The Maarga
  • Home
  • About
  • Editorial board
  • Blog
    • Culture & Arts
    • Fiction & Poetry
    • Class Room
    • Studies
    • Podcast
September 1, 2022 by maarga editor
Culture & Arts

പുത്തൻപള്ളിയും കറുത്ത യേശുവും: സൗരവ് എം എ

പുത്തൻപള്ളിയും കറുത്ത യേശുവും: സൗരവ് എം എ
September 1, 2022 by maarga editor
Culture & Arts
Spread the love

പുത്തൻപള്ളിയും കറുത്തയേശുവും

ഡൻഡെത്തിലെ അവസാന പെനാൽറ്റി കിക്ക് പാഴാക്കി കളഞ്ഞവനെ പോലെ മാത്തൻ പള്ളിമൈതാനത്തിലെ മഞ്ഞവാകമരച്ചോട്ടിൽ ഇരുന്നു. രാവിലെയാണ് പത്താംക്ലാസ് പരീക്ഷാഫലം വന്നത്. പള്ളിസ്കൂളിൽ പരീക്ഷയെഴുതിയ നൂറോളം കുട്ടികളിൽ അവൻ മാത്രം തോറ്റു. മുഴുവൻ പേരെയും വിജയിപ്പിച്ച സ്കൂളെന്ന ഖ്യാതിയിൽ നിന്നവൻ മാത്രം പന്ത് പുറത്തേക്കടിച്ചു. തോൽക്കുമെന്നു പരീക്ഷ കഴിഞ്ഞപ്പോഴേ അവനുറപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ നിരാശയും ഫലം വന്നപ്പോളുണ്ടായില്ല. പക്ഷേ താനൊഴിച്ച് ബാക്കി എല്ലാവരും പാസായെന്നറിഞ്ഞപ്പോൾ, ജയിക്കാൻ കഴിഞ്ഞെങ്കിലെന്നൊരു മോഹം അവനുണ്ടായി. എന്നിട്ട്, എന്നോടൽപം കനിവ് കാണിക്കാമായിരുന്നില്ലേ കർത്താവേയെന്ന മട്ടിലൊരു നോട്ടം പള്ളിയങ്കണത്തിലേക്ക് തൊടുത്തു.
പള്ളിമൈതാനത്ത് വെയിൽ തളർന്നു വീഴാൻ തുടങ്ങി. ഒരവധിക്കാലത്തിന്റെ മുഴുവൻ അവശതയും പേറി, ഒരു വശത്തേക്കിപ്പോൾ വീഴുമെന്ന മട്ടിൽ ഫുട്ബോൾ പോസ്റ്റ് നിന്നു. അതിന്റെ നിഴലുകളിലേക്ക് മാത്തൻ നോക്കി. അപ്പോളവന് പത്താം ക്ലാസ്സിലെ കണക്ക് പരീക്ഷാപേപ്പറാണ് മനസിൽ വന്നത്. നിവർന്നു നിൽക്കുന്ന ഗോപുരത്തിന്റെ ചെരിഞ്ഞ് വീണ നിഴൽ നോക്കി ഉയരം കണക്കാക്കുന്ന ചോദ്യം. അത് കാണുമ്പോഴേ മാത്തന്റെ തലയിൽ ചിഹ്നങ്ങളുടെ ന്യൂനമർദ്ദം തുടങ്ങും. അധികവും ന്യൂനവും ഏതാണ്ടൊരു വിധം മെരുക്കാൻ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു മാത്തൻ. ആ അവന്റെ മുന്നിലേക്കാണ് നിഴലിങ്ങനെ തൊണ്ണൂറും നൂറും ഡിഗ്രിയിൽ മലർന്ന് കിടന്നത്. ഇനിയിപ്പോൾ മാത്തൻ നൂറുവട്ടം എഴുതിയാലും അവനൊരിക്കലും അതിന്റെയൊന്നും ഉയരം കണ്ടെത്താനും പോണില്ല.


പരീക്ഷാഫലം അമ്മച്ചിയോട് പറയാൻ മാത്തന് ധൈര്യം വന്നില്ല. പക്ഷേ അമ്മച്ചിയെ വിളിച്ച് അയൽവക്കത്തെ കത്രീനചേച്ചി അത് പറഞ്ഞു കാണുമെന്ന് അവനുറപ്പിച്ചു. അവരുടെ മകൻ ജോസ് മാത്തന്റെ കൂടെയാണ് പഠിച്ചിരുന്നത്. മാത്തന്റെയൊപ്പം ജോസും തോൽക്കുമെന്ന് ഏതാണ്ട് ഉറപ്പിക്കപ്പെട്ടതാണ്. പക്ഷെ കർത്താവ് അവനോട് കനിവ് കാട്ടി. പരീക്ഷയ്ക്ക് പോവുന്ന വഴി മാത്തനും ജോസും ഒന്നിച്ചാണ് മാതാവിന്റെ രൂപകൂടിൽ മെഴുകുതിരി തെളിയിച്ചത്. പക്ഷേ പറഞ്ഞിട്ടെന്താണ്, പാവം മാത്തൻ പെലകൃസ്ത്യാനി ആയി പോയില്ലേ, അതോണ്ട് കർത്താവിലേക്കുള്ള പ്രാർത്ഥനകൾ പഞ്ചായത്തിലേക്ക് സമർപ്പിച്ച വീട് റിപ്പയറിനുള്ള അപേക്ഷ പോലെ കിടന്നു. നോക്കി പിടിച്ച് വരുമ്പോഴേക്കും ഫണ്ട് തീർന്നു പോയിട്ടുണ്ടാവും അല്ലെങ്കിൽ അതിന്റെ സമയവും. ഇപ്പോൾ മാത്തന്റെ കാര്യമെടുത്താൽ സമയം തീർന്നു, അപേക്ഷ എടുത്തോ എന്നൊട്ട് അറിയത്തുമില്ല.
“ഉണ്ട മാത്ത തോറ്റല്ലേ” ജോസ് എക്ലയർ അവനിലേക്ക് നീട്ടി. മാത്തന് പെട്ടെന്നൊരു അപമാനഭാരം തലയിൽ വീണു.
“എടാ മുട്ടായി എടുക്കടാ, വായോ നമ്മൾക്ക് കളിക്കാം”
പള്ളി മൈതാനത്ത് അപ്പോഴേക്കും പിള്ളേർ വന്നു നിറഞ്ഞിരുന്നു. വെയിൽ വാടി തളർന്ന് പോയിരുന്നു. “വാടാ, കളിക്കാൻ വാടാ” പിള്ളേരുടെ വിളികൾ ഉയർന്നു. നീളൻ മൈതാനത്തിന്റെ ഏതാണ്ട് മധ്യത്തിൽ പന്തു വെച്ച് അവർ ടീമെടാൻ തുടങ്ങിയിരുന്നു. മാത്തൻ ഓടി ഒരു ടീമിന്റെ മുന്നേറ്റത്തിൽ നിന്നു. അപ്പോഴേക്കും കൂടെ നിന്നിരുന്ന പിള്ളേർ ബഹളം വെക്കാൻ തുടങ്ങി.
“ഉണ്ട മാത്തനെ ഞങ്ങൾക്ക് വേണ്ട”
“അതെന്താ, ഉണ്ട ഇന്നലെ ഞങ്ങളുടെ ടീമിൽ അല്ലേ കളിച്ചേ”
“അതേ അതോണ്ട് നല്ല ഐശ്വര്യായി തോറ്റില്ലേ”
“ഉണ്ടേ നീയപ്പുറത്തോട്ട് നിൽക്കടാ”
മാത്തൻ അവരെ നോക്കി പന്തിനപ്പുറം നിന്നു. അപ്പോഴാണ് പള്ളിമൈതാനത്ത് ഓടാൻ വന്ന പിലയ്ക്കൽ തോമസേട്ടൻ വാ തുറന്നത്. ചില പിള്ളേരാകട്ടെ അയാൾ പറയണത് ഏറ്റു പിടിച്ചു.
“പെല കൃസ്ത്യാനി പിള്ളേരെ ടീമിലെടുത്ത് പള്ളി മുറ്റത്ത് പന്തു കളിച്ചാൽ അവർ ജയിക്കുമോടാ ഉവ്വേ”
“അതു പോരാഞ്ഞിട്ട് ഓടാൻ കഴിയാത്ത ഈ ഉണ്ട മാത്തൻ”
തോമസേട്ടന്റെ വചനങ്ങൾക്ക് കൂട്ട് വചനം പോലെ ഒരുത്തൻ പറഞ്ഞു.
അത് പറഞ്ഞ ചെക്കന്റെ കഴുത്തേൽ കേറി പിടിക്കാൻ മാത്തൻ പായണത് കണ്ടപ്പോൾ, അടുത്ത നിന്നിരുന്നവൻ കേറി വള്ളിക്കാൽ വെച്ചു. മുഖമടിച്ച് വീണ് മാത്തൻ മണ്ണേൽ മുത്തി.
“ദേ വീണ് പഴംച്ചക്ക ചൊള പറിക്കണ്ടേൽ എണീറ്റ് പോവാൻ നോക്കടാ”
ആരൊക്കെയോ പറയണത് മാത്തന്റെ ചെവിയിൽ തിങ്ങി. മാത്തനെണീറ്റ് മണ്ണ് തുടച്ച് വീട്ടിലേക്ക് വെച്ചു പിടിച്ചു.
മാത്തൻ വീട്ടിൽ വന്നു കയറുമ്പോൾ, പണി കഴിഞ്ഞു വന്നിരുന്ന അമ്മച്ചി അടുക്കളയിലേക്കുള്ള വിറക് എടുക്കുകയായിരുന്നു. വിഷണ്ണനായി നടന്നു വരുന്ന മാത്തനെ കണ്ടമ്മച്ചി, നെടുകെ പിളർത്താൻ കാലിന്റെ ചോട്ടിൽ അമർത്തിപിടിച്ച ഓലമടലിന്റെ മണ്ടയിലേക്ക് ആഞ്ഞൊരു വെട്ടു വെട്ടി. മാത്തൻ അത് നോക്കി തിണ്ണയിലേക്ക് കയറി.
“എന്നാടാ നിന്റെ മോത്തൊരു കനം”
“ഞാൻ തോറ്റമ്മച്ചി”
“ഞാനറിഞ്ഞു”
“എന്നെ കൊണ്ട് കണക്ക് പാസാകുവാൻ ഒക്കുകേല അമ്മച്ചി”
“അതുപോട്ടെ നിനക്ക് ഈ വിറക് അടുക്കളേൽ വെക്കാൻ പറ്റുമോ?”
“ഞാൻ ഇത്രേം വലിയ ശൂന്യകേടായി പോയതെന്ന അമ്മച്ചി”
“ആരാ പറഞ്ഞേ മോൻ ശൂന്യകേടാണെന്നു, കർത്താവിനെക്കാൾ ഈ വീടിന്റെ ഐശ്യര്യം ന്റെ മോനല്ലേ”
അമ്മച്ചിയുടെ വചനം ആസ്വദിച്ച്, ചുണ്ടിൽ മിന്നിയ ചിരിയും വെച്ചുള്ള നോട്ടം വന്നു വീണത് വീടിന്റെ പൊട്ടിയ തിണ്ണയിലും, വീഴാൻ വഴി നോക്കി നിൽക്കണ ഉത്തരത്തേലുമായിരുന്നു. എപ്പോ വേണേലും വീഴാൻ പാകത്തിൽ നിൽക്കണ, ഈ വീടിന്റെ ഐശ്വര്യമെന്നത് കർത്താവിനൊരു പേരുദോഷമായത് കൊണ്ട് അമ്മച്ചി തന്റെ പെടലിയ്ക്ക് വെച്ചു കെട്ടിയതാണെന്നു മാത്തന് തോന്നി.


