് ഓരി എന്നൊരു സമാനനിർമിതിയുമുണ്ട്. കേട്ടുപരിചയിച്ച ശബ്ദമോ കണ്ടുപരിചയിച്ച രൂപമൊ അല്ലാതെ കുറുക്കനെ നിർമിക്കാൻ മലയാളത്തിന്റെ പദകോശം ആധാരങ്ങൾ തിരഞ്ഞിട്ടില്ല. കണ്ടും കേട്ടും അറിഞ്ഞതിന്റെ ബലത്തിൽ മലയാളം നിർമിച്ച കുറുക്കനുമേൽ പിന്നീടു പതിച്ചതാണ് ഫേരവം (ഉപായമുള്ളത്), ഭൂരിമായൻ (അധികമായി ചതിക്കുന്നത്), സൃഗാലം (ചോര കുടിക്കുന്നത്), ധൂർത്തം (വഞ്ചിക്കുന്നത്) തുടങ്ങിയ പര്യായത്വങ്ങൾ. ജംബൂകം എന്ന വാക്കുമാത്രമാണെന്നു തോന്നുന്നു കുറുക്കനോട് അൽപമെങ്കിലും ദയകാണിച്ചത്. മാംസം ഭക്ഷിക്കുന്നത് എന്നേ അതിനർഥമുള്ളൂ.

എപ്പോഴും ഒച്ചവെച്ചും കറങ്ങിത്തിരിഞ്ഞും നടക്കുന്ന ഒരു മായാവിയാണ് മലയാളത്തിനു കുറുക്കൻ. വീട്ടിൽ സമയത്തിനു കയറാതെ തെണ്ടിനടക്കുന്നവർക്ക് ഭാഷയിൽ പാതിരാക്കുറുക്കൻ,പുലർച്ചക്കുറുക്കൻ എന്നെല്ലാം പേരുകൾ കരുതിവെച്ചിരിക്കുന്നത് ഓർമിക്കുമല്ലോ. കുറുക്കൻ ചെന്നേടത്തെല്ലാം കൂക്കും വിളിയും, കുറുക്കൻ കരഞ്ഞാൽ നേരം വെളുക്കില്ല, കുറുക്കന്റെ ഓലികേട്ടു ആന വിരളുമോ, കുറുക്കനു ആമയെ കിട്ടിയതുപോലെ എന്നെല്ലാം ആ ബഹളക്കാരനെ നിസ്സാരനാക്കി നാം ആഘോഷിച്ചുപോരുന്നു.
സാങ്കേതികവിദ്യയെ കുറുക്കന്റെ പേരിട്ടുവിളിച്ച മലയാളത്തിന്റെ പദനിർമാണ കൗശലത്തെക്കുറിച്ചുകൂടിപ്പറയേണ്ടിയിരിക്കുന്നു. വംശശത്രുക്കളായ നായും കുറുക്കനും ഇണചേർന്നുണ്ടാകുന്ന സങ്കരസൃഷ്ടിക്ക് നായ്ക്കുറുക്കൻ എന്നാണ് നാട്ടിൻപുറത്തുകാർ നൽകിയപേര്. ജീപ്പെന്നോ മിനിലോറിയെന്നോ തീർച്ചപറയാനാവാത്ത, രണ്ടിന്റെയും രൂപവും ഭാവവുമുള്ള പുതിയ ഇനം വാഹനങ്ങൾ പുറത്തുവന്നപ്പോൾ ജനങ്ങൾ അതിനെ നായ്ക്കുറുക്കൻ എന്നാണ് വിളിച്ചത്.സാങ്കേതികമായി വേറെ പേരുണ്ടാവാമെങ്കിലും അത് ആർക്കും അറിഞ്ഞുകൂടാത്തവിധത്തിൽ അത്തരം വാഹനങ്ങൾ ഇപ്പോഴും നായ്ക്കുറുക്കനായി അറിയപ്പെട്ടുവരുന്നു. കാടിന്റെ യുക്തി നാടിന്റെ സംസ്‌കാരത്തെയും ഭരിച്ചേക്കാം എന്നു ദയവായി സമാധാനപ്പെടുക.

