കവിത :രണ്ടു വീടുകള്‍
സജിൻ പി. ജെ
ഇന്നലെ
നമ്മളീ വീട്ടിലേയ്ക്ക് മാറിയിട്ട്
ഒരു വര്‍ഷമായി.
പഴയതിന്റെ ടൈല്‍ തണുപ്പില്‍നിന്നും
കോണ്ക്രീറ്റ് ചൂടില്‍നിന്നും
പുതിയതിന്റെ സിമന്റ് തണുപ്പിലേയ്ക്കും,
കുമ്മായക്കുളിരിലേയ്ക്കും
മാറിയിട്ട് ഒരു വര്‍ഷം.
ഇതിനിടയില്‍ എന്തൊക്കെ സംഭവിച്ചു എന്ന്
ഞാന്‍ വെറുതെ ആലോചിക്കുകയായിരുന്നു.
വെറുതെ,
ചുമ്മാതെ.
ഈ വീട്ടില്‍ നമ്മുടെ കക്കൂസില്‍
ഒരു തവളയുണ്ടല്ലോ,
നീ കാണുന്നതല്ലേ?
കുഞ്ഞവള്‍ പറയുന്നതുപോലെ ഒരു ‘തലല’!
നാം വെളിക്കിറങ്ങുമ്പോള്‍
മിണ്ടാതെ നമ്മെ നോക്കിയിരിക്കുന്ന ഒരു സാധു.
നമ്മുടെ കുളിമുറിയില്‍ എത്രയോ സുന്ദരിപ്പുഴുക്കള്‍.
മച്ചില്‍ നിന്നും ഇടയ്ക്കിടയ്ക്കിറങ്ങി
വരുന്ന പാറ്റകള്‍.
മുറ്റത്തുനിന്നും കയറിവരുന്ന
പഴുതാരകള്‍.
ഒരിക്കല്‍ നീ നമ്മുടെ കുഞ്ഞവളെ കുളിപ്പിക്കുമ്പോള്‍
അതിലൊരെണ്ണംഅവളുടെ ദേഹത്ത് കയറിപ്പറ്റി.
അതിനെ തട്ടിക്കളഞ്ഞിട്ടു നീ പറഞ്ഞു,
‘നാശം, മറ്റേ വീട്ടിലായിരുന്നെങ്കില്‍
ഈ ജന്തുക്കളൊന്നും വലിഞ്ഞു കേറി വരില്ലായിരുന്നു.
ഇതിപ്പോ വന്നുവന്ന് ഇവിടെങ്ങനെ കുഞ്ഞിനേയും കൊണ്ട്
ജീവിക്കും!’
നിന്നെ ആശ്വസിപ്പിക്കാന്‍ ഞാന്‍,
‘ശരിയാണ്, നമുക്കുടന്‍ തന്നെ വേറൊരു വീട് നോക്കാം’
എന്ന് പറഞ്ഞെങ്കിലും
കൊതുകുവലയ്ക്കുള്ളില്‍
കുഞ്ഞവളെയും ചേര്‍ത്ത് പിടിച്ച് നീ
ഉറക്കത്തിലെയ്ക്കൂളിയിട്ടു കഴിഞ്ഞപ്പോള്‍
ഞാന്‍ ആലോചിക്കുകയായിരുന്നു
വെറുതെ,
ചുമ്മാതെ.
നാട്ടിലെന്റെ വീട്ടില്‍ എത്ര പഴുതാരകള്‍!
എത്ര പുഴുക്കള്‍!
എത്ര എലികള്‍!
എത്ര പൂച്ചകള്‍!
എത്ര ചിലന്തികള്‍!
എത്രമാത്രം മണങ്ങള്‍!
തൊഴുത്തിലെ ചാണകത്തിന്റെ,
മീന്‍ വെട്ടിയതിന്റെയും
ഇറച്ചി നുറുക്കിയതിന്റെയും.
എത്ര പാമ്പുകളെ കമ്പില്‍ കോര്‍ത്ത് ഇറക്കി വിട്ടിരിക്കുന്നു,
എത്ര എണ്ണത്തിനെ തല്ലിക്കൊന്നിരിക്കുന്നു!
ഉറങ്ങാന്‍ നേരം കാല്‍ച്ചുവട്ടിലെ പൂച്ച
നേരം പുലരുമ്പോള്‍ മൂന്നു കുഞ്ഞുങ്ങളുമായി
അവിടെ തന്നെ ചുരുണ്ടുറങ്ങുന്നു.
പിന്നെ ഓരോ ദിവസവും അവയുടെ മൂത്രം
മുശുക്ക് മണക്കുന്ന പുതപ്പ്.
വിരലറ്റം വരെ വന്നു കരണ്ടിട്ടു പോകുന്ന എലികള്‍,
കമത്തോടിനിടയിലൂടെ അവ
വലിച്ചുകൊണ്ട് പോകുന്ന തേക്കിലകളുടെ കിരുകിരുപ്പ്.
പുതുമഴ പെയ്താല്‍ തോട്ടില്‍ നിന്നും
നിര്‍ത്താതെ കേള്‍ക്കുന്ന തവള കൂജനങ്ങള്‍.
വെറുതെ,
ചുമ്മാതെ
ഒരു കനത്തിന് എഴുതിയതാണ്
കൂജനങ്ങളെന്നു.
സത്യത്തില്‍ രാത്രിയിലോരോ തവളയുമൊരു
തമ്പേറാണ്,
തോലയഞ്ഞത്.
മുഴക്കമല്ല, ഇടര്‍ച്ച, പതര്‍ച്ച, ചിലമ്പല്‍.
വൈകുന്നേരങ്ങളില്‍ വല്യമ്മച്ചിയുടെ നേര്യത്
വലിച്ചു കീറുന്നതുപോലെ ചീവീടുകള്‍.
കറുത്തട്ടകള്‍ ഊച്ചിമണക്കുന്ന
കാല്‍പ്പാദങ്ങള്‍.
ചീഞ്ഞ റബ്ബര്‍ചണ്ടി മണക്കുന്ന
അപ്പന്റെയുമെന്റെയും വിരലുകള്‍.
ദിനേശ് ബീഡികൊണ്ട് സെന്റു പൂശിയ ഭിത്തികള്‍.
വെറുതെ,
ചുമ്മാതെ.
കുഞ്ഞവള്‍ ചേര്‍ന്നുറങ്ങുന്ന ഭിത്തിയിലൂടെ
ഒരു ചിലന്തി.
അതിനെ ചെരുപ്പെടുത്ത് തല്ലിക്കൊന്നിട്ടു
ഞാന്‍ നിനക്കരുകില്‍ വന്നു കിടക്കുന്നു.
എന്നെ നീ ഉറക്കത്തില്‍ കെട്ടിപ്പിടിക്കുമ്പോള്‍
ഞാന്‍ നിന്റെ ചെവിയില്‍,
‘നമുക്കുടന്‍ വീട് മാറാം’
എന്ന് പറയുന്നു.
എത്ര വിചിത്രമല്ലെയീ പ്രണയം, മിശ്രവിവാഹം,
ദാമ്പത്യം, അച്ഛ,നമ്മയെന്ന വാഴ്വ്!
വെറുതെ,
ചുമ്മാതെ.