“ഈ മഴയ്ക്ക് മുൻപെങ്ങാനും നമ്മുടെ വീട് ശരിയാകുമോ?”
“ദേ കിടക്കുന്നു, എന്നാ എടുത്ത് വെച്ച് പെര നേരാക്കണ കാര്യമാ പറയുന്നേ, പഞ്ചായത്തിൽ നിന്നും കിട്ടിയിട്ട് ഇത് നന്നായത് തന്നെ”
“ഈ അപ്പച്ചൻ എന്നാ പണിയാ കാണിച്ചേ, ചാവണേൽ മുന്നേ ഈ വീടെങ്കിലും ശരിയാക്കാൻ മേലാർന്നോ”
“അയിന് അങ്ങേരു കരുതിയോ ഇത്രേം വേഗം ചാവുമെന്ന്, നിന്ന് വലിയ വായിൽ അപ്പനെ പറയാതെ വിറകെടുത്ത് അടുക്കളയിൽ കൊണ്ടുവെക്കടാ”
അതും പറഞ്ഞ് അമ്മച്ചി അഴിഞ്ഞുവീണ മുടി വാരിചുറ്റി കെട്ടിവെച്ചു. ഇടുപ്പിലേക്ക് ഉയർത്തി കുത്തിയ മാക്സി വലിച്ച് താഴെയിട്ടു. പുറകുവശത്തേക്ക് എടുപിടിയെന്നു നടന്നു പോയി. വിറകെടുത്ത് ഉമ്മറത്തൂടെ അടുക്കളയിലേക്ക് പോണ മാത്തനെ നോക്കി ചുവരിലെ കറുത്ത യേശു അനുഗ്രഹം ചൊരിഞ്ഞു കിടന്നു. മാത്തൻ അതിലേക്ക് നോക്കി നീട്ടിയൊരു ആക്കിയ സ്തുതി പറഞ്ഞു. മാത്തൻ ഉള്ളിൽ പോയപ്പോ കിട്ടിയ സ്തുതിയും പോക്കറ്റിലിട്ട് ചുവരിൽ നിന്ന് കറുത്ത യേശു ഇരുട്ടിലേക്ക് ഇറങ്ങി പോയി.
മുളക് ചുട്ട് അമ്മിയിൽ അരക്കുന്ന ചമന്തിയുടെ കൊതിമണം മൂക്കിൽ അടിച്ചു കേറുമ്പോ മാത്തൻ പുസ്തകങ്ങൾ കൂട്ടി കെട്ടുവാർന്നു. നൂറ് വാട്ടിൽ മിന്നുന്ന കരിവാളിച്ച വെളിച്ചമപ്പോഴും മുറിയിൽ ഒരല്പം ഇരുട്ട് ബാക്കി വെച്ചിരുന്നു. വെട്ടത്തിലേക്ക് പുസ്തകം നീട്ടി കണക്കിന്റെ പുസ്തകം മാത്തൻ എടുത്തു മാറ്റി വെച്ചു. വെറുതെ ഒന്നാലോചിച്ച്, കണക്ക് പുസ്തകം മാത്രം ചിതല് തിന്ന് ബാക്കിയായ മേശ വലിപ്പിൽ ഭദ്രമായി വെച്ചു. ചിലപ്പോൾ എപ്പോഴെലും ദിവ്യപ്രകാശം വീണ് കണക്കിന്റെ കുടുക്ക് അഴിഞ്ഞാലോ, മാത്തൻ കരുതി. കഞ്ഞി കുടിക്കുമ്പോൾ മാത്തൻ അമ്മച്ചിയോട് പണിയ്ക്ക് പോണ കാര്യം പറഞ്ഞു.
“ഈനാശുവിന്റെ കൂടെ ഞാൻ തേപ്പ് പണിയ്ക്ക് പൊക്കോട്ടെ അമ്മച്ചി”
ചമന്തിയുടെ എരിവ് നാവിലപ്പോഴും എരിഞ്ഞു നിന്നു. മാത്തൻ എരി വലിച്ച് അമ്മച്ചിയെ നോക്കി.
“അപ്പൊ നിനക്ക് ഇനി പരീക്ഷ എഴുതി ജയിക്കണ്ടേ”
അമ്മച്ചിയുടെ നെറ്റി ചുളിച്ച നോട്ടം മാത്തൻ കഞ്ഞിയിലേക്ക് മുഖം കൊടുത്ത് അവഗണിച്ചു.
“എന്നെ കൊണ്ടീ ജന്മം കണക്ക് പാസാവാൻ പറ്റുകേലാ” കഞ്ഞിയിൽ സ്പൂണിട്ട് ഇളക്കി മാത്തൻ പറഞ്ഞു.
“അപ്പൊ നീയെങ്ങാനാ, കടുപ്പപ്പെട്ട ഇംഗ്ലീഷ് പാസായത്”
“അത് പിന്നെ ചോദ്യപേപ്പറിലെ നാല് വരികളെങ്കിലും എഴുതിവെക്കാൻ കഴിയും. പിന്നെ കടിച്ചാൽ പൊട്ടാത്ത നാല് വാക്ക് ഞാൻ കാണാപാഠം പഠിച്ചു വെച്ചാർന്നു. കണക്കിന് പിന്നെ അതുവെല്ലോ നടക്കുമോ?”
“എങ്കി പിന്നെ നീയെന്നാ വേണേലും കാണിക്ക്”
“എന്തിനാ അമ്മച്ചി നമ്മൾ കറുത്ത യേശുവിനെ ഉമ്മറത്ത് വെച്ചേക്കുന്നെ?”
“അത് നിന്റെ അപ്പന്റെ പണിയല്ലേ. പള്ളിപെരുന്നാളിന് ഏതോ ആർടിസ്റ്റ് വരച്ച യേശുവാ, വിറ്റു പോവാണ്ടിരുന്നപ്പോ അപ്പൻ വാങ്ങിച്ചോണ്ട് വന്നതാ”
“അത് എന്നതിനാ അയാൾ യേശുവിനെ കറുപ്പിച്ച് വരച്ചേ, പള്ളിലൊക്കെ യേശു നല്ല തൂവെള്ള നിറത്തിലാണല്ലോ?”
“ഇത് ശരിക്കും, കറുത്തൊരുടെ യേശുവാ”
“ശരിക്കും യേശു കറുത്തിട്ടാണോ, വെളുത്തിട്ടാണോ”
“അതിപ്പോ മൂപ്പർ ചെയ്യാത്ത കുറ്റത്തിനെല്ലാം പീഡകൾ ഏറ്റവനല്ലേ, കറുത്തിരിക്കാനാണ് സാധ്യത”
മാത്തൻ കിടന്നുറങ്ങുമ്പോ സ്വപ്നത്തിൽ കറുത്ത യേശു വന്നു കയ്യിൽ മുത്തി. മാത്തൻ സൂക്ഷിച്ച് നോക്കിയപ്പോ യേശുവിന് അപ്പന്റെ ഛായയെന്ന് തോന്നി. അപ്പനെ ഓർത്തോണ്ടാണ് മാത്തൻ ഉറങ്ങി എണീറ്റത്. ഉമിക്കരിയുമെടുത്ത് തെങ്ങിന് ചോട്ടിൽ പോയി നിൽക്കുമ്പോളാണ്
അമ്മച്ചി തോട്ടികൊലുകൊണ്ട് ഓമമരത്തിന്റെ മുലകളിൽ കേറി കുത്തുന്നത് കണ്ടത്. പോത്തോം പോത്തോം രണ്ട് മുഴുത്ത മുലകായ്കൾ നിലത്തേക്ക് വീണു. കൈയ്യിൽ കത്തിയെടുത്ത് അതിന്റെ തൊലി ചെത്തി വെളുപ്പിച്ചെടുക്കുമ്പോ മാത്തന് പിന്നെയും കറുത്ത യേശുവിനെ ഓർമ്മ വന്നു. വിരൽ പല്ലിൽ അമർന്നു കഴിഞ്ഞ് വായിൽ നിറഞ്ഞ ഉമിക്കരിക്കൊണ്ട് തെങ്ങിൻ തടത്തിൽ അവനൊരു കുരിശടയാളം വരക്കാൻ ശ്രമിച്ചു. തുപ്പി തീർന്നപ്പോ അവൻ അമ്മച്ചിയോട് ചോദിച്ചു.
“അപ്പനെ ആരാ കൊന്നേ അമ്മച്ചി”
“നിന്റപ്പന്റെ ഒടുക്കത്തെ പന്തുകളി പ്രാന്ത്”
“അയിന് പന്തുക്കളിച്ചാണോ അപ്പൻ ചത്തത്”,
“നേരം വൈകി നിക്കണ നേരത്ത് നീയെന്നെ കൊണ്ട് പഴം പുരാണം പറയിക്കാണ്ട് പല്ലു തേച്ച് കേറാൻ നോക്കാടാ”
വെളുപ്പിച്ച ഓമകായ്കൾ കൊണ്ട് അമ്മച്ചി അടുക്കളയിലേക്ക് ധൃതിയിൽ കേറി. പല്ലു തേച്ച്, നാവിലൂറിയ വെളുപ്പ് ഈർക്കീലി പിളർപ്പ് കൊണ്ട് വടിച്ചു കളഞ്ഞ്, വായും മുഖവും കഴുകി മാത്തൻ തിണ്ണയിലേക്ക് കയറി പോയി. തിണ്ണയിൽ ഇരിക്കുമ്പോ ചുവരിലെ കറുത്ത യേശുവിന്റെ അപ്പുറത്ത് അപ്പന്റെ പടം. അപ്പന്റെ പടത്തിന്റെ അപ്പുറം, പന്തുകളിക്കണ മറഡോണ അതിന്റപ്പുറം പെലെയും. പടത്തിലേക്ക് നോക്കി ഇരിക്കുമ്പോ അപ്പൻ അവരുടെ കൂടെ പന്തു കളിക്കണ പോലെ തോന്നി. നോക്കി ഇരുന്നപ്പോ അപ്പൻ അവന്റെ അരികിലേക്ക് കിതച്ചോണ്ട് വരുന്നത് കണ്ടൂ. പടത്തിൽ നിന്നിറങ്ങി വന്ന അപ്പൻ അവന്റൊപ്പം തിണ്ണയിലിരുന്ന് സൊറ പറയാൻ തുടങ്ങി.


