ആണുങ്ങളിത്തി രിയിളം കള്ളു കുടിക്കും
ഇരുട്ടുവെളുപ്പാക്കിയവൾ ചരൽക്കല്ലുനിരക്കാ തങ്ങേ കിണറ്റരികിലെത്തും
തണുപ്പുമിരുട്ടുംപുതച്ചുറങ്ങും കിണറിനെ കപ്പി ഞരക്കം ഞെട്ടിച്ചുണർത്തും
കിണറില്ലാത്തെ ച്ചികൾ ഉറക്കൂലായെന്നയാട്ടലവിടൊക്കെ മുഴങ്ങും
ചെറുചൂടു വെയിലതു കൈ തടുക്കുമ്പോൾ തൊട്ടി കിതച്ചാടി നിൽക്കും
ചൂടുവെള്ളമനത്തി ചായ കാപ്പി കട്ടൻ പഞ്ചാര മധുരമോർത്തിറക്കും
ഒറ്റമുണ്ടഴുക്കിനെയൊന്നു കുടഞ്ഞു തിരിച്ചുടുത്തു പുതുമുണ്ടാക്കിയവളിറങ്ങും
ആണുങ്ങളിത്തിരിയിളം കള്ളു കുടിക്കും
രണ്ടു വണ്ടി തീർക്കാത്ത ദൂരമവൾ ഊടുവഴി താണ്ടി കയ്യാലയേറി തീരും
രണ്ടു പാഞ്ചിയിലകൊണ്ടിളയതിന്റെ പ്രാക്കോതിയൊഴിക്കണമെന്നോർക്കും
കശുവണ്ടിക്കറ പൊള്ളിച്ചതിലുമെത്ര വിശപ്പിന്റെ പൊള്ളിക്കറുപ്പുകൾ
ഉച്ചക്ക് നാണിയൊഴിച്ച വറ്റില്ലാ തണുത്ത കഞ്ഞിവെള്ളമത് വിശപ്പാറിക്കും
വൈകിട്ടാപ്പീസിൻ മുന്നിലെ കുട്ട വട്ടി ചട്ടി മുണ്ട് പലഹാരത്തിനു കൊതിക്കണ്ണ് വെക്കും
സമോവറിൽ ചായ തിളക്കും മണത്തിനെന്തു രുചിയെന്നോർത്താഞ്ഞു നടക്കും
ആണുങ്ങളിത്തിരിയിളം കള്ളു കുടിക്കും
വിശക്കുന്ന പിള്ളാരെ ഭദ്രകാളിയുറയലിലൊതുക്കി സഞ്ചിയെടുത്തവളി റങ്ങും
റേഷൻവരി നിന്നു തൂക്കമില്ലാതെ പുഴു ചെള്ളു മണമുള്ളിത്തിരിയരി
കിട്ടാപ്പറ്റിൽ കടുത്ത മുഖത്തിനോടിത്തിരിയുപ്പ്
നൂറു മൊളവ് നൂറെണ്ണ
കൈത്തോടു കാലുതൊടുമ്പോഴെന്നും മൂത്രം മുട്ടും കൈതമറഞ്ഞവളി രിക്കും
കൊല്ലന്റയ്യത്തെ ചക്ക വിളഞ്ഞാലെത്ര കറിയെന്നപ്പോളോർക്കും കൊതിക്കും
കടംമടക്കാനില്ലാ വഴിതേടിയലഞ്ഞവൾ പുതുവഴി വെട്ടുംവിയർത്തൊട്ടും
ആണുങ്ങളിത്തിരിയിളം കള്ളു കുടിക്കും
ഇന്നലെയെറിഞ്ഞു ചളുങ്ങിയ കലത്തിലരി തിളക്കും
മുണ്ടിന്റെകോന്തല കീറിയിത്തിരിയെണ്ണ നനച്ചതിരി പുകഞ്ഞുകത്തും
പിള്ളേരിരുട്ടിലിരുന്ന് കൈകോർത്തു നിശ്വാസങ്ങളെയടക്കി പിടിക്കും
കഞ്ഞിയില്ലേടി നായിന്റെമോളേയിൽ നിന്നക്ഷരം മാറി തെറി വാക്കു പെരുക്കും
തിളച്ചു വെന്തകഞ്ഞിക്കലം നാരകച്ചുവട്ടിൽ പറന്നു വീഴും ചളുങ്ങും
മുറിഞ്ഞോടിൽ നക്ഷത്രം തെളിയും കതകില്ലാമുറിയിൽ പുൽപ്പായനിവർത്തിയവരുറങ്ങും
പെണ്ണുങ്ങളിത്തിരിയിളം കള്ളു കുടിക്കും
പെണ്ണുനിവർന്നപ്പോളാട്ടിയോരൊക്കെ മദിച്ചപെണ്ണിനേയുമാട്ടും
പെണ്ണൂറ്റം കൊണ്ടോൾ, ആപ്പീസ്സു പോറ്റിയോൾ ആപ്പീസിലമ്മയായ് അമ്മൂമ്മയല്ല
മുറുക്കാനിടിക്കൊപ്പമെപ്പോളും പെണ്ണുപടുത്തതേ പെൺവിയർപ്പേയെ
ന്നവൾ പാടും
പലഹാരക്കൊതിമൂത്തു ഞാനാർത്താൽ, ആരോയെടുതെന്തിനോ വാശിയേറിയാൽ
ഒന്നും തിരിയാ കുഞ്ഞിലുമൊരു വഴി വെട്ടി വിളക്കാകുമവളുടെ വാക്കുകൾ
കണ്ണീരിലല്ലടി വിശക്കണം വിയർക്കണം തഴമ്പുപിടിക്കണം നേടണം
ഈയൊരൊറ്റ ലോകത്തിലിത്തിരി നേരത്തു സ്നേഹം കൊടുത്തതു നേടി
നീയായ് നടന്നു മടങ്ങണം
