‘’മലയാളിക്ക് വായനയുടെ വാതായനങ്ങള്‍ തുറന്നിട്ട അനശ്വര പ്രതിഭയാണ് മുട്ടത്തുവര്‍ക്കി’’ എന്ന കേസരി ബാലകൃഷ്ണപിള്ളയുടെ നീരീക്ഷണത്തില്‍ നിന്നാരംഭിക്കാം മുട്ടത്തുവര്‍ക്കിയിലേക്കുള്ള യാത്ര. മധ്യതിരുവിതാംകൂറില്‍ വായന പരന്നു തുടങ്ങുന്ന അമ്പതുകളും അറുപതുകളും മുട്ടത്തുവര്‍ക്കിയുടെ രചനകളുടെ സുവര്‍ണ്ണകാലമാണ്. സവര്‍ണപരിസരത്തുനിന്നും മലയാളസാഹിത്യം അധ്വാനിക്കുന്ന ജനസമൂഹത്തിലേക്കിറങ്ങി വരുന്ന കാലഘട്ടത്തിലാണ് മുട്ടത്തു വര്‍ക്കി സാഹിത്യലോകത്തിലേക്ക് കടന്നുവരുന്നത്. സാഹിത്യലോകത്തിലേക്ക് മലയാളികളെ നയിച്ച ആദ്യപടി മുട്ടത്തു വര്‍ക്കിയാണെന്നും മുട്ടത്തു വര്‍ക്കിയെ വായിച്ചതിനു ശേഷമാണ് മലയാളികള്‍ തകഴിയിലേക്ക് എത്തിയതെന്നും എന്‍.വി.കൃഷ്ണവാര്യര്‍ അഭിപ്രായപ്പെടുന്നു.

ജനിച്ചുവളര്‍ന്ന നാടിനെ പശ്ചാത്തലമാക്കി കൊണ്ടാണ് മുട്ടത്തു വര്‍ക്കിയുടെ നോവലുകള്‍ രൂപം കൊള്ളുന്നത്. വര്‍ക്കിയുടെ ആദ്യ നോവലായ ഇണപ്രാവുകളുടെ ആമുഖത്തില്‍, ‘’എന്‍റെ ഗ്രാമത്തിന്‍റെ ഹൃദയതുടിപ്പുകളെയും കണ്ണീര്‍തുള്ളികളെയും പൊട്ടിച്ചിരികളെയും കലര്‍പ്പില്ലാത്ത സൗന്ദര്യത്തെയും പകര്‍ത്തിയെടുക്കാന്‍ കൂടക്കൂടെ ശ്രമിക്കാറുണ്ട്’’ എന്ന് പറയുന്നതില്‍ നിന്നും ആദ്യനോവല്‍ അദ്ദേഹം സമര്‍പ്പിച്ചിട്ടുള്ളത് സ്വന്തം ഗ്രാമത്തിനാണെന്ന് മനസ്സിലാക്കാം. മധ്യതിരുവിതാംകൂറിലെ ഉള്‍നാടുകളിലേക്കും കുടിയേറ്റമേഖല കളിലേക്കും മലപോലും മറികടന്ന് നഗരങ്ങളിലെ തൊഴിലാളിമേഖല കളിലേക്കും വര്‍ക്കിയുടെ കഥയും കഥാപാത്രങ്ങളും അസാധാരണ വേഗത്തിലൊഴുകാന്‍ തുടങ്ങി. ലളിതമായ രചനകള്‍ക്കായ് കാത്തിരി ക്കുന്ന പുതിയൊരു വായനാസമൂഹത്തിലേക്കാണ് വര്‍ക്കിയൊഴുകി യെത്തിയത്.

‘’റിയലിസത്തിന്‍റെ മണ്ണില്‍ പ്രണയകാല്‍പനികതയുടെ വിത്തു വിതച്ചു പുഷ്പിപ്പിക്കുക എന്ന വിഷമം പിടിച്ച കൃത്യമാണ് അദ്ദേഹം നിര്‍വഹിച്ചത്’’ എന്ന സക്കറിയയുടെ നിരീക്ഷണം പ്രധാനമാണ്. പ്രണയം എന്ന പൊതുവിഷയത്തെ കേന്ദ്രമാക്കി തനിക്കു ചുറ്റുമുള്ള ക്രൈസ്തവ സമൂഹത്തിന്‍റെ ജീവിതാനുഭവങ്ങളെ വര്‍ക്കി ആവിഷ്കരിക്കുന്നു. ‘അയാള്‍ വിശ്വസിച്ചു, അതിനാല്‍ അയാള്‍ രക്ഷപ്രാപിച്ചു’ എന്ന ക്രൈസ്തവസിദ്ധാന്തത്തെ ഏറെ ലളിതമായി മുട്ടത്തുവര്‍ക്കി തന്‍റെ കൃതികളില്‍ അവതരിപ്പിക്കുന്നു. പാപബോധ ത്താല്‍ നീറികൊണ്ടി രിക്കുന്ന കഥാപാത്രങ്ങള്‍ വര്‍ക്കിയുടെ നോവല്‍ പശ്ചാത്തലത്തിലുണ്ട്. ലൈംഗികതയെയും പ്രണയത്തെയും പാപമായി കാണുന്ന സമൂഹത്തിന്‍റെ സദാചാരബോധ്യങ്ങള്‍ക്കെ തിരായി മുട്ടത്തു വര്‍ക്കി തന്‍റെ തൂലിക ചലിപ്പിക്കുന്നത് കാണാം ; ‘’കാര്‍ത്ത്യായിനിയും വള്ളക്കാരന്‍ ഗോപാലനും തമ്മില്‍ നടന്ന കല്ല്യാണത്തിന്‍റെ വിവരങ്ങള്‍ ചിന്നമ്മ ചോദിച്ചറിഞ്ഞു. വിവാഹ ജീവിതം സംബന്ധിച്ച പല പുതിയ അറിവുകളും ചിന്നമ്മയ്ക്ക് അവളില്‍ നിന്ന് ലഭിക്കുകയുണ്ടായി’’.