“പത്താം ക്ലാസ്സിൽ ഞാൻ തോറ്റുപോയപ്പാ”
മാത്തൻ അപ്പനോട് ചിണുങ്ങി.
“അതിനെന്നാ, പരീക്ഷയാവുമ്പോ കുറച്ചുപ്പേര് തോൽക്കും. അതുള്ളതാ. അന്നെ കൊണ്ട് കഴിയണത് നീ ശ്രമിച്ചില്ലേ, എന്നിട്ടും പോയാൽ പോട്ടെന്ന് വെക്കണം”
“എനിക്ക് കണക്കും അറിയാൻ മേലാ, അപ്പനെ പോലെ പന്തുകളിയ്ക്കാനും അറിയാൻ മേലാ, ഞാൻ നിക്കണ ടീം എല്ലാം തോറ്റു പോവാണെന്നും പറഞ്ഞവരെന്നെ കളിയ്ക്കാനും കൂട്ടുന്നില്ല”
“അതിപ്പോ നമ്മളെത്ര നന്നായി കളിച്ചിട്ടും കാര്യമൊന്നുമില്ല, ഒരു പെഴവ് മതി. അവര് നമ്മളെ കുരിശിൽ കേറ്റും”
അപ്പന്റെ സ്വരം ഇടറുന്നത് പോലെ മാത്തന് തോന്നി.
“അപ്പാ ഞാൻ ഈനാശുവിന്റെ കൂടെ തേപ്പ് പണിയ്ക്ക് പോവാൻ പോവ”
“വേറെന്തെലും പണിയ്ക്ക് പോയാൽ പോരെ അന്നെ കൊണ്ടത് കൂട്ടിയാൽ കൂടുമോ”
“എല്ലാരും കൂടെന്നെ ഉണ്ടമാത്താനാ വിളിക്കണത്. പണിയെടുത്ത് തടി കുറയട്ടെ. പിന്നെ അഞ്ഞൂറു രൂപ കൂലി കിട്ടുമത്രെ”
“നിന്റെ ഇഷ്ടം”
അപ്പന്റെ വിരലുകൾ മാത്തന്റെ നെറുകയിലൂടെ തലോടി കൊണ്ടിരിക്കുമ്പോഴാണ് അമ്മച്ചി കേറി വന്നത്. അമ്മച്ചി വന്നപ്പോൾ അപ്പനും യേശുവും ചുവരിലെ പടങ്ങളിലേക്ക് കേറി ഇരുന്നു. അത് നോക്കി ഇരിക്കുമ്പോഴാണ് അമ്മച്ചി വെടിപൊട്ടിച്ചത്
“നിന്ന് കിനാവ് കാണാതെ എടുത്തവെച്ച ചായ കുടിക്കടാ”
അതും പറഞ്ഞ് ഇറയത്ത് നിന്ന് വെട്ടുകത്തിയും അരിവാളുമെടുത്ത് അമ്മച്ചി പണിയ്ക്ക് ഇറങ്ങി പോയി. ചായ കുടിച്ച് കഴിഞ്ഞപ്പോ മാത്തൻ വെറുതെ കണക്ക് പുസ്തകം തൊറന്നു നോക്കി. വൃത്തങ്ങൾ, ബീജഗണിതങ്ങൾ അവന്റെ തലയ്ക്ക് തീ പിടിച്ചു. വാതിലുകൾ അടച്ച് ഭദ്രമാക്കി, വീടിനെ തനിച്ചാക്കി മാത്തൻ പുറത്തോട്ട് ഇറങ്ങി. അതിരിലെ ചെമ്പരത്തി തലപ്പുകൾക്ക് അല്പം കുറുമ്പ് കൂടുന്നുണ്ടെന്ന് മാത്തൻ മനസ്സിലോർത്തു. ജോസിന്റെ പെങ്ങൾ ജെസിക്ക ചെമ്പരത്തി ഇലകളും പൂക്കളും പൊട്ടിച്ച് കൊണ്ടോയി അവളുടെ തലയ്ക്ക് താളിയുണ്ടാക്കുന്ന പണി തുടങ്ങി കാണുമെന്ന തീർപ്പിൽ മാത്തനെത്തി.
ഈനാശുവിന്റെ പണി സൈറ്റിലേക്ക് മാത്തൻ വേഗത്തിൽ നടന്നു. ഈനാശുവിനോട് പരീക്ഷ കഴിഞ്ഞ സമയത്തെ സമ്മതം ചോദിച്ചു വെച്ചതാർന്നു. പുതിയ പണി തുടങ്ങുന്ന സമയം വിളിക്കണമെന്ന് പറഞ്ഞതുമാണ്. മുതലപ്പുറത്തെ ചെതുമ്പൽ പോലെ ഇടവഴിയിൽ കല്ലുകൾ കൂർത്തു പൊന്തി നിന്നു. കവലവഴിയിലേക്കുള്ള കേറ്റം കേറുമ്പോ മാത്തൻ ഒന്നണച്ചു. കവലയുടെ മധ്യത്തിലെ വലിയ കുരിശിന്റെ തലപ്പ് പൊന്തി വന്നപ്പോ മാത്തൻ നടത്തത്തിന്റെ വേഗം കുറച്ചു. കവലയിലേക്ക് എത്തുമ്പോഴുണ്ട് കുരിശടയാളത്തിൽ ചാരി ബീഡി വലിച്ചോണ്ട് നിൽക്കുന്നു ചുവരിലെ കറുത്ത യേശു. മാത്തനെ കണ്ടപ്പോ മൂപ്പർ കൈവീശി കാണിച്ചു. എന്നിട്ട് അരികത്ത് വന്ന് തോളിൽ കൈയ്യിട്ടു.
“കുരിശടയാളത്തിൽ ചാരി നിന്ന് ബീഡി വലിക്കുന്നത് പാപമല്ലേ” മാത്തൻ സംശയിച്ചു.
“മുക്കിന് മുക്കിന് അടയാളം പണിത്തുവെച്ച് ഞങ്ങളെന്നാ ചെയ്യും” യേശു കെറുവിച്ചു.
“ദൈവത്തെ ഇടയ്ക്ക് ഓർക്കാനും, നല്ല വിചാരം ഉണ്ടാവാനും വേണ്ടിയല്ലേ ഇതൊക്കെ”
മാത്തന്റെ സംശയം ഇരട്ടിച്ചു.
“ഒന്നു പോയെടാ ഉവ്വേ, ഈ കോണ്ക്രീറ്റ് കുരിശടയാളം കാണുമ്പോ കർത്താവ് ഈശോ മിശിഹായെ ഓർമ്മ വരാൻ പ്രാന്ത് ഉണ്ടോ, ഇന്നാളൊരു ദിവസം വിശന്നു വലഞ്ഞ ഒരു പട്ടിയെ ഇതിന്റെ മുന്നിലിട്ടാ കല്ലെറിഞ്ഞു കൊന്നേ, ഇപ്പോഴും സൂക്ഷിച്ചു നോക്കിയാൽ അയിന്റെ ചോര അതിൽ കാണാം. ഈ കുരിശ് കണ്ടാൽ ഈനാശുവിനെ വേണേൽ ഓർമ്മ വരും, അല്ല പിന്നെ”
മാത്തൻ കുരിശിൽ സൂക്ഷിച്ചു നോക്കിയപ്പോ, കുരിശിൽ കറുത്ത ചോരപാട്. കുരിശിൽ നിന്നെടുത്ത നോട്ടം തിരികെ കറുത്ത യേശുവിൽ വന്നു നിൽക്കുമ്പോൾ, കൈയ്യിലെ ബീഡിയുടെ അവസാന പുകയും വലിച്ച് തീർത്ത്, തലയിലെ മുൾകിരീടം ഒന്നൂരി, മുടി ഒരുവശത്തേക്ക് ചീന്തിവെച്ച് മൂപ്പരൊന്ന് ചിരിച്ചു.
“ഇതല്ലേടാ മാത്ത പുതിയ സ്റ്റൈൽ”
“ഈ മുടിയൊക്കെ ഒന്ന് പിടിച്ച് സ്ട്രൈറ്റ് ചെയ്താൽ കിടുവായിരിക്കും”
കൈയ്യിലിത്തിരി തുപ്പൽ പുരട്ടി മൂപ്പർ മുടിയൊന്നു പിടിച്ചു വലിച്ച് ശരിയാക്കി. എന്നിട്ട് മാത്തനെ നോക്കി. മാത്തന്റെ ചുളിഞ്ഞ പുരികം കണ്ട് മുൾകിരീടം തലയ്ക്ക് മീതെ പിടിപ്പിച്ച് പറഞ്ഞു.
“സ്റ്റൈൽ ആക്കിയിട്ട് ഇനിയിപ്പോ എന്നതിനാ, കുരിശിൽ പോയി കിടക്കാൻ അല്ലേ”
യേശു വിഷമം കാണാത്ത വിധം സങ്കടപ്പെട്ടു.
ഒറ്റയ്ക്ക് നിന്ന് ഗോഷ്ടി കാണിക്കുന്ന മാത്തനെ ചായപീടികയിൽ നിന്ന് അശോകേട്ടൻ എന്ന പറ്റിയടാ എന്ന മട്ടിൽ ആംഗ്യം കാണിച്ചു. മാത്തൻ ഒന്നൂല്ലെന്ന മട്ടിൽ തിരിച്ചു ആംഗ്യം കാണിച്ചു. എന്നിട്ട് ചായക്കടയിലെ ചില്ലുപ്പെട്ടിയിലേക്ക് പാളിയ നോട്ടം അപ്പുറത്തെ ബാർബർ ഷോപ്പിൽ വന്നു നിന്നു. മുടി വെട്ടാൻ ഇരിക്കുന്നത് സാക്ഷാൽ ഈനാശുവായിരുന്നു. ഈനാശുവിനെ കണ്ടപ്പോ മാത്തൻ വഴി മുറിച്ചങ്ങോട്ട് വെച്ചു പിടിച്ചു. കറുത്ത യേശുവിനെ ഓർമ്മ വന്നു തിരിഞ്ഞു നോക്കിയപ്പോ, മൂപ്പർ കൈവീശി കുരിശടയാളത്തിന്റെ ഭാഗത്തേക്ക് നടന്നു പോയി.
“മാത്ത നീ തോറ്റല്ലേ” മുടിവെട്ടി കൊണ്ടിരുന്നപ്പോൾ ഈനാശു കളിയാക്കി.
“ജയിച്ചവരെക്കാൾ വേഗത്തിൽ എന്റെ കാര്യമാണല്ലോ നാട്ടിൽ പാട്ടായത്”
മുടിവെട്ട് നിർത്തി, വായിൽ നിറഞ്ഞ കഫം പുറത്തേക്ക് തുപ്പി ബാർബർ ബഷീർ തിരുവാ തുറന്നു.
“നമ്മുടെ സ്കൂളിലെ കേമൻ നീയല്ലർന്നോ”
“ബഷീർക്ക എനിക്ക് ടൂഷൻ ഒന്നും എടുത്തില്ലല്ലോ ഇങ്ങനെ ദണ്ണപെടാൻ”
ഈനാശുന്റെ വായിൽ ഒരു ചിരി വന്നു ചുണ്ടു തുറന്നു.
“അത് പിന്നെ അങ്ങനെയല്ലേടാ, നീ ഒരൊറ്റ ഒരാളല്ലേ കലം ഒടച്ചു കളഞ്ഞത്”
“എന്റെ പണിയുടെ കാര്യമെന്തായി”
മാത്തൻ കാര്യത്തിലോട്ട് കടന്നു.
“ഈ മുടിയൊന്ന് വെട്ടി തീർന്നാൽ നമ്മക്കൊരിടം വരെ പോവാം”
