കവിത :
മാലതി – സുബിൻ ഉണ്ണികൃഷ്ണൻ
മാലതിയുടെ മുഖം
ജീവിച്ചിരിക്കുമ്പോഴും മങ്ങിയതായിരുന്നു
പുകമഞ്ഞിലൂടെ കാലത്ത്
വാർക്കപ്പണിക്ക് പോകുമ്പോൾ
സാരിയുടെ നിറം റോഡിൽ കിനിഞ്ഞു നിൽക്കും
വെയിലു വരും വരെ
അതവിടെ കാണും
പൊന്തകളിൽ അവരുടെ മുഖച്ഛായ
തങ്ങിത്തങ്ങി മായും
പിള്ളേര് പൊന്നാമ പിടിക്കാൻ
ഇളക്കും വരെ
നടന്ന് നടന്ന് കുന്നിറങ്ങി
ബസ്സു കയറിപ്പോവുകയല്ല മാലതി
ഇഴഞ്ഞിഴഞ്ഞ് ചെരിവിലൂർന്ന്
ബസ്സിൻ്റെ നിറത്തിൽ
ചെന്ന് ചേരുകയാണ്
സന്ധ്യയ്ക്കും ഇങ്ങനെ തന്നെയാണ്
കുന്നുകയറി വരുന്ന സൂര്യൻ
മാലതിയുടെ
‘ടെക്സ്റ്റൈൽസ് ‘കവറിൽ
തട്ടിത്തെറിച്ച് വഴിയിൽ കിടക്കും
അതിനെച്ചാടി
അവളുടെ തരംഗങ്ങൾ
ഇരുളിൽ നീങ്ങും
വീടെത്തി
ഉമ്മറത്തിരുന്ന് കിതക്കുമ്പോൾ
ഇടവഴിയിലും മുറ്റത്തും
മാലതിയുടെ ബാക്കി അണച്ചെത്തും
പിന്നെയൊരിക്കൽ
ഞാനവരുടെ വീടു കണ്ടു.
മറ്റേതോ കാലമായിരുന്നു.
ചുമരിൽ അവൾ മഞ്ഞുകാലം പോലെ
മങ്ങിത്തന്നെയിരുന്നു…
…………………………………….

സുബിൻ ഉണ്ണികൃഷ്ണൻ.
പാലക്കാട് ജില്ലയിലെ തൃത്താല സ്വദേശി.
പട്ടാമ്പി ഗവ: സംസ്കൃത കോളേജിലെ ഗവേഷക വിദ്യാർത്ഥിയാണ്.
Good