റെബ്ബുൽ ആലമീനായ തമ്പുരാന്റെ അറ്റംകാണാത്ത അനുഗ്രഹംകൊണ്ട് വീതംവയ്‌പ്പിൽ ഉമ്മറിന് താൻ ആശിച്ചത്തിന്റെ മുക്കാൽ ഭാഗം സ്വത്തും ലഭിച്ചു. എന്തു കുത്തിയാലും കണ്ണുനിറയെ വിളയുന്ന പുഴക്കരയിലെ മുഴുവൻ ഭൂമിയും റബ്ബറുമരങ്ങൾ മുഴുത്തുനിൽക്കുന്ന ചീങ്കല്ലുംപാറയുടെ അടിയിലെ പരന്നതോട്ടവും അയാൾക്ക് മാത്രമായി വാപ്പ അഹ്മദ് നല്കി. എന്നിട്ടും ഉമ്മറിന് സംതൃപ്തി തോന്നിയില്ല, ഇടവത്തിലെ മഴയ്ക്കു മുമ്പ് ഒടിഞ്ഞതും വാടിയതുമായ വാഴങ്കൈകൾ മുറിച്ച് കമുകിൻ മുട്ട് കൊടുക്കുമ്പോൾ ഉണ്ടാകാറുള്ള ഒരു നിസ്സംഗത മാത്രം അയാളുടെ മുഖത്ത് മുഴച്ചുനിന്നു.
എൺപതിനാലാമത്തെ വയസ്സിൽ തനിക്ക് കുറേ വയസ്സായി എന്നോ വാർദ്ധക്യം തന്റെ പിരടിവരെ എത്തി എന്നോ മനസ്സിലാകാതെ വലയുമെടുത്ത് വീട്ടിൽ നിന്നിറങ്ങുമ്പോൾ എൺപതു കഴിഞ്ഞ ഭാര്യ നബീസ അയാളെ ഒന്നു ചുഴിഞ്ഞുനോക്കി. ചുളിഞ്ഞ ചർമവും കുഴിഞ്ഞ കണ്ണുകളും അവരെ ബലിഷ്ഠയാക്കി മാറ്റിയിരുന്നു. പത്തുപേരെ പ്രസവിച്ച വയറിനുമേൽ കൈവെച്ചിരിക്കുമ്പോൾ നൈതികമായി ഒരു ജീവിതം മുന്നോട്ടു നയിക്കുമ്പോൾ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ അവരുടെ മനസ്സിലൂടെ ഊളിയിട്ടു.

മീൻപിടിത്തം ഉമ്മറിന് ഹരമാണ്, ചെറിയ കണ്ണിവലയുടെ ഉശിരൻ നൂലുകൾക്കിടയിൽ മെയ്പ്പരലുകൾ കിടന്നു പിടയുമ്പോൾ അയാളുടെ കണ്ണുകളിൽ സന്തോഷം പെരുകും. കണ്ണികൾക്കിടയിൽ നിന്ന് അവ ഓരോന്നായെടുത്ത്, തലയിൽ അമർത്തി അതിന്റെ പിടച്ചിൽ അവസാനിപ്പിക്കുമ്പോൾ അയാളുടെ തലയിൽ ഒരു തരിപ്പുണ്ടാകും.
തറവാട്ടു വീടിനു തൊട്ടടുത്തായാണ് അയാളുടെ ചെറിയ മകൻ വീടു വച്ചിട്ടുള്ളത്. ആറാമത്തെ മകളുടെ കല്യാണത്തിന് സ്ത്രീധനമായി നല്കാൻ രണ്ടായിരത്തിമൂന്നിൽ ഉമ്മർ തന്റെ മകന്റെ കൈയിൽ നിന്നും അമ്പതിനായിരം രൂപ വാങ്ങിയിരുന്നു. ഒമാനിലെ പപ്പായത്തോട്ടങ്ങൾക്കിടയിൽ നിന്ന് വിയർത്തൊലിച്ചുണ്ടാക്കിയ പൈസ അയച്ചുകൊടുക്കാൻ സമയത്ത് മുഹമ്മദ് വാപ്പ ഉമ്മറിനോടൊരു ഉപാധി വെച്ചു.
“വാപ്പാ, ഈ പൈസ ഇങ്ങളിനിക്ക് തരണ്ട, പകരം തറവാട്ടിന്റെ നേരേ എടത്ത്ള്ള പത്ത് സെന്റ് ഇന്റെ പേരില് എഴ്തിതന്നാ മതി.”