മുടി വെട്ടി തീരും വരെ മാത്തൻ വലിയ കണ്ണാടിയിൽ അവന്റെ രൂപം നോക്കി നിന്നു. പിന്നെ രണ്ടു വിരലിൽ കൊളുത്തി ചീന്തുന്ന ചീർപ്പെടുത്ത് മുടി ചീകി.
“നീയാ പേനൊന്നും അവിടെ കൊഴിച്ചിടാതെ ഉണ്ടേ”
ബഷീർ പിന്നെയും കളിയാക്കി.
തറപ്പിച്ചൊരു നോട്ടം നോക്കി മാത്തൻ ബഞ്ചിൽ കേറി ഇരുന്നു. വായിക്കാൻ വെച്ചെക്കുന്ന മാസിക നിവർത്തി. മാസികയുടെ നടുവിലെ പോസ്റ്ററിന്റെ പടത്തിന്റെ ചെറിയ ചിത്രം കണ്ട് മാത്തൻ വേഗം പേജുകൾ മറിച്ചു. നടുവിലെത്തിയപ്പോ മാത്തന് നിരാശ വന്നു.
ആരാണ്ടത് അടർത്തി കൊണ്ടു പോയിരുന്നു.
“നിന്ന് ചിത്രം നോക്കി രസിക്കാതെ വാടാ”
വെട്ടി വികൃതമാക്കിയ തലയുമായി ഈനാശുവിന്റ വിളി വന്നു.
കുണ്ടും കുഴിയും നിറഞ്ഞ വഴിയിൽ ഈനാശുവിന്റെ ചേതക്ക് ഒളഞ്ചി കൊണ്ടിരുന്നു. വണ്ടി വന്നു നിന്നത് പുത്തൻ പള്ളിയുടെ പണി നടക്കുന്ന സ്ഥലത്താണ്. കെട്ടിപ്പൊക്കിയ പള്ളിയുടെ ചുവരും മിനാരങ്ങളും തേച്ചു മിനുക്കണ കരാർ എടുക്കാനാണ് ഈനാശു മാത്തനെ കൂട്ടി വന്നത്. പുത്തൻപണക്കാരൻ വർഗീസാണ് പള്ളിപ്പണിയുടെ സ്പോൺസർ. വർഗീസുമായി ഈനാശു കാര്യങ്ങൾക്ക് തീരുമാനമാക്കുമ്പോഴാണ് പറമ്പിന്റെ മൂലയ്ക്ക് കറുത്ത യേശു നിൽക്കണത് കണ്ടത്. അങ്ങേരവനെ കൈ വീശി കാണിച്ചു. മാത്തൻ അങ്ങോട്ട് നടന്നു ചെന്നു.
“എന്നാ വഴിയാടാ ഉവ്വേ, പള്ളി തുടങ്ങി കഴിഞ്ഞാൽ വിശ്വാസികൾ കുഴയുമല്ലോ”
കറുത്ത യേശു പരിഭവിച്ചു.
“എന്തേ കാൽ വേദനിച്ചോ”
“ഇതല്ല ഇതിന്റപ്പുറം ചാടി കടന്നവനാണീ…”
“പള്ളി പണി കഴിഞ്ഞാൽ വഴി കൂടെ നന്നാക്കും. പുതിയ പള്ളിയിൽ അപ്പൊ സുഖിച്ചു കഴിയാലോ”
“ആർക്ക്, എനിക്കോ? എടാ മണ്ടാ, ഇത് നമ്മളെ പാർപ്പിക്കാൻ കെട്ടുന്ന ജയിൽ ഒന്നുമല്ല. ഇതിന്റെ പരിസരത്തേക്ക് നമ്മളെ അടുപ്പിക്കില്ല. പിന്നെയാണ് സുഖിക്കൽ. എത്ര വലിയ പള്ളി ആണെങ്കിലെന്നെ കുരിശിൽ തന്നെയല്ലേ കിടക്കുന്നെ”
കറുത്ത യേശു പറഞ്ഞ കാര്യം തിരിയുമ്പോഴേക്കും ഈനാശു മാത്തനെ നീട്ടി വിളിച്ചിരുന്നു. മാത്തൻ പോണതിന്റൊപ്പം പണിയാൻ പോണ കുരിശും നോക്കി ഇനിയിപ്പം ഇതൂടെ ചുമക്കേണ്ടി വരുമല്ലോ എന്ന മട്ടിൽ വേച്ചു വേച്ചു യേശു നടന്നു പോയി. കല്ലിടവഴിയിൽ മുന്നിലിരുന്ന് അതിസാഹസികമായി ചേതക്ക് ഓടിച്ചോണ്ട് പോണതിന്റെ ഇടയ്ക്ക് നാളെ തൊട്ട് പള്ളിപ്പണിയ്ക്ക് വരണമെന്ന് ഈനാശു പറഞ്ഞൊപ്പിച്ചു.
ഉച്ചയ്ക്ക് വീട്ടിൽ കേറി ചോറുണ്ടെച്ചും മാത്തൻ കിടന്നുറങ്ങി. ഉറക്കത്തിൽ പുത്തൻപ്പള്ളിയിൽ കേറി വിലസണ കറുത്ത യേശൂനെ കണ്ടൂ. ഉണർന്നു വന്നപ്പോ വീടിന്റെ പുറത്തിരുന്ന തൂമ്പയെടുത്ത് കൂടി കിടന്ന മണ്ണൊന്ന് കിളച്ചു. കിളച്ചിട്ട മണ്ണിനെ പലവട്ടം കുഴച്ചു മറിക്കാൻ നോക്കി. പണി കഴിഞ്ഞ വന്ന അമ്മച്ചിയോട് സമ്മതം ചോദിച്ചു.
“നമ്മളെ കേറ്റാത്ത പള്ളി പണിയാൻ തന്നെ നിനക്ക് പോണം”
” ഈനാശുചേട്ടൻ എടുത്ത പണിയല്ലേ ഞാൻ അല്ലാലോ”
“പള്ളിയൊന്നും അവിടെ പൊങ്ങാൻ പോണില്ല, നീ പണിയ്ക്ക് പൊക്കോ, ആളുകളെ തമ്മിൽ പിണക്കുന്ന പണിയ്ക്ക് അച്ചനും കൂട്ടു നിൽക്കുന്നതല്ലേ, കർത്താവ് കൂടെ നിൽക്കുമോ എന്ന് കണ്ടറിയണം”
സമ്മതം കിട്ടിയപ്പോ തൊട്ട് പണിയെ പറ്റിയും, വൈകീട്ട് കിട്ടുന്ന അഞ്ഞൂറു കൂലിയെ പറ്റിയുമുള്ള ചിന്ത നിറഞ്ഞു. അപ്പോഴൊന്നും കറുത്ത യേശു ചുവരിലെ പടത്തിൽ നിന്നിറങ്ങി വന്നില്ല. വെറുതെ ഇരിക്കുന്ന മനുഷ്യർക്കാണ് അത്തരം ഭ്രാന്ത്.
പള്ളിപ്പണി വിചാരിച്ചതിലും കടുപ്പമായിരുന്നു. സിമന്റ് ചാക്ക് തുറക്കലും, ചട്ടിയിൽ നിറക്കലും, മണൽ ചട്ടിയ്ക്ക് കോരി കൂട്ടലും. രണ്ടു കൂടി കൂട്ടി കലർത്തി മറിച്ചിട്ടുമ്പോൾ നട്ടെല്ല് റാ പോലെ വളഞ്ഞു വേദനയെടുക്കാൻ തുടങ്ങും. കുരിശ് പോലെ ഉയരം കെട്ടിയ അടയ്ക്കാമരത്തിൽ കേറി നിന്ന് ഈനാശുവും മറ്റു മേസ്തിരിമാരും ചട്ടി നീട്ടി, വെള്ളം കുറവ്, വെള്ളം കൂടുതൽ, സിമന്റ് ഗ്രൗട്ട്, ചെറിയ കോൽ, വലിയ കോൽ, തേപ്പ് പലക എന്നിങ്ങനെ വിളിച്ചു പറയും. ഏതാണ്ടൊരു മട്ടിൽ ഒപ്പിച്ചു കൊടുക്കുമ്പോൾ പീലിപ്പോസ് മാത്രം മുഖം കേറ്റി പിടിപ്പിക്കും. വെള്ളം കൂടി പോയെന്നു പറഞ്ഞു തെറി പറയാൻ തുടങ്ങുമ്പോ ഈനാശു പുതിയ ചെക്കനല്ലേ നീ ക്ഷമിയെന്ന് കേറി വട്ടം പറയും. ആൽത്തരയും അകവും തേച്ചു മിനുക്കുന്നതിൽ ഈനാശുവും പണിക്കാരും മിന്നി. അങ്ങനെയാണ് സ്പോണ്സർ വർഗീസ് പണി നോക്കാൻ വന്നത്. സിമന്റ് കൂട്ടി കൊടുക്കണ മാത്തനെ കണ്ടായാൾ നെറ്റി ചുളിച്ചു. ഈ പെലചെക്കനെ ആരാടാ പുത്തൻപ്പള്ളിയുടെ പണിയ്ക്ക് നിർത്തിയതെന്ന് ശബ്ദമുയർത്തി.
“ഇതിപ്പോ വെറുതെ ഒരു കെട്ടിടമല്ലേ, പള്ളി പള്ളിയാവുന്നത് അച്ചൻ വന്നു വെഞ്ചരിപ്പെല്ലാം കഴിഞ്ഞല്ലേ”
ഈനാശു ഇടപെട്ടു.
“എന്നാലും ഇവന്മാരുടെ എടേൽന്ന് വിശ്വാസികൾക്ക് മോചനം കിട്ടാനാണ് പള്ളി പണിയുന്നത്”
“അതിന് പള്ളി പണി കഴിഞ്ഞാൽ ആരിവരെ ഇങ്ങോട്ട് അടുപ്പിക്കുന്നു”
ഈനാശു അത് പറയുമ്പോ, സിമന്റും മണലും കുഴച്ചു ചേർത്തതിന്റെ നടുക്ക് കെട്ടി നിർത്തിയ വെള്ളം പൊട്ടിയൊലിച്ച് പോണത് കണ്ട്, വെപ്രാളപ്പെട്ടത് കെട്ടി ശരിയാക്കുന്ന തിരക്കിലായിരുന്നു മാത്തൻ.
“ഇവൻ ആരുടെ മോനാടാ”
“അപ്പൊ ഇച്ചായന് തിരിഞ്ഞില്ലേ, ഞാൻ കരുതി…’
“നമ്മടെ കൊച്ചുങ്ങൾ ഈ പ്രായത്തിൽ ഈ പണിയ്ക്ക് പോവുന്നത് കാണാറില്ലലോ”
“അത് ശരിയാ, ഇവൻ നമ്മടെ പഴേ ഫോർവേഡ് പാപ്പിയുടെ മോനല്ലേ”
“ഓഹ്, എന്നെ കൊറേ വലിപ്പിച്ചതാണ് ഇവന്റെ തന്ത, തന്ത ചത്തവനല്ലേ എങ്ങനെയെങ്കിലും പെഴച്ചോട്ടെ”
മാത്തൻ അയാളെ നോക്കി ഏതാണ്ടൊരു ചിരി ചിരിച്ചു. അയാളത് കണ്ടിട്ടും ശ്രദ്ധിക്കാതെ മുണ്ടുയർത്തി പിടിച്ച് പുറത്തോട്ട് ഇറങ്ങി. അയാൾ പോയ വഴിയിലൂടെ പോക്ക് വെയിൽ അകത്തേക്ക് കയറി വന്നു.

