കർക്കിടകക്കവിത:സുരേഷ് നാരായണൻ
ആയിരം സുഷിരങ്ങളിലൂടെ ചോരുന്ന
ഒരു മഴവീടാണു കർക്കടകം.
നോക്കിനിൽക്കേ
മഴ ഒരു ഭൂഖണ്ഡത്തോളം വലുതാകും.
ചെരിപ്പിടാതെ
പറമ്പു മുഴുവൻ ഓടിനടക്കും.
നാവിനും പല്ലിനുമിടയിലെ
കാന്താരി മുളകാവും.
തണുത്തു വിറച്ചിരിക്കുന്ന
ചൂട്ടുകറ്റകളെ മുഴുവൻ കൂ(ത)ട്ടിക്കൊണ്ടുപോകും.
കാറ്റ് എന്ന അശാന്തകാമുകൻ
കൂടെയുള്ളടത്തോളം
അവളുടെ മുടിയിഴകൾ കരിമ്പനകളാവും