അങ്ങനെയാണ് ഉമ്മറിന് തറവാട്ടു വീടിനപ്പുറത്തെ പത്തുസെന്റിലെ റബ്ബർമരങ്ങൾ നിർദയം ഇല്ലാതാക്കേണ്ടിവന്നത്. ജെസിബി വന്ന് ഉറച്ചുനിന്ന ചീങ്കല്ലുംപാറയ്ക്കു വേണ്ടി പോരുകൂട്ടി. മാന്തിയും ചെറിയ പോറലുകളേൽപ്പിച്ചും ജെസിബി അവസാനം ചീങ്കല്ലുംപാറയെ ഇല്ലാതാക്കി. പിന്നെയും ഏഴെട്ടു വർഷങ്ങൾ കഴിഞ്ഞാണ് അവിടെ ഇന്നുകാണുന്ന വിധത്തിൽ ഒരു വീടുണ്ടായത്.
ഈ വയസ്സിലും രാവിലെ പുഴക്കരയിലെ വാഴക്കണ്ടത്തിൽ പോയി എന്തെങ്കിലും പണിയെടുത്തില്ലെങ്കിൽ അയാൾക്ക് ഉറക്കം വരില്ല. ഒരു പത്തു മിനിറ്റ് വാഴകളുടെ ചുവടെ പോയി കിളയ്ക്കുകയോ ഒടിഞ്ഞുതൂങ്ങിയ വാഴങ്കൈകൾ മുറിച്ചുകളയുകയോ അതുമല്ലെങ്കിൽ പൊട്ടാഷിട്ട ശേഷം അതിനുമുകളിലേക്ക് മണ്ണ് കിളച്ചിടുകയോ ചെയ്യണം, അതുമല്ലെങ്കിൽ മറ്റെന്തെങ്കിലും പണി. ഒരു പണിയും ചെയ്യാതിരുന്നാൽ ആ രാത്രി അയാൾക്ക് ഉറക്കം വരില്ല.
മണ്ണാർക്കാട്ടെ മുഴുവൻ മലഞ്ചരക്കു വ്യാപാരകേന്ദ്രങ്ങളിലും ഇരുപത്തഞ്ചു കൊല്ലം പഴക്കമുളള പലചരക്കു കടകളിലും അയാൾ ഉമ്മറിക്കയാണ്. അടയ്ക്കയായും കൊപ്രയായും വാഴക്കുലയായും അയാളങ്ങനെ പന്തലിച്ചു നില്ക്കുകയാണ്. നേന്ത്രപ്പുഴയുടെ തീരത്തെ ഓരോ മൺതരിയിലും അയാളുടെ വിയർപ്പ് ഇറ്റിവീണിട്ടുണ്ട്.
“എങ്ങ്ടാ ഡോ ചാക്ക്ട്ത്ത്, എന്തായില്?”
ഹംസാക്കയുടെ ചായക്കടയുടെ മുന്നിലെത്തിയപ്പോൾ ചാത്തൻ ഉമ്മറിനോട് ചോദിച്ചു. പുഴക്കക്കരെയുള്ള പറമ്പിൽ തന്റെ രണ്ടു പശുക്കളെയും കെട്ടിയ ശേഷം ഒരു ചായകുടിക്കാനിരുന്നതായിരുന്നു അയാൾ, യഥാർത്ഥത്തിൽ ആ ചോദ്യം അയാളുടേതായിരുന്നില്ല. അയാൾ ചോദിച്ചില്ലായിരുന്നെങ്കിൽ അത് സാധനം വാങ്ങാൻ വന്ന മൊയ്തീനോ സമയം പോക്കാൻ വന്ന കുഞ്ഞാനുവോ ചോദിക്കുമായിരുന്നു. ഇനി ചോദിക്കാൻ ആരുമില്ലായിരുന്നെങ്കിൽ അത് ഹംസാക്ക തന്നെ ചോദിക്കുമായിരുന്നു.
“വലേഡോ കൊറേ കാലായി ഇതോണ്ട് വള്ളത്ത്ക്കെറങ്ങീട്ട്, പൊയോക്കട്ടെ നാല് പരല് തടയാതിരിക്കൂല.”
മറുപടി പറഞ്ഞ് ഉമ്മർ നടന്നു കുറച്ചു ദൂരമെത്തി എന്നുറപ്പായപ്പോൾ ഹംസാക്ക ഒന്നു കുലുങ്ങിച്ചിരിച്ചു.