പണി കഴിഞ്ഞ്, അഞ്ഞൂറിൽ നിന്ന് നൂറു പിടിച്ച് നാനൂറ് ഈനാശു നീട്ടുമ്പോൾ മാത്തൻ ഫോർവേഡ് പാപ്പിയെന്ന അപ്പൻ എങ്ങനെയാണ് അയാളെ വലിപ്പിച്ചതെന്ന് ഓർത്തു. ചേതക്കിന്റെ പിന്നിൽ ചന്തി അമർന്നിരിക്കുമ്പോൾ ഈനാശുവിനോട് മാത്തൻ അപ്പനെ പറ്റി ചോദിച്ചു.
ചേതക്കിന്റെ വലിപ്പിക്കലിൽ മാത്തനാദ്യം ചോദിച്ചത് അയാൾ കേട്ടില്ല. ഉച്ചത്തിൽ ഒന്നൂടെ ആവർത്തിച്ചപ്പോൾ അയാൾ പറയാൻ തുടങ്ങി.
“അതിപ്പോ പറയാൻ ഒരുപാടുണ്ട്, നമ്മുടെ പള്ളി ടീമിന്റെ ഫോർവേഡ് അല്ലാർന്നോ നിന്റപ്പൻ പാപ്പി. പാപ്പിയെ ടീമിന്ന് ഒഴിവാക്കാൻ കൊറേ പേര് ശ്രമിച്ചാർന്നു. പക്ഷേ പാപ്പിയുടെ കളി കണ്ടാ ആരും അവനെ ഒഴിവാക്കേലാ”
“പിന്നെ അമ്മച്ചി പറഞ്ഞല്ലോ, പന്തു കളിച്ചാ അപ്പൻ ഒടുങ്ങിയതെന്ന്”
“ടൂർണമെന്റിൽ നമ്മൾ ഫൈനൽ കളിച്ചത് നിന്റപ്പന്റെ ഒരേ ഗോളടി കൊണ്ടാർന്നു. കപ്പ് നമുക്കെന്ന് ഏറെ കുറെ ഉറപ്പിച്ചിരുന്നു. അതിന്റെ ബലത്തിൽ വർഗീസ് കേറി സ്രാങ്കിനോട് കേറി ബെറ്റ് വെച്ചു.”
“എന്നിട്ട്”
“ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ നിന്റപ്പൻ പുറത്തേക്കടിച്ചു. നമ്മൾ പൊട്ടി, വർഗീസ് പൊട്ടി. അയാളുടെ ഭീമമായ തുക പോയി കിട്ടി.”
ചേതക്ക് നിർത്തി, ഒരു ബീഡി കത്തിച്ച് പുകയെടുത്ത് ഈനാശു തുടർന്നു.
“പെല കൃസ്ത്യാനികൾ കൂടി നമ്മടെ ടീമിനെ തോല്പിച്ചെന്ന് പറഞ്ഞ് അടിയായി കുത്തായി.
വർഗീസ് രാത്രി ഷാപ്പിൽ നിന്ന് വരണ നിന്റപ്പനെ തലയ്ക്കടിച്ചു വീഴ്ത്തി. പിറ്റേന്ന് കള്ളുകുടിച്ച് വെളിവില്ലാണ്ട് കുന്നുമേൽ നിന്ന് കമിഴ്ന്നടിച്ചു വീണു നിന്റപ്പൻ തീർന്നെന്ന് വാർത്ത പരന്നു.”
“അപ്പൊ കേസും കൂട്ടോന്നുണ്ടായില്ലേ.”
ഇടറുന്ന ശബ്ദത്തിൽ മാത്തൻ ചോദിച്ചു. അവന്റെ കണ്ണിൽ വെള്ളം നിറഞ്ഞിരുന്നു.
“അന്നിവിടത്തെ എസ് ഐ, ഈ വർഗീസിന്റെ ബന്ധുവായിരുന്നല്ലോ, അങ്ങനെ ആ കേസ് അങ്ങു തേഞ്ഞുമാഞ്ഞു പോയി. ശബ്ദം ഉയർത്തിയവരുടെ വായിൽ പൈസ കൊറേ കുത്തിതിരുകി. സെന്റ് തോമയുടെ കയ്യിൽ നിന്ന് വെള്ളം നെറുകയിൽ വീണ വിശ്വാസികൾക്ക് മാത്രമായി ഒരു പള്ളിയും. ഇടവക പിന്നെ മിണ്ടാണ്ടായി.”
കവലയിലെ കുരിശടയാളത്തിന്റവിടെ മാത്തനെ ഇറക്കി ഈനാശു വീട്ടിലേക്ക് വെച്ചു പിടിച്ചു. വീട്ടിലേക്ക് നടക്കുമ്പോ ഇരുട്ട് കനക്കാൻ തുടങ്ങിയിരുന്നു. പിന്നിലാരോ നടക്കുന്നുണ്ടെന്ന് മാത്തൻ തോന്നി. കറുത്ത യേശു ആവുമെന്ന് അവൻ മണത്തറിഞ്ഞു. മേലും കൈയ്യും നല്ല വേദന ഉണ്ടായിരുന്നു. ഉള്ളിലപ്പന്റെ കഥയുടെ എരിച്ചലും. ഒന്നും മിണ്ടാണ്ട് നടന്നപ്പോ യേശു അവനെ അവന്റെ വഴിയ്ക്ക് വിട്ടു.
കുളിച്ചു വന്നു കഞ്ഞി കുടിച്ചു കിടക്കുമ്പോ അമ്മച്ചി വന്ന് പുറത്തുഴിഞ്ഞു കൊടുത്തു. സിമന്റിൽ ചവിട്ടി നിന്ന് കാലിന്റടിയിൽ പൊട്ടാൻ പാകത്തിൽ കുമിളകൾ വീർത്തു കിടന്നു. കയ്യിലും കാലിലും വൃത്തിക്കെട്ട വിളറിയ വെളുപ്പ് പടർന്നു കിടന്നു. ഉറക്കത്തിൽ മുഴുവൻ കണ്ടത് അപ്പൻ പുറത്തേക്കടിച്ചു കളഞ്ഞ ആ പന്തായിരുന്നു. ആ പന്തിന്റെ നിറമെന്താണ്? അവനോർത്തു. കണ്ണിൽ നക്ഷത്രങ്ങൾ മിന്നി. പതിയെ അടഞ്ഞു പോയി.
രാവിലെ പണിയ്ക്ക് പോവാൻ നിൽക്കുമ്പോഴാണ് ജോസിന്റെ അമ്മ വീട്ടിൽ കേറി വന്നത്. അമ്മച്ചിയോട് ഏതാണ്ടെല്ലാ പറയണത് അകത്ത് നിന്നവൻ കേട്ടു. മേശപ്പുറത്തെ പഴംച്ചോർ എടുത്ത് കുടിച്ച് മാത്തൻ പുറത്തേക്കിറങ്ങുമ്പോ അമ്മച്ചി വട്ടം വെച്ചു.
“നിന്നോട് മേരിടീച്ചർ കാണാൻ ചെല്ലാൻ പറഞ്ഞു”
“തോറ്റുപോയതിന്റെ വിഷമം മാറ്റാനാവും, അല്ലേൽ വീണ്ടും പരീക്ഷ എഴുതിക്കാനാവും”
“ഏതാണ്ടെല്ലാ സർട്ടിവിക്കറ്റിൽ ഒപ്പിട്ട് കൊടുക്കാനാണത്രേ. നീ പണിയ്ക്ക് പോണ വഴിയ്ക്ക് ഒന്ന് കേറിയേച്ചും പോ”
“തോറ്റു പോയവന്റെ സർട്ടിഫിക്കറ്റ് അല്ലേ, ജയിച്ചോരുടെ തെരക്ക് കഴിഞ്ഞിട്ട് പോവാം”
അമ്മച്ചിയോട് അങ്ങനെ പറഞ്ഞിറങ്ങിയെങ്കിലും മാത്തൻ മേരി ടീച്ചറുടെ വീട്ടിൽ കേറാൻ വേണ്ടി വേഗം വലിഞ്ഞു നടന്നു. ടീച്ചറുടെ ഉമ്മറത്ത് നിന്ന് നീട്ടി വിളിക്കുമ്പോ ദാ വരണൂ മാത്ത എന്നു വിളിച്ചു പറഞ്ഞു. മേരി ടീച്ചർ അങ്ങനെയാണ്, അവന്റെ ഒച്ച ഏത് ശബ്ദങ്ങൾക്കിടയിൽ നിന്നും തിരിച്ചറിയും. ക്ലാസിൽ ബഹളം വെക്കുന്ന പിള്ളേരിൽ നിന്ന് മാത്തന്റെ ഒച്ച മാത്രം ടീച്ചർ തിരഞ്ഞു പിടിക്കും. ടീച്ചർക്ക് അവനോട് വലിയ ഇഷ്ടമാണ്. അതുകൊണ്ട് തന്നെ ടീച്ചറുടെ അടുക്കലേക്ക് വരാൻ അവനും ഇഷ്ടം തന്നെയായിരുന്നു.
“തിരക്കാണോ മാത്ത”
“ടീച്ചറെ പണിയ്ക്ക് പോണം, വേഗം പറഞ്ഞാൽ…”
“നീയിവിടെ നിൽക്ക് ഞാനൊരു പേപ്പർ കൊണ്ടു വന്നു തരാം, നീയൊരു ഒപ്പിട്ട് പോ”
അകത്തേക്ക് പോയ ടീച്ചർ പേപ്പറുമായി വന്നു. ടീച്ചർ നീട്ടിയ പേപ്പർ വാങ്ങി എവിടെയാണ് ഒപ്പിടേണ്ടത് എന്ന മട്ടിൽ മാത്തൻ ടീച്ചറെ നോക്കി. ചൂണ്ടിക്കാണിച്ച സ്ഥലത്ത് അപ്പന്റെ പേരിലെ പി വെച്ചുണ്ടാക്കിയ തട്ടിക്കൂട്ട് ഒപ്പ് വെടിപ്പായി ഇട്ട് കൊടുത്തു. എന്തിനാണ് ഒപ്പിട്ടതെന്ന ചിന്ത വന്നെങ്കിലും വൈകിയെന്ന് പറഞ്ഞവൻ ഓടി.
