ഈ ആകാശം
……………………
ധ്യാനത്തിലായിരുന്ന കാടിനകത്ത്
നടന്നതിനാണോ ചിരിച്ചതിനാണോ
ഈ ആകാശം വഴക്കിട്ടത്
കവിതയിലെ ഭാഷയും
ഭാഷയിലെ കവിതയും
………………………………..
” ലോകങ്ങളെ വീണ്ടെടുക്കുവാൻ കവിത മാത്രം മതിയെന്ന “അറിവാണ് സുകുമാരൻ ചാലിഗദ്ദ എന്ന കവിയുടെ കരുത്ത്.
” സുകുമാരൻ ചാലിഗദ്ദ കവിതയെഴുതുമ്പോൾ മലയാള കവിതയിലേക്ക് ഒരു കാട് പടർന്നേറുന്നു.
(പച്ചക്കുതിര ഓക്: ലക്കം ജോസഫ് .കെ.
ജോബ് നടത്തിയ സംഭാഷണം.) ജീവിതം കവിതയ്ക്കും വേണ്ടി ഉഴിഞ്ഞ് വെച്ചൊരു ജന്മം. തനിക്കുള്ള അറിവുകൾ മറ്റുള്ളവരിലേക്ക് എത്തിയ്ക്കുകയും അതിൽ കൂടി വ്യത്യസ്തമാ ർന്ന തലമുറയെ വാർത്തെടുക്കുന്ന മാനുഷിക അവബോധത്തിന്റെ പ്രതീകമാകുന്നു ഈ കവി.
റാവുള ഭാഷയിലും (അടിയർ = അടിമ) മലയാളത്തിലും ഒരേപോലെ വിരിഞ്ഞിറങ്ങുന്ന അക്ഷരപൂക്കൾ വായനയുടെ അനന്ത പ്രപഞ്ചത്തിലേയ്ക്ക് തൂമണം തൂകി പരന്നൊഴുകുമ്പോൾ മലയാള കവിതയുടെ ദിശാ പരിണാമങ്ങൾക്കൊപ്പം ഗോത്ര സംസ്കൃതിയുടെ അടയാളമായി ഈ ഗോത്ര ഭാഷാ കവിതകൾ ശ്രദ്ധ നേടി വരുന്നു. പ്രകൃതിയിലെ ജീവജാലങ്ങളുടെ തുടിപ്പ് ഹൃദയത്തിൻ്റെ സ്പന്ദനമായി മാറുന്നു. കവിതയിൽ ഹരിത നിലാവിൻ്റെ കുളിർമ ഉദിച്ച് പരന്നൊഴുകുന്നു.
അനുഭവങ്ങളുടെ, തീവൃമായ, ദുരിതങ്ങളുടെ കനലാഴമാണ് ആദിവാസി ഊരുകളുടെ മുഖം. ജനസാന്ദ്രതയിൽ വളരെ കുറച്ച് .
തനത് ഭാഷയെ , സംസ്കാരത്തെ, ആചാരങ്ങളെ ഹൃദയത്താൽ ഏറ്റെടുക്കുന്ന കർത്തവ്യബോധം നിറഞ്ഞ മനസ്സുകളുടെ ഉറവിടം. ഭാഷയും ആചാരങ്ങളും അവർക്ക് വിലപ്പെട്ടത്. “ആദിവാസികളെന്ന് ” തള്ളി പറയുന്ന വാക്ക് വേദനാജനകം തന്നെ. അറിവുകളുടെ വേരുകളാണ് ഇവർ. പല നാട്ടു സമ്പ്രദായങ്ങളുടെയും, അറിവുകളുടേയും അക്ഷയ ഖനി .
നാളുകളായി അടിച്ചമർത്തപ്പെട്ട നിലവിളികളിൽ നിന്ന് ആത്മബോധത്തിന്റെ , വീര്യത്തിന്റെ പ്രതിരോധശബ്ദം ഇവരിൽ നിന്ന് മുഴങ്ങുന്നുണ്ട്.
അതിജീവനപാതയിലേക്ക് കരുത്തായി സ്ഫടിക ശുദ്ധിയാർന്ന നീല ജലാശയത്തിന് മുകളിലേക്ക് ഇടിച്ച് പൊന്തുന്ന മത്സ്യം പോലെ ഇവർ മുന്നോട്ട് വരുന്നു. കാലം മാറി വരുന്നതിനോടൊപ്പം തന്നെ മാറ്റങ്ങളുടെ കൈവഴികളിൽ കൂടി ഇവർ ഒഴുകുന്നു. പഠിക്കുന്നു , വായിക്കുന്നു , തെറ്റുകൾ തിരുത്തുവാൻ സഭ കൂടുന്നു , ബിരുദങ്ങൾ നേടുന്നു. കിട്ടാതെ പോയ അറിവുകളെ സ്വയം വീണ്ടെടുക്കുന്നു. അവരിൽ നിന്ന് കാവ്യഭാഷയുടെ അഗ്നിച്ചിറകുകൾ മുളയ്ക്കുന്നു. പ്രതിഷേധത്തിന്റെ , പ്രതിരോധത്തിന്റെ , ശബ്ദമുഖങ്ങളിൽ കവിത മൂർച്ചയുള്ള ആയുധമായി മാറുന്നു. മലയാള കവിതയുടെ തുറസ്സിലേക്ക് തനത് ഭാഷയുടെ അക്ഷര നക്ഷത്രങ്ങൾ മിഴി തുറക്കുന്നു.
