അരാജകവാദിയുടെ
അപകട മരണത്തിനു മുൻപ്
ആയാൾ സച്ചിദാനന്ദന്റെ
കവിത വായിച്ചത്
കുറ്റവാളികളെ കൊണ്ടു പോകുന്ന
പോലീസ് വണ്ടി ഇടിച്ചു വീഴ്ത്തിയ
വിളക്കുകാലിന്റെ താഴെയായിരുന്നുവെന്ന്
മറവിരോഗമുള്ള പോലീസുകാരൻ
അത് ഓർത്ത് വിവരിക്കുകയാണ്.
കോടതി അതീവരഹസ്യമായി
പോലീസ് നായകൾക്കും
ബോംബ് സ്കോഡിനും
മരിച്ച അരാചകവാദിയുടെ ഭാണ്ഡം
ക്യാമറ നിരീക്ഷണങ്ങളിലൂടെ
കൈമാറുന്നു.
പലതവണ അപകടത്തിൽപ്പെട്ട ഭരണഘടന
അതീവ ജാഗ്രതയോടെ
മരിച്ചു പോയ അരാചകവാദികളുടെ
ഭാണ്ഡങ്ങളെ ജനാധിപത്യത്തിന്റെ
ലോക്കറിൽ പൂട്ടി വെച്ച്
പട്ടാളത്തിനെ കാവൽ നിർത്തി
ഇരുപത് സെക്കന്റെ കൈകഴുകുന്നു.
1975 ൽ അരാചകവാദികളെ ഭരണകൂടം
റിയലസ്റ്റിക് ഡ്രാമയിലൂടെയാണ്
കൊന്നുകളഞ്ഞത്.
90 കളിൽ ചുള്ളിക്കാടിന്റെ കവിത
പ്ലേ ചെയ്യുമ്പോൾ
ഞാൻ പ്രതീക്ഷിച്ചത്
മിനിമം ഒരു വിപ്ലവമായി രുന്നു.
95 ൽ റേഷൻ കടയിൽ ക്യൂ നിൽക്കുമ്പോൾ
അകലെ നിന്ന് വരുന്ന ഭക്ഷണത്തിന്റെ
മണം പോലെ
രണ്ടാമത്തെ പ്രതീക്ഷ ആയിരുന്നു
സോഷ്യലിസ്റ്റ് ചൈന.
പിന്നെ ഒരു ഡ്യൂപ്ലിക്കറ്റ്
കുറ്റമ്പോധത്തിലായിരുന്നു
കുറെകാലം .
20 20 ൽ ചില കവികളും നാടകക്കാരും
സിനിമയിലേക്ക് നാട് വിട്ടു പോയി.
ജോൺ എബ്രഹാമിന്റെ സിനിമകളിച്ച
വായനശാലയുടെ മുറ്റം
എട്ടു വരി പാതയുടെ കൂടെ ലയിച്ചുപോയി.
കവികൾ ഇപ്പോൾ വിവർത്തനം
ചെയ്ത
രണ്ടു വരി ലാറ്റിനമേരിക്കൻ കവിത പോലെ
ശ്വാസതടസ്സത്തിലും ചുമയിലുമാണ്.
സലിം ചേനം