രാവിലത്തെ പോക്കും വൈകിട്ടത്തെ വരവും കാലിന് വഴങ്ങി തുടങ്ങി. രാവിലെ ഇടവഴി കേറി പാഞ്ഞ് കുരിശാടയാളത്തിൽ ചാരി ബീഡി വലിക്കണ കറുത്ത യേശുവിന് കുറച്ചു നേരം കമ്പനി കൊടുക്കുമ്പോഴേക്കും ഈനാശുവിന്റെ ചേതക് കിതച്ചെത്തും. പിന്നെ സിമന്റിലും മണലിലും ഒരു കളിയാണ്. അകത്തെ പണിയ്ക്ക് ശേഷം പള്ളിയുടെ മേളിലെ ഘടികാര തട്ടിൽ തേക്കാൻ കേറുമ്പോ മാത്തൻ ഉയരം കണ്ട് തലകറങ്ങി. ഉയരമുള്ള നിലയിൽ നിന്ന് വേറൊരു തട്ടിലാണ് ഘടികാര ചുവര് നിൽക്കുന്നത്. അവിടെ നിന്ന് നോക്കിയാൽ പള്ളിയ്ക്ക് അടുത്തുള്ള കുരിശുമലകൾ കാണാം. പള്ളിയിലേക്കുള്ള വെട്ടുവഴിയെ മണ്ണിലെ നീണ്ട മുറിവ് കണക്കെ വായിച്ചെടുക്കാം. വെയിൽ മൂക്കുമ്പോൾ ഗോപുരത്തിന്റെ നിഴലും ഉയരവും അളക്കണ കണക്ക് മനസ്സിൽ വന്നു. സിമന്റ് തേക്കാൻ വേണ്ടി അടയ്ക്കാമരം കൊണ്ടു കെട്ടിയുണ്ടാക്കിയ ഉയരത്തിൽ കേറി ഈനാശു തേക്കുമ്പോൾ, താങ്ങിന് വെച്ച വെട്ടുകല്ലിൽ കേറി മാത്തൻ ഇരുന്നു. മോളിലേക്ക് കേറ്റിയ സിമന്റും മണലും ഒന്നിന് നാല് ചട്ടിയെന്ന കണക്കിൽ കൂട്ടും. ആവശ്യാനുസരണം വെള്ളം കുറച്ചും കൂട്ടിയും മേളിലെ ചട്ടിയിൽ ഈനാശുവിന് നിറച്ചു കൊടുക്കും. സിമന്റും മണലും കുഴക്കണ നേരം മാത്തന്റെ മേളിലേക്ക് കല്ലിന്റെ കുഞ്ഞി കഷ്ണം കൊണ്ട് ഈനാശു എറിഞ്ഞു. ഉയരം ആ കുഞ്ഞു കല്ലിന് വലിയ പ്രഹരശേഷി കൊടുത്തിരുന്നു. അത് മാത്തന്റെ തലയിൽ ചെറിയ മുഴയുണ്ടാക്കി. ഉയരത്തിന്റെ കരുത്തപ്പോൾ മാത്തന് മനസിലായി.
ദേഷ്യം പിടിച്ച്, നെറ്റിയിൽ നിന്നിറങ്ങിയ വിയർപ്പ് തുടച്ച്, കൈക്കോട്ട് ഒരു വശം വെച്ച് മാത്തൻ ആകാശത്തോട്ട് നോക്കി പറഞ്ഞു.
“ചോട്ടിൽ നിക്കണ മാത്തന്റെ മണ്ടയ്ക്ക് കല്ലെറിഞ്ഞാൽ മാത്തൻ ഇറങ്ങി പോവും, ചെലപ്പോ രണ്ടിനെയും കുലുക്കി വീഴ്ത്തും.
പിന്നെ തന്നെത്താൻ ഇറങ്ങി പൊടിയെടുക്കേണ്ടി വരുമേ”
“ക്ഷമിക്കടാ ഉവ്വേ, ഒന്നൂലെ മേളിലേക്ക് നോക്കിയാൽ നിനക്ക് നല്ല കാഴ്ചകൾ കാണാൻ കിട്ടുന്നില്ലേ”
“എടാ പീലിപ്പോസെ നീ ചെക്കനെ വിട്ടേക്ക്”
ഈനാശു ഇടപെട്ടു.
“രണ്ടും കണക്കാണ്, മുണ്ടൂരി വല്ല പാന്റും ഇട്ടേച്ച് പണിയ്ക്ക് വന്ന മതി രണ്ടും. അല്ലേൽ കള്ളുഷാപ്പിൽ കൊടുക്കണ കാശിന് നല്ല ട്രൗസർ വാങ്ങിയിട്ടോണം”
മാത്തന്റെ മുഖം കണ്ടപ്പോ പീലിപ്പോസ് കുലുങ്ങി ചിരിച്ചു. അത് കണ്ട് ഈനാശുവിന്റെ ചിരിയും പൊട്ടി. ചിരി മുറുകിയപ്പോ ഈനാശു ഉയരത്തിൽ നിന്ന് ഡാൻസ് കളി തുടങ്ങി. അത് കണ്ട് മാത്തൻ ചോട്ടിൽ നിന്ന് മാറി നിന്നതും ഉയരം പൊട്ടി ഈനാശുവും പീലിപ്പോസും താഴോട്ട് ഒരൊറ്റ വീഴ്ച്ചയായിരുന്നു. ഉയരം പൊട്ടി നിലത്ത് വീണ ശബ്ദം കേട്ട് സ്പോണ്സർ വർഗീസ് പള്ളിയുടെ മുന്നിൽ വന്നു എന്താടായെന്ന് പറഞ്ഞത് കേട്ടു. താഴെ വീണ ഈനാശുവിനേയും പീലിപ്പോസിനെയും പൊക്കാൻ അടയ്ക്ക മരം ഉയർത്തിയപ്പോ താങ്ങിന് വെച്ച വെട്ടു കല്ല് താഴോട്ടുള്ള സർക്കീട്ട് തുടങ്ങിയിരുന്നു. മാത്തൻ താഴോട്ട് നോക്കുമ്പോ കല്ലിന്റെ പുറത്തിരിക്കുന്നു കറുത്ത യേശു. പിന്നെ ഒരു മിന്നാൽവേഗത്തിൽ താഴോട്ട്. താഴെ നിന്ന വർഗീസ് നോക്കുമ്പോഴേക്കും കല്ല് അയാളുടെ നെറുന്തല പിളർത്തിയിരുന്നു. നട്ടുച്ച വെയിലിൽ പള്ളിമുറ്റം ചോന്ന് മിന്നി. ചോരകടലിൽ പിടഞ്ഞു വർഗീസ് കിടന്നു. ആളുകൂടി വർഗീസിനെ എടുത്തോണ്ട് ആശുപത്രിയിലേക്ക് ഓടുമ്പോ മാത്തന്റെ ഉണ്ടവയറിൽ വല്ലാത്തൊരു പെരുപെരുക്കം. പണി നിർത്തി മാത്തനോട് വീട്ടിലേക്ക് വിട്ടോളാൻ ഈനാശു പറഞ്ഞു. മാത്തൻ നടന്ന് കവലയിലെത്തുമ്പോ കുരിശാടയാളം ചാരി മൂപ്പർ നിൽപ്പുണ്ട്.
“ഇതെന്ന പണിയാ കാണിച്ചേ” മാത്തന്റെ വാക്കുകളിൽ വിറയൽ നിറഞ്ഞിരുന്നു.
“ഞാൻ എന്നാ കാണിച്ചെന്നാ” യേശു നിഷ്കളങ്ക മനോഭാവം പുറത്തെടുത്തു.
“ആ കല്ലിന്റെ പുറത്ത് ഞാൻ കണ്ടല്ലോ”
“നിന്നെ കാണാൻ വന്നപ്പോ കേറി ഇരുന്നതല്ലേ”
“എന്നാലും അതിനെ ഒന്ന് വഴി തിരിച്ചു വിടാർന്നു”
“അത് അതിന്റെ വഴിയ്ക്ക് തന്നേണ് പോണത്”
മാത്തൻ തല താഴ്ത്തി. വിവരം അറിഞ്ഞ് ആളുകൾ കവലയിൽ കൂടാൻ തുടങ്ങിയിരുന്നു. ഓരോരുത്തർ സംഭവത്തിന്റെ ദൃക്സാക്ഷി വിവരണത്തിന് ക്ഷണിക്കാൻ തുടങ്ങിയപ്പോ മാത്തൻ പതിയെ രംഗം വിട്ടു. ഓടി വന്നു വീട്ടിൽ കേറി. സിമന്റിന്റെ വെളുത്ത പാടുകൾ കാലിലും കയ്യിലും. കുളിക്കാൻ നിൽക്കുമ്പോ തലയിൽ ഒഴിച്ച വെള്ളത്തിന് വല്ലാത്ത ഭാരം ഉണ്ടെന്ന് തോന്നി. കണ്ണടച്ചു നിന്നപ്പോ, അപ്പന്റെ ചോരമണമുള്ള പള്ളിയൊന്നും പൊന്താൻ പോണില്ലെന്ന് ആരോ ഉള്ളിൽ നിന്നും വിളിച്ചു പറഞ്ഞു. അപ്പനെ പറ്റിയോർത്തപ്പോൾ ഉയരത്തിൽ നിന്നും താഴോട്ട് പോണ കല്ലിനെ ഓർത്തു. കല്ല് നിലത്തോട്ട് പോണ കോണ് മാത്തൻ മനസിലളന്നു. കുളി കഴിഞ്ഞ് മാത്തൻ നേരെ മുറിയിൽ കേറി. മേശ വലിപ്പിൽ നിന്നും കണക്ക് പുസ്തകമെടുത്ത് വെച്ചു. പിന്നെ പഠിക്കാൻ കഴിയുമോയെന്നൊരു ശ്രമം നടത്തി. മുറിയിൽ കേറി പുസ്തകം നോക്കുന്ന മാത്തനെ അമ്മച്ചി പുറകിൽ വന്നു നെറുന്തലയിൽ ഉമ്മവെച്ചു. പിന്നെ കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
“നമ്മൾക്ക് കേറാൻ പറ്റാത്ത പള്ളിയുണ്ടാക്കാൻ പോയത് കർത്താവിന് ഇഷ്ടമായില്ല. ഓരോ ദൃഷ്ടാന്തങ്ങളാണ് ഇതൊക്കെ”
മാത്തൻ അമ്മച്ചിയുടെ നെഞ്ചിലേക്ക് ചാഞ്ഞു. അമ്മയുടെ മുലകളിൽ അമരുമ്പോ അവൻ വല്ലാത്ത സുരക്ഷിതത്വം തോന്നി.
“ആളുകളെ വിഭജിക്കാനല്ല പള്ളിയും പ്രാർത്ഥനകളും അതാളുകളെ ചേർത്ത് വെക്കാനാണ്. പുത്തൻ പണത്തിന്റെ ഹുങ്ക് കാണിക്കാൻ നിന്നാ ഇതാ ഗതി”
മാത്തന് അമ്മയോട് വല്ലാത്ത സ്നേഹം തോന്നി. ചുവരിലെ കറുത്ത യേശു ചിത്രത്തിൽ തന്നെയിരുന്നു ചിരിച്ചു.