ഇന്ത്യയുടെ ചിലഭാഗങ്ങളിൽ കുറുക്കനെത്തിന്നുന്നവരുണ്ട്. കുറുക്കന്റെ പല്ല് ആഭരണമാക്കിധരിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നവർ മറ്റു ചിലയിടങ്ങളിലുമുണ്ട്. ആചാരത്തിന്റെയോ ആനന്ദത്തിന്റെയോ ഭാഗമായി കുറുക്കനെ വേട്ടയാടുന്നവരുണ്ട്. കുറുക്കന്റെ രോമക്കുപ്പായത്തിനും അപൂർവമായിട്ടാണെങ്കിലും ആവശ്യക്കാരുണ്ട്. ചില നാടോടിമരുന്നുകളിൽ കുറുക്കന്റെ മാംസം ചേർക്കാറുമുണ്ട്. പക്ഷേ, കുറുക്കൻ ഇല്ലാതാവുന്നതിന്റെ മുഖ്യഹേതു ആവാസവ്യവസ്ഥയുടെ തിരോധാനമാണ്. മനുഷ്യന്റെ കടന്നുകയറ്റമില്ലാത്ത ഒരിടവും ലഭ്യമല്ലെന്നു വന്നിരിക്കുന്നു. അതിന് ഒളിച്ചിരിക്കാനും ഇരതേടാനുംകഴിയുന്ന ഇടങ്ങൾ ചുരുങ്ങിച്ചുരുങ്ങിവരുന്നു. അതിന്റെ ലോകം കാണെക്കാണെ ഇല്ലാതാവുന്നു. മനുഷ്യൻ എന്ന സർവാതിശായിയായ സാന്നിധ്യം ഓർമകളുടെ മുഖത്തുനിന്നും ഒരു ഭാവംകൂടി മായ്ച്ചുകളയുന്നു. ലക്ഷക്കണക്കിനുവർഷംമുൻപ് ജീവൻ കൂവലായും മുരൾച്ചയായും ഓരിയായും നിറഞ്ഞ കണ്ഠത്തിന്റെ പിന്തുടർച്ചക്കാർ പിൻവാങ്ങാനൊരുങ്ങിനിൽക്കുന്നതിന്റെ കാഴ്ചയിലേക്കു പ്രവേശിക്കുകയാണ് എന്നാണോ വിശ്വസിക്കേണ്ടത്?.

എപ്പോഴുംകേൾക്കാമായിരുന്ന ആ കൂവലിനും അവസാനമാവുകയാണോ? കുറുക്കൻ കൂവിയ ഇടങ്ങൾ ഓർമയിൽനിന്നൂം മാഞ്ഞുപോയേക്കാവുന്ന ഒരു കാലത്തെ എങ്ങനെയാണ് സങ്കൽപ്പിക്കാനാവുക?

Share

Facebook
fb-share-icon
Twitter
Tweet
Telegram
WhatsApp
Previous articleരണ്ടു കവിതകൾ:പ്രിൻസ് ഓവേലിൽNext article മൂന്നു കവിതകൾ:സലീം ചേനം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

The Maarga

The Maarga was launched in 2020. The web portal will publish articles, poems, short stories, graphic novels, videos, book reviews and translations. It seeks to introduce, familiarize and foreground academic as well as creative writing by incorporating studies on culture, literature, society and art practices with an intent to further academic and creative impulses among researchers and students.

Follow us

Categories

  • Class Room
  • Culture & Arts
  • Fiction & Poetry
  • News Letter
  • Podcast
  • Reviews
  • Story
  • Studies
  • Transilation
  • Uncategorised
  • Videos

Latest Posts

  • രണ്ട് കവിതകള്‍
    Culture & Arts, Fiction & Poetry
    June 26, 2024
  • കവികൾക്കുള്ള കുറിപ്പുകൾ
    Culture & Arts, Fiction & Poetry, Uncategorised
    June 14, 2024
  • ബിംബിസാരൻ്റെ ഇടയൻ
    Class Room, Culture & Arts, Fiction & Poetry
    June 12, 2024
  • അധിനിവേശവിരുദ്ധസിനിമകൾ
    Uncategorised
    May 12, 2024
  • അബദ്ധങ്ങളുടെ അയ്യര് കളി: നാടകവിചാരം
    Reviews, Uncategorised
    April 23, 2024

The Maarga

സാഹിത്യം, കല, സംസ്കാരം, എന്നിവയെ സർഗാത്മകമായി അടയാളപ്പെടുത്താൻ ശ്രമിക്കുന്നു.

Contact

Smt. Ambika Prabhakaran,
Mullasseriyil House
Painavu (P.O)
Idukki (Dist)
Pin-685603
Kerala
ambikaprabhakaran8@gmail.com

Recent Posts

രണ്ട് കവിതകള്‍June 26, 2024
കവികൾക്കുള്ള കുറിപ്പുകൾJune 14, 2024
The Maarga - All Rights Reserved - Powered By GodyCountry

Follow us

About The Maarga

സാഹിത്യം, കല, സംസ്കാരം, എന്നിവയെ സർഗാത്മകമായി അടയാളപ്പെടുത്താൻ ശ്രമിക്കുന്നു.

Categories

  • Class Room
  • Culture & Arts
  • Fiction & Poetry
  • News Letter
  • Podcast
  • Reviews
  • Story
  • Studies
  • Transilation
  • Uncategorised
  • Videos