“എന്തങ്ങള് ചിരിച്ച്ണ്!”
ചെറുപ്പം മുതൽ താൻ കൊണ്ടുനടക്കുന്ന അമിതാകാംഷ സ്വയം പ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ ചാത്തൻ ഒച്ചകൂട്ടിക്കൊണ്ട് ചോദിച്ചു.
ഹംസാക്ക മറുപടിയായി ഒന്നും പറഞ്ഞില്ല, അയാൾ ഉള്ളിൽതോന്നിയത് അതുപോലെ അവിടത്തന്നെ ഒളിപ്പിച്ചുവെച്ചു.
ചരിത്രത്തിന്റെ ഉദ്ധീപമായ കുതിരക്കുളമ്പടികൾക്കും ചുവന്ന ചുടുരക്തത്തിനും മീതെ മണ്ണിട്ട്, ടാറിട്ടു നിർമ്മിച്ച ടിപ്പു സുൽത്താൻ റോഡിനരികിലൂടെ ഉമ്മർ നടന്നു. പാലം വരുന്നതുവരെ അയാൾ പാണ്ടിക്കാരനായിരുന്നു, നല്ല ഒത്ത മുളയും പിടിച്ച് പാണ്ടി നിയന്ത്രിച്ചിരുന്ന പാണ്ടിക്കാരൻ. എട്ടു പതിറ്റാണ്ടിന്റെ അനുഭവങ്ങളിൽ അയാൾ ഏറ്റവും ശക്തനായിരിക്കുക പാണ്ടി തുഴയുന്നതിലാവും. അക്കരപ്പാടത്തു നിന്ന് വന്നിരുന്ന ചെറുചാലു പാടത്തേക്ക് കീറി, മണൽ അടങ്ങിയ മണ്ണിൽ ഞാറു നടുന്നതിനേക്കാൾ എളുപ്പമാണ് അയാൾക്ക് മുള പിടിച്ച് ഉരുണ്ടുകിടക്കുന്ന നേന്ത്രപ്പുഴയുടെ നെഞ്ചിനെ കുത്തിക്കീറാൻ.
വാഴക്കറ പുരണ്ട കള്ളിത്തുണി മാറ്റി കരിയും കറയും നിറഞ്ഞ മുണ്ടുടുത്ത് അയാൾ പുഴയ്ക്കു നേരേ നിന്നു. വലയെടുത്ത് ഇങ്ങേതലയ്ക്കെ ഒരു മുളങ്കുറ്റി കുത്തി പുഴയുടെ ആഴങ്ങളിലേക്ക് ഉമ്മർ ഇറങ്ങി.

പന്ത്രണ്ട് മുളകൾക്കിടയിലൂടെ ചെത്തിക്കൂർപ്പിച്ച മൂന്ന് മുളങ്കോലു കടത്തിവിട്ടതായിരുന്നു പാണ്ടി. ഒരു രൂപയ്ക്ക് പുഴകടക്കാൻ കാത്തുനിന്ന ആ കാലം ഇന്നാരും ഓർക്കാറില്ല. നേന്ത്രപ്പുഴയും അയാളും തമ്മിലുള്ള ബന്ധം കടലും കപ്പലും പോലെയാണ്, കടലില്ലെങ്കിൽ കപ്പലില്ല എന്നപോലെ നേന്ത്രപ്പുഴയില്ലെങ്കിൽ അയാളില്ലായെന്ന് പറയുന്ന ചില എരണംകെട്ടവന്മാർ ഇപ്പോഴും ആ നാട്ടിലവിടെവിടായി ജീവിക്കുന്നുണ്ട്.
കുട്ടികൾ കളിക്കാറുള്ള ഗ്രൗണ്ടിൽ വെളുത്തിരയുടെ അമ്മിണിപ്പശു ചാണകം തൂറിവെരകി. ഒരു നല്ല സ്ഥലം കണ്ടാ അന്റെ പജ്ജത് ചാണകം തൂറി വെരകോലോന്ന് ആരെങ്കിലും ചോദിച്ചാൽ ആ നിമിഷം അയാൾ പശുവിന്റെ മുഖത്തേക്ക് നോക്കും. ചട്ടമ്പിനാട്ടിലെ ദശമൂലം ദാമു തന്റെ ശത്രുവായ മല്ലയ്യയുടെ കൊട്ടാരത്തിൽ ചെന്ന് അയാൾ പറയുന്നത് തന്നെക്കുറിച്ചാണോന്നറിയാൻ വേണ്ടി ചെവിയോർക്കുന്നതുപോലെ തന്നെയാണ് അമ്മിണിപ്പശുവും ആ സമയങ്ങളിൽ പ്രതികരിക്കാറ്.
പുഴയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഒഴുകിനടക്കുന്നതിനിടയിൽ ഉമ്മർ പലതും ഓർത്തുപോയി. ചെറയ്ക്കപ്പടിയിൽ അനിയൻ ഉസ്മാൻ അറവുനടത്തിയിരുന്ന കാലത്ത് അറുക്കാൻ കൊണ്ടുവന്നിരുന്ന നെഞ്ചു വിടർന്ന മൂരികളെ കൊണ്ട് കന്നുപൂട്ടിയ കാലം.
നാലപ്പത്തഞ്ചുകൊല്ലം മുമ്പ്, മണ്ണാർക്കാട്ടു നിന്ന് പാലക്കാട്ടേക്ക് മുഖം വീർത്ത ഒന്നോ രണ്ടോ ലൊട്ടുലൊടുക്ക് ബസ്സുകളോടിയിരുന്ന കാലം. ചോരയിൽ കുളിപ്പിച്ച മടാളുക്കൊണ്ട് പോത്തിന്റേയും മൂരിയുടേയും വാരിയെല്ലും കരളും സ്പഷ്ടമായ ഇറച്ചിയും കൊത്തിനുറുക്കാൻ മിടുക്കനായിരുന്ന ഉസ്മാന്റെ കാലിത്തൊഴുത്തിൽ നിന്ന് മൂരികളെ കൊണ്ടുവരാൻ ഉമ്മറിന്റെ കൂടെപ്പോയത് രണ്ടാമത്തെ മകൻ അദ്ദുപ്പയും വെളുത്തിരയുമായിരുന്നു.
ഇന്നുള്ള അതേ തടിയും ചങ്കൂറ്റവും അന്നും ഉമ്മറിനുണ്ടായിരുന്നു. കുതറിയോടാൻ നോക്കിയ മൂരിയെ വൈകീട്ട് കലപ്പകെട്ടി, മുതുകത്തടിച്ച് അയാൾ പകവീട്ടി. മണലിന്റെ കലർപ്പുള്ള മണ്ണിൽ കാളപൂട്ടുന്നതു കണ്ട അയാളെ പരിഹസിക്കാത്തവരായി വിരലിലെണ്ണാവുന്ന ആളുകളേ നേന്ത്രപ്പുഴയുടെ കരയിൽ ജീവിച്ചിരുന്നുള്ളൂ. ആളുകളുടെ പരിഹസിക്കലുകളേയും അടക്കം പറച്ചിലുകളേയും പരസ്യമായി നേരിട്ട ‘അന്റെ വിഡ്ഢിത്ത’ങ്ങളേയും എട്ടായി മടക്കി അയാളന്നു രാത്രി വാളെടുത്ത് നേന്ത്രപ്പുഴയിലേക്കിറങ്ങി, മൂത്തമകൻ മണിയേയും കൂട്ടി രണ്ടാം തവണയായിരുന്നു അയാൾ മീൻ വെട്ടാനിറങ്ങിയത്.
അരപ്പൊക്കം വെള്ളത്തിൽ മീൻ വെട്ടിപ്പിടിക്കാൻ അയാളേക്കാൾ കഴിവുള്ള ഒരാൾ ഉണ്ടായിരുന്നോ എന്ന കാര്യം ഇന്നും സംശയമാണ്. വാളിന്റെ അമര മീനിന്റെ നടുവിലെ എല്ലു തകർക്കുന്ന നിമിഷം അയാൾ കണ്ണടച്ച് വായിലൂടെ ഒന്നു നിശ്വസിക്കും. വാക്കോടൻ മലയുടെ അടിവാരത്തു നിന്ന് പുറപ്പെടുന്ന തെളിനീരിൽ അയാൾ വാളുവീശി മുന്നേറി.