മുട്ടത്തു വര്‍ക്കിയുടെ നോവലുകളിലെ ഗ്രാമീണജനത അതിവേഗത്തില്‍ സഞ്ചരിക്കുകയാണ്. കപ്പ ചെത്താന്‍, കിളയ്ക്കാന്‍, പശുവിനെ കെട്ടാന്‍, പാലു കൊടുക്കാന്‍, വരമ്പുവഴി മണ്‍പാതവഴി അവര്‍ അങ്ങോട്ടു മിങ്ങോട്ടും പോയിക്കൊണ്ടിരിക്കുകയാണ്. ഗ്രാമീണദാരിദ്ര്യത്തിന്‍റെ മുഖം തുറന്നുകാട്ടാനും വര്‍ക്കി മറക്കുന്നില്ല; ‘’ഒരാള്‍ക്ക് നിന്ന് തിരിയാനുള്ള ഇടമേയുള്ളൂ ആ അടുക്കളയ്ക്ക്. ഒരു മൂലയ്ക്ക് നാലഞ്ചു കരിക്കലങ്ങള്‍ കമിഴ്ത്തിവെച്ചിട്ടുണ്ട്’’. ഗ്രാമീണനന്മയും വര്‍ഗ്ഗപരവും ജാതിമതപരവുമായ അതിരുകള്‍ മായുന്നത്തിന്‍റെ ശക്തമായ ചിത്ര ങ്ങളും നോവലുകളില്‍ നേര്‍കാഴ്ചകളാണ്.മീന്‍കറിയും പാലപ്പവും മരച്ചീനിയും കൊഴുക്കട്ടയുമെല്ലാം ഗ്രാമീണ തീന്‍മേശകളിലെ വിഭവ ങ്ങളാണ്.

കേരളത്തിലെ കാര്‍ഷികജീവിതസംസ്കാരത്തിലൂന്നികൊണ്ടുള്ള നോവലെഴുത്താണ് മുട്ടത്തു വര്‍ക്കിയുടെത്. അധ്വാനിക്കുന്ന ജനവിഭാഗ ത്തിന്‍റെ വിയര്‍പ്പ് വര്‍ക്കിയുടെ കഥകളില്‍ പൊടിയുന്നു. മണ്ണും മനുഷ്യനും പ്രകൃതിയും വിയര്‍പ്പുമെല്ലാം കൂടിക്കുഴഞ്ഞയിടത്താണ് വര്‍ക്കിയുടെ കഥാപാത്രങ്ങള്‍ ജീവിക്കുന്നത്. ദൈനംദിന ജീവിതത്തില വര്‍ക്ക് ചര്‍ച്ചാവിഷയങ്ങളാകുന്നതാകട്ടെ, കാര്‍ഷികമേഖലയിലെ ഉത്പാദന തകര്‍ച്ചയും നാണ്യവിളകളുടെ വിലയിടിവും നേരിടേണ്ടി വരുന്ന സാമ്പത്തികചൂഷണങ്ങളുമാണ്.

‘’മുട്ടത്തു വര്‍ക്കിയുടെ സ്വാധീനം എന്‍റെ എഴുത്ത് വഴിയില്‍ വല്ലാത്ത ശക്തിയായി ഞാന്‍ അനുഭവിച്ചിട്ടുണ്ട്. ആ ഭാഷയുടെ ഗരിമ എന്നെ മോഹിപ്പിച്ചിട്ടുണ്ട്, അമ്പരിപ്പിച്ചിട്ടുണ്ട്’’ എന്ന് ഒ.വി.വിജയന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. മുട്ടത്തു വര്‍ക്കി സാധാരണവായനകാര്‍ക്കൊ രിക്കലും പൈങ്കിളി നോവലിസ്റ്റ് ആയിരുന്നില്ല. വായനയുടെ പുതിയൊരു വാതില്‍ തുറന്നിട്ട എഴുത്തുകാരനായിരുന്നു. തങ്ങള്‍ കണ്ടതും കേട്ടതും അറിഞ്ഞതും അനുഭവിച്ചതുമായ കാര്യങ്ങള്‍ കഥകളായ് പറഞ്ഞുതന്ന കഥപറച്ചിലുകാരനായിരുന്നു. സങ്കല്‍പങ്ങ ളിലേക്കും സ്വപ്നങ്ങളിലേക്കും പറക്കാന്‍ ചിറകുകള്‍ നല്‍കിയവ നായിരുന്നു. ജീവിതം വരച്ചിടുന്ന ചിത്രകാരനായിരുന്നു.
