പണ്ട് പള്ളിക്കൂടം വിട്ടുവരുന്ന എനിക്ക്
അന്നമില്ലെങ്കിലും ദാഹം മാറ്റിത്തരുന്ന
ആഴമുള്ള കിണറാണ് എന്റെ അമ്മ.
അന്തിക്ക് അച്ഛൻ കൊണ്ടുവന്ന ചക്ക
വട്ടത്തിലിരുന്ന് തിന്നാൻ തുടങ്ങുമ്പോൾ
തമ്പ്രാന്റെ പോലീസ് വീട് വളഞ്ഞ്
അച്ഛനെ വിലങ്ങുവച്ച് കൊണ്ടുപോയി.
പിറ്റേദിവസം സ്ക്കൂളിലെ കുട്ടികൾ പറഞ്ഞു
എന്റെ അച്ഛൻ
ചക്കയും മാങ്ങയും കക്കുന്ന
കള്ളനാണെന്ന്.
ഞാൻ കരഞ്ഞ് വീട്ടിലേക്ക് മടങ്ങി വരുമ്പോൾ
വീടിനകത്തുനിന്ന് ഒരു പോലീസുകാരൻ
കാർക്കിച്ചു തുപ്പി
പുറത്തേക്കിറങ്ങി പോകുന്നു.
അന്ന് രാത്രി കിണറിനരികെ
നാട്ടുകാർ ഓടിക്കൂടി.
നേരം വെളുത്തപ്പോൾ അമ്മയെ
ഒരു ഉന്തുവണ്ടി വന്ന് കൊണ്ടുപോയി.
കുറേ വർഷങ്ങൾക്ക് ശേഷം
ആ പോലീസുകാരന്റെ മകൾ
ആത്മഹത്യ ചെയ്ത വിവരം
പത്രത്തിൽ വായിച്ചപ്പോഴാണ്
എന്റെ അമ്മ കിണറ്റിൽ ചാടി
മരിച്ചതിന്റെ കാരണം
എനിക്ക് മനസ്സിലായത്.
ആ ഓർമ്മയിൽ കിണറിനരുകിൽ
ഞാനൊരു പ്ലാവുമരം നട്ടു.
അച്ഛന്റെ വേരുകളെ
അമ്മയുടെ നനവ് കെട്ടിപ്പിടിക്കുമ്പോൾ
ചക്ക ഒരു സവർണ്ണ പഴമല്ലെന്ന്
ഞാനെഴുതിയ കവിത
ലോകം ഇപ്പോഴും വായിക്കുകയാണ്.