മൂന്നിന്റന്ന് വർഗീസ് പെട്ടിയിലായി. നല്ല വെടിപ്പുള്ള കല്ലറയിൽ കേറി കിടപ്പായി. പള്ളിപ്പണി അച്ചൻ ഇടപെട്ടു നിർത്തി.
മാത്തൻ കേറി ഉയരകണക്ക് പഠിക്കാനിരുന്നു. ഉയരങ്ങൾ പഠിക്കുമ്പോൾ മാത്തൻ കോണളവുകൾ തെളിഞ്ഞു വന്നു. ഒരു ലംബത്തിനപ്പുറം തൊണ്ണൂറു ഡിഗ്രിയിൽ പള്ളിമിനാരം നിന്നു. കൂട്ടാനുള്ള കണക്കിൽ കറുത്ത യേശു കൂട്ട് നിന്നു. വൃത്തം പഠിക്കാൻ ഇരുന്നപ്പോ അപ്പൻ പുറത്തേക്ക് അടിച്ചു കളഞ്ഞ പന്ത് ഓർമ്മ വന്നു. പന്തുപോയ വഴി മൈതാനത്തിന്റെ വട്ടത്തിലെ ഒരു ബിന്ദുവിനെ തൊട്ടു പോവുന്ന സ്പർശരേഖകളായി. മൂന്നിന്റന്ന് മുറി വിട്ടിറങ്ങുമ്പോ കണക്കിന്റെ പിഴച്ച ചുവടുകൾ എല്ലാം മാത്തൻ കയറി പോയിരുന്നു.
അവൻ പുത്തൻപ്പള്ളിയൊന്നു പോയി കാണാൻ തോന്നി. വീട്ടിൽ നിന്നിറങ്ങി ഇടവഴി കയറി മേരി ടീച്ചറുടെ വീട്ടുമുറ്റം വഴി വെച്ചുപിടിച്ചു. ഇടവഴി കേറി പോണ മാത്തനെ മേരി ടീച്ചർ നീട്ടി വിളിച്ചു. അകത്തേക്ക് കേറി പോയി സേ പരീക്ഷയുടെ ഹാൾടിക്കറ്റ് കയ്യിൽ കൊടുത്തു പറഞ്ഞു.
“നീ നല്ലോണം ഒന്ന് പരിശ്രമിക്ക് മാത്ത, ഉറപ്പായും ജയിക്കും. പരീക്ഷയ്ക്ക് വരണ ടീച്ചർമാരും നല്ലോണം സഹായിക്കും”
വെച്ചു നീട്ടിയ ഹാൾടിക്കറ്റ് മാത്തൻ ആർത്തിയോടെ വാങ്ങി. അത് കയ്യിൽ പിടിച്ച് ഞാൻ ഉറപ്പായും പാസാവും ടീച്ചറെയെന്ന് മാത്തൻ പറഞ്ഞു.
പുത്തൻപള്ളിയുടെ തേച്ചു മിനുക്കാത്ത ഘടികാരത്തട്ട്. അതിന്റെ നിഴൽ നിലത്ത് മണ്ണിൽ ഇരുണ്ട് കിടന്നു. മാത്തൻ കണ്ണ് തിരുമ്മി നോക്കുമ്പോ, വർഗീസിന്റെ ചോര ഒഴുകിയ കറുത്തിരുണ്ട പാടുകളിൽ ആരോ കിടന്നുരുളുന്നു. മാത്തനെ കണ്ടപ്പോ അയാൾ എഴുന്നേറ്റു. തലയിൽ അപ്പോൾ മുൾകിരീടം. പള്ളിമേടയിൽ നിന്നിറങ്ങി വന്ന വെളുത്ത യേശു ചോരയിലുരുണ്ട് കറുത്തു തുടങ്ങിയിരുന്നു. കൊറേ നേരം നോക്കിയപ്പോ യേശുവിന് അപ്പന്റെ ഛായ കൈവരണത് കണ്ടു. മാത്തന്റെ കണ്ണുകൾ വിടർന്നു. മാത്തന്റെ ചുണ്ടിൽ
“ന്റെ അപ്പാ, ന്റെ കർത്താവേ” എന്ന വചനം വന്നു നിറഞ്ഞു.

