കവിത :ഇരുപതു നിമിഷങ്ങൾ – സിന്ദുമോൾ തോമസ്
ഞാൻ കാത്തിരുന്നു –
ഇരുപതു യുഗങ്ങൾ പോലെ തോന്നിച്ച,
ജീവിതത്തിൻ വിലയായ ഇരുപതു നിമിഷങ്ങൾ
അച്ഛൻ, നെഞ്ചു പിളർക്കും ചുമയോടെ
പ്രാണവായുവിനായ്
ആകാശത്തോടു മല്ലിടവേ,
ഒരു കുപ്പി ശ്വാസത്തിനുവേണ്ടിയുള്ള
ഉഴറിയോട്ടത്തിനിടയിൽ പാതി
നിശ്വാസത്തിന്നിടവേളയിലായിരുന്നു ഞാൻ.
‘അമ്മ അരക്കാതമകലെ
തളർന്നു കനം തൂങ്ങിയിരുന്നു
ജീവനുള്ളൊരു പഴംതുണിക്കെട്ടുപോലെ
നീയോ
നിതാന്ത ദേഷ്യത്തിന്റെ
ശിലകളെ പ്രണയിക്കുകയായിരുന്നു
ഹൃദയമൊരു മഞ്ഞുമലയായ്
പരിണമിപ്പിച്ചും മൗനം നുകർന്നും
ഇരുപതു നിമിഷങ്ങൾ
ഞാൻ നിന്നെ കാത്തു
ഏതാനും വാക്കുകൾ
ശബ്ദമോ, സന്ദേശമോ ആയെ –
ന്നിലേക്കടരുമെന്നോർത്തുമാശിച്ചും ഞാൻ
ഇരുപതു നിമിഷങ്ങൾ –
അതിനിടയിലാകാശം പെയ്യാതെ
കുപ്പിയിൽ നിറയാതെ
പ്രാണനിൽപ്പകരാനൊരു
തരി പ്രാണവായു നുണയാതെ
അച്ഛൻ ചുമച്ചു ചുമച്ചു
ചുമയ്ക്കാതെയായ്
അമ്മ വെയിൽക്കൊണ്ടു
പൊള്ളി നരച്ചൊരു
പാതിപ്രാണന്റെ കാവൽത്തുരുമ്പായി
അന്നേരവും നീ
പ്രാണനിൽ പാതിയാവേണ്ടവൾ,
മൗനം മുറുകെപ്പിടിച്ചും
ശിലയോടു മത്സരിച്ചും
ചുണ്ടനക്കാതെ വിരലനക്കാതെ
അകലങ്ങളിൽ മേഞ്ഞു
ഇരുപതു നിമിഷങ്ങൾ
വെറും ഇരുപതു നിമിഷങ്ങളിൽ, ഞാൻ
ഇടറി നിന്നൊരു ജലകണം
പൊടിമണ്ണിലിറ്റു വീഴുന്നൊരു
കെട്ട ദശാസന്ധിയിൽ അനാഥനായ്
തിരസ്കൃതനായ്.
നിന്റെ വാശി ജയിക്കട്ടെ!
