ഒരു വ്യവഹാരമെന്ന നിലയില്‍ ഭാഷയെ സംബന്ധിച്ച ആലോചനകളെല്ലാം എല്ലാ കാലത്തും ചര്‍ച്ച ചെയ്യപ്പെടുന്നത് അധീശബോധത്താല് നിര്‍മ്മിതമായ സൗന്ദര്യശാസ്ത്ര മണ്ഡലത്തിലാണ്. ഈ അര്‍ത്ഥത്തില്‍ ഭാഷ എപ്പോഴും അധികാരത്തിന്റെ സ്വരത്തെയാണ് ഉല്പ്പാദിപ്പിച്ചുകൊണ്ടിക്കുന്നത്. സംസാരത്തിനുള്ള സവിശേഷ വഴി എന്നാണ് ഫൂക്കോ വ്യവഹാരത്തെ നിര്‍വചിക്കുന്നത്. സംസാരമെന്നത് വാക്കുകളുടെ വെറും പ്രയോഗം മാത്രമല്ലാതെ അധികാരത്തെ ഉറപ്പിക്കുന്ന ഉപകരണമായി മാറുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ഇന്ന് പ്രത്യക്ഷത്തിലല്ലെങ്കിലും അത്തരം ബോധത്തെ നിലനിര്‍ത്താനുള്ള ശ്രമം ഭാഷയിലും നടക്കുന്നുണ്ട്. ഫ്യൂഡല്‍കാലത്തെ ഭാഷാ പ്രയോഗങ്ങളിലധികവും യജമാന-അടിമ ബോധത്തിന്റെ പ്രതിനിധാനപരിസത്തെയാണ് ഉറപ്പിച്ചത്. ഈ കാലത്ത് ഭാഷ പ്രയോഗിക്കുന്നത് തന്നെ അടിത്തട്ടു മനുഷ്യരെ എപ്പോഴും അടിമയാക്കി വെയ്ക്കുന്നതായിരുന്നു. ഭാഷയാണ് അതിനുള്ള ഉപകരണമായി പ്രവര്‍ത്തിച്ചത്. യജമാനന്റെ ഭാഷ ഗാംഭീര്യമുള്ളതും അടിമയുടെ ഭാഷ പതിഞ്ഞ ശബ്ദത്തിലുമായിരുന്നു. അല്ലെങ്കില്‍ ആയിരിക്കണം. അടിമയ്ക്ക് തലയുയര്‍ത്തി ഉച്ചത്തില്‍ വര്‍ത്തമാനം പറയാന്‍ സാധിക്കില്ലായിരുന്നു. ഇവിടെ ആശയ വിനിമയത്തിന്റെ കേവലമായ പ്രയോഗം മാത്രമല്ല സംഭവിക്കുന്നത്. അതിലൂടെ പുറത്തു വരുന്ന ശബ്ദത്തെയും അധികാരവത്കരിക്കുന്ന സൂക്ഷ്മായ രാഷ്ട്രീയമാണ്. അതുകൊണ്ടാണ് ‘പുളിച്ചത്’ എന്നതിന് പകരം ‘ഉപ്പ്’ എന്ന് ചോദിച്ചതിന് കേരളത്തിലാണ് രക്ഷസാക്ഷിയുണ്ടായത്. ഇവിടെ ഭാഷയാല്‍ നിര്മ്മിപ്പെട്ട അധികാരമാണ് ഒരാളുടെ ജീവനെടുത്തത്. കേരള ചരിത്രത്തിലുടനീളം ഭാഷ ഉച്ചത്തില്‍ പറഞ്ഞവര്‍ക്ക് ഇത്തരം അനുഭവങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട്. ശ്രീകണ്ഠേശ്വരത്തിന്റെ ശബ്ദതാരാവലിക്കപ്പുറം അടിത്തട്ടു സമൂഹങ്ങളുടെ ഭാഷയെ മലയാളം എത്രമാത്രം സ്വീകരിച്ചിട്ടുണ്ട് എന്ന ചോദ്യമാണ് കവിയൂര്‍ മുരളിയുടെ ദലിത് ഭാഷാ നിഘണ്ടു (2010), ഡി.അനില്‍കുമാറിന്റെ കടപ്പെറപാസ(2020) എന്നീ നിഘണ്ടുക്കള്‍ ഉന്നയിക്കുന്നത്. ഇന്നും ഭാഷയില്‍ നിലനില്‍ക്കുന്ന ആധിപത്യ ബോധത്തെ മറികടക്കാന്‍ നമുക്ക് കഴിയുന്നില്ല എന്നതിനാലാണ് ഈ വൈജ്ഞാനിക ഗ്രന്ഥങ്ങള്‍ക്ക് പരിഗണന ലഭിക്കാത്തത്. ക്ളാസിക്കല്‍ വാദികള്‍ക്കും വ്യത്യസ്തമായ ഭാഷാ വ്യവഹാരങ്ങളെ അംഗീകരിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. സാഹിത്യപഠനം/സാഹിത്യ വിമര്‍ശനം/സാഹിത്യ നിരൂപണം/ഭാഷാ പഠനം എന്നിവ ഇന്ന് സംസ്കാരപഠനവുമായി ചേര്‍ന്നാണ് ജ്ഞാനോല്‍പ്പാദനം സാധ്യമാക്കുന്നത്.ഈ സന്ദര്‍ഭത്തിലാണ് ഇത്തരം നിഘണ്ടുക്കള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. (വിശദ പഠനം പുതിയ പുസ്തകത്തിൽ)
