കവിത സുകുമാരൻ ചാലിഗദ്ധ
ഒറ്റപ്പെട്ട മനുഷ്യൻറെ മണം
ചെറിയ ചെറിയ കല്ലുകളെടുത്ത്
ഓരോ കല്ലിനും നല്ല നല്ല പേരുകളിടുന്ന-
സുന്ദരിയെ കല്ലിൻ മുകളിൽത്തന്നെ
കണ്ടുമുട്ടി കല്ല് കളിച്ചിരുന്നു .
കണ്ണുപൊട്ടി കാക്കയും ,
മൂക്കു നീണ്ട മൂങ്ങയും
ഒളിച്ചിരുന്ന് ഉം ഉം ഉം…. കാ കാ കാ .
മരംഞ്ചാടി കുരങ്ങനും ,മലമുഴക്കി വേഴനും
മറഞ്ഞിരുന്ന് കീ കീ ….കീ .
കളിച്ചുതോറ്റതിൻ്റെ കണക്കെഴുതി തന്നിട്ട്
സമയം കിട്ടുമ്പോൾ കടം തീർക്കണമെന്നു
പറഞ്ഞുപോയ സുന്ദരിയുടെ കണ്ണുകളിൽ
എന്നെ കൂട്ടികെട്ടിയ മാസങ്ങളും വർഷങ്ങളുമായിരുന്നു .
ദിവസങ്ങളോളം ആഴ്ച്ചകളോളം
അവളുടെ ഉള്ളിലൂടെ തുഴഞ്ഞ് തുഴഞ്ഞ്
തുഴയും തീർന്നു ,പുഴയും തീർന്നു .
കടലിൻ നടുവിൽ ഒറ്റപ്പെട്ട തുരുത്തായ് ഞാനും .
അവസാനത്തെ കണക്കിൽ ചെറിയ തെറ്റുണ്ട് .അവൾ അറിഞ്ഞോണ്ട് തെറ്റിച്ചതായിരിക്കാം .
അവളീ തുരുത്തിൽ വരാതിരിക്കില്ല .
ഒരു ചാകരയ്ക്ക് തീറ്റകോർത്തിട്ടേക്കാം .
ഒറ്റപ്പെട്ട മനുഷ്യൻ്റെ മണം
തുരുത്തിലാകെ പടർന്നു പിടിച്ചു .
ഒറ്റയായി പറന്നുവന്ന പരുന്തതു കണ്ടുപിടിച്ചു.
നീല തിരമാലപുകയിൽ മീൻ പിടയ്ച്ചു .
അതിർത്തിയിൽ കടലും പുഴയും
ആ തെറ്റ് തിരുത്താനാവാതെ
ഇപ്പോഴും അങ്ങോട്ടുമിങ്ങോട്ടും
ഉന്തിയും തളളിയും സംസാരിക്കുകയാണ്
2.സൂര്യന് വിറക് ചുമക്കുന്നവൾ
മുറ്റത്തുറങ്ങിയ ആൺവണ്ടിൻ്റെ
ചിറകിലൊരു കാട് മുളച്ചിരുന്നത്
രാവിലെയവൾ തൂത്തുവാരിയെറിഞ്ഞതും
വെയിൽ പരന്നതും ഒരുമിച്ചായിരുന്നു .
സകല മരങ്ങളേയും ചെടികളേയും
മലകളേയും പക്ഷികളേയും
പുണരുന്ന ജോലി തീർത്ത്
വെയിൽ അവളോട് ഒറ്റചോദ്യം .
സൂര്യൻ്റെ തീ തീരാറായി.
ചൂലെടുത്ത് രണ്ട് കുത്തുക്കുത്തി
മൂക്കുവളച്ച് മൂലയിൽവെച്ചിട്ട്
പഴങ്കഞ്ഞിക്കിത്തിരി എരിവുകൂട്ടി
ഒറ്റവലിയിൽ തണൽ നിറഞ്ഞതും,
പുഴകളിൽ നടക്കുന്ന വെളിച്ചങ്ങൾ
കാട്ടിലേക്ക് പോയി .
കാട്ടുകടന്നൽ കുത്തിവീർത്ത
മുഖവുമായവൾ വീട്ടിൽ നിന്നിറങ്ങി,
മലഞ്ചെരുവിലെ കുയിലുകൾ
ഇട്ടേച്ചുപോയ കൂവലിനെ കൂട്ടുപിടിച്ച്
അവളുമൊരു കൂവൽ കൂവിയതും .
ടർ ർ ർ ർ ഡർർ ടിർർ
ധും ….പൊത്തൊക്കോം …
ഉണക്ക കൊമ്പുകളൊടിഞ്ഞു വീണത്
അഞ്ചാറ് വള്ളിയിൽ കെട്ടി
അഞ്ചാംമൈലിലെ സൂര്യന്
അഞ്ചുകെട്ട് വിറക് ചുമന്നവൾ നടന്നു .