
നാം കഥ പറയുംമട്ടിലാണ് സുരേഷ് നൂറനാട് “ഡമ്മി ” എന്ന കവിത രചിച്ചിട്ടുള്ളത്.
പലതരം പകരംവെയ്പ്പുകൾക്കിടയിൽ കിടന്ന് ഈ കഥാകഥനം തിളയ്ക്കുന്നു. കവിതയാകെ ഒരു പകുതി പ്രജ്ഞയിൽ മുഖമറുകും മറുപകുതി പ്രജ്ഞയിൽ കുട്ടിഡമ്മികളും ഒട്ടിച്ചേർന്നിരിപ്പാണ്. നാൽപ്പത് വർഷങ്ങൾക്കുശേഷം കണ്ടുമുട്ടുമ്പോൾ ചങ്ങാതിയുടെ മുഖത്തെ മറുക്
അടർന്ന് ആഖ്യാതാവിന്റെ കൈവെള്ളയിലേക്ക് പടർന്നിറങ്ങുന്നുണ്ട്. കാലത്തിന്റെ പരിക്കുകളൊന്നുമേൽക്കാതെയുള്ള സ്നേഹത്തിന്റെ പരക്കലാണത്. ഈ യാഥാർത്ഥ്യത്തിന് മിഴിവേകാൻ പാകത്തിലുള്ള ഭാവനയായി മുഖമറുകുവൃത്താന്തം മാറുന്നു. ഇത് ശരിക്കും ലാറ്റിനമേരിക്കൻ മാജിക്കൽറിയലിസം തന്നെയാണ്. അറിഞ്ഞോ അറിയാതെയോ ഭൂഖണ്ഡങ്ങൾ ആഖ്യാനമട്ടാലടുക്കുന്ന കാഴ്ചയിവിടെയുണ്ട്. സബീർ വാങ്ങിത്തന്ന ആൺകുട്ടിയുടെയും പെൺകുട്ടിയുടെയും ഡമ്മികൾ മറൈൻഡ്രൈവിൽനിന്നും എടുക്കാതെയാണ് ആഖ്യാതാവ് വീട്ടിലേക്ക് മടങ്ങുന്നത്.എന്നാൽ ആൺകുട്ടിയെയും പെൺകുട്ടിയെയും ഉള്ളങ്കയ്യിലല്ല, ഉള്ളിന്റെ കൈകളിലെടുത്തുകൊണ്ടും വാത്സല്യപെരുപ്പത്താലുമാണ് അയാളുടെ യാത്ര. അണിയലങ്ങളാൽ ഒരുക്കിയെടുത്ത കുട്ടികളുടെ ഉടലഴക് കവിതയ്ക്കകത്ത് ഒരു സ്വപ്നചാരുതയേയല്ല. വളരെ റിയലിസ്റ്റിക്കായ വാത്സല്യത്തിളക്കമാണ് നാമനുഭവിക്കുക. ലാറ്റിനമേരിക്ക വീണ്ടും മലയാളസന്ദർശനത്തിനെത്തുകതന്നെയാണ്. ഡമ്മി ഡമ്മിയെന്ന നിലവിട്ട് കാവ്യാത്മകമായി പെരുമാറിത്തുടങ്ങുന്നു. മുഖമറുകും ഭാവനയുടെ ചിറകിലേറി ചിരിക്കാൻ തുടങ്ങുന്നു. കവിതയുടെ സ്ക്രീനാകെ തെളിയുന്നത് കുട്ടിക്കാലമല്ല, കുട്ടികളുടെ കാലമാണ്. ബസിലെ കണ്ടക്ടറിനുപോലും ബോധ്യമാവുംവിധം ദേവഭാവനാദർപ്പണം ഒട്ടും പൊട്ടിച്ചിതറാതനിന്ന ഈ കവിതാശരീരം അകളങ്കമായൊരു കുട്ടിയിൽനിന്നും കടംകൊണ്ടതുതന്നെ. ജീവിതം കീ കൂ കൈ ക: എന്നെഴുതിയത് കുഞ്ഞുണ്ണിയെന്ന കുട്ടിക്കവിതയാണല്ലോ.
