സമത – മാർഗ
കവിതാ മത്സരത്തിൽ
മൂന്നാം സ്ഥാനം നേടിയ കവിത
വെയിലും മഴയും വന്നപ്പോൾ:പി.ബി. രമാദേവി
വെളുത്ത സുന്ദരിയായ വെയിൽത്തുണ്ട്
വെളുക്കെ ചിരിച്ചു കൊണ്ട്
മേൽക്കൂരയുടെ ഓലപ്പഴുതിലൂടെ
അനുവാദമില്ലാതെ ഇറങ്ങിവന്നു.
ഓൺലൈൻ പഠിപ്പിനായി ഞാൻ
ഒരു കുഞ്ഞുപെട്ടി സ്വപ്നം കണ്ടിരിക്കുന്ന നേരമായിരുന്നു ….
ഓർക്കാപ്പുറത്ത് അവൾ തട്ടിവിളിച്ചപ്പോൾ
ബോധത്തിന്റെ പാലത്തിലൂടെ നടന്ന്
ഞാൻ ഓർമകളുടെ തുരുത്തിലെത്തി ……
സിനിമാകൊട്ടകയിലെ തറയിലിരുന്ന്
പിൻ തിരിഞ്ഞു നോക്കുമ്പോഴുള്ള
വെളിച്ചത്തിന്റെ യാത്ര കണ്ടു.
ഞാനൊന്നു നീങ്ങിയിരുന്നപ്പോൾ അവൾ
എന്റെ മനംപോലെ തിളയ്ക്കുന്ന
കലത്തിലെ റേഷനരിയുടെ വേവുനോക്കി.
തൊട്ടടുത്ത് സുഖ നിദ്രയിലായിരുന്ന കുറിഞ്ഞിയെ
ഇക്കിളിയിട്ട് അലോസരപെടുത്താൻ തുടങ്ങി.
കൈപ്പത്തിയെ പരിചയാക്കിയപ്പോൾ
വിരലുകൾക്കിടയിലൂടെ
ചെമന്ന പ്രകാശം പരത്തി
എന്നെ പേടിപ്പിച്ചു.
മെല്ലേ മെല്ലേ കീറപ്പായിൽക്കിടക്കുന്ന
അച്ഛന്റെ വാതം പുണർന്ന പാദങ്ങളെ
ചൂടാക്കാൻ തുടങ്ങി.
പെട്ടെന്ന് അവളെ തള്ളിമാറ്റി അതേവഴിയിലൂടെ
കൊട്ടും കുരവയും വെടിക്കെട്ടുമായി
മഴത്തുണ്ട് ഓടിയെത്തി.
അവൻ ഇറങ്ങിയിടത്ത്
വക്കും കാതും പൊട്ടിയ കലങ്ങൾ
പ്രതീക്ഷയോടെ നൃത്തം വെച്ചു.
ഒന്നു നിറയുമ്പോൾ മറ്റൊന്ന്……
അവസാനം എല്ലാം നിറഞ്ഞപ്പോൾ
അച്ഛനെ നിറയ്ക്കാതിരിക്കാൻ വഴികാണാതെ
ഞാൻ പകച്ചുനിന്നു ……!!


Mob : 9497314726