
പല വീടുകളുടേയും മുന്നിൽ ഒരലങ്കാരമെന്ന പോലെ പക്ഷിക്കൂടുകൾ തൂങ്ങി കിടക്കുന്നത് കാണാറുണ്ട്. നാട്ടുതത്തകളോ ലൗ ബേർഡ്സോ മറ്റോ ആവും ആ കൃത്രിമക്കൂടുകളിലുണ്ടാവുക.
പറവകളെ അങ്ങനെ കൂട്ടിലടച്ചു വളർത്തുന്നതേ എനിക്ക് അസ്വസ്ഥതയാണ്. അങ്ങനെ ചെയ്യുന്ന പലരോടും ഞാനത് ശരിയല്ലെന്ന് പറഞ്ഞിട്ടുണ്ട്.
അപ്പോഴൊക്കെ അവർ പറയുന്ന കാര്യമുണ്ട്; “കോഴികളെ വളർത്തുന്നത് കുഴപ്പമില്ലല്ലോ. പിന്നെ ഇതിനെന്താ? കൊല്ലാനല്ലല്ലോ. നല്ല തീറ്റയും കൊടുക്കുന്നുണ്ട്. അതിന് നല്ല സുഖമല്ലേ. പോരാത്തതിന് രാവിലെ തന്നെ അവയെ കണി കാണുമ്പോൾ എന്തൊരു സന്തോഷമാണ്.”
ഉമ്മറത്തെ കൂടൊരു ജയിലാണെന്നും വൃക്ഷവും വാനവും നഷ്ടപ്പെട്ട സാധുക്കളാണതിലെ തടവുകാരെന്നും നമ്മൾ മനസ്സിലാക്കുന്നേയില്ല.
കബാലി എന്ന തമിഴ് സിനിമയിൽ ഒരു മനോഹരമായ രംഗമുണ്ട്. ജയിലിൽ നിന്നിറങ്ങിയ രജനീകാന്ത് നേരെ ഒരു പെറ്റ്ഷോപ്പിലേക്കു പോകുന്നു. അവിടെ കൂട്ടിലിട്ട പക്ഷികളെ നോക്കി അയാൾ രോഷാകുലനാകുന്നുണ്ട്.
അപ്പോൾ സുഹൃത്ത് ആശ്വസിപ്പിക്കാനെന്ന പോലെ പറയുന്നു: “തുറന്നു വിട്ടിട്ട് കാര്യമൊന്നുമില്ല അണ്ണാ. മറ്റു പക്ഷികൾ കൊത്തിക്കൊല്ലും.”
അതിന് അയാൾ പറയുന്ന മറുപടിയുണ്ട്.
“പക്ഷികളുടെ ഗുണമേ പറക്കുന്നതാഡോ. അവരെ പറക്കാനനുവദിക്ക്. ചാവോ ജീവിതമോ അത് പക്ഷി തീരുമാനിക്കട്ടെ. നമ്മുടെ ഈ കരുണ അതിൻ്റെ ചാവിനേക്കാൾ ക്രൂരമാണ്.”
വില്ലന്മാരെ ഇടിച്ചു നിരത്തി “കബാലി ഡാ” എന്നൊക്കെ പറഞ്ഞ് പെറ്റ് ഷോപ്പിൽ നിന്നിറങ്ങുമ്പോൾ അയാളൊരു പക്ഷിക്കൂട് തുറന്നിടുന്നുണ്ട്. ഒരു മാക്കൗ തത്ത ആകാശത്തേക്ക് ചിറകടിക്കുന്ന ദൃശ്യം, കബാലി എൻ്റെ പ്രിയപ്പെട്ട സിനിമയാവുന്നതിൻ്റെ ഒരു കാരണം കൂടിയാണ്.
ഇത്രയും പറയാൻ കാരണം, ഞാൻ പണിക്കു പോയിരുന്ന വീട്ടിൽ ഇതുപോലൊരു കൂടും കൂട്ടിലൊരു തത്തയുമുണ്ടായിരുന്നു. ചിറകടിച്ചു പറക്കുന്ന മറ്റു തത്തകളെ നോക്കി അത് അസ്വസ്ഥതയുണ്ടാക്കുന്ന പല പല ശബ്ദങ്ങളുമുണ്ടാക്കും.
തുറന്നു വിട്ടൂടേ എന്ന് ചോദിച്ചപ്പോൾ വീട്ടുകാരൻ എനിക്ക് അതിന് കൊടുക്കുന്ന ഭക്ഷണസാധനങ്ങൾ കാണിച്ചു തന്നു. കൂടിന് താഴെ അതെല്ലാം ചിതറിക്കിടക്കുന്നുണ്ടായിരുന്നു.
സൂര്യകാന്തി വിത്ത്, പല തരം ധാന്യങ്ങൾ, തക്കാളി, മുക്കാളി, അങ്ങനെയങ്ങനെ പലതും.
മറ്റു തത്തകൾക്ക് ഇമ്മാതിരി സൗകര്യം കിട്ടുമോ എന്നയാൾ ഗമയിൽ ചോദിച്ചു.
അതിനേക്കാളധികമെന്ന് ഞാൻ പറഞ്ഞു; സ്വാതന്ത്ര്യം.
അയാൾ ചിരിച്ചു. ഞാൻ പറഞ്ഞത് അയാൾക്ക് മനസ്സിലായതേയില്ല. കാരണം, അയാൾക്കത് നഷ്ടപ്പെട്ടിട്ടില്ല.
മഴ കാരണം കുറച്ചു നാൾ അവിടെ പണി നിർത്തി വെക്കേണ്ടി വന്നു. കുറച്ചു ദിവസം കഴിഞ്ഞ് ചെന്നപ്പോൾ തത്തക്കൂടിന് താഴെ ഒരു കുഞ്ഞു പുൽത്തകിടി രൂപപ്പെട്ടിരിക്കുന്നത് കണ്ടു. നിലത്തു വീണ ധാന്യങ്ങളൊക്കെ മുളച്ച് പൊന്തിയതാണ്. ആ ഇത്തിരി പച്ചപ്പ് നോക്കി നിശ്ശബ്ദനായിരിക്കുന്ന പക്ഷി വല്ലാത്തൊരു കാഴ്ച്ച തന്നെയായിരുന്നു.
എന്തായിരിക്കും അപ്പോഴതിൻ്റെ ഉള്ളിൽ ചിറകടിച്ചിട്ടുണ്ടാവുക? ഒരില? ഒരു കൊമ്പ്? ഒരു കീറ് ആകാശം? നഷ്ടപ്പെട്ട ഇണ?
അത് കഴിഞ്ഞിട്ടിപ്പോ രണ്ടു മൂന്ന് വർഷമായി. ഇക്കാലത്തിനിടയ്ക്ക് താനൂരിൽ ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി. അവർ ജയിലിലായി. ജയിലിൽ നിന്നിറങ്ങി. കോവിഡ് വന്നു. പോയി. വീണ്ടും വന്നു. ഇനിയും വരുമത്രേ.
ആ തത്ത ഇപ്പോഴും കൂട്ടിൽത്തന്നെയാണ്.

NB: ചിത്രത്തിലെ തത്ത ഗൂഗിളിൽ നിന്നെടുത്തതാണ്. കുറിപ്പിലെ തത്തയുടെ ഫോട്ടോ എടുത്തിട്ടില്ല. എടുക്കാനന്ന് തോന്നിയില്ല.