തടിച്ചുവീർത്ത പരലുകളേയും നീണ്ടു മുറുകിയ മഞ്ഞിലുകളേയും മെലിഞ്ഞൊട്ടിയ ആരലുകളേയും അയാൾ തന്റെ വാളിന്റെ ഇരകളാക്കി മാറ്റി. ചൂരോടും കടന്ന് കല്ലാംങ്കുഴി എത്താറായപ്പോൾ അസാധാരണമായൊരു ശബ്ദം കേട്ട് ഉമ്മർ മുന്നോട്ടു നോക്കി. ദേ നിൽക്കുന്നു പുഴക്കരയിൽ ഒരാന!.
“തച്ചങ്കോട് ചാത്തന്നായരെ ആനേന്നാ തോന്ന്ണ്, ഓടണ്ട പണിണ്ട്.”
അയാൾ പറഞ്ഞു. ആന കരയിൽ നിന്നും പുഴയിലേക്കിറങ്ങിയതും മീനിട്ട കീറിയ കവറുമായി മണി കരയിലേക്ക് ഓടിക്കേറി, കൂടെ ഉമ്മറും.
ആകാശം കറുത്തു തുടങ്ങിയപ്പോൾ അയാൾ വലയുടെ ഒരറ്റത്തെ മുളങ്കോലു കൈയിലെടുത്ത് പതിയെ പുഴയിലേക്കിറങ്ങി. തെളിഞ്ഞ നേന്ത്രപ്പുഴയുടെ നനഞ്ഞ നെഞ്ചിൻ കൂടിനകത്ത് നിന്ന് വാക്കോടൻ മലയിലേക്ക് ചൂഴ്ന്നു നോക്കിയപ്പോൾ പാറപൊത്തിയ മലയുടെ ഹൃദയഭാഗത്തു നിന്ന് ഒരു ചെറുചോല പുറപ്പെടുന്നത് ഉമ്മർ കണ്ടു. വർഷങ്ങൾക്ക് മുമ്പ് ഡാം ഉണ്ടാകുന്നതിനും മുമ്പ് ഇരുമ്പകച്ചോലയ്ക്കഭിമുഖമായി നിലനിന്നിരുന്ന തുരുത്തുകളിൽ പോയി ഒന്നുരണ്ടു ദിവസം താമസിച്ച് പൊന്നരിച്ചിരുന്ന ആ ദിനങ്ങൾ അയാളുടെ മനസ്സിലൂടെ റോക്കറ്റു വേഗത്തിൽ കടന്നുപോയി.
ചെറിയ പൂട്ടപ്പരലുകളേയും മെലിഞ്ഞൊട്ടിയ കോലാനുകളേയും ഗ്രൗണ്ടിനോട് അടുത്ത് വലയിൽ കുടുങ്ങിയ ആരലിനേയും പ്ലാസ്റ്റിക് കവറിലിട്ട്, വലയും താങ്ങി ഉമ്മർ തിരികെ വീട്ടിലേക്ക് നടന്നു.
വളഞ്ഞൊഴുകുന്ന പുഴയെ പുറകിലാക്കി റോട്ടിലേക്ക് കേറിയപ്പോൾ രണ്ടുവീതം വെട്ടുകല്ലുകൾക്കു മുകളിൽ പരത്തിവെച്ച ഇലക്ട്രിക് പോസ്റ്റിലിരുന്ന് സാധാരണ മനുഷ്യരുടെ അതിസാധാരണമായ വികാരങ്ങളും പൊതുകാര്യങ്ങളിലും രാഷ്ട്രീയത്തിലുമുള്ള താങ്കളുടെ അഭിപ്രായങ്ങളും പങ്കുവയ്ക്കുന്ന രാമുണ്ണിയേയും വെളുത്തിരയേയും അയമദിനേയും ഉമ്മർ കണ്ടു. വിടുവായത്തം പറയാതെ എന്ന് അയമദിനോട് ഉച്ചത്തിൽ പറഞ്ഞ ശേഷം അയാൾ ഉമ്മറിന്റെ നേരേ മുഖം തിരിച്ചു.
“എന്തേലും കിട്ട്യോ?”
“ങ്ഹാ, നാല് പരലുങ്കുട്ട്യേളും മൂന്നാല് കോലാനുണ്ട്.”