Saurav MA
Manattuparambil (h)
Kokkur, kokkur (po)
Malappuram 679591
9633524364

2022 ൽ മാർഗയും പാലിയും ചേർന്നു നടത്തിയ ഡോ.ബി.ആർ. അംബേദ്കർ ജന്മദിന കഥാരചനാ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ കഥ

Share

Facebook
fb-share-icon
Twitter
Tweet
Telegram
WhatsApp
Previous articleകഥ,നിങ്ങളുടെകുറ്റം:രവീന്ദ്രൻ കച്ചീരിNext article മൗനം:ജമാൽ ഫറോക്ക്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

The Maarga

The Maarga was launched in 2020. The web portal will publish articles, poems, short stories, graphic novels, videos, book reviews and translations. It seeks to introduce, familiarize and foreground academic as well as creative writing by incorporating studies on culture, literature, society and art practices with an intent to further academic and creative impulses among researchers and students.

Follow us

Categories

  • Class Room
  • Culture & Arts
  • Fiction & Poetry
  • News Letter
  • Podcast
  • Reviews
  • Story
  • Studies
  • Transilation
  • Uncategorised
  • Videos

Latest Posts

  • രണ്ട് കവിതകള്‍
    Culture & Arts, Fiction & Poetry
    June 26, 2024
  • കവികൾക്കുള്ള കുറിപ്പുകൾ
    Culture & Arts, Fiction & Poetry, Uncategorised
    June 14, 2024
  • ബിംബിസാരൻ്റെ ഇടയൻ
    Class Room, Culture & Arts, Fiction & Poetry
    June 12, 2024
  • അധിനിവേശവിരുദ്ധസിനിമകൾ
    Uncategorised
    May 12, 2024
  • അബദ്ധങ്ങളുടെ അയ്യര് കളി: നാടകവിചാരം
    Reviews, Uncategorised
    April 23, 2024

The Maarga

സാഹിത്യം, കല, സംസ്കാരം, എന്നിവയെ സർഗാത്മകമായി അടയാളപ്പെടുത്താൻ ശ്രമിക്കുന്നു.

Contact

Smt. Ambika Prabhakaran,
Mullasseriyil House
Painavu (P.O)
Idukki (Dist)
Pin-685603
Kerala
ambikaprabhakaran8@gmail.com

Recent Posts

രണ്ട് കവിതകള്‍June 26, 2024
കവികൾക്കുള്ള കുറിപ്പുകൾJune 14, 2024
The Maarga - All Rights Reserved - Powered By GodyCountry

Follow us

About The Maarga

സാഹിത്യം, കല, സംസ്കാരം, എന്നിവയെ സർഗാത്മകമായി അടയാളപ്പെടുത്താൻ ശ്രമിക്കുന്നു.

Categories

  • Class Room
  • Culture & Arts
  • Fiction & Poetry
  • News Letter
  • Podcast
  • Reviews
  • Story
  • Studies
  • Transilation
  • Uncategorised
  • Videos