ഗോത്രഭാഷാ കവിതകൾ ഇന്ന് മുഖ്യധാരയിൽ മലയാള കവിതയ്ക്ക് ഒപ്പം തന്നെ സ്ഥാനം നേടിയിരിക്കുന്നു. പ്രകൃതിയുടെ താളവിസ്മയം ചാർത്തി മ്യൂസിക് ആൽബങ്ങൾ വഴിതുറന്നെത്തുന്നു.
മലയാളകവിതയിലേ വർണ്ണനകളും ബിംബ കല്പനകളും , വായിച്ചും , കേട്ടും, കണ്ടും നമ്മുടെ മനസ്സ് സമ്പന്നമാണ്. ഇവിടെ നിന്ന് വേറിട്ടൊരു താളബോധത്തിന്റെ ഈരടികൾ കേൾക്കുന്നു. ഗോത്ര ഭാഷാ കവിതകൾ അനുഭവങ്ങളുടെ കവിതയാകുന്നു.
സുകുമാരൻ ചാലിഗദ്ദയുട
” ഈ ആകാശം ” എന്ന പുതിയ കവിത പറന്നിറങ്ങുന്നത് പ്രകൃതിയുടെ ആവാസവ്യവസ്ഥയിലേക്ക് തന്നെയാണ്. സുകുമാരന്റെ ” അവളിട്ട പൂമരം, എനിക്ക് പരിചയമുള്ള മൃഗം, ഈ കാറ്റൊന്നും പോരാ, മഴക്കണ്ണ്, മനോഹരം മനോഹരം ” എന്നീ കവിതകളിൽ നിന്ന് വ്യത്യസ്തമായ ആഖ്യാനരൂപം ഇതിൽ കാണാം.
” ധ്യാനത്തിലാരുന്ന കാടിനകത്ത്
നടന്നതിനാണോ
ചിരിച്ചതിനാണോ
ഈ ആകാശം വഴക്കിട്ടത് “
“ഈ ആകാശം ” ശുദ്ധിയാർന്ന കാടിന്റെ ചിത്രം പകർന്ന് തരുന്നു. നിശബ്ദമാണ് കാട് . അതൊരു ചെറിയ അനക്കത്തെ പോലും തൊട്ടുണർത്തുന്നു. അനേകം കാതുകളാണ് കാടിന്. അനന്തമായ ആകാശം പോലും സൂക്ഷ്മതയുടെ ദർപ്പണം നേർക്കു പിടിച്ച് കാടിനോട് സല്ലപിക്കുന്നുണ്ട്. ഇവിടെ ഇടി മുഴക്കി ശബ്ദവീചികൾ പുറപ്പെടുവിക്കുന്ന ആകാശത്തേയല്ല കവി കാണുന്നത്. അതെല്ലാം ഒതുക്കി വെച്ച് വഴക്കിടുന്ന ആകാശത്തെയാണ് . പ്രകൃതിയുടെ നിശബ്ദതയെ കീറിമുറിക്കുന്നതൊന്നും സഹിക്കുവാൻ പറ്റുന്നില്ല എന്ന തിരിച്ചറിവ് ഉൾകൊള്ളുന്ന കവിത.
പക്ഷെ കവി കണ്ടെത്തുന്നുണ്ട് മറുപടിയിലേക്ക് . “എയ്… , എന്ന് പറഞ്ഞ് . ഒളിച്ചിരിക്കുന്ന കണ്ണ് കണ്ട് മുയലും ,മാനും , ചിരിക്കുന്ന ശബ്ദങ്ങളും തട്ടിതൂവി മേപ്പോട്ട് വിളിയ്ക്കുകയാണെന്ന്. ആ വിളിയിൽ പൂമരവള്ളിയുടെ അറ്റത്തായി പൂവിരിയുന്നു. എത്ര മനോഹര കാഴ്ചയാണിത്. അതിന്റെ ചുവട്ടിലിരുന്ന് കവി തന്റെ കണ്ണിലേക്ക് ജാഗ്രതയുടെ സൂര്യവെളിച്ചം നിറയ്ക്കുന്നു.
” കവിതയുടെ രൂപഭദ്രാവാദത്തോടൊ സാമ്പ്രദായിക രീതികളോടൊ സുകുമാരനിലെ കവി കലഹിയ്ക്കുന്നില്ല. ബഹുസ്വരങ്ങളുടെ ധന്യതയിലേക്ക് കവിതയുടെ വിത്തുകൾ വിതറി ‘മുള പൊട്ടി വരുന്ന പച്ചപ്പ് കായ്ഫലം തരുമെന്ന തീർച്ചയിലൂടെ ..!
കടപ്പാട് :മ.ണ്ണെ.ഴു.ത്ത്