അയാൾ വെളുത്തിരയെ കാണാതിരിക്കാൻ വേണ്ടി റോട്ടിലേക്ക് നോക്കിക്കൊണ്ടു തന്നെ പറഞ്ഞു. നേരിയ മീശയുടെ അറ്റം പിരിച്ച്, മുണ്ട് മടക്കികുത്തിയിരിക്കുന്ന വെളുത്തിര പെട്ടെന്ന് അയാളുടെ തലച്ചോറിൽ പ്രത്യക്ഷനായി. അയാളുടെ ശ്വസനവ്യവസ്ഥയിൽ പെട്ടെന്ന് മാറ്റം സംഭവിച്ചു. വേഗത്തിൽ ഉച്ഛ്വസിക്കാനും നിശ്വസിക്കാനും തുടങ്ങിയ അയാൾ തിടുക്കത്തിൽ വീട്ടിലേക്ക് കാലുരുട്ടി.
വെളുത്തു പരന്ന ആകാശത്ത് കറുത്തു കുറുകിയ മേഘങ്ങൾ മേലേക്ക്മേലെ വന്നടിഞ്ഞു. കനത്ത തുള്ളികൾകൊണ്ട് ആകാശം തന്റെ പുതുപ്രണയം ഭൂമിയിലെഴുതാൻ തുടങ്ങുമ്പോൾ അയാൾ തന്റെ മകന്റെ വീടിനു മുന്നിലെത്തിയിരുന്നു.
“ദാ നാല് പരല്ണ്ട്, നന്നാക്കീട്ട് തേങ്ങരച്ച് ചാറെച്ചളാ.”
മുഖം ചുളിച്ചുക്കൊണ്ട് കവറുവാങ്ങിയ ശേഷം അവൾ അലക്കുകല്ലിനു നേരേ നടന്നു. തന്റെ പ്രിയപ്പെട്ട ചുവപ്പു കസേരയിലിരുന്ന് പൊട്ടിയ ഓടിനപ്പുറത്തെ ആകാശത്തിലേക്കും അതിന്റെ ഏഴു പാളികളിലേക്കും സൂക്ഷ്മമായി നോക്കുമ്പോൾ ഉമ്മറിന്റെ മനസ്സു നിറയെ വെളുത്തിരയായിരുന്നു.
ആരും പ്രതീക്ഷിക്കാതിരുന്ന ഇടവത്തിലെ മലവെള്ളപ്പാച്ചിൽ ഇരുമ്പകച്ചോലയിൽ നിന്നും ഭദ്രകാളിയായി കാഞ്ഞിരപ്പുഴയെ തൊട്ട നിമിഷം നേന്ത്രപ്പുഴ ഒന്നു കുലുങ്ങിച്ചിരിച്ചു. മെതിക്കാൻ വേണ്ടി കൂട്ടിയിട്ട കറ്റകളെ പുഴയെടുക്കുന്നത് കാണാൻ ഉമ്മറിനാകുമായിരുന്നില്ല. പാലക്കയത്തെ കല്ലും മണ്ണും മരവും തേങ്ങയും കുത്തിയൊഴുകി വന്ന മലവെള്ളം ഒരു പാണ്ടിക്കാരനു കൊടുക്കേണ്ടിയിരുന്ന പരിഗണന പോലും അയാൾക്കു നല്കിയില്ല. നനഞ്ഞ ഒരു കറ്റ നെൽക്കതിരു പിടിച്ച് പാടത്തുനിന്ന് കയറുമ്പോൾ അതാ ഓടിവരുന്നു വെളുത്തിര. ദേഷ്യവും സങ്കടവും ഒരേ മോണയിൽ കുഴിച്ചുമൂടി അയാൾ തലതാഴ്ത്തി നടന്നു, വെളുത്തിരയെ ഒന്നു നോക്കുകപോലും ചെയ്യാതെ.
കലങ്ങിമറിഞ്ഞ പുഴവെള്ളത്തിൽ അയാളുടെ ആ വർഷത്തെ വിയർപ്പും ഉപ്പും കൂടിച്ചേർന്നു. പാലം വന്ന് രണ്ടാംകൊല്ലമായിരുന്നു ഇങ്ങനെയൊരു ദുരന്തം അരങ്ങേറിയത്.
അടുത്ത മൂന്നുദിവസങ്ങളിൽ കടന്നൽ കുത്തിയ പോലോത്ത മോന്തയും അറ്റം വിടാത്ത മൗനവുമായി ഉമ്മർ നാട്ടുകാർക്കും വീട്ടുകാർക്കുമിടയിലൂടെ നടന്നു. കറ്റ പുഴയെടുത്തതിന് പരോക്ഷമായോ പ്രത്യക്ഷമായോ അയാൾ ആരെയും കുറ്റംപറഞ്ഞില്ല. പക്ഷേ പഴക്കം ചെന്ന അയാളുടെ മനസ്സിന്റെ അടിത്തട്ടിൽ മുഴുവൻ കാര്യകാരണ സഹിതം ഒരു പ്രതി സ്വയം പിടികൊടുത്തു കഴിഞ്ഞിരുന്നു. പതിയെ അയാൾ പൂർവ്വസ്ഥിതിയിലേക്കു തിരിച്ചുവന്നെങ്കിലും ഒരാളോട് മാത്രം മിണ്ടാൻ അയാൾ തയ്യാറായില്ല. വെളുത്തിര പലവട്ടം അയാളുടെ മുന്നിലൂടെ നടന്നിട്ടും ഒന്നു നോക്കുക പോലും ചെയ്യാതെ ഉമ്മർ വഴിമാറിനടന്നു.
കറ്റ പാടത്തിട്ട് കഞ്ഞികുടിക്കാൻ പോയ വെളുത്തിര പതിവില്ലാതെ കുടിലിന്റെ തിണ്ടയിൽക്കിടന്ന് ഒന്നു മയങ്ങി. അയാളുടെ കഷ്ടകാലത്തിന് പതിറ്റാണ്ടിലെ മലവെള്ളം അന്നുതന്നെ പൊട്ടിപ്പുറപ്പെട്ടു. “അച്ഛാ പൊഴേല് വള്ളം കൂടി” എന്ന മോന്റെ ആർത്തൊച്ചയ്ക്കു പുറകേ അയാൾ പാടത്തേക്കു പാഞ്ഞു. നനഞ്ഞ ഒരു കറ്റ കതിരും നഷ്ടപ്പെട്ട സ്വപ്നങ്ങളുമായി പാടത്തേക്കു കയറിയ പുഴയിൽ നിന്നു കയറിവരുന്ന ഉമ്മറിനെയാണ് അയാൾക്കാ നിമിഷം കാണാനായത്.
ഉമ്മർ പാണ്ടിക്കാരനായിരുന്ന കാലം മുഴുവൻ വെളുത്തിരയായിരുന്നു പാടം നോക്കിനടത്തിയിരുന്നത്. കൂടെ അദ്ദുപ്പയും അയാളുടെ സഹായിയായി വർത്തിച്ചിരുന്നു. പാലം പണികഴിഞ്ഞപ്പോൾ അദ്ദുപ്പ അട്ടപ്പാടിച്ചുരം കയറി റബ്ബർതോട്ടങ്ങളും അടക്കാത്തോട്ടങ്ങളും പാട്ടത്തിനെടുത്ത് അവിടത്തന്നെ കഴിഞ്ഞുകൂടി.
മലവെള്ളം കയറിയിറങ്ങിയ പാടം വികൃതമാക്കപ്പെട്ടതുപോലെ തോന്നി. ചേറും ചെളിയും അടിഞ്ഞുകൂടിയ പാടം വെയിലേറ്റ് മരവിച്ചു. ആദ്യമായി വെളുത്തിരയില്ലാതെ പാടത്ത് കാളപൂട്ടു നടന്നു, വിത്തുനട്ടു, ഞാറു നട്ടു. ഒടുവിൽ നെൽക്കതിരു കൊയ്ത്, കറ്റ മെതിച്ചു.
ജീവിതകാലത്തൊരിക്കലും ഇഷ്ടപ്പെട്ടിട്ടില്ലാത്ത പശുക്കളുടേയും ആടുകളുടേയും സന്തതസഹചാരിയായി വെളുത്തിര മാറിയത് നാട്ടുകാരെത്തന്നെ അമ്പരപ്പിച്ചു. പുല്ലുണ്ടാക്കി കാടിവെള്ളം കലക്കി ഒരു നേരം അതിറ്റങ്ങളെ കുളിപ്പിച്ച് അയാൾ ഓരോ രാത്രിയേയും കാത്തിരുന്നു.
അടുത്തുള്ള കുറച്ച് കർഷക മൊയലാളിമാരയാളെ ഞാറു നടാനും കളപറിക്കാനുമൊക്കെ വിളിച്ചെങ്കിലും അയാൾ എവിടേക്കുമില്ലെന്ന് പറഞ്ഞ് എല്ലാവരിൽ നിന്നും സ്വയം ഒഴിഞ്ഞുമാറി.
ഉമ്മറിന്റെ ബാപ്പ ചെറിയമ്മദിന്റെ പണിക്കാരനായി പതിനാലാം വയസ്സിലാണ് വെളുത്തിര ആ കണ്ടത്തിൽ കാലുകുത്തുന്നത്. അന്ന് ഉമ്മർ പാണ്ടിക്കാരനായിരുന്നു.
പെട്ടെന്ന് ഉമ്മർ കണ്ണുകൾ തുറന്ന് വിളറിയിരുണ്ടിരുന്ന ആകാശത്തെ നോക്കിക്കണ്ടു. അയാൾക്കാ നിമിഷം വെളുത്തിരയെ കാണണമെന്ന് തോന്നി. കണക്കില്ലാ കറയൊട്ടിയ വെള്ളമുണ്ട് നഗ്‌നമായ ചുമലിലിട്ട് അയാൾ പുറത്തേക്കിറങ്ങി. നിരുപദ്രവമായ മൗനം തൂകി നിന്ന കുന്നിനെ ചവിട്ടിപ്പരത്തി അയാൾ വേഗത്തിൽ നടന്നു.
“എങ്ങ്ഡാ ത്ര ധൃതീല്?”
കടയുടെ ഉമ്മറപ്പടിയിൽ നിന്നു കൊണ്ട് ഹംസാക്ക ഒച്ചകൂട്ടിക്കൊണ്ടു ചോദിച്ചു. അയാളേയും അയാളുടെ ചോദ്യത്തേയും അവഗണിച്ച് ഉമ്മർ പാണ്ടി തുഴയുന്ന വേഗത്തിൽ തന്റെ പാദങ്ങൾക്കൊണ്ട് ഭൂമിയിൽ തുഴഞ്ഞു.
നേന്ത്രപ്പുഴയുടെ ഓരം ചേർന്ന് വെളുത്തിരയുടെ വീട്ടിലേക്കു നടക്കുമ്പോൾ അയാൾക്കെന്തോ പന്തികേട് തോന്നി. ഉമ്മർ തന്നെ മറികടന്ന് വേഗത്തിൽ ഓടിക്കൊണ്ടിരുന്ന നാലഞ്ചു പേരിൽ ഒരാളുടെ കൈയിൽ പിടിച്ചുവലിച്ചു.
“ന്താ കാര്യം, ഇജ്ജെങ്ഡാ ഓട്ണ്?”
“ഇങ്ങളറിഞ്ഞിലേ മ്മളെ വെള്ത്തിര പോയി.”
കണ്ടങ്ങളുടെ അതിരായി പതിറ്റാണ്ടുകാലം വർത്തിച്ച അവസാനത്തെ കരിമ്പന കാറ്റിൽ ഇതളുകൾ കുലുക്കി. കോൺക്രീറ്റിട്ട പാതയോരത്തെ തെങ്ങിൽ നിന്നും കോച്ചാടയും മടലും വീണു. ഉമ്മർ അതിന്മേലേക്ക് മാറിമാറി നോക്കിയ ശേഷം തിരിഞ്ഞുനടന്നു.
രണ്ടുപറ നെല്ലിനേക്കാൾ ചെറുതായിരുന്നോ തനിക്ക് വെളുത്തിര എന്ന് മനസ്സ് അയാളോട് ചോദിച്ച നിമിഷം തനിക്കു കരയണമെന്ന് ഉമ്മറിനു തോന്നി. അയാൾ വളഞ്ഞുതെളിഞ്ഞ നേന്ത്രപ്പുഴയുടെ ചാരത്ത് ശ്വാസമെടുക്കാൻ പ്രയാസപ്പെട്ടുകൊണ്ട് നിന്നു. തന്റെ മുണ്ടഴിഞ്ഞു പോയതായും തന്റെ നഗ്നത വെളിപ്പെട്ടതായും അയാൾക്കു തോന്നി. വരകൾ വീണ കൈകൊണ്ട് താടിയെല്ലു തടവിയ നിമിഷം അയാളുടെ കണ്ണുകൾ നേന്ത്രപ്പുഴയെ തുറിച്ചുനോക്കി. തുഴകൊണ്ട് താൻ വേദനിപ്പിച്ച നേന്ത്രപ്പുഴയുടെ ഗർത്തങ്ങളിൽ തട്ടി അയാളുടെ പാദങ്ങൾ ആകാശത്തിന്റെ അത്യുന്നതങ്ങളിലേക്ക് കുതിച്